നെയ്യാറ്റിൻകരയിൽ ആക്രി പെറുക്കി ജീവിക്കുന്ന ഒരു മനുഷ്യനുണ്ട്. രാജു (യഥാർഥ പേരല്ല.) ആരോഗ്യം തീരെയില്ല. സ്വന്തമായി വീടില്ലാത്ത അയാളുടെ കൂടെ അച്ഛനുമുണ്ട്. അച്ഛനു വയ്യാത്തതുകൊണ്ട് കടത്തിണ്ണയിൽ കിടത്തിയിട്ട് അയാൾ ആക്രി പെറുക്കാൻ പോകും. കേട്ടാൽ വിശ്വസിക്കില്ല. അയാളുടെ ഒരു ദിവസത്തെ ശരാശരി വരുമാനം 80 രൂപയാണ്. ഉച്ചയ്ക്കു ഭക്ഷണം വാങ്ങി പൊതിയുമായി അയാൾ കടത്തിണ്ണയിലെത്തും എന്നിട്ട് രണ്ടുപേരുംകൂടി ഒന്നിച്ചു വാരിത്തിന്നും. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ഭാര്യയും മകളും പോയി. യൂണിയനിൽ ഉണ്ടായിരുന്നതുകൊണ്ട് അന്ന് അയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന് 80,000 രൂപ കിട്ടാനുണ്ടായിരുന്നു. ഭാര്യ തന്ത്രപൂർവം അതു വാങ്ങിക്കൊണ്ടുപോയി. ആ പണത്തിനുവേണ്ടി അയാൾ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. മകൾ അപ്പനെതിരേ ഉന്നയിച്ചത് ലൈംഗിക പീഡന ആരോപണമായിരുന്നു. അതു പറയുന്പോഴൊക്കെ അയാൾ പൊട്ടിക്കരയുകയായിരുന്നു. എനിക്കെന്തിനാ ആ പണം ഇനി കിട്ടിയിട്ട് എന്നു പറഞ്ഞ് അയാൾ പിന്നീടൊരിക്കലും ആ വഴി പോയിട്ടില്ല. ഞങ്ങൾ ചോറുമായി എത്തിയപ്പോൾ സങ്കോചത്തോടെ രാജു ചോദിച്ചത് ഒരു പൊതികൂടി തരാമോയെന്നാണ്. അച്ഛനുവേണ്ടിയാണ് ആ ചോദ്യം.
വഞ്ചിയൂരിൽ ഭർതൃമാതാവുമൊത്ത് ഫുട്പാത്തിൽ കഴിയുന്ന ഒരു ഗർഭിണിയായ സ്ത്രീയുണ്ടായിരുന്നു. സ്വന്തമായി വീടില്ല. ഞങ്ങൾ കൊടുക്കുന്ന ഭക്ഷണവും വാങ്ങി അവർ സ്ഥിരമായി ഒരു സ്ഥലത്തു ചെന്നിരിക്കും. ഇത്തിരി കഴിയുന്പോൾ വീൽ ചെയറിൽ ഒരാൾ അവിടെ എത്തും. മൂന്നുപേരും കൂടി ആ പൊതി അഴിച്ചു കഴിക്കും. ഭക്ഷണ കഴിഞ്ഞ് അയാൾ തിരിച്ചുപോകും. അയാളുടെ ഭാര്യയും അമ്മയുമാണ് സ്ത്രീകൾ. തെങ്ങിൽനിന്നു വീണു പരിക്കേറ്റ അയാൾക്ക് ഇപ്പോൾ ലോട്ടറി കച്ചവടമാണ്. ആ സ്ത്രീയുടെ പ്രസവം കഴിഞ്ഞു. പക്ഷേ, കുട്ടിയെ കണ്ടില്ല. എവിടെ എന്നു ചോദിച്ചപ്പോൾ അമ്മത്തൊട്ടിലിൽ ആക്കിയെന്നു പറഞ്ഞു. പിഞ്ചു കുഞ്ഞിനെയുമായി തെരുവിലൂടെ നടന്നു മടുത്തു. പലരും അസഭ്യം പറയാൻ തുടങ്ങി. തെരുവിലൂടെ നടക്കുന്ന പാവങ്ങളെ ചീത്തവിളിക്കാൻ ചിലർക്കു പ്രത്യേക വിരുതാണല്ലോ. അഞ്ചു വയസാകുന്പോൾ കുട്ടിയെ തിരികെ തരാമെന്നു പറഞ്ഞിട്ടുണ്ടത്രേ. എങ്ങനെ കിട്ടുമെന്ന് എനിക്കറിയില്ല. ഇങ്ങനെ വീടില്ലാത്ത എത്ര മനുഷ്യർ. സർക്കാരിന്റെ വാഗ്ദാനങ്ങളും ഭവന നിർമാണ ഫണ്ടുമൊക്കെ ആരാ കൊണ്ടുപോകുന്നത്. ഒരു തുണ്ടു ഭൂമിയോ വീടോ ഇല്ലാത്തെ എത്ര മനുഷ്യരാണ് ഇങ്ങനെ അലഞ്ഞുനടക്കുന്നത്.
അമ്മ വിജയകുമാരി ജോലി ചെയ്യുന്ന വീടുകളിൽനിന്നു പ്ലാസ്റ്റിക് കടലാസിൽ ലഭിക്കുന്ന ഭക്ഷണം അവരുടെ തെങ്ങിൻതോപ്പിൽ പോയിരുന്ന് ആർത്തിയോടെ കഴിച്ചിരുന്ന ബാല്യകാലമാണ് അശ്വതിയുടേത്. സഹോദരൻ അഞ്ചാം ക്ലാസിൽ പഠിക്കുന്പോൾ വൈകുന്നേരങ്ങളിൽ പണിക്കുപോയിത്തുടങ്ങി. അന്നു കിട്ടിയിരുന്ന 10 രൂപ അവൻ അമ്മയെ ഏല്പിക്കുമായിരുന്നു. ഭർത്താവ് മനോജ് കുമാർ ഇലക്ട്രിക കട നടത്തുന്നു. മക്കൾ ആദിത്യൻ, കാശിനാഥ്. എൽഎൽബി പാസായ അശ്വതി ഇപ്പോൾ പാവങ്ങൾക്കുവേണ്ടി വാദിച്ചും കൈനീട്ടിയും നടക്കുകയാണ്. 180 പാവങ്ങൾക്ക് ദിവസവും ഉച്ചഭക്ഷണം നല്കുന്നുണ്ട്. അശ്വതിയുടെ ഓട്ടോറിക്ഷ കാത്ത് അവർ തെരുവുകളുടെ സ്ഥിരം മൂലകളിൽ കാത്തുനില്ക്കും. അശ്വതിയുടെ സഹായത്തിൽ ലോട്ടറി കച്ചവടം നടത്തുന്നവരും തട്ടുകട നടത്തുന്നവരുമൊക്കെ ധാരാളം. മുളവനയിലെ വാടകക്കെട്ടിടത്തിലാണ് ജ്വാല പ്രവർത്തിക്കുന്നത്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ കഴിഞ്ഞ മാസം പൂങ്കുളത്ത് 12 സെന്റ് സ്ഥലം വാങ്ങി. പാവങ്ങൾക്കുവേണ്ടി ഒരിടം. മധുവിനെപ്പോലെ എത്രപേർ വന്നാലും സ്വീകരിക്കണമെന്നതാണ് അശ്വതിയുടെ ആഗ്രഹം.
മധു കൊല്ലപ്പെട്ട ദിവസം അശ്വതി തെരുവിലേക്കിറങ്ങി വീടും കുടിയും കഴിക്കാൻ ഭക്ഷണവുമില്ലാത്ത കുറെ ആളുകളുടെ അടുത്തു ചെന്നു. സംഭവം പറഞ്ഞു. ഒരു പ്രതിഷേധ പ്രകടനം നടത്തണമെന്നു പറഞ്ഞു. അവരെല്ലാവരും വണ്ടിയിൽ കയറി അശ്വതിയുടെ കൂടെ പോന്നു. അങ്ങനെ തിരുവനന്തപുരം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം വിചിത്രമായ ഒരു പ്രതിഷേധ പ്രകടനം. സ്വന്തം ജീവിതത്തിനു യാതൊരു സുരക്ഷയുമില്ലെന്നു തോന്നിയതുകൊണ്ടാവാം അവർ പ്രകടനത്തിനിറങ്ങിയത്. പക്ഷേ, അധികാരികൾക്ക് ഇതുവല്ലതും കാണാൻ നേരമുണ്ടോ? ഈ ആരവങ്ങൾ കെട്ടടങ്ങുന്പോൾ ഇനിയും മധു ഉണ്ടാകും. അയാൾക്കു വിശക്കും. മാന്യന്മാരെ ശല്യപ്പെടുത്തും. കൊല്ലപ്പെടും...നമ്മളിങ്ങനെ....
ജോസ് ആൻഡ്രൂസ്