സ്ത്രീകളുടെ പ്രശ്നങ്ങൾ, കുട്ടികളുടെ പ്രശ്നങ്ങൾ, പാവപ്പെട്ടവർക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നടപടികൾ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇടപെടാറുണ്ട്. മാസത്തിൽ ഒരിക്കൽ വൃദ്ധസദനം സന്ദർശിച്ച് അവരെക്കുറിച്ച് പഠിക്കും. അവർക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എത്തിച്ചുകൊടുക്കും. തെരുവിൽ അലഞ്ഞുതിരിയുന്നവരെ കണ്ടെത്തി അവരെ കുളിപ്പിച്ച് നല്ല വസ്ത്രവും മരുന്നും സുരക്ഷിതത്വവും കിട്ടാനുള്ള സാഹചര്യം ഒരുക്കും.
പണമായിട്ട് സഹായം വാങ്ങില്ല
തോട്ടം കാർഷിക കൂട്ടായ്മയെന്ന പേരിൽ സോഷ്യൽമീഡിയയിൽ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടായ്മ ഉണ്ട്. ഈ കൂട്ടായ്മ ഏറെ സഹായിക്കുന്നുണ്ട്. ഇതിലുള്ള കർഷകർ കൂടുതൽ വിളവുകിട്ടുന്പോൾ കാർഷിക ഉല്പന്നങ്ങൾ ഞങ്ങൾക്കു തരും. ഞങ്ങളത് ഭക്ഷണമുണ്ടാക്കാനായി എടുക്കും. ഭക്ഷണത്തിന്റെ കൂടെ അര ലിറ്റർ വെള്ളവും കൊടുക്കുന്നുണ്ട്. ഇതു ഞങ്ങളുടെ സുഹൃത്ത് തീരെ വില കുറച്ച് ഞങ്ങൾക്ക് നൽകും. ഭക്ഷണമുണ്ടാക്കാനുള്ള അരിയും മറ്റുമൊക്കെ പലരും തരും. ഭക്ഷണം ഉണ്ടാക്കി പൊതിയാക്കി തരുന്നവരുമുണ്ട്. സാന്പത്തികമായി അങ്ങനെ വലിയ ബുദ്ധിമുട്ടില്ല. എല്ലാവരുടെയും സഹായം പലതുള്ളി പെരുവെള്ളമെന്ന നിലയിൽ കിട്ടും.
ആരെങ്കിലും പണം നൽകി സഹായിച്ചാൽ സ്വീകരിക്കില്ല. ആ പണത്തിന് നിങ്ങൾ ഭക്ഷണം വാങ്ങി തന്നാൽ മതിയെന്ന് അവരോട് സ്നേഹത്തോടെ പറയും. പണമായി സഹായം സ്വീകരിക്കുന്നതിനോട് താല്പര്യമില്ല.
നിരവധി ‘മധു’മാർ നമുക്കു ചുറ്റുമുണ്ട്
കൊല്ലപ്പെട്ട മധുവിനെപ്പോലെ അല്ലെങ്കിൽ അതിനേക്കാൾ അവശതയിൽ കഴിയുന്നവർ ഇന്ന് ആദിവാസി സമൂഹത്തിലുണ്ട്. അതൊന്നും സോഷ്യൽമീഡിയയിൽ വാർത്തയാകുന്നില്ല. മധുവിന്റെ സംഭവം പലരും രാഷ്ട്രീയമായിട്ടാണ് കാണുന്നത്. ഒരു പൊതിച്ചോർ പോലും ഇതുവരെ പാവങ്ങൾക്ക് വാങ്ങിക്കൊടുക്കാത്തവരാണ് ഇപ്പോൾ മധുവിന്റെ പേരിൽ ഫേസ് ബുക്കിലും മറ്റും പോസ്റ്റ് ഇടുന്നത്.
ഏതാനും ദിവസം മുന്പ് പൊന്നാനിയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ വന്നുവെന്ന് പറഞ്ഞുള്ള തെറ്റിദ്ധാരണയിൽ ഒരു വയോധികനെ ആളുകൾ ചേർന്ന് സംഘിടതമായി ആക്രമിച്ചു. ഇപ്പോൾ എഴുന്നേൽക്കാൻ പോലുമാകാതെ അദ്ദേഹം ആശുപത്രിയിൽ കിടക്കുന്നു. ഇതൊന്നും ആരും സോഷ്യൽമീഡിയയിൽ കാര്യമായി ഏറ്റെടുക്കുന്നില്ല.
നിങ്ങളാരാണ് ഇവരെ സഹായിക്കാൻ, നിങ്ങളെപ്പോലുള്ള ആളുകളാണ് ഇത്തരക്കാർക്ക് വളംവച്ചു കൊടുക്കുന്നത് എന്നൊക്കെ പറഞ്ഞ് ഞങ്ങളെ നിരുത്സാഹപ്പെടുത്തിയ പലരുമിപ്പോൾ സോഷ്യൽമീഡിയയിലൂടെ മധുവിന്റെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നതുകാണുന്പോൾ സങ്കടം തോന്നാറുണ്ട്. മധുവിനെപ്പോലെ ഇനിയൊരാൾ ഉണ്ടാവാതിരിക്കാൻ എന്തു ചെയ്യണമെന്ന് ആരും ചിന്തിക്കുന്നില്ല. അതിനെക്കുറിച്ച് ചർച്ചയില്ല. പാവങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുക, അവർക്കിനി എന്താണ് ആവശ്യം എന്നു തിരക്കുക, അതനുസരിച്ച് പ്രവർത്തിക്കുക-ഇതാണ് വേണ്ടത്.
നിരവധിപ്പേർ സഹായിച്ചിട്ടുണ്ട്
പബ്ലിസിറ്റി ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പക്ഷേ പബ്ലിസിറ്റി വന്നുചേരുകയാണ്. ടീം സ്ട്രീറ്റ് ലൈറ്റ് എന്ന കൂട്ടായ്മ വന്നതും ഒരുപാട് ആളുകൾ ഇതിന്റെ ഭാഗമായതും ഒരുപാട് പേർ സഹായിക്കാൻ മുന്നോട്ടു വന്നതുമൊക്കെ പലരും പറഞ്ഞും പ്രോത്സാഹിപ്പിച്ചും പബ്ലിസിറ്റി തന്നതുമൂലമാണെന്നും മറക്കുന്നില്ല. പത്തുകാര്യങ്ങൾ ചെയ്യുന്പോൾ അതിൽനിന്നൊരു കാര്യമേ പബ്ലിസിറ്റി ചെയ്യാറുള്ളൂ. ഞാൻ ഇതിന്റെ നേതൃത്വത്തിൽനിൽക്കുന്നുവെന്നു മാത്രം. എന്നെ സഹായിക്കാൻ അഭിഭാഷകരും ഡോക്ടർമാരും അടക്കമുള്ള വലിയൊരു കൂട്ടരുണ്ട്. അവരാണ് ഞങ്ങളെ നിയന്ത്രിക്കുന്നത്.
ഞങ്ങളൊക്കെ സാധാരണ ജോലികളൊക്കെ ചെയ്യുന്നവരാണ്. ജോലിയോടൊപ്പം വേണം ഇത്തരം സേവനങ്ങൾ ചെയ്യാൻ. അല്പം മനസുണ്ടെങ്കിൽ നിങ്ങൾക്കും ഇതിനൊക്കെ കഴിയും. കേരളമൊട്ടുക്ക് ടീം സ്ട്രീറ്റ് ലൈറ്റ് വ്യാപിപ്പിക്കാനാണ് നീക്കം.
നിയാസ് മുസ്തഫ