കടലാസ് മേടിച്ചു തിരിച്ചും മറിച്ചും പരിശോധിച്ച സെക്യൂരിറ്റി പയ്യനെ അടിമുടിയൊന്നു നോക്കി. “തന്നെ കണ്ടിട്ട് പതിനെട്ട് വയസു കഴിഞ്ഞതായി തോന്നുന്നില്ലല്ലോ. പിന്നെ തനിക്കെങ്ങനെ വാക്സിൻ കിട്ടി? ഈ സർട്ടിഫിക്കറ്റ് ഒറിജിനലാണോയെന്നു സംശയമുണ്ട്. ഡോക്ടറേറ്റ് സർട്ടിഫിക്കറ്റ് വരെ ഡ്യൂപ്ലിക്കേറ്റ് ഇറങ്ങുന്ന കാലമാ’’.
“ചേട്ടാ, എനിക്ക് പതിനെട്ട് കഴിഞ്ഞതാ. ആശുപത്രിയിൽ പോയി കാശുമുടക്കി വാക്സിനും എടുത്തു’’- പക്ഷേ, ഇതൊന്നും കേട്ടിട്ടു സെക്യൂരിറ്റി വിടുന്ന മട്ടില്ല. ബഹളം കേട്ട് ഇറങ്ങിവന്ന മുതലാളിയും സംശയാലുവായി.
“ശരിയാണ്, തന്നെ കണ്ടാൽ ഒരു പതിനഞ്ചിനപ്പുറം തോന്നില്ല. അതുകൊണ്ട് വയസു തെളിയിക്കുന്ന രേഖയുംകൂടി കൊണ്ടുവന്നാലേ അകത്തേക്കു കയറാൻ പറ്റൂ. എസ്എസ്എൽസി ബുക്കോ ആധാറോ വല്ലതുമുണ്ടോ? അല്ലെങ്കിൽ ഒരു കാര്യം ചെയ്യ്. തന്റെ ഈ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് ഒറിജിനൽ ആണെന്നു വില്ലേജ് ഓഫീസറുടെ ഒരു സാക്ഷ്യപത്രം കൊണ്ടുവന്നാലും മതി!’’
ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേക്കു പോകാനും വിമാനത്തിൽ കയറാനുമൊക്കെ പല രാജ്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനയാണ് വീടിന് അടുത്തുള്ള പലചരക്കു കടയിൽ പോകാൻ ഇവിടെയുള്ളതെന്നു പറയുന്പോൾ അഭിമാന പൂരിതമാകണം അന്തരംഗം, തുടിക്കണം ചോര ഞരന്പുകളിൽ!
എല്ലാവർക്കും വാക്സിൻ കൊടുത്തിട്ടുണ്ടോ? ഇല്ല. മൂന്നു ദിവസം മാത്രം വാലിഡിറ്റിയുള്ള ആർടിപിസിആർ ടെസ്റ്റ് സൗജന്യമാണോ? അല്ല. 18 വയസിൽ താഴെയുള്ളവർക്കു വാക്സിൻ കൊടുത്തിട്ടുണ്ടോ? ഇല്ല. അപ്പോൾപിന്നെ കടയിലും സ്ഥാപനങ്ങളിലും പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് ശരിയാണോ? ശരിയാണ്!
അതുശരി, അപ്പോൾ തെറ്റിയത് നമുക്കാണ്!
മിസ്ഡ് കോൾ= മലയാള സിനിമയിൽ തെറി പറച്ചിൽ പെരുകുന്നു.
- വാർത്ത= നേരത്തേ സിനിമ കണ്ടിട്ടു നാട്ടുകാരായിരുന്നു പറഞ്ഞിരുന്നത്!