ഇനിയും ഒഴിഞ്ഞുപോകില്ലേ നീ... ലോക്ക്ഡൗണിന്റെ മന്ത്രക്കളം വരച്ചിട്ട് അതിൽ പിടിച്ചിരുത്തിയിരിക്കുന്ന കോവിഡ് യക്ഷിയോടു പ്രതിരോധത്തിന്റെ ചൂരൽ ചുഴറ്റി നമ്മുടെ അലോപ്പതി, ആയുർവേദ, ഹോമിയോ മന്ത്രവാദികൾ ഇങ്ങനെ ചോദിക്കാൻ തുടങ്ങിയിട്ടു വർഷം മൂന്നാകുന്നു.
ഓരോ ഒഴിപ്പിക്കൽ കഴിയുന്പോഴും നമ്മൾ വിചാരിക്കും, അവൾ ഇനി തിരികെ എത്തില്ലെന്ന്! പക്ഷേ, ഒഴിപ്പിച്ചവർ മന്ത്രതന്ത്ര സാമഗ്രികൾ പെറുക്കി വീടു പറ്റുന്നതിനു മുന്പേ മുടിയഴിച്ചിട്ട് അട്ടഹസിച്ചു പഴയതിനേക്കാൾ ശക്തിയിൽ അവൾ വീണ്ടും തിരിച്ചെത്തും, എന്നിട്ടു പാതിരാത്രിയിലും പട്ടാപ്പകലും പാലമരത്തിന്റെ ചോട്ടിലും പാളയം മാർക്കറ്റിലും കാത്തുനിന്നു ചോദിക്കും, ചേട്ടാ മാസ്കുണ്ടോ?
സകല മന്ത്രവാദികളെയും നക്ഷത്രമെണ്ണിച്ചുകൊണ്ടിരിക്കുന്ന ഇവളെ കാണുന്പോൾ തോന്നുന്നു, മനുഷ്യന്റെ ചോര കുടിക്കുമെന്നു കേട്ടിട്ടുള്ള വടയക്ഷിയൊക്കെ എത്രയോ ഡീസന്റായിരുന്നു! കോവിഡ് യക്ഷിയെ ആവാഹിച്ചിരുത്താൻ മന്ത്രവാദികൾ വരച്ച നിയന്ത്രണത്തിന്റെ കളങ്ങൾ പലതും മാഞ്ഞുതുടങ്ങി, പുറത്തിറങ്ങിയാൽ കോവിഡ് യക്ഷി പിടിക്കുമെന്നു പറഞ്ഞു മനുഷ്യനെ എത്രയോ കാലം പേടിപ്പിച്ച് അകത്തു കയറ്റിയിരുത്തി.
കോവിഡ് യക്ഷി തിരിച്ചറിയാതിരിക്കാൻ എല്ലാവരും മുഖം മൂടിക്കൊള്ളാൻ പറഞ്ഞു. സാനിറ്റൈസറിൽ പൂജിച്ച ഈ തുണിക്കഷ്ണത്തെ മന്ത്രവാദികൾ മാസ്ക് എന്നു പേരിട്ടു വിളിച്ചു. വടയക്ഷിയെ വിരട്ടാൻ ഓതിക്കെട്ടിയ ഏലസ് കൈയിൽ കെട്ടിയാൽ മതിയായിരുന്നു, എന്നാൽ, കോവിഡ് യക്ഷിയെ തളയ്ക്കാൻ മന്ത്രത്തുണി മുഖത്തുതന്നെ കെട്ടണം.
മന്ത്രത്തുണി താടിയിലും കൈയിലും പോക്കറ്റിലുമൊക്കെ തൂക്കി പുറത്തിറങ്ങിയ പലരെയും അവൾ വശീകരിച്ചു പിടികൂടിയിട്ടുണ്ടത്രേ. യക്ഷി പിടിച്ചില്ലെങ്കിൽ പോലീസ് പിടിക്കുമെന്നതുകൊണ്ടു പലരും ഈ മന്ത്രത്തുണി മുഖത്തു ചുറ്റിയാണ് ഇപ്പോഴും പുറത്തിറങ്ങുന്നത്.
കോവിഡ് യക്ഷിക്ക് അന്നും ഇന്നും ഏറ്റവും ഇഷ്ടം പ്രവാസികളുടെ ചോരയാണെന്നാണ് പ്രശ്നംവച്ചു നോക്കിയ സർക്കാർ സിദ്ധന്മാരുടെ കണ്ടെത്തൽ. കേരളത്തിലേക്ക് എത്തുന്ന പ്രവാസികളുടെ ചോര കുടിക്കാനായി കോവിഡ് യക്ഷി വിമാനത്താവളത്തിനു സമീപമുള്ള പാലമരത്തിൽ സ്ഥിരമായി സ്റ്റേ ചെയ്യുകയാണെന്നും അവർ കണ്ടെത്തി.
അതുകൊണ്ട് പ്രവാസികളെ മുഴുവൻ പ്രത്യേക പൂജാകർമാദികൾക്കു ശേഷമേ വിമാനത്തിൽ കയറ്റുകയും ഇറക്കുകയും ചെയ്യുകയുള്ളൂ. മാത്രമല്ല ഇങ്ങനെയെത്തുന്ന പ്രവാസികൾ യക്ഷിപ്പേടി ഒഴിവാക്കാൻ കുറെ ദിവസം ഏകാന്ത ധ്യാനത്തിൽ വിലയം പ്രാപിക്കുകയും വേണം. വിമാനത്തിൽ കയറണമെങ്കിൽ നോന്പും വ്രതവുമൊക്കെ ദിവസങ്ങൾക്കു മുന്പേ തുടങ്ങണം.
48 മണിക്കൂർ മുന്പേ പൂജിച്ച കന്പ് മൂക്കിൽ കയറ്റിയുള്ള കർമങ്ങൾ ആരംഭിക്കും. പിന്നെ പുറത്തേക്ക് ചുറ്റിക്കറങ്ങാൻ ശ്രമിക്കരുത്. നേരേ വിമാനത്താവളത്തിൽ എത്തുക, അവിടെയും മൂക്കിൽ കന്പ് കയറ്റി യക്ഷിയുടെ സാന്നിധ്യമുണ്ടോയെന്നു പരിശോധിക്കും. തുടർന്നു സാനിറ്റൈസറിൽ കുളിച്ച് ഈറനോടെ വേണം വിമാനത്താവളത്തിൽ പ്രവേശിക്കാൻ. ചിലപ്പോൾ പിപിഇ ഉടയാടകൾ അണിയേണ്ടിവരും.
നാട്ടിൽ പറന്നിറങ്ങി കഴിയുന്പോൾ ഈ കർമങ്ങളുടെ ശക്തി ക്ഷയിച്ചതുകൊണ്ടാണോ എന്നറിയില്ല ഒരിക്കൽകൂടി ഇതെല്ലാം ആവർത്തിക്കണം. അതോടെ മൂക്കിന്റെ കാര്യത്തിൽ ഒരു തീരുമാനമാകും. ഈറനോടെ പുറത്തേക്കു വന്നാൽ മിണ്ടാതെ, ഉരിയാടാതെ, ആരെയും ദർശിക്കാതെ ഏകാന്തധ്യാനത്തിനായി പൊയ്ക്കൊള്ളണം. തുടർന്ന് ആർടിപിസിആർ തകിട് ധരിക്കണം. ഇതെല്ലാം കഴിയാതെ പ്രവാസികളുടെ പിന്നാലെ കൂടുന്ന കോവിഡ് യക്ഷി ഒഴിഞ്ഞുപോവില്ലത്രേ.
എന്തായാലും കേരളത്തിൽനിന്നു യുഎസിലേക്കു പോയ ഒരു മുഖ്യപ്രവാസി ഉടനെ തിരിച്ചെത്തുകയാണ്. സാദാ പ്രവാസികൾക്ക് ഉണ്ടായിരുന്ന മന്ത്രതന്ത്രവിധികൾ മുഖ്യപ്രവാസിക്കും ഉണ്ടായിരിക്കുമോയെന്ന ആകാംക്ഷയിൽ കാത്തിരിക്കുകയാണ് നാട്ടുകാർ.
മിസ്ഡ് കോൾ
= അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുതിക്കുന്നു.
- വാർത്ത
= ഇലക്ഷനായിപ്പോയി, അല്ലെങ്കിൽ
കാണിച്ചുതരാമായിരുന്നു.
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്