വസ്തു വാങ്ങുന്പോൾ സ്രോതസിൽ നികുതി
വസ്തു വാങ്ങുന്പോൾ സ്രോതസിൽ ഒരു ശതമാനം നികുതി
ഗ്രാമപ്രദേശത്തുള്ള കൃഷിഭൂമി ഒഴികെ 50 ലക്ഷത്തിനു മുകളിലുള്ള ഏതെങ്കിലും വസ്തു ഇന്ത്യൻ റസിഡന്റിന്റെ പക്കൽനിന്നു വാങ്ങുകയാണെങ്കിൽ വിൽപനവിലയുടെ ഒരു ശതമാനം ആദായനികുതി ആയി സ്രോതസിൽനിന്ന് പിടിക്കുകയും ഗവണ്മെന്റിൽ അടയ്ക്കുകയും ചെയ്യണം. ഈ നിയമം 1-7-2013 മുതൽ ആണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഈ ഇടപാടിന് സ്രോതസിൽ നികുതി പിടിക്കുന്ന വ്യക്തിക്ക് TAN നിർബന്ധമില്ല. ഫോം നന്പർ 26 ക്യു ബി യിൽ ഓണ്‍ലൈൻ ആയി വേണം നികുതി അടയ്ക്കുവാൻ. വസ്തു വാങ്ങുന്നയാൾ ഫോം നന്പർ 16 ബി യിൽ സർട്ടിഫിക്കറ്റ് വസ്തു വിൽക്കുന്നയാൾക്ക് നൽകുകയും വേണം. ഈ സർട്ടിഫിക്കറ്റ് നികുതി അടച്ചതിന്റെ തെളിവായി വിൽപന നടത്തിയ വ്യക്തിക്ക് ഉപയോഗിക്കാൻ സാധിക്കും. നഗരപരിധിക്കുപുറത്തുള്ള കൃഷിഭൂമി ആണ് വിൽപന നടത്തിയതെങ്കിൽ സ്രോതസിൽനിന്ന് നികുതി പിടിക്കേണ്ടതില്ല.
നഗരപരിധിയിലെ കൃഷിഭൂമി
ആദായ നികുതി നിയമത്തിൽ കൃഷിഭൂമിയെ നിർവചിച്ചിരിക്കുന്നത്, ഭൂമി എവിടെ സ്ഥിതി ചെയ്യുന്നു എന്നതുകൂടി ഉൾപ്പെടുത്തിക്കൊണ്ടാണ്. അതായതു കൃഷി ചെയ്തതുകൊണ്ടു മാത്രം ആദായനികുതി നിയമം അനുസരിച്ച് അതിനെ കൃഷിഭൂമി ആയി നിർവചിക്കാൻ സാധ്യമല്ല. പ്രധാനമായും മൂന്നു തരത്തിലാണ് ഭൂമിയുടെ ലൊക്കേഷനെ അടിസ്ഥാനമാക്കി നഗരഭൂമിയെ നിശ്ചയിക്കുന്നത്.
1) നിലവിൽ 10,000 മുതൽ ഒരു ലക്ഷം വരെ ജനസാന്ദ്രതയുള്ള മുനിസിപ്പാലിറ്റി ഏരിയായിലും അവയുടെ പുറംപരിധി കഴിഞ്ഞ് രണ്ടു കിലോമീറ്റർ ചുറ്റളവിലുമുള്ള ഭൂമി നഗരഭൂമി ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.
2) എന്നാൽ മുനിസിപ്പൽ പ്രദേശത്ത് ജനസാന്ദ്രത ഒരു ലക്ഷത്തിന് മുകളിലും 10 ലക്ഷത്തിൽ താഴെയുമാണ് എങ്കിൽ മുകളിൽ സൂചിപ്പിച്ച രണ്ടു കിലോമീറ്റർ ചുറ്റളവ് എന്നത് ആറു കിലോമീറ്റർ ചുറ്റളവ് എന്നായി മാറുന്നതാണ്. മുനിസിപ്പൽ പ്രദേശത്തിന്റെ പരിധിക്ക് വെളിയിൽ നിന്നാണ് ഈ ദൂരം അളക്കുന്നത്.
3) മൂന്നാമത്തെ ക്ലാസിഫിക്കേഷനിൽ വരുന്നത് 10 ലക്ഷത്തിനു മുകളിൽ ജനസാന്ദ്രത ഉള്ള മുനിസിപ്പാലിറ്റി പ്രദേശങ്ങളാണ്. ഈ പ്രദേശത്തിന്റെ പുറം അതിരിൽ നിന്നും എട്ട് കിലോമീറ്റർ ദൂരത്തിൽ ചുറ്റളവിലുള്ള എല്ലാ ഭൂമിയും നഗരഭൂമി ആയിട്ടാണ് ആദായനികുതി നിയമത്തിൽ നിർവചിച്ചിരിക്കുന്നത്.
എന്നാൽ, 10,000 ത്തിൽ താഴെ മാത്രമേ മുനിസിപ്പൽ ഏരിയായിൽ ജനസാന്ദ്രത ഉള്ളൂ എങ്കിൽ ആ പ്രദേശം മാത്രം നഗരപരിധിയിൽ ഉൾപ്പെടും. മുനിസിപ്പാലിറ്റി എന്നത് വേറെ ഏതു പേരിൽ അറിയപ്പെട്ടാലും അതായത് മുനിസിപ്പൽ കോർപറേഷൻ, നോട്ടിഫൈഡ് ഏരിയാ കമ്മിറ്റി, ടൗണ്‍ ഏരിയാ കമ്മിറ്റി, ടൗണ്‍ കമ്മിറ്റി എന്നൊക്കെ ആയാലും മുകളിലത്തെ നിർവചനങ്ങളിൽ മാറ്റമില്ല. ജനസാന്ദ്രത കണക്കാക്കുന്നത് ഏറ്റവും അവസാനം എടുത്ത സെൻസസിനെ അടിസ്ഥാനപ്പെടുത്തിയാണ്. ദൂരം അളക്കുന്നത് ഏരിയൽ ഡിസ്റ്റൻസ് ആയിട്ടാണ്. മേൽ നിയമങ്ങൾ 01-04-2014 മുതൽ പ്രാബല്യത്തിൽ വന്നു.
പ്രവാസിയുടെ പക്കൽനിന്നാണു വസ്തു വാങ്ങുന്നതെങ്കിൽ
പ്രവാസിയുടെ പക്കൽനിന്നാണ് രണ്ടു വർഷത്തിൽ കൂടുതൽ കൈവശംവച്ച ഭൂമി വാങ്ങുന്നതെങ്കിൽ സ്രോതസിൽനിന്ന് ഒരുശതമാനം നിരക്കിൽ അല്ല നികുതി പിടിക്കേണ്ടത്, പകരം 20 % നിരക്കിൽ നികുതി പിടിക്കണം. പ്രസ്തുത ഭൂമി രണ്ടു വർഷത്തിൽ താഴെ മാത്രം കൈവശം വച്ചതിനുശേഷം ആണ് വിൽക്കുന്നതെങ്കിൽ സാധാരണ നികുതിനിരക്കാണു ബാധകമാകുന്നത്. കൃഷിഭൂമിക്കും ഈ നിയമം ബാധകമാണ്. എന്നാൽ വില്പന നടത്തുന്ന വ്യക്തിക്ക് ആദായനികുതി ഉദ്യോഗസ്ഥന്റെ പക്കൽ കുറഞ്ഞ നിരക്കിലോ, പൂജ്യം നിരക്കിലോ നികുതി പിടിക്കുന്നതിനു വേണ്ടിയുള്ള സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഈ അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ സ്ഥിതിഗതികൾ പരിശോധിച്ചതിനു ശേഷം അദ്ദേഹത്തിനു കുറഞ്ഞ നിരക്കോ പൂജ്യം നിരക്കോ നിശ്ചയിക്കാവുന്നതും അതിനനുസരിച്ചുള്ള സർട്ടിഫിക്കറ്റ് നൽകാവുന്നതുമാണ്. പ്രസ്തുത സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞാൽ അതനുസരിച്ചുള്ള നിരക്കിൽ മാത്രം സ്രോതസിൽനിന്ന് നികുതി പിടിച്ചാൽ മതി.
ആദായ നികുതി ഉദ്യോഗസ്ഥന്റെ പക്കൽനിന്നു നികുതി ഇളവിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കാതെ, സ്രോതസിൽനിന്നും നികുതി പിടിക്കാതെ, വസ്തു വില്പന നടത്തിയാൽ വില്‍ക്കുന്ന ആൾക്കുണ്ടാവുന്ന എല്ലാ നികുതി ബാധ്യതയ്ക്കും വസ്തു വാങ്ങുന്നയാൾ ഉത്തരവാദി ആയിരിക്കുന്നതാണ്.
വസ്തു ഇടപാടിന് പണം ബാങ്കിൽകൂടി മാത്രം
1- 6- 2015 മുതൽ 20,000 രൂപയ്ക്ക് മുകളിലുള്ള വസ്തു ഇടപാടുകൾക്കുള്ള പണം ചെക്ക് ആയോ ബാങ്ക് ഡ്രാഫ്റ്റ് ആയോ ഇലക്ട്രോണിക് ട്രാൻസ്ഫർ ആയോ മാത്രമേ നടത്താൻ പാടുള്ളൂ. ഇതിനെതിരായി പണം ആയി വസ്തു ഇടപാട് നടത്തിയാൽ തത്തുല്ല്യമായ തുക പിഴയായി ഈടാക്കാൻ നിയമത്തിൽ വ്യവസ്ഥ ഉണ്ട്.
കൃഷിയിൽനിന്ന് മാത്രം വരുമാനം ഉള്ളവർക്കും ആദായ നികുതി നിയമത്തിന്റെ പരിധിയിൽപ്പെടാത്തവർക്കും ഇതിൽനിന്നും ഒഴിവുണ്ട്. അതുപോലെതന്നെ വസ്തു വാങ്ങുന്നതിനു നൽകുന്ന അഡ്വാൻസ് തുകയും ഏതെങ്കിലും കാരണവശാൽ ഇടപാടു നടന്നില്ലെങ്കിൽ തിരികെ കൊടുക്കുന്ന തുകയും ചെക്ക് ആയോ, ഡ്രാഫ്റ്റ് ആയോ, ഇലക്ട്രോണിക് ട്രാൻസ്ഫർ ആയോ മാത്രമേ നൽകാവൂ. പ്രസ്തുത നിയമം പാലിക്കാതെ പണം സ്വീകരിച്ച് വസ്തു വിറ്റാൽ, വിൽക്കുന്ന വ്യക്തി, ആദായനികുതി നിയമം വകുപ്പ് 271 ഡി അനുസരിച്ച് ശിക്ഷാനടപടിക്കു വിധേയനാകും.