കേന്ദ്രബജറ്റ് 2021 : ആദായനികുതിനിയമത്തിൽ വന്ന മാറ്റങ്ങൾ
കോവിഡിന്റെ പശ്ചാത്തലത്തിൽ ആദായനികുതിയിൽ ഇളവുകൾ പ്രതീക്ഷിച്ചിരുന്ന സാധാരണക്കാരായ നികുതിദായകർക്കു കാര്യമായി ഒന്നും കേന്ദ്രബജറ്റിൽനിന്നു ലഭിച്ചില്ല എന്നതാണു വാസ്തവം. 2021ലെ ബജറ്റിൽ സൂചിപ്പിച്ചിരിക്കുന്ന പുതിയ നികുതി നിർദേശങ്ങളെപ്പറ്റി ഇവിടെ പ്രതിപാദിക്കാം.
75 വയസ് കഴിഞ്ഞവർക്ക് റിട്ടേണ്‍ ഫയലിംഗിൽനിന്ന് ഒഴിവ്
75 വയസ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് നിബന്ധനകൾക്കു വിധേയമായി ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിൽനിന്ന് ഒഴിവു നല്‍കിയിട്ടുണ്ട്. നിബന്ധനകൾ താഴെപറയുന്നു. 1. 75 വയസ് കഴിഞ്ഞ മുതിർന്ന പൗരൻ ഇന്ത്യയിൽ റസിഡന്റ് ആയിരിക്കണം. 2. വരുമാനമായി പെൻഷനും ബാങ്ക് പലിശയും മാത്രമേ ഉണ്ടായിരിക്കാൻ പാടുള്ളൂ. മാത്രവുമല്ല, പെൻഷൻ ലഭിക്കുന്ന അതേ ബാങ്കിൽനിന്നു തന്നെയായിരിക്കണം ബാങ്ക് പലിശയും കിട്ടേണ്ടത്. ഏത് ബാങ്കാണ് തെരഞ്ഞെടുക്കേണ്ടത് എന്നതിനുള്ള ലിസ്റ്റ് കേന്ദ്ര ഗവണ്മെന്റ് പുറത്തിറക്കും. ആ ബാങ്കിൽ കൂടി മാത്രമേ എല്ലാ ഇടപാടുകളും നടത്തുവാൻ പാടുള്ളൂ. 3. മുതിർന്ന പൗരൻ ബാങ്കിലേക്ക് ഒരു ഡിക്ലറേഷൻ സമർപ്പിക്കേണ്ടതുണ്ട്. മേൽപ്പറഞ്ഞ ഡിക്ലറേഷൻ സമർപ്പിച്ചു കഴിഞ്ഞാൽ പിന്നെ എല്ലാം ബാങ്കുകാരുടെ ചുമതല ആണ്. ബാങ്കുകാർ അദ്ദേഹത്തിന്റെ വരുമാനം കണക്കാക്കി, ലഭിക്കുന്ന എല്ലാ കിഴിവുകളും ലഭ്യമാക്കി നികുതിയിൽ റിബേറ്റ് ഉണ്ടെങ്കിൽ അതും കണക്കുകൂട്ടി, നികുതിക്ക് മുന്‍പുള്ള വരുമാനം നിശ്ചയിച്ച്, നിശ്ചിത നിരക്കിൽ നികുതിയും സെസും ആവശ്യമെങ്കിൽ സർചാർജ്ജും കണക്കുകൂട്ടി 194 പി വകുപ്പനുസരിച്ച് അദ്ദേഹത്തിന്റെ വരുമാനത്തിൽ നിന്നും പിടിച്ചതിനു ശേഷം ഗവണ്മെന്റിൽ അടയ്ക്കണം. ഒരിക്കൽ ഇത് നല്കിക്കഴിഞ്ഞാൽ ആ വർഷത്തിലെ നികുതി റിട്ടേണ്‍ ഫയൽ ചെയ്തതായി കണക്കാക്കപ്പെടും. നികുതിദായകന് പ്രത്യേക സാന്പത്തിക നേട്ടം ഒന്നുമുണ്ടാവില്ല. സ്വന്തമായി റിട്ടേണ്‍ ഫയൽ ചെയ്യുന്നതിനു പകരം ആ ബാധ്യത ബാങ്കുകാർ ഏറ്റെടുക്കുന്നുവെന്നു മാത്രം.
പ്രൊവിഡന്റ് ഫണ്ടിൽനിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി
നിലവിൽ സ്റ്റാറ്റ്യൂട്ടറി പ്രൊവിഡന്റ്ഫണ്ടിൽനിന്നും റെക്കഗ്നൈസ്ഡ് പ്രോവിഡന്റ് ഫണ്ടിൽനിന്നും ലഭിക്കുന്ന പലിശയ്ക്ക് പൂർണമായും നികുതി ഇളവുണ്ടായിരുന്നു. എന്നാൽ, പുതിയ ബജറ്റ് അനുസരിച്ച് രണ്ടരലക്ഷം രൂപയിൽ കൂടുതൽ തുക പിഎഫിൽ അടച്ചാൽ അതിന് മുകളിൽ അടച്ച തുകയ്ക്ക് ലഭിച്ച പലിശയ്ക്ക് നികുതി നല്‍കേണ്ടി വരും.
യുഎൽഐപി പോളിസികളുടെ പ്രീമിയം
നിലവിൽ പോളിസി തുകയുടെ 10 ശതമാനത്തിൽ കൂടാത്ത തുകയാണ് വാർഷിക പ്രീമിയം അടയ്ക്കുന്നതെങ്കിൽ പോളിസിയുടെ പൂർത്തീകരണസമയത്ത് ലഭിക്കുന്ന തുകയ്ക്കു നികുതി ഇളവുണ്ടായിരുന്നു. പുതിയ ബജറ്റ് അനുസരിച്ച് 1- 2 -2021 നുശേഷം എടുക്കുന്ന പോളിസികളുടെ വാർഷിക പ്രീമിയം 2.5 ലക്ഷം രൂപയിൽ കൂടുതൽ ആണെങ്കിൽ അധികം വരുന്ന തുകയുടെ മച്യുരിറ്റി സമയത്ത് നികുതി അടയ്ക്കേണ്ടതായി വരും. അതായത് നിലവിൽ എടുത്തിരിക്കുന്ന പോളിസികളുടെ പ്രീമിയം 2.5 ലക്ഷം രൂപയിൽ കൂടിയാലും നികുതി വരില്ല. പുതിയതിനു മാത്രമേ നികുതി ബാധകമാകുകയുള്ളൂ. എന്നാൽ, മരണസമയത്ത് ലഭിക്കുന്ന തുകയ്ക്ക് പൂർണമായ ഒഴിവ് നല്‍കിയിട്ടുണ്ട്.
റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി ചുരുക്കി
റിട്ടേണുകൾ ഫയൽ ചെയ്യുവാൻ നിർദേശിച്ചിരിക്കുന്ന തീയതികളിൽ ചെയ്യാൻ സാധിക്കാതെ വരുന്ന റിട്ടേണുകൾ നിലവിൽ അസസ്മെന്റ് വർഷം പൂർത്തിയാകുന്ന ദിവസം വരെ പിഴയടച്ച് ഫയൽ ചെയ്യുവാൻ സാധിച്ചിരുന്നു. പുതുക്കി സമർപ്പിക്കേണ്ട റിട്ടേണുകളും അന്നുവരെ ഫയൽ ചെയ്യാൻ സാധിച്ചിരുന്നു, എന്നാൽ പുതിയ ബജറ്റിൽ ബിലേറ്റഡ് റിട്ടേണുകളുടെയും റിവൈസ് ചെയ്ത് ഫയൽ ചെയ്യുന്ന റിട്ടേണുകളുടെയും സമയപരിധി 3 മാസം കുറച്ചിരിക്കുന്നു. റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ഉള്ള സമയപരിധിതന്നെ കുറച്ചിരിക്കുന്നത്. ഉദാഹരണസഹിതം വ്യക്തമാക്കാം. 2021 മാർച്ച് 31 ന് അവസാനിച്ച സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ട അവസാന തീയതി സാധാരണ സാഹചര്യത്തിൽ 2021 ജൂലൈ മാസം 31-ാം തീയതി ആണ്. എന്നാൽ അന്ന് ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ പിഴ അടച്ച് 2022 മാർച്ച് 31 വരെയുള്ള സമയപരിധിയിൽ ഫയൽ ചെയ്യാൻ സാധിക്കുമായിരുന്നു. പുതിയ നിയമം അനുസരിച്ച് അവ 2021 ഡിസംബർ 31 ന് അകം ഫയൽ ചെയ്തിരിക്കണം. പുതുക്കി ഫയൽ ചെയ്യുന്ന റിട്ടേണുകളും പ്രസ്തുത തീയതിക്കുള്ളിൽ ഫയൽ ചെയ്യണം.
ഭവനവായ്പയുടെ പലിശയിളവ് - കാലാവധി നീട്ടി
45 ലക്ഷം രൂപയിൽ താഴെ മുദ്രവിലയുള്ള വീട് വാങ്ങുന്നതിന് എടുത്ത ഭവനവായ്പയുടെ പലിശയ്ക്ക് ലഭിക്കുന്ന (വകുപ്പ് 80 ഇ.ഇ.എ.) 1,50,000 രൂപ വരെയുള്ള പലിശയിളവ് 31-03-2022 വരെ എടുക്കുന്ന ലോണുകൾക്കും ബാധകമാക്കി. വകുപ്പ് 24 ബി അനുസരിച്ച് ലഭിക്കുന്ന രണ്ടു ലക്ഷം രൂപയുടെ ഇളവ് കൂടാതെയാണ് ഈ ആനുകൂല്യം. വായ്പ നിബന്ധനകൾക്ക് വിധേയമായി മാത്രമായിരിക്കണം എടുക്കുന്നത്.
പിഎഫിനും ഇഎസ്ഐക്കും കുടിശിക വരുത്തിയാൽ നികുതി അടയ്ക്കേണ്ടി വരും
തൊഴിലാളികളുടെ പക്കൽനിന്നും പിരിച്ചെടുക്കുന്ന പിഎഫിന്റെയും ഇഎസ്ഐയുടെയും അടവിൽ വീഴ്ച വരുത്തിയാൽ അതിന് നികുതി അടയ്ക്കേണ്ടതായി വരും. പിന്നീട് അടയ്ക്കുന്ന സമയത്ത് ചെലവായി അംഗീകരിക്കില്ല.
സ്രോതസിൽ നികുതി - നിർദിഷ്ട തീയതിക്കുള്ളിൽ റിട്ടേണ്‍ ഫയൽ ചെയ്യാത്തവർക്ക് പ്രഹരം
സ്രോതസിൽ നികുതി അടയ്ക്കുന്ന ആൾ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നിർദിഷ്ട തീയതിക്കുള്ളിൽ ആദായനികുതിയുടെ റിട്ടേണ്‍ സമർപ്പിച്ചിട്ടില്ലെങ്കിൽ സ്രോതസിൽ നികുതി പിടിക്കുന്ന ആൾ കൂടുതൽ തുക ടിഡിഎസ് ആയി പിടിക്കേണ്ടി വരുന്നു. 50,000 രൂപയിൽ കൂടുതലുള്ള തുക ഓരോ വർഷവും ടിഡിഎസ് ആയി ഉണ്ടാവുകയും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നിർദിഷ്ട തീയതിക്കുള്ളിൽ ആദായനികുതി റിട്ടേണുകൾ സമർപ്പിച്ചിട്ടില്ലാത്തവരുടെയും കാര്യത്തിലാണ് ഈ പ്രഹരം. റിട്ടേണുകൾ ബിലേറ്റഡ് ആയി സമർപ്പിച്ചാലും കാര്യമില്ല. ഉയർന്ന നിരക്കിൽ ടിഡിഎസ് ആയി പിടിക്കപ്പെടും. യഥാർഥ ടിഡിഎസ് നിരക്കിന്റെ ഇരട്ടി അല്ലെങ്കിൽ സ്ലാബ് നിരക്കിന്റെ ഇരട്ടി അല്ലെങ്കിൽ അഞ്ചു ശതമാനം ഇവയിൽ ഏതാണോ കൂടുതൽ അതായിരിക്കും പിടിക്കേണ്ട നിരക്ക്.
ഇത് പ്രായോഗികമായി ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു നിർദേശമാണ്. സ്രോതസിൽ നികുതി പിടിക്കുന്നതിനുമുന്‍പ് അവരുടെ റിട്ടേണ്‍ ഫയലിംഗ് സ്റ്റാറ്റസും കൂടി ഡിഡക്ടർ പരിശോധിക്കേണ്ടുന്ന ഗതികേടിലേക്ക് നികുതിദായകനെ തള്ളിവിടുകയാണ് ചെയ്യുന്നത്. ഇതു ശന്പളത്തിന്റെ കേസിലും (വകുപ്പ് 192 എ, 192 എ,) , ലോട്ടറി വരുമാനം (194 ബി) കുതിരപ്പന്തയം (194 ബിബി) സെക്യുരിറ്റൈസേഷൻ ട്രസ്റ്റിന്റെ ഇൻവെസ്റ്റ്മെന്റിൽനിന്നുള്ള വരുമാനം (194 എൽ.ബി.സി.) ബാങ്കിൽനിന്നും ക്യാഷായി പിൻവലിക്കുന്പോൾ ഈടാക്കുന്ന ടിഡിഎസ്(194 എൻ) എന്നിവയ്ക്ക് ബാധകമല്ല.
പുനർ നിർണയം
മുൻവർഷങ്ങളിൽ പുനർ അസസ്മെന്റിനുള്ള സമയപരിധി അസസ്മെന്റ് വർഷം കഴിഞ്ഞ് ആറു വർഷം വരെ ആയിരുന്നതു മൂന്നു വർഷമായി ചുരുക്കി. എന്നാൽ, നികുതി നിശ്ചയിക്കലിൽനിന്നു രക്ഷപ്പെട്ട തുക 50 ലക്ഷം രൂപയോ അതിലധികമോ ആണെങ്കിൽ നികുതി ഉദ്യോഗസ്ഥന് അസസ്മെന്റ് റീ ഓപ്പണ്‍ ചെയ്യുന്നതിന് 10 വർഷം വരെ സമയമുണ്ട്. നികുതി ഉദ്യോഗസ്ഥനു ലഭിക്കുന്ന വിവരത്തിനെ അടിസ്ഥാനമാക്കി മേലധികാരിയുടെ അറിവോടെ കണക്കുകൾ റീ ഓപ്പണ്‍ ചെയ്യുവാൻ സാധിക്കും.
നിർബന്ധിത ടാക്സ് ഓഡിറ്റ്: പരിധി ഉയർത്തി
ആകെയുള്ള വരവിന്റെയും ചെലവിന്റെയും അഞ്ചു ശതമാനത്തിൽ താഴെ മാത്രം കാഷായി നടത്തുകയും ബാക്കി മുഴുവനും അക്കൗണ്ട് പേയി ചെക്കായോ ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിൽ ബാങ്കിംഗ് ചാനലിലൂടെ നടത്തുകയോ ചെയ്യുന്നവർക്കുള്ള ഓഡിറ്റിനുള്ള ടേണോവറിന്റെ പരിധി അഞ്ചു കോടിയിൽനിന്നു10 കോടിയിലേക്ക് വർധിപ്പിച്ചിരിക്കുന്നു.
12- 11- 2020 നും 30- 06- 2021 നും ഇടയിൽ വീട് വാങ്ങുന്നവർക്ക്
12- 11- 2020 നും 30 -06- 2021 നും ഇടയിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽനിന്നും രണ്ടു കോടി രൂപയിൽ താഴെ വിലയുള്ള വീടു വാങ്ങുന്നവർക്ക് അംഗീകരിച്ച മുദ്രവിലയുടെ 20 ശതമാനംവരെ താഴ്ത്തി വാങ്ങാവുന്നതാണ്.
ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭിച്ചിരുന്ന കിഴിവിന്റെ പരിധി ഉയർത്തി
ഒരു കോടി രൂപയിൽ താഴെ മാത്രം വാർഷിക വരവുള്ള ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 10(23) വകുപ്പനുസരിച്ച് ലഭിച്ചിരുന്ന ഇളവിന്റെ പരിധി അഞ്ചു കോടി രൂപവരെയാക്കി വർധിപ്പിച്ചിട്ടുണ്ട്. ചാരിറ്റബിൾ ട്രസ്റ്റിനുണ്ടാവുന്ന നഷ്ടം ഇനി മുതൽ അടുത്തവർഷത്തേക്ക് ക്യാരിഫോർവേർഡ് ചെയ്യാൻ സാധിക്കില്ല.