ആദായ നികുതി നിയമത്തിൽ പിഴ അടയ്ക്കേണ്ട സാഹചര്യങ്ങൾ
എല്ലാ നികുതിദായകരും ആദായനികുതിനിയമത്തിലെ വകുപ്പുകൾ പാലിക്കാൻ കടപ്പെട്ടവരാണ്. ആദായനികുതിനിയമത്തിലെ വകുപ്പുകൾ അനുസരിക്കാത്ത നികുതിദായകർ തീർച്ചയായും ശിക്ഷയ്ക്ക് അർഹരാണ്. തെറ്റിന്റെ കാഠിന്യം അനുസരിച്ച് പിഴയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. നികുതി കൂടാതെയാണു പിഴ ചുമത്തപ്പെടുന്നത്.
തെറ്റുചെയ്യുന്ന സമയത്തുനിലവിലുള്ള നിയമം അനുസരിച്ചുള്ള പിഴയാണ് അനുഭവിക്കേണ്ടത്. അല്ലാതെ തെറ്റ് അസസ് ചെയ്യുന്ന സമയത്തെ നിയമം അല്ല അനുശാസിക്കേണ്ടത്. ആദായനികുതിനിയമത്തിൽ സൂചിപ്പിച്ചിരിക്കുന്ന പിഴ ശിക്ഷകളെപ്പറ്റി ചുരുക്കത്തിൽ പ്രതിപാദിക്കുന്നു.
1) ആദായനികുതിനിയമത്തിലെ 158 ബിഎഫ്എ വകുപ്പനുസരിച്ച് നികുതിദായകന്റെ വീട്ടിലോ പ്രസ്ഥാനത്തിലോ ആദായനികുതി ഉദ്യോഗസ്ഥർ സേർച്ച് നടത്തി ഒരു കാലഘട്ടത്തിലേക്ക് (ബ്ലോക്ക് പീരിയഡ്) നികുതി അടയ്ക്കാത്ത വരുമാനം ഉണ്ടെന്നു കണ്ടെത്തിയാൽ, ചുമത്തപ്പെടുന്ന നികുതിയുടെ 100 ശതമാനം വരുന്ന തുക ചുരുങ്ങിയ പെനൽറ്റി ആയോ 300 ശതമാനംവരുന്ന തുക പരമാവധി പെനൽറ്റി ആയോ ചുമത്താവുന്നതാണ്. ഇവയ്ക്കിടയിലുള്ള തുകയും പിഴയൊടുക്കേണ്ടിവരാം.
2) വകുപ്പ് 221 (1) അനുസരിച്ച് നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ : നികുതി ഉദ്യോഗസ്ഥൻ നിർദേശിക്കുന്ന തുക, ഇതു പരമാവധി നികുതി തുകയിൽ കൂടുവാൻ പാടില്ല.
3) വകുപ്പ് 234 ഇ അനുസരിച്ച് : സ്രോതസിൽ പിടിച്ച നികുതി അടച്ചതിന്റെ റിട്ടേണുകൾ നിർദിഷ്ട ഫോമുകളിൽ നിർദിഷ്ട തീയതികൾക്കുള്ളിൽ സമർപ്പിച്ചില്ലെങ്കിൽ വീഴ്ച വരുത്തുന്ന ഓരോ ദിവസത്തേക്കും പ്രതിദിനം 200 രൂപ വീതം പിഴയ്ക്കർഹനാണ്. എന്നാൽ, പരമാവധി പിഴത്തുക റിട്ടേണിൽ കാണിച്ചിരിക്കുന്ന തുകയ്ക്ക് തുല്യമായ തുകയിൽ കൂടുവാൻ പാടില്ല.
4) 234 എഫ് അനുസരിച്ച് നിർദിഷ്ട സമയത്തിനുള്ളിൽ ആദായനികുതി റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ: ആ വർഷം ഡിസംബർ 31നു മുന്പ് ഫയൽ ചെയ്യാൻ സാധിച്ചാൽ 5000 രൂപയും അതിനുശേഷം ഫയൽ ചെയ്യുന്നവർക്ക് 10000 രൂപയുമാണ് പിഴ. എന്നാൽ, റിട്ടേണിലെ നികുതിക്കു മുന്പുള്ള വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെ ആണെങ്കിൽ പിഴ തുക 1000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
5) വകുപ്പ് 270 എ അനുസരിച്ച് നികുതിദായകന്റെ യഥാർഥ വരുമാനം മറച്ചുവച്ച് കുറവായ തുക റിട്ടേണിൽ റിപ്പോർട്ട് ചെയ്താൽ കുറവായി റിപ്പോർട്ട് ചെയ്യപ്പെട്ട തുകയുടെ നികുതി കണ്ടുപിടിച്ച് അതിന്റെ 50 ശതമാനം വരുന്ന തുക പിഴയായി ഈടാക്കുന്നതാണ്. എന്നാൽ, കണക്കുകളിൽ മനഃപൂർവം തെറ്റുകൾ വരുത്തി വരുമാനം കുറച്ചുകാണിച്ചാൽ പ്രസ്തുത തുകയുടെ നികുതി കണക്കാക്കി അതിന്റെ 200 ശതമാനം വരുന്ന തുക പിഴയായി ഈടാക്കുന്നതാണ്.
6) വകുപ്പ് 271 (1) (ബി) അനുസരിച്ച് : ആദായനികുതി ഉദ്യോഗസ്ഥൻ അയയ്ക്കുന്ന നോട്ടീസുകൾക്ക് മറുപടി സമർപ്പിക്കാതിരിക്കുകയോ ഹാജരാകാതിരിക്കുകയോ ചെയ്താൽ ഓരോ വീഴ്ചയ്ക്കും 10,000 രൂപവരെ പിഴ ചുമത്താൻ ഉദ്യോഗസ്ഥന് അധികാരമുണ്ട്. ഈ നിയമം 2016-17 അസെസ്മെന്റ് വർഷം മുതൽ പ്രാബല്യത്തിലില്ല.
7) വകുപ്പ് 271 (1) (സി) അനുസരിച്ച് : ഈ നിയമവും അസസ്മെന്റ് വർഷം 2016-17വരെ മാത്രമേ പ്രാബല്യത്തിലുണ്ടായിരുന്നുള്ളൂ. ഈ വകുപ്പനുസരിച്ച് നികുതി റിട്ടേണുകളിൽ വരുമാനം മറച്ചുപിടിച്ചതായി കണ്ടാലും തെറ്റായ വിവരങ്ങൾ നികുതി റിട്ടേണുകളിൽ നല്കിയതായി കണ്ടാലും കുറവുവരുത്തുവാൻ ഉദ്ദേശിച്ചിരുന്ന നികുതിയുടെ 100 ശതമാനംവരുന്ന തുക ചുരുങ്ങിയ പെനൽറ്റിയായും 300 ശതമാനംവരെ വരുന്ന തുക പരമാവധി പെനൽറ്റിയായും ഈടാക്കുവാൻ വ്യവസ്ഥയുണ്ട്. എന്നാൽ, ഈ തെറ്റുകൾ മനഃപൂർവം വരുത്തിയതല്ലെന്ന് ഡിപ്പാർട്ട്മെന്റിനെ ബോധ്യപ്പെടുത്തിയാൽ പിഴയിൽനിന്ന് ഒഴിവാകാം.
8) വകുപ്പ് 271 (1) (4)അനുസരിച്ച് : രജിസ്റ്റേർഡ് പാർട്ണർഷിപ്പിലെ എഗ്രിമെന്റ് അനുസരിച്ച് ലാഭവിഹിതം വീതിക്കാതെയും അതനുസരിച്ച് പങ്കുകാരൻ യഥാർഥ വരുമാനത്തിലും കുറച്ച് റിട്ടേണിൽ വരുമാനം കാണിച്ച് ഫയൽ ചെയ്യുകയാണെങ്കിൽ, ഒഴിവാക്കപ്പെടുന്ന തുകയുടെ നികുതി കണക്കാക്കി പരമാവധി അതിന്റെ 150 ശതമാനംവരെയുള്ള തുക പിഴയായി ചുമത്താവുന്നതാണ്.
9) വകുപ്പ് 271 എ അനുസരിച്ച് : ആദായനികുതിനിയമം 44 എഎ അനുസരിച്ച് കണക്കുബുക്കുകൾ നിർദിഷ്ട രീതിയിൽ സൂക്ഷിക്കണമെന്ന് നിർദേശിക്കപ്പെട്ടവർ അതനുസരിച്ചുള്ള ബുക്കുകളും ഡോക്യുമെന്റുകളും സൂക്ഷിച്ചില്ലെങ്കിൽ 25,000 രൂപയുടെ പിഴ ഈടാക്കുവാൻ നികുതി നിയമത്തിൽ വ്യവസ്ഥ ഉണ്ട്.
10) വകുപ്പ് 271 എ.എ. ഡി. അനുസരിച്ച് : കണക്കുബുക്കുകളിൽ കൃത്രിമമായ ഇൻവോയിസുകൾ ചേർക്കുകയോ തെറ്റായ വിവരങ്ങൾ കൂട്ടിച്ചേർക്കുകയോ ചെയ്താൽ നികുതി ഉദ്യോഗസ്ഥൻ പ്രസ്തുത തെറ്റ് കണ്ടുപിടിക്കുന്നപക്ഷം തെറ്റായി ചേർത്ത ഇൻവോയ്സിലെ തുകയ്ക്ക് തുല്യമായ തുക പിഴയായി ഈടാക്കാവുന്നതാണ്.
11) വകുപ്പ് 271 ബി അനുസരിച്ച് : കണക്കുബുക്കുകൾ നിർദേശിക്കപ്പെട്ടിരിക്കുന്ന രീതിയിൽ ആദായനികുതിനിയമം 44 എബി അനുസരിച്ച് ഓഡിറ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ടേണോവറിന്റെ അല്ലെങ്കിൽ ആകെ വരവിന്റെ അര ശതമാനം വരുന്ന തുകയോ 1,50,000 രൂപയോ ഏതാണോ കുറവ്, പ്രസ്തുത തുക പിഴയായി ചുമത്തപ്പെടാവുന്നതാണ്.
12) വകുപ്പ് 271 ബി എ അനുസരിച്ച് : ആദായനികുതി നിയമം 92 ഇ പ്രകാരം ഇന്റർനാഷണൽ ഇടപാടുകളോ നിർദേശിക്കപ്പെട്ടിരിക്കുന്ന തരം ഡൊമസ്റ്റിക് ഇടപാടുകളോ നടത്തുന്നവർ നല്കേണ്ട റിപ്പോർട്ടുകൾ നല്കിയില്ലെങ്കിൽ ഒരു ലക്ഷം രൂപയുടെ പിഴ ഈടാക്കാൻ വ്യവസ്ഥ ഉണ്ട്.
13) വകുപ്പ് 277 സി അനുസരിച്ച് : സ്രോതസിൽ നികുതി പിടിക്കുവാൻ നിയമത്തിൽ നിഷ്കർഷിച്ചിരിക്കുന്ന ഇടപാടുകളിൽ പ്രസ്തുത നികുതി പിടിച്ചില്ലെങ്കിൽ പിടിക്കേണ്ടിയിരുന്ന തുകയുടെ തുല്യമായിട്ടുള്ള തുക പിഴയായി പിടിക്കേണ്ട വ്യക്തിയിൽനിന്ന് ഈടാക്കാൻ വ്യവസ്ഥയുണ്ട്.
(തുടരും)