യൂറോപ്പിൽ വളരുന്ന യഹൂദവിദ്വേഷവും ഇടതുപക്ഷവും
Monday, November 20, 2023 3:56 AM IST
ഇസ്രയേലും ഹമാസും തമ്മിൽ നടക്കുന്ന ഗാസാ യുദ്ധം നിരവധി പാർശ്വഫലങ്ങളും ഉളവാക്കിയിട്ടുണ്ട്. അവയിൽ അതിപ്രധാനമായ ഒന്ന് പല യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളിലും വർധിച്ചുകൊണ്ടിരിക്കുന്ന യഹൂദ വിദ്വേഷമാണ് (ആന്റിസെമിറ്റിസം). ഹിറ്റ്ലർ രണ്ടാം ലോകയുദ്ധത്തിൽ നടത്തിയ ഹോളോകോസ്റ്റ് യൂറോപ്പിൽ ക്രമമായി വളർന്നുവന്ന യഹൂദവിദ്വേഷത്തിന്റെ ദുരന്തഫലമായിരുന്നു. ജർമൻ ജനതയുടെ പൊതുശത്രുവായി നാസി പ്രൊപ്പഗാന്ത അവതരിപ്പിച്ച യഹൂദരും യഹൂദ സ്ഥാപനങ്ങളും അങ്ങനെ ജർമനിയിൽ നാമാവശേഷമായി. ഫാസിസ്റ്റുകൾക്ക് എപ്പോഴും ഒരു പൊതുശത്രു കൂടിയേ തീരൂ. ആ പൊതുശത്രുവായി ഇടതുപക്ഷവും കൂട്ടാളികളും ഇപ്പോൾ ഇസ്രയേലിനെ കാണാൻ തുടങ്ങിയെന്നു തോന്നുന്നു.
ഫ്രഞ്ച് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് ഷാങ്-ലൂക്ക് മെലൊങ്ഷോ കഴിഞ്ഞയാഴ്ച നടത്തിയ ചില പരാമർശങ്ങൾ ഫ്രാൻസിൽ വിവാദമായി. 1930കളിലെ യഹൂദവിരുദ്ധ പദപ്രയോഗങ്ങൾ കടമെടുത്ത് യഹൂദ വേരുകളുള്ള ഫ്രഞ്ച് ധനകാര്യമന്ത്രിയെ ആക്ഷേപിച്ചതാണ് വിവാദമായത്. ഗാസാ യുദ്ധം ആരംഭിച്ചതിനുശേഷം ഫ്രാൻസിലും മറ്റു രാജ്യങ്ങളിലും യഹൂദവിദ്വേഷം വമിക്കുന്ന വാക്കുകളും ചെയ്തികളും ഏറെ വർധിച്ചു. പാരീസിലെ പ്രധാന ഇമാം അബ്ദെലാലി മാമൂ ഇത്തരം 1200ലേറെ സംഭവങ്ങൾക്ക് തെളിവുണ്ടോ എന്നു ചോദിച്ചത് അവിശ്വാസത്തോടെയാണ് ഫ്രഞ്ച് ജനത കേട്ടത്.
യഥാർഥ കണക്കുകൾ ഇതിലും എത്രയോ വലുതാണെന്ന് ആഭ്യന്തരമന്ത്രാലയം തന്നെ വ്യക്തമാക്കേണ്ടിവന്നു. ഇസ്രയേലിനെ മാത്രം കുറ്റപ്പെടുത്തുകയും ഹമാസിനെ ന്യായീകരിക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ചൊവ്വാഴ്ച ഫ്രഞ്ച് പാർലമെന്റിൽ, ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ കൊടുംക്രൂരതകളുടെ 47 മിനിറ്റ് ദൈർഘ്യമുള്ളതും ഹമാസ് ഭീകരർ തന്നെ ചിത്രീകരിച്ചതും ഇസ്രേലി സേനയുടെ കൈവശം വന്നതുമായ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത്.
മനുഷ്യത്വത്തിനും മാനവികമൂല്യങ്ങൾക്കുമെതിരേ നടത്തിയ നീചമായ ആക്രമണങ്ങൾ കാണാനാകാതെ പലരും കണ്ണുപൊത്തി. ദൈവനാമത്തിൽ കുഞ്ഞുങ്ങളെപ്പോലും വെട്ടിക്കൊല്ലുന്നതും സ്ത്രീകളെ വിവസ്ത്രരാക്കി അതിക്രമം ചെയ്യുന്നതും രക്തമൊലിക്കുന്ന ദേഹത്തോടെ അവരെ പരേഡ് ചെയ്യിച്ച് വാഹനത്തിൽ കയറ്റുന്നതുമൊക്കെ ചിത്രീകരിക്കാനും അതൊക്കെ ചെയ്യുന്പോൾ ആർത്തുല്ലസിക്കാനും ഹമാസിന്റെ ‘സ്വാതന്ത്ര്യസമര പോരാളികൾ’ക്കേ കഴിയൂ. ഈ നിഷ്ഠുര കൃത്യങ്ങളെ അനുകൂലിക്കുന്നവർ, ഹമാസ് ബന്ദികളാക്കിയ മനുഷ്യവ്യക്തികളുടെയോ തീ തിന്നുന്ന അവരുടെ വേണ്ടപ്പെട്ടവരുടെയോ വേദന കാണുന്നില്ല. ബന്ദികളുടെ മോചനത്തെക്കുറിച്ച് ഹമാസ് അനുകൂലികൾ നിശബ്ദത പാലിക്കുന്നത് എങ്ങനെ വിശദീകരിക്കും!
ഇടതുപക്ഷത്തിന്റെയും ഇതര ഹമാസ് പക്ഷക്കാരുടെയും നിലപാടു കണ്ടാൽ തോന്നുക യുദ്ധം ആരംഭിച്ചതും തുടരുന്നതും ഇസ്രയേലാണ്, ഹമാസ് വെറും നിഷ്കളങ്കരാണ് എന്നാണ്. ഹമാസിന്റെ ഇതപര്യന്തമുള്ള ഭീകരചരിത്രം മനഃപൂർവം തമസ്കരിക്കുകയാണ് മാധ്യമങ്ങൾ. ബന്ദികളുടെ കുടുംബാംഗങ്ങൾ ഇസ്രേലി സർക്കാരിനുമേൽ ചെലുത്തുന്ന സമ്മർദവും കാണാതിരുന്നുകൂടാ. ടെൽ അവീവിൽനിന്ന് ജറൂസലെമിലേക്കു നടത്തിയ പദയാത്ര ശനിയാഴ്ച പൂർത്തിയായപ്പോൾ ഇരുപതിനായിരം പേരുണ്ടായിരുന്നു.
യഹൂദവിദ്വേഷം മുഖമുദ്ര
യഹൂദവിരോധം വിഡ്ഢികളുടെ സോഷ്യലിസമാണെന്ന് യൂറോപ്യൻ സോഷ്യലിസത്തിന്റെ പിതാക്കന്മാരിൽ ഒരാളായ ഒഗസ്റ്റ് ബേബെൽ തിരുത്തിയിട്ടുണ്ട്. പ്രാകൃതമായ യഹൂദവിദ്വേഷത്തെ തീണ്ടാപ്പാടകലെ നിർത്തണമെന്നുപദേശിച്ച അദ്ദേഹം 1893ൽ പറഞ്ഞു, ശത്രു ധനികനായ യഹൂദനല്ല, ധനികവർഗമാണെന്നു തിരിച്ചറിയണമെന്ന്. പക്ഷേ, യഹൂദരെ ദ്വേഷിക്കേണ്ടതു കടമയാണെന്ന് ഇപ്പോഴും നിരവധി സോഷ്യലിസ്റ്റുകൾ കരുതുന്നു.
സാക്ഷാൽ കാൾമാർക്സ് തന്നെ ഒരു തികഞ്ഞ യഹൂദവിരോധിയായിരുന്നല്ലോ. സ്റ്റാലിൻ ഈ യഹൂദവിരോധം ട്രോട്സ്കി ഉൾപ്പെടെയുള്ളവരെ നിഗ്രഹിച്ചുകൊണ്ട് സാക്ഷാത്കരിച്ചു. ‘ജനവഞ്ചകരായ’ യഹൂദരെ കൊന്ന സ്റ്റാലിനു കൈയടിച്ചവരിൽ സാർത്രും ബർനാഡ് ഷായും ഉൾപ്പെടും. ഹമാസ് പറയുന്നത് അവർ ഏറ്റുപാടുന്നു. ഇസ്രയേലിനെ നിഗ്രഹിക്കുക! ലബനനിലെ ഹമാസ് നേതാവ് ഒസാമ ഹമദാൻ പറയുന്നത് ഇസ്രയേലിനെ ഇല്ലാതാക്കിയാൽ മറ്റെല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്നാണല്ലോ.
പുതിയ ഇടതുപക്ഷം അവരുടെ പഴയ മുദ്രാവാക്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യമൊക്കെ ഉപേക്ഷിച്ചതായി തോന്നുന്നു. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റാ തുൻബർഗും പറയുന്നു, പുഴ മുതൽ കടൽ വരെ പലസ്തീനികൾക്ക് അവകാശപ്പെട്ടതാണെന്ന്. 2010ൽ അഭയാർഥിയായി ജർമനിയിലെത്തിയ പത്തുവയസുകാരി റീം സാഹ്വിൽ 2015ൽ അന്നു ചാൻസലറായിരുന്ന മെർക്കലിന്റെ മുന്നിൽ പൊട്ടിക്കരഞ്ഞതും സ്ഥിരവാസത്തിന് അനുമതി ചോദിച്ചതും വാർത്തയായിരുന്നു.
ജർമൻ പൗരത്വം നേടിയ അവരും പറയുന്നു, ഇസ്രയേലിനെ തുടച്ചുനീക്കണമെന്ന്. അതായത്, ജോർദാൻ നദി മുതൽ മധ്യധരണിക്കടൽ വരെ അവർക്കു മാത്രമായി വേണമെന്ന്. അതിനുവേണ്ടി അവർ ഹമാസിന്റെ രക്തച്ചൊരിച്ചിലുകളും പ്രാകൃതമായ കുറ്റകൃത്യങ്ങളും യഹൂദരുടെ മനുഷ്യാവകാശങ്ങൾപോലും കണ്ടില്ലെന്നു നടിക്കുന്നു. കറുത്തവരുടെ അവകാശങ്ങൾക്കുവേണ്ടി നിരത്തിലിറങ്ങിയ ബ്ലാക്ക് ലൈവ്സ് മാറ്റർ പുരോഗമനവാദികളും ഹമാസിന്റെ അതിക്രമങ്ങളെ വാഴ്ത്തുന്നു; യഹൂദർക്ക് അവകാശങ്ങളില്ലല്ലോ!
സാധാരണക്കാരുടെ അവകാശങ്ങൾക്കുവേണ്ടി ഉയർന്നുവന്ന ഇടതുപക്ഷത്തെ ഇന്നു നയിക്കുന്നത് ധനികരും നഗരവാസികളുമായ പുസ്തക കമ്യൂണിസ്റ്റുകളാണ്. ഇക്കൂട്ടരാണ് കർഷകരെ കൈയേറ്റക്കാരെന്നു ചാപ്പ കുത്തുന്നത്. തെരുവുനായയ്ക്കും കാട്ടുപന്നിക്കുംവേണ്ടി വാദിക്കുന്നത് (ജർമനിയിലും ഇറ്റലിയിലും കരടിക്കും ചെന്നായയ്ക്കുംവേണ്ടി). അഷ്ടിക്കു വകതേടി ഇസ്രയേലിലേക്കു പോകുന്നവരെ തടയണമെന്നു പറയുന്നത്. ഇവർ താമസിക്കുന്നത് ചേരികളിലോ ഗ്രാമങ്ങളിലോ അല്ല, വൻ നഗരങ്ങളിലാണ്. അവർക്ക് ആഹാരത്തിനു മുട്ടില്ല. സർക്കാർ സ്ഥാപനങ്ങളിൽനിന്നു വരുമാനമുണ്ട്. ബുദ്ധിജീവി പട്ടത്തോടൊപ്പം സ്ഥിരവരുമാനവും ഉറപ്പാക്കിയിട്ടുള്ള ഈ നവ ഇടതുപക്ഷം എല്ലാ രാജ്യങ്ങളിലുമുണ്ട്.
സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും ഉദ്ഘോഷിച്ച പ്രമുഖ സോഷ്യലിസ്റ്റ് ജനാധിപത്യവാദിയായിരുന്നു എഡ്വേഡ് ബേണ്സ്റ്റെൻ. അദ്ദേഹത്തിന്റെ ആദർശപുരുഷൻ കാൾ മാർക്സ് അല്ല, ദാർശനികനായ ഇമ്മാനുവൽ കാന്റ് ആയിരുന്നു. വിപ്ലവത്തിൽപോലും അക്രമം പാടില്ലെന്നു പറഞ്ഞയാളാണ് കാന്റ്. ജനാധിപത്യം ഒരേസമയം വഴിയും ലക്ഷ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. ആ സോഷ്യലിസവും ഇന്നത്തെ ഇടതുപക്ഷവും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധമേയുള്ളൂ.
പുതിയ ഇടതുപക്ഷത്തിന്റെ ഹീറോ ഹമാസാണ്; 2006ൽ തെരഞ്ഞെടുപ്പിലൂടെ ഗാസയെ കീഴടക്കിയ, നരകതുല്യമാക്കിയ ഹമാസ്. 2007ൽ ആയിരങ്ങളെ കൊന്നുതള്ളി ഫത്താ പാർട്ടിയെ തുരത്തിയ ഹമാസ്. 1993ൽ അറാഫത്തും റാബിനും കൈകോർത്തുപിടിച്ചു നിർമിച്ച സമാധാന കരാറിനു തുരങ്കം വച്ചതിനുശേഷം തങ്ങൾ രൂപംകൊടുത്ത മതാഷ്ഠിത-ഏകാധിപത്യ രാഷ്ട്രമാതൃകയ്ക്കുവേണ്ടി ഇസ്രയേലിലേക്കു റോക്കറ്റും മിസൈലുകളും വർഷിക്കുന്നതാണ് ഹമാസിന്റെ രാഷ്ട്രീയ പ്രവർത്തനം.
ഗാസയിലെ സാധാരണ മനുഷ്യരെ കവചമാക്കി ആശുപത്രികളുടെയും വിദ്യാലയങ്ങളുടെയും വീടുകളുടെയും താഴെ ആയുധപ്പുരകളും ഒളിത്താവളങ്ങളും ഉണ്ടാക്കുന്നതായി അവരുടെ വികസനപ്രർത്തനം. ജനീവാ കണ്വൻഷന്റെ നഗ്നമായ ലംഘനമാണിത്.
ഇസ്രയേലിന്റെ പ്രതികാരം വിളിച്ചുവരുത്തുമെന്നും ജനാധിപത്യവാദികളായ പാശ്ചാത്യരും ഇസ്രയേലിന്റെ ആജന്മ ശത്രുക്കളായ അറബികളും ഒന്നിച്ച് ഇസ്രയേലിനെതിരേ തിരിയുമെന്നും മുൻകൂട്ടി കണ്ടാണ് ഹമാസ് ഒക്ടോബർ ഏഴ് ആസൂത്രണം ചെയ്തത്. ഹിസ്ബുള്ളയെക്കൂടി യുദ്ധത്തിലേക്കു വലിച്ചിഴച്ച് പലസ്തീനികളുടെ സമാധാനം കെടുത്താനുള്ള ഗൂഢശ്രമംകൂടി അതിന്റെ പിന്നിലുണ്ട്. അറബികൾപോലും ഹമാസിനെ അനുകൂലിക്കുന്നില്ല. സൗദി രഹസ്യപ്പോലീസ് മേധാവിയായിരുന്ന തുർക്കി അൽ ഫൈസ ൽ, ഹമാസ് പലസ്തീനികളെ മുഴുവൻ പ്രതിനിധീകരിക്കുന്നില്ല എന്നു പറഞ്ഞല്ലോ. യുദ്ധത്തിന്റെ ഫലമായി സൗദി- ഇസ്രേലി ചർച്ചകൾക്കു വിരാമമായി. ഹമാസ് ഉണ്ടാകരുതെന്നു മോഹിക്കുന്നത് സമാധാനം മാത്രമാണ്.
ഇടതുപക്ഷത്തിന്റെ കാപട്യം
നവ ഇടതുപക്ഷത്തിന് ഇതൊന്നും തെറ്റായി കാണാനാവില്ല. തങ്ങൾ യഹൂദവിരുദ്ധരല്ല, സയണിസ്റ്റ് വിരുദ്ധർ മാത്രം. എന്നാൽ, ഹമാസിന്റെ മ്ലേച്ഛവും നികൃഷ്ടവുമായ ആക്രമണങ്ങൾക്കിരയാകുന്ന യഹൂദർക്കോ യഹൂദ സ്ഥാപനങ്ങൾക്കോവേണ്ടി അവർ ഉരിയാടുകയില്ല. ഇതാണ് ഇടതുപക്ഷത്തിന്റെ കാപട്യം.
ഇറാക്കിൽ തടവിലാക്കപ്പെടുന്ന കുർദു വംശജർ, ചൈനയിലെ ഉയിഗുർ മുസ്ലിംകൾ, ടിബറ്റൻ ബുദ്ധമതക്കാർ, മൊറോക്കോയിൽ സ്വന്തം നാടിനുവേണ്ടി സമരംചെയ്യുന്ന സഹ്റാവികൾ, അസർബൈജാനിലും തുർക്കിയിലും അടിച്ചമർത്തപ്പെടുന്ന അർമേനീയൻ ക്രൈസ്തവർ, ബൊക്കോ ഹറാമിന്റെയും ഫുലാനികളുടെയും കൊലക്കത്തിക്കിരയാകുന്ന നൈജീരിയൻ ക്രൈസ്തവർ, പാക്കിസ്ഥാനിൽനിന്ന് ആട്ടിയോടിക്കപ്പെടുന്ന 17 ലക്ഷം അഫ്ഗാനികൾ-പുരോഗമനവാദികളും മാനവികതയുടെ വക്താക്കളുമായ ഇടതുപക്ഷക്കാർക്ക് ഒരുതുള്ളി കണ്ണീർപോലുമില്ല ഈ മനുഷ്യർക്കുവേണ്ടി. പലസ്തീനികൾക്കുവേണ്ടി മാത്രമുള്ള ഈ ഇരട്ടനീതിയുടെ അടിവേരു കിടക്കുന്നത് യഹൂദവിദ്വേഷത്തിലല്ലേ?
പാശ്ചാത്യസംസ്കാരത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന തീവ്ര ഇസ്ലാമിക പ്രസ്ഥാനങ്ങളും ഇടതുപക്ഷത്തിൽനിന്നു പൊട്ടിക്കിളിർത്തു വന്നിരിക്കുന്ന ചില തീവ്രവിഭാഗക്കാരും ഉന്നംവച്ചിരിക്കുന്നത് യൂറോപ്പിന്റെ യഹൂദ, ക്രൈസ്തവ പൈതൃകത്തെയാണ്. ലോകം മുഴുവൻ കീഴ്പ്പെടുത്തിയ വെള്ളക്കാരനെ യഹൂദനും ക്രൈസ്തവനുമായി ചിത്രീകരിക്കുന്നവർ ഈജിപ്തും ബാബിലോണിയയും അസീറിയയും പേർഷ്യയും നടത്തിയ പടയോട്ടങ്ങൾ മറക്കുകയാണ്.
ചെങ്കിസ്ഖാന്റെ സൈന്യനീക്കങ്ങൾ നാലുകോടി മനുഷ്യജീവനുകൾ കവർന്നു എന്നാണു കണക്ക്. മറ്റാരും ഭേദിക്കാത്ത ഒരു റിക്കാർഡ്. ഇറാക്ക്- ഇറാൻ യുദ്ധത്തിൽ മരിച്ചുവീണത് പത്തുലക്ഷം പേരാണ്. സൗദി-യെമൻ സംഘർഷങ്ങൾ തുടരുന്നു. ആഫ്രിക്കയിൽ കറുത്തവർ തമ്മിലാണ് യുദ്ധം. എല്ലാറ്റിനും കാരണം അമേരിക്കയാണെന്ന് ഒസാമ ബിൻ ലാദൻ പറഞ്ഞതു വേദവാക്യമല്ല.
ഇസ്രയേൽ പലസ്തീനിൽ ‘വംശഹത്യ’ നടത്തിയിട്ടും 1948ൽ ഗാസയിലുണ്ടായിരുന്ന രണ്ടുലക്ഷം പേർ 2023ൽ 23 ലക്ഷമായി. പലസ്തീനികളുടെ ദുരവസ്ഥയ്ക്കു കാരണം ബ്രിട്ടീഷുകാരണെന്ന് പറയാനാവുമോ? കഷ്ടിച്ച് 50 കൊല്ലം പലസ്തീനിൽ ഉണ്ടായിരുന്ന ബ്രിട്ടീഷുകാരേക്കാൾ ഉത്തരവാദിത്വം 400 കൊല്ലം പലസ്തീനെ സ്വന്തമാക്കിവച്ച ഓട്ടോമാൻ സാമ്രാജ്യത്തിനില്ലേ?
സകലരും തുല്യർ
പാശ്ചാത്യരാജ്യങ്ങളിൽ നീതി, സമത്വം എന്നിവയെക്കുറിച്ചുള്ള സങ്കല്പം സകല മനുഷ്യർക്കും ഒരേ മൂല്യമാണു നൽകുന്നത്. നിയമത്തിനുമുന്പിൽ സകലരും തുല്യരാണ്. ധനികരും ദരിദ്രനും കറുത്തവനും വെളുത്തവനും സമത്വം നൽകുന്ന, ദുർബലനും സ്വയം പ്രതിരോധിക്കാൻ കഴിയാത്തവനും കൂടുതൽ സംരക്ഷണം നൽകുന്ന, ആ തത്വശാസ്ത്രമല്ല ഇടതുപക്ഷത്തിന്റേത്. ചില പ്രത്യേക വിഭാഗങ്ങൾ അവർക്കു കൂടുതൽ പ്രിയങ്കരരാണ്.
യഹൂദ-ക്രൈസ്തവ ദർശനത്തിൽ അടിയുറച്ച ആ ധാർമികതയെ ചൂഷണം ചെയ്തുകൊണ്ട് യൂറോപ്പിൽ കുടിയേറിയ കൂട്ടരാണ് ഇന്ന് അവിടങ്ങളിൽ പൊട്ടിത്തെറിക്കുന്നത്. കത്തിപ്രയോഗം നടത്തുന്നത്. ഇരുകൈകളും നീട്ടി സ്വീകരിച്ച അഭയാർഥികളെ സ്വീഡനും ഫ്രാൻസും യുകെയുമൊക്കെ വിമാനം കയറ്റിവിടുന്നതും ഇതുകൊണ്ടുതന്നെ. ഗാസയിലെ അതിക്രമങ്ങളെ ന്യായീകരിക്കുന്നവർ ഒരു വശത്തും, പാശ്ചാത്യർ നൂറ്റാണ്ടുകളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം മറുവശത്തുമായി നിൽക്കുന്ന കാഴ്ചയാണിന്ന് കാണുന്നത്.
12-ാം വയസിൽ സോമാലിയയിൽനിന്ന് അഭയാർഥിയായി ഹോളണ്ടിൽ വന്ന് അവിടെ എംപിയായിത്തീർന്ന അയാൻ ഹിർസി അലി ഇസ്ലാം മതം ഉപേക്ഷിച്ച് നാസ്തികയായ ആളാണ്. ക്രിസ്തുമതത്തെ ആശ്ലേഷിച്ച അവർ ഗാസാ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ‘ഞാനെന്തുകൊണ്ട് ഒരു ക്രിസ്ത്യാനിയാണ്’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ ശ്രദ്ധേയമായ ഒരു കാര്യം പറയുന്നുണ്ട്. ഇന്നു പാശ്ചാത്യസംസ്കാരം നേരിടുന്നതു മൂന്നു വെല്ലുവിളികളാണ്. ഏകഛത്രാധിപത്യത്തിന്റെയും ഇതര രാജ്യങ്ങളെ വിഴുങ്ങാനുള്ള ദുരയുടെയും റഷ്യൻ- ചൈനീസ് സാമ്രാജ്യങ്ങൾ, പാശ്ചാത്യലോകത്തെ പേടിപ്പിക്കുന്ന ഗ്ലോബൽ ഇസ്ലാമിസം, വരും തലമുറയുടെ ധാർമികബോധത്തെ കാർന്നുതിന്നുന്ന വോക്ക് തത്വശാസ്ത്രം (അതിരില്ലാത്ത വ്യക്തിസ്വാതന്ത്ര്യവാദം).
യൂറോപ്യൻ ജനാധിപത്യം നേരിട്ട വെല്ലുവിളികളായിരുന്നു കമ്യൂണിസവും നാസിസവും ഫാസിസവും. ഈ കഠിനപരീക്ഷണങ്ങളെ കടന്നു മുന്നേറിയ പാശ്ചാത്യ ജനാധിപത്യ സംസ്കാരം പുത്തൻ വെല്ലുവിളികളെ എങ്ങനെ നേരിടും? രണ്ടായിരമാണ്ടോടെ പാശ്ചാത്യസംസ്കാരം ക്ഷയിച്ചുതുടങ്ങുമെന്നും ഏകാധിപത്യപരമായ പുതിയൊരു ലോകക്രമം നിലവിൽ വരുമെന്നും ഓസ്വാൾഡ് സ്പെങ്ലർ മുൻകൂട്ടി പറഞ്ഞത് 1914ലാണ്. ആ പ്രവചനം നിറവേറിത്തുടങ്ങുകയാണോ?
ജെറി ജോർജ്, ബോണ്