വിഴിഞ്ഞം പദ്ധതി തീരത്തെ ശോഷിപ്പിച്ചു
Tuesday, November 21, 2023 11:36 PM IST
തോമസ് വർഗീസ്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമാണം തീരശോഷണത്തിനു പ്രധാന കാരണമായെന്നു ജനകീയ പഠന സമിതിയുടെ കണ്ടെത്തൽ. തുറമുഖനിർമാണം ആരംഭിച്ചതോടെ പ്രാദേശിക മത്സ്യബന്ധനത്തൊഴിലാളികളുടെ വീടുകൾക്ക് നാശവും സംഭവിച്ചു. ഈ സാഹചര്യത്തിൽ സമഗ്രമായ പരിസ്ഥിതി ആഘാത വിലയിരുത്തലുകൾ ഉണ്ടാവണം.
തീരപരിപാലനത്തിൽ സുതാര്യതയും വിദ്യാഭ്യാസമേഖലയ്ക്കും നിക്ഷേപ മേഖലയ്ക്കും മുൻഗണനയും നല്കണമെന്നും ഡോ. കെ.വി. തോമസ് അധ്യക്ഷനായ ജനകീയ പഠന സമിതി ശിപാർശ ചെയ്യുന്നു.
തുറമുഖത്തിന്റെ വടക്കൻ മേഖലയിലെ വീടുകൾ തിരയിളക്കത്തിൽ നശിച്ചു. തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട കന്പനത്തിൽ 243 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതിനു നഷ്ടപരിഹാരമായി 24.3 കോടി രൂപ നൽകണമെന്നാണ് ജനകീയ പഠന സമിതി ശിപാർശ ചെയ്തിരിക്കുന്നത്. മത്സ്യബന്ധന ഉപകരണങ്ങൾ അടിക്കടി നഷ്ടപ്പെടുന്നു. മത്സ്യത്തൊഴിലാളികൾക്ക് ജീവഹാനിപോലും ഉണ്ടാവുന്നു.
തുറമുഖ നിർമാണം ആരംഭിച്ചതോടെ നിരവധി കുട്ടികളുടെ കളിസ്ഥലങ്ങൾ നഷ്ടമായതായും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തെറ്റായ പരിസ്ഥിതി ആഘാത വിലയിരുത്തലുകളെ തുടർന്ന് തുറമുഖത്തിന്റെ തെക്കുഭാഗത്തുള്ള മേഖലകളിൽ മണ്ണിടിച്ചിൽ ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.
സുപ്രധാന കണ്ടെത്തലുകളും ശിപാർശകളും
* ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയ പരിസ്ഥിതി സംരക്ഷണവും മനുഷ്യാവകാശവും തമ്മിലുള്ള ബന്ധം തിരിച്ചറിയണം. വാണിജ്യം, മനുഷ്യാവകാശം എന്നിവയിലെ യുഎൻ മാർഗനിർദേശക തത്വങ്ങൾ വിഴിഞ്ഞത്തും പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.
* വിഴിഞ്ഞത്തിന്റെ പൈതൃകവും വികസനവും സന്തുലിതമാക്കണം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സമ്മതത്തോടെ വിഴിഞ്ഞം പ്രദേശത്തെ തുടർ വികസനത്തിന് സുസ്ഥിരമായ രീതികൾ പരിഗണിക്കണം.
* അടിസ്ഥാന സൗകര്യ പദ്ധതികൾ തയാറാക്കുന്പോൾ അതിൽ സുതാര്യത പുലർത്തുക. വിഴിഞ്ഞം കരാറിലെ സുതാര്യത ഇല്ലായ്മ ആശങ്കകൾ ഉയർത്തി.
* പരിസ്ഥിതി ആഘാത വിലയിരുത്തൽ(ഇഐഎ) നിരവധി അപാകതകളും പോരായ്മകളും നിറഞ്ഞതാണ്. ഈ സാഹചര്യത്തിൽ സ്വതന്ത്രമായ മേൽനോട്ടം, പൂർണമായ ഡേറ്റാ വെളിപ്പെടുത്തൽ, വിദഗ്ധ അവലോകന പാനലുകൾ എന്നിവ ഉപയോഗിച്ച് പോരായ്മകൾ അടിയന്തരമായി പരിഹരിക്കണം.
* വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് സിഎജിയുടെ കണ്ടെത്തലുകൾ ഏറെ ശ്രദ്ധേയമാണ്. സിഎജി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള വസ്തുതകൾ അവലോകനം ചെയ്യുകയും ഭാവി വിപുലീകരണണത്തിൽ സാന്പത്തിക, പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക.
* നഷ്ടപ്പെട്ട ബീച്ചുകളുടെ പുനരുജ്ജീവനത്തിന് നടപടികൾ കൈക്കൊള്ളണം.ഇതിനായി തീരദേശ ജനതയെ പൂർണ വിശ്വാസത്തിലെടുത്ത് സന്പൂർണ സാമൂഹ്യ പങ്കാളിത്തത്തോടെ വിശ്വസനീയമായ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി മുൻഗണനാ ക്രമത്തിൽ ബീച്ചുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തണം.
* കടൽഭിത്തി നിർമാണത്തിനു പകരം ബോധപൂർവം കടലോരത്തുനിന്നു പിൻവാങ്ങൽ നടത്തുന്നത് കൂടുതൽ സുസ്ഥിരമായ ഒരു ബദലാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കടൽ ഭിത്തികൾ നിർമിക്കുന്നതിനേക്കൾ സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾക്ക് മുൻഗണന നല്കണം.
* കോസ്റ്റൽ കമ്യൂണിറ്റി ഹൗസിംഗ് ഫണ്ട് സ്ഥാപിക്കണം. ഇതിനായി സർക്കാർ, പൊതുമേഖല, സ്വകാര്യമേഖല എന്നിവയിലെ ഹൗസിംഗ് ഏജൻസികളെ ഉൾപ്പെടുത്തണം.
* മണൽതീരങ്ങളുടെ സംരക്ഷണവും അവയുടെ വിനോദസഞ്ചാര സാധ്യതകളും ഉപയോഗപ്രദമാക്കണം. പുതിയ നയത്തിന് സമ്മർദം ചെലുത്തണം.
* തുറമുഖ വികസനവും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഭാവിയും തമ്മിൽ സംഘർഷം ഉടലെടുക്കരുത്. ഇതിനായി വിശ്വാസം, സമതുലിതമായ വികസനം, സുതാര്യത എന്നിവയിൽ അടിസ്ഥാനമായി പ്രവൃത്തികൾ നടത്താനുള്ള സോഷ്യൽ ലൈസൻസ്(എസ്എൽഒ) രൂപീകരിക്കണം.
* തീരങ്ങൾ, ജൈവവൈവിധ്യം, ഉപജീവനമാർഗങ്ങൾ എന്നിവയിൽ തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെമേൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം ചെറുതല്ലാത്ത ആഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.
2015 മുതൽ ഇപ്പോൾ വരെ വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് നടത്തിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിന്റെ പ്രത്യാഘാതങ്ങളാണ് ജനകീയ പഠന സമിതി പരിശോധിച്ചത്. നിർമാണത്തിന്റെ ആഘാതം, ഉപജീവനമാർഗത്തിന്റെ തകർച്ച, തീരദേശ സമൂഹങ്ങൾക്കുണ്ടാകുന്ന സാന്പത്തിക നഷ്ടം, തുറമുഖം പ്രവർത്തനക്ഷമമായാൽ ഭാവിയിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് പഠന റിപ്പോർട്ട് തയാറാക്കിയത്.