വിവാദങ്ങൾ മാത്രം സൃഷ്ടിച്ചു മുന്നേറുന്ന നവകേരള സദസ്
Sunday, November 26, 2023 12:05 AM IST
അഡ്വ. കെ.സി. ജോസഫ് (മുൻ മന്ത്രി)
നിയോജക മണ്ഡലങ്ങളിലൂടെ നവകേരള സദസ് മുന്നേറുമ്പോൾ സംസ്ഥാനം ഭരണസ്തംഭനത്തിന്റെ നീർച്ചുഴിയിലേക്ക് വഴുതിമാറുകയാണ്. തീർപ്പാക്കാൻ കഴിയാതെ സെക്രട്ടേറിയറ്റിൽ ഫയലുകൾ കുന്നുകൂടുന്നു. നവംബർ 18 മുതൽ ഡിസംബർ 23 വരെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് ഫലത്തിൽ നാഥനില്ലാത്ത സ്ഥിതിയിലാണ്. ഇപ്പോൾതന്നെ അമ്പതിനായിരത്തോളം ഫയലുകൾ സെക്രട്ടേറിയറ്റിൽ തീർപ്പാക്കാൻ അവശേഷിക്കുന്നു. നവകേരള സദസിൽനിന്നു ലഭിക്കുന്ന പരാതികൾകൂടി വരുമ്പോൾ ഫയലുകൾ നാലു ലക്ഷമെങ്കിലും കവിയും.
140 നിയോജകമണ്ഡലങ്ങളിലും മുഖ്യമന്ത്രിയും എല്ലാ മന്ത്രിമാരും എത്തുന്നുണ്ടെങ്കിലും ലഭിക്കുന്ന ഒരു പരാതിക്കും അവിടെവച്ച് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്നില്ല. പിന്നെ എന്തിനാണ് ഈ മാമാങ്കം എന്ന ചോദ്യം ഉയരുന്നത് തികച്ചും സ്വാഭാവികം മാത്രം. പ്രഖ്യാപിച്ചതനുസരിച്ച് മിക്കവാറും ദിവസങ്ങളിൽ ഒരു ദിവസം നാലു സദസാണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 11, ഉച്ചകഴിഞ്ഞ് 3, 4.30, 6 എന്നീ സമയങ്ങളിലാണു പരിപാടി. യാത്രയ്ക്കുള്ള സമയം ഒഴിവാക്കിയാൽ പരമാവധി ഒരു മണിക്കൂറിൽ താഴെയായിരിക്കും മുഖ്യമന്ത്രിയും മന്ത്രിപ്പടയും ഒരു നിയോജകമണ്ഡലത്തിൽ ചെലവഴിക്കുന്നത്. റേഡിയോ പ്രഭാഷണം പോലെ മുഖ്യമന്ത്രിയുടെ ഉദ്ബോധനം കേൾക്കുന്നതല്ലാതെ ജനങ്ങളുടെ പരാതി പരിഹരിക്കാൻ ഒരു അവസരവും ഇല്ലെന്ന് ചുരുക്കം.
ലക്ഷ്യം പരാതി സ്വീകരണമോ?
മണ്ഡല സദസ് ആരംഭിക്കുന്നതിന് മൂന്നുമണിക്കൂർ മുമ്പ് മുതൽ നിശ്ചയിച്ച കൗണ്ടറുകളിൽ പൊതുജനങ്ങളുടെ പരാതി സ്വീകരിച്ച രസീത് നൽകുമത്രേ. പരാതിക്ക് ഒരു തീർപ്പും അവിടെ ഉണ്ടാകില്ല. കാരണം, പരാതി തീർപ്പാക്കാൻ അധികാരമുള്ളവർ ആരുംതന്നെ കൗണ്ടറുകളിൽ ഉണ്ടാവില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ ലഭ്യമായ പരാതി തീർപ്പാക്കി പോർട്ടലിൽ അപ്ലോഡ് ചെയ്യുമെന്ന് പറയുന്നു. പരാതി സ്വീകരണം മാത്രമാണ് ലക്ഷ്യമെങ്കിൽ ആനയും അമ്പാരിയുമായി ഒരു നവകേരള സദസ് ആവശ്യമുണ്ടായിരുന്നോ? അക്ഷയ കേന്ദ്രത്തിലോ സർക്കാരിന്റെ വെബ്സൈറ്റിലോ പരാതി രജിസ്റ്റർ ചെയ്താലും രസീത് ലഭിക്കുമല്ലോ. ജനങ്ങളുടെ കഷ്ടപ്പാടും ദുരിതവും ഒഴിവാക്കാമായിരുന്നില്ലേ?
കണ്ടിടത്തോളം ജനസദസുകളിൽ മുഖ്യമന്ത്രിയും ഒന്നോ രണ്ടോ മന്ത്രിമാർ ഒഴികെ ആരും സംസാരിക്കുന്നില്ല. മട്ടന്നൂരിൽ അധ്യക്ഷത വഹിച്ച സ്ഥലം എംഎൽഎ ഷൈലജ അല്പം നീട്ടി പ്രസംഗിച്ചതിന്റെ പേരിൽ മുഖ്യമന്ത്രി ഉണ്ടാക്കിയ പുകിൽ കേരളം കണ്ടതല്ലേ? എന്തൊരു അസഹിഷ്ണുതയാണിത്? ഈ “വൺമാൻഷോ” എത്രകാലം കേരളം സഹിക്കേണ്ടിവരും? കേവലം പ്രദർശനവസ്തുവായി ഇരുന്നുകൊടുക്കൽ അല്ലാതെ മറ്റൊരു ജോലിയും ഇല്ലെങ്കിൽ എന്തിനാണ് എല്ലാ മന്ത്രിമാരെയും ഇങ്ങനെ എല്ലായിടത്തും കെട്ടിയെഴുന്നള്ളിക്കുന്നത്. മുഖ്യമന്ത്രിക്ക് സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കണമെങ്കിൽ കോവിഡ് കാലത്തേതുപോലെ ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടാൽ പോരായിരുന്നോ?
മറ്റൊരു കാര്യം, ഒരു മാസത്തിലേറെ കേരളം നേരിടാൻ പോകുന്ന ഭരണ സ്തംഭനമാണ്. നവംബർ 18 മുതൽ ഡിസംബർ 23 വരെ മന്ത്രിമാർ ഒന്നടങ്കം ടൂറിൽ ആയതിനാൽ ഭരണസിരാകേന്ദ്രമായ സംസ്ഥാന സെക്രട്ടേറിയറ്റ് "മന്ത്രിമുക്ത സെക്രട്ടേറിയറ്റ്' ആയി മാറും. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു സംസ്ഥാനത്തും മന്ത്രിമാർ ഒന്നടങ്കം ഇങ്ങനെ ഒരു മാസത്തിലേറെ "സെക്രട്ടേറിയറ്റ് ബഹിഷ്കരണ' ചടങ്ങ് നടത്തിയ ചരിത്രം ഉണ്ടായിരിക്കില്ല. ഇത്തരത്തിൽ ഗിന്നസ് ബുക്കിൽ പേര് ചേർക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെയും അവസാനത്തെയും മന്ത്രിസഭ എന്ന ഖ്യാതി എല്ലാക്കാലത്തും "പിണറായി വിജയൻ മന്ത്രിസഭയ്ക്ക്' സ്വന്തമായിരിക്കും.
നഗ്നമായ അധികാര ദുർവിനിയോഗം
നവകേരള സദസിന്റെ പേരിൽ നടക്കുന്നത് നഗ്നമായ അധികാര ദുർവിനിയോഗമല്ലേ? തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ട് ഭരണസമിതിയുടെ തീരുമാനമില്ലാതെ ചെലവഴിക്കാൻ സെക്രട്ടറിമാർക്ക് അധികാരം നൽകാൻ സർക്കാരിന് എന്ത് അധികാരം? ഇതാണോ അധികാര വികേന്ദ്രീകരണം! കരുവന്നൂരിനും കണ്ടലയ്ക്കും ശേഷം നിക്ഷേപം പിൻവലിക്കൽ ഭീഷണി നേരിടുന്ന സഹകരണസ്ഥാപനങ്ങളെ ഉദ്യോഗസ്ഥന്മാരെക്കൊണ്ടു ഭീഷണിപ്പെടുത്തി പണം പിരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? നികുതി പിരിക്കേണ്ട ഉദ്യോഗസ്ഥന്മാരെക്കൊണ്ട് പണം പിരിച്ചും പാർട്ടി സഖാക്കളെക്കൊണ്ടു പ്രാദേശിക നിർബന്ധിത പിരിവ് നടത്തിയും ധൂർത്തിന്റെയും ധാരാളിത്തത്തിന്റെയും മേളകൾ നടത്തുന്നത് ജനം കാണുന്നുണ്ടെങ്കിലും സർക്കാർ മനസിലാക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളെ കൊണ്ടുവരാൻ ഉപയോഗിക്കുന്ന സ്കൂൾ ബസുകൾ നവകേരള സദസിന് ആളിനെ ഇറക്കാൻ വിട്ടുകൊടുക്കാനുള്ള സർക്കാർ ഉത്തരവ് തികഞ്ഞ വൈരുദ്ധ്യമല്ലേ? ഏതായാലും ഹൈക്കോടതി ഇടപെട്ടതുകൊണ്ട് അത് ഒഴിവായി. അച്ചടക്കമുള്ള വിദ്യാർഥികളെ കണ്ടെത്തി നവകേരള സദസിൽ പങ്കെടുപ്പിക്കാൻ നിർദേശം നൽകിയത് എത്ര പരിഹാസ്യമാണ്. പിഞ്ചുവിദ്യാർഥികളെ പൊരിവെയിലത്ത് റോഡിലിറക്കി മുഖ്യമന്ത്രിക്ക് ജയ് വിളിക്കാൻ നിർത്തിയതിനെ അപലപിക്കുന്നതിനു പകരം, തന്റെ ജനപ്രീതിയുടെ ലക്ഷണമായിക്കണ്ട മുഖ്യമന്ത്രിയുടെ നിലവാരത്തകർച്ചയിൽ കേരളം ലജ്ജിക്കുകതന്നെ ചെയ്യും.
കഴിഞ്ഞദിവസം കണ്ണൂരിൽ വഴിവക്കിൽ നിന്ന് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസിന്റെ സാന്നിധ്യത്തിൽ മാർക്സിസ്റ്റ് ഗുണ്ടകൾ ഹെൽമറ്റ്കൊണ്ടും ചെടിച്ചട്ടികൊണ്ടും തലയ്ക്കടിച്ച് അതിക്രൂരമായി മർദിക്കുന്ന രംഗം ദൃശ്യമാധ്യമങ്ങളിൽ കാണാനിടയായി. മൂന്നോ നാലോ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാത്രമാണു കരിങ്കൊടി പ്രകടനത്തിൽ പങ്കെടുത്തത്. അതേപ്പറ്റി മുഖ്യമന്ത്രി നടത്തിയ പ്രതികരണം അദ്ദേഹത്തിന്റെ നിലവാരത്തകർച്ചയുടെ തെളിവാണ്. ബസിന്റെ മുന്നിൽ വീഴാതിരിക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ രക്ഷിച്ചതാണത്രേ. അത് ഇനിയും തുടരണമെന്ന ആഹ്വാനവും. ഈ പ്രതികരണം ക്രിമിനൽ സ്വഭാവമുള്ള ഒരു മനസിന്റെ തനിനിറം പുറത്തു കൊണ്ടുവന്നു. ഒന്ന് പ്രതിഷേധിക്കാനുള്ള അവകാശം പോലും ജനാധിപത്യ കേരളത്തിൽ നിഷിദ്ധമാണോ? പ്രതിഷേധങ്ങളോട് എന്തിനാണിത്ര അസഹിഷ്ണുത? പുന്നപ്രയിലെയും വയലാറിലെയും കയ്യൂരിലെയും കരിവെള്ളൂരിലെയും നിയമവിരുദ്ധവും അക്രമാസക്തവുമായ ജനകീയ സമരങ്ങളിലൂടെ ഉയിർകൊണ്ട കമ്യൂണിസ്റ്റ് പാർട്ടികൾക്ക് സമരങ്ങളോട് ഇത്ര അലർജിയാണോ? മുഖ്യമന്ത്രിതന്നെ നടത്തിയ അക്രമത്തിനുള്ള ആഹ്വാനവും അധികാരത്തിന്റെ അഹന്തയും അണയാൻ പോകുന്ന ദീപത്തിന്റെ ആളിക്കത്തലായി മാത്രമേ ജനാധിപത്യ കേരളം കാണൂ എന്നതിൽ സംശയമില്ല.
ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി
ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടി ഒരു വില്ലേജ് ഓഫീസർ ചെയ്യേണ്ട ജോലിയാണെന്നാണ് നിയമസഭയിലും സഭയ്ക്കു പുറത്തും സിപിഎം പരിഹസിച്ചത്. 2002, 2011, 2013, 2015 എന്നിങ്ങനെ നാലു വർഷങ്ങളിൽ ഉമ്മൻ ചാണ്ടി 14 ജില്ലകളിലും ജനസമ്പർക്ക പരിപാടി നടത്തി. രാവിലെ 9 മുതൽ നിന്നകാലിൽ നിന്നുകൊണ്ട് ജനങ്ങളെ നേരിട്ടു കണ്ട് പരാതി ഏറ്റുവാങ്ങി ഓരോ പരാതിയിലും സ്വന്തം കൈപ്പടയിൽ ഉത്തരവിട്ടുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആളുകളിലേക്ക് ഇറങ്ങിച്ചെന്നത്. രാത്രി രണ്ടുമണി, മുന്നുമണി വരെയൊക്കെ പരിപാടി നീണ്ടുപോയി. പരാതിയുമായി വന്ന എല്ലാവരെയും കണ്ട ശേഷമാണ് പരിപാടി അവസാനിപ്പിച്ചത്.
നിയമസഭയിൽ നൽകിയ മറുപടി അനുസരിച്ചുതന്നെ 11,45,449 പരാതികളാണ് മുഖ്യമന്ത്രി ജനസമ്പർക്ക പരിപാടിയിൽ തീർപ്പാക്കിയത്. ചികിത്സയ്ക്കും മറ്റും സഹായത്തിനുമായി 242 കോടി 87 ലക്ഷത്തി 23,832 രൂപയും നൽകി. ജില്ലയിൽനിന്നുള്ള മന്ത്രിമാർ അതത് ജില്ലകളിൽ പരിപാടിയിൽ പങ്കെടുക്കാൻ അഭ്യർഥിച്ചിരുന്നു. മറ്റുള്ളവർക്കും വേണമെങ്കിൽ പങ്കെടുക്കാം. നിർബന്ധം ഉണ്ടായിരുന്നില്ല. ലഭിച്ച ആവലാതികളിൽ മുഖ്യമന്ത്രിയുടെ ലെവലിൽ തീരുമാനിക്കാൻ കഴിയാത്ത കാര്യങ്ങൾ കുറിപ്പാക്കി മന്ത്രിസഭാ അജൻഡയിൽ ഉൾപ്പെടുത്തി തീരുമാനത്തിന് സമർപ്പിക്കണം. അതുപോലെ ഒരു ലക്ഷം രൂപയിൽ അധികമായ സാമ്പത്തിക ആനുകൂല്യവും മന്ത്രിസഭയാണ് തീരുമാനിച്ചിരുന്നത്. ജനങ്ങളിൽനിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ 43 പുതിയ നിയമനിർമാണങ്ങൾക്ക് മന്ത്രിസഭ അനുമതി നൽകി.
ജനസമ്പർക്ക പരിപാടിയോട് തികച്ചും നിഷേധാത്മകമായ സമീപനമാണ് അന്നത്തെ പ്രതിപക്ഷവും, പ്രത്യേകിച്ച് മാർക്സിസ്റ്റ് പാർട്ടിയും സ്വീകരിച്ചത്. പരിപാടിയിൽനിന്നു വിട്ടുനിന്നെന്നു മാത്രമല്ല പരിപാടി നടന്ന കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനം നടത്താനും പരിപാടിയിലേക്ക് വരുന്നവരെ തടയാൻ അക്രമാസക്തമായ മാർഗങ്ങൾ സിപിഎം സ്വീകരിച്ചതും ഓർമശക്തിയുള്ളവർ മറക്കാനിടയില്ല.
ജനസമ്പർക്ക പരിപാടിക്കുള്ള യു എൻ അവാർഡ് വാങ്ങി തിരിച്ചെത്തിയപ്പോഴും സിപിഎമ്മിന്റെ കരിങ്കൊടി പ്രകടനമാണ് മുഖ്യമന്ത്രിയെ വരവേറ്റത്. എന്നാൽ, ഒരിടത്തും പ്രതിഷേധക്കാരെ അടിച്ചമർത്താൻ പാർട്ടി പ്രവർത്തകരെയോ പോലീസിനെപോലും സർക്കാർ നിയോഗിച്ചില്ല. ജനാധിപത്യ വ്യവസ്ഥിതിയിൽ പ്രതിഷേധിക്കാനുള്ള അവകാശം പ്രതിപക്ഷത്തിന് ഉണ്ടെന്ന വിശാലമായ സമീപനമാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വീകരിച്ചത്.
സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തിന്റെ ഭാഗമായി അക്രമാസക്തരായ സംഘത്തെ അഴിച്ചുവിട്ട് കണ്ണൂരിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചിട്ടും പ്രതിഷേധമായി ഒരു ഹർത്താൽ പോലും നടത്താന് അനുവദിച്ചില്ല. കോടതിയിലെ പ്രതിക്കൂട്ടിൽ എംഎൽഎമാരായ പ്രതികളെ കണ്ടിട്ടും കാണാതെ പ്രതികളെ അറിയില്ലെന്നു പറയാനും മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടി തയാറായത് അദ്ദേഹത്തിന്റെ സഹിഷ്ണുതയുടെയും ഉന്നതമായ ജനാധിപത്യ ബോധത്തിന്റെയും ഉത്തമ ഉദാഹരണമാണ്.