ധന വിനിമയ മേഖലയിലെ രണ്ടാം വിപ്ലവം
Tuesday, November 28, 2023 1:26 AM IST
മനുഷ്യസമൂഹത്തിന്റെയും ചരിത്രത്തിന്റെയും ഇടനിലങ്ങളിലെ ഭാവിയിലേക്ക് തുറക്കുന്ന വാതിലുകളാണ് ഓരോ സാങ്കേതിക മുന്നേറ്റവും. ഒരു സമൂഹം എന്നനിലയിൽ മനുഷ്യൻ മൂന്ന് കണ്ടുപിടിത്തങ്ങളിൽക്കൂടിയാണ് അവന്റെ മുന്നോട്ടുള്ള കുതിപ്പിന് ഗതിവേഗം കൂടിയത്. അവ, പെൻസിലിൻ, ചക്രം, സിലിക്കോൺ ചിപ്പ് എന്ന മൂന്നു ഘടകങ്ങളായിരുന്നു. മരണത്തിനു മുന്നിൽ കേവലം കീഴടങ്ങൽ എന്ന നിലയിൽനിന്നു പ്രതിരോധത്തിലേക്ക് പെ ൻസുലിൻ നയിച്ചെങ്കിൽ, ചക്രങ്ങൾ വ്യാവസായിക വിപ്ലവത്തിന്റെ വേഗം വർധിപ്പിച്ചു. സിലിക്കൺ ചിപ്പുകൾ ട്രാൻസ്ഫോർമർ നൽകിയ മിതവേഗത്തിൽനിന്ന്, ശക്തമായ വിവരസാങ്കേതിക വിദ്യയുടെ വളർച്ചയിലേക്ക് നമ്മുടെ പ്രയാണത്തെ സഹായിച്ചുകൊണ്ടിരിക്കുന്നു.
നെഹ്റുവിന്റെയും ഡോ. ഹുമയൂൺ കബീറിന്റെയും ഐഐടികൾ മുതൽ, രാജീവ് ഗാന്ധിയുടെയും സാം പിത്രോദയുടെയും സി ഡോട്ട് എക്സ് ചേഞ്ച് മുതൽ എസ്ടിഡി വരെയും, ഒടുവിൽ നരേന്ദ്രമോദിയുടെ ജൻധൻ വരെയും നീളുന്ന നയപരമായ പിന്തുണയുള്ള സാങ്കേതിക കുതിപ്പുകളാണ് ഇന്ത്യയുടെ ഇന്നത്തെ മുന്നേറ്റത്തിന്റെ ആധാരം. ഇത്തരത്തിൽ ഉഴുതുമറിച്ച സാങ്കേതികവിദ്യാ ഭൂമികയിലേക്കാണ് ഇന്ത്യയുടെ സിബിഡിസി (സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി) എന്ന ആശയം കടന്നുവരുന്നത്.
എന്താണു ഡിജിറ്റൽ കറൻസി?
ഡിജിറ്റൽ കറൻസി, ഇലക്ട്രോണിക് കറൻസി അല്ലെങ്കിൽ ഇലക്ട്രോണിക് മണി എന്നാൽ പ്രാഥമികമായി ഡിജിറ്റൽ കംപ്യൂട്ടർ സംവിധാനങ്ങളിൽക്കൂടി, വിശേഷിച്ചും ഇന്റർനെറ്റിലൂടെ കൈകാര്യം ചെയ്യുന്നതോ സംഭരിക്കുന്നതോ വിനിമയം ചെയ്യുന്നതോ ആയ ഏതെങ്കിലും കറൻസി, പണം അല്ലെങ്കിൽ പണം പോലുള്ള വിനിമയ ആസ്തിയാണ് . ക്രിപ്റ്റോകറൻസി, വെർച്വൽ കറൻസി, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി എന്നിവയാണു ഡിജിറ്റൽ കറൻസികളുടെ നിലവിലെ വകഭേദങ്ങൾ.
ഇന്ത്യയുടെ നിലവിലെ ഇലക്ട്രോണിക് കറൻസി മേഖലയിലെ മുന്നേറ്റങ്ങൾ അഭിമാനകരമാണ്. അവയിൽ ഏറ്റവും നൂതനമായി റിസർവ് ബാങ്ക് ആവിഷ്കരിച്ച് അവതരിപ്പിച്ച വിനിമയ ഉപാധിയാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അഥവാ ഇ-റുപ്പി (സിബിഡിസി-ഡിജിറ്റൽ റുപ്പി e₹). പ്രധാനമായും രണ്ടു വകഭേദങ്ങളാണു ഡിജിറ്റൽ റുപ്പിക്കുള്ളത്. ഡിജിറ്റൽ റുപ്പി റീട്ടെയിൽ എന്ന വകഭേദം സാധാരണ ജനങ്ങളുടെ വിനിമയ ആവശ്യത്തിനും, ഡിജിറ്റൽ റുപ്പി ഹോൾസെ പ്രത്യേക സാമ്പത്തികസ്ഥാപനങ്ങളുടെ വിനിമയ ആവശ്യത്തിനും ഉപയോഗിക്കുന്നു. ഡിജിറ്റൽ കറൻസിയുടെ നിർവഹണം സിംഗിൾ ടിയർ എന്ന മാതൃകയിൽ റിസർവ് ബാങ്ക് നേരിട്ടു നിർവഹിക്കുന്നതും, ടു ടിയർ മാതൃക വഴി റിസർവ് ബാങ്കും മറ്റു ബാങ്കുകളും സേവനദാതാക്കളും ഉൾപ്പെടുന്നു. ഈ രണ്ടു രീതികളിൽക്കൂടി ഡിജിറ്റൽ കറൻസിയുടെ വിനിമയ, ക്രയവിക്രയ സ്വഭാവം പേപ്പർ കറൻസിയുടെ തുല്യമായ ഭാവം കൈവരിക്കുന്നു.
ഇന്ത്യയുടെ ഡിജിറ്റൽ കറൻസിയിലേക്കുള്ള നാൾവഴികൾ
2022 -23 ലെ കേന്ദ്രബജറ്റിലാണ് ധനമന്ത്രി നിർമല സീതാരാമൻ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി എന്ന ആശയത്തിന് നയസാധൂകരണം നൽകുന്നത്. ഇതിലേക്കായി 1934ലെ ആർബിഐ നിയമത്തിന്റെ ഭേദഗതിയും നടത്തുകയുണ്ടായി.
2022 ഡിസംബർ ഒന്നിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ റുപ്പിയുടെ റീട്ടെയിൽ ഘടകത്തിന്റെ ആദ്യ പൈലറ്റ് പദ്ധതി നടപ്പിൽ വരുത്തി. വ്യാപാരികളും ഉപഭോക്താക്കളും അടങ്ങുന്ന പ്രത്യേക ഗുണഭോക്താക്കളുടെ ഗ്രൂപ്പുകളിൽ മുംബൈ, ഡൽഹി, ബംഗളൂരു , ഭുവനേശ്വർ, ചണ്ഡീഗഡ് എന്നീ നഗരങ്ങളിലാണ് പൈലറ്റ് പദ്ധതി ആരംഭിച്ചത്.
നിയമസാധുതയുള്ള കറൻസിയുടെ പ്രതിനിധാനം ഡിജിറ്റൽ ടോക്കൺ വഴിയാണ് ഇ- റുപ്പിയിൽ നടത്തുന്നത്. നിലവിലെ പേപ്പർ കറൻസിയുടെയും നാണയങ്ങളുടെയും അതേ മൂല്യത്തിലാണ് ഡിജിറ്റൽ കറൻസിയും വിതരണം ചെയ്യപ്പെടുന്നത്. കറൻസിയുടെ അതേ വിശ്വാസ്യതയും സുരക്ഷയും ക്രയവിക്രയ സാധുതയും ഡിജിറ്റൽ കറൻസിക്കുണ്ട്. നിലവിലെ കറൻസി പോലെതന്നെ ഡിജിറ്റൽ കറൻസിക്കും ഏതെങ്കിലും തരത്തിലുള്ള പലിശ ലഭിക്കുന്നതല്ല. ഇവ ബാങ്ക് നിക്ഷേപം പോലെ മറ്റുതരത്തിലുള്ള പണത്തിന്റെ ഉപയോഗമായും മാറ്റാവുന്നതാണ്.
നിലവിലെ ഇ-റുപ്പി പൈലറ്റ് പദ്ധതിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐ സിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് , ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് , എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ഘട്ടം ഘട്ടമായി പങ്കാളികളാകും. ഇ-റുപ്പിക്കായി കറൻസി സംവിധാനം എന്ന ശ്രേണിയിൽ പ്രത്യേക ഇ-വാലറ്റ് എന്ന ആശയവും പൈലറ്റ് പദ്ധതിയിൽ നടപ്പാക്കുന്നു. ഇതുവഴി ഉപയോക്താക്കൾ ഇ- റുപ്പി ഉപയോഗിച്ചുള്ള ധന വിനിമയങ്ങൾ മൊബൈൽ ഫോണുകൾ അല്ലെങ്കിൽ മറ്റു ഉപകാരങ്ങൾ വഴി ബാങ്കുമായി നടത്താനാകും.
നിലവിൽ യെസ് ബാങ്ക് എന്ന ഡിജിറ്റൽ റുപ്പി പൈലറ്റ് പദ്ധതിയിൽ പങ്കാളിയായ ബാങ്ക് യുപിഐ സംവിധാനവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ കറൻസി ആപ്പ് വിജയകരമായി സംയോജിപ്പിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 30ന് ഔദ്യോഗികമായി അറിയിക്കപ്പെട്ട ഈ വാർത്ത ഡിജിറ്റൽ കറൻസിയും യുപിഐയും തമ്മിൽ ബന്ധിപ്പിച്ചതിലൂടെ മികച്ചതും കൃത്യവുമായ ഡിജിറ്റൽ ക്രയവിക്രയങ്ങൾ നടത്താനാകുമെന്ന സാധ്യതയാണ്. ഇതിലൂടെ പ്രസ്തുത ബാങ്കിന്റെ ഉപഭോക്താക്കൾക്ക് അവരുടെ യുപിഐ ക്യു ആർ കോഡ് ബാങ്കിന്റെ ഡിജിറ്റൽ റുപ്പി ആപ്പിൾ സ്കാൻ ചെയ്യാനും ഇടപാടുകൾ നടത്താനും കഴിയും. റിസർവ് ബാങ്കിന്റെ ഈയാഴ്ചത്തെ ബുള്ളറ്റിൻ കണക്കുകൾ പ്രകാരം കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ യുപിഐ സംവിധാനത്തിലേക്ക് ഒരു ബില്യൺ ഇടപാടുകൾ കൂടി നടക്കുകയും അതുവഴി ആകെ 11 ബില്യൺ ഇടപാടുകളായി വർധിക്കുകയും ചെയ്തുവെന്നത് ഡിജിറ്റൽ കറൻസിയുടെ വരാനിരിക്കുന്ന വലിയ സാധ്യതകളെ എടുത്തുകാട്ടുന്നു.
പേപ്പർ കറൻസികളുടെയും നാണയങ്ങളുടെയും നിർമാണച്ചെലവ് കുത്തനേ ഉയരുന്ന സാഹചര്യത്തിൽ ഡിജിറ്റൽ കറൻസി എന്നതു സാധ്യത മാത്രമല്ല അതിവേഗം ഇന്ത്യൻ ജനത അഭിമുഖീകരിക്കാനും സ്വാംശീകരിക്കാനും പോകുന്ന യാഥാർഥ്യമാണ്. അച്ചടി നിർമാണ സാമഗ്രികളുടെ വിലക്കയറ്റം കാരണം ഇന്ന് റിസർവ് ബാങ്ക് ഒരു 500 രൂപയുടെ നോട്ട് അച്ചടിക്കുന്നതിലും ചെലവ് കൂടുതലാണ് ഒരു 200 രൂപയുടെ നോട്ട് അച്ചടിക്കുന്നത് എന്ന ലാഭകരമല്ലാത്ത സാഹചര്യം നാളെയുടെ വിനിമയ ഉപാധിയായി ഡിജിറ്റൽ കറൻസിയെ മാറ്റുന്നു.
ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ ലിമിറ്റഡിന്റെ കണക്കുകൾ പ്രകാരം 2021- 22 സാമ്പത്തികവർഷം മാത്രം പത്തു രൂപയുടെ ആയിരം നോട്ടുകൾ അച്ചടിക്കാൻ 960 രൂപയുടെ ചെലവും അതുവഴി ഒരു പത്തു രൂപ നോട്ടിന്റെ നിർമാണച്ചെലവ് 96 പൈസയും ഒരു 20 രൂപ നോട്ടിന്റെ നിർമാണച്ചെലവ് 95 പൈസയുമാണ്. ഇതോടൊപ്പം ഓരോ നൂറു രൂപ നോട്ടിന്റെയും ആകെ ചെലവ് 15 മുതൽ 17 രൂപ വരെയുമായി. ഇത്തരത്തിൽ മൂല്യത്തിന്റെ ബഹുഭൂരിപക്ഷവും നിർമാണ -വിതരണച്ചെലവിൽ മൂല്യശോഷണം സംഭവിക്കുന്ന ബാധ്യതയായി മാറുന്ന പരമ്പരാഗത കറൻസി സംവിധാനം മാറുന്ന ഭാരതത്തിന്റെ സാങ്കേതിക മുന്നേറ്റത്തിനു തടസമാകാതിരിക്കാൻ അതിവേഗം ഡിജിറ്റൽ കറൻസി സംവിധാനം രാജ്യത്തെങ്ങും നടപ്പാക്കേണ്ടതുണ്ട്.
ലേഖകർ
ആദർശ് കുനിയില്ലം (രാഷ്ട്രീയ- പാർലമെന്ററി നിരീക്ഷകൻ) ഡോ. അഭിലാഷ് ജി. രമേഷ്(അസിസ്റ്റന്റ് പ്രഫ, പൊളിറ്റിക്കൽ സയൻസ്)