Monday, September 2, 2019 11:42 PM IST
ഉള്ളതു പറഞ്ഞാല് / കെ. ഗോപാലകൃഷ്ണൻ
അസഹിഷ്ണുതയും രാഷ്ട്രീയ വിദ്വേഷ വ്യാപാരവും വർധിക്കുന്ന ഇക്കാലത്ത്, പുരോഗമനവും പരിഷ്കാരവുമുള്ള നാടായ കേരളത്തിലും ഒരു വിവാദം രൂപപ്പെട്ടതു നാം കണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള കോൺഗ്രസിന്റെ സമീപനത്തെച്ചൊല്ലി കോൺഗ്രസുകാർ തമ്മിൽ വഴക്കിട്ടു. രാജ്യത്തിനും പൊതുസമൂഹത്തിനും നല്ലതാണെങ്കിലും അല്ലെങ്കിലും മോദി ചെയ്യുന്നതെല്ലാം കണ്ണടച്ച് എതിർക്കണമെന്നു നെഹ്റു - ഗാന്ധി കുടുംബത്തെ അകമഴിഞ്ഞു പിന്തുണയ്ക്കുന്ന കോൺഗ്രസ് വിഭാഗക്കാർ അഭിപ്രായപ്പെടുന്നു. പ്രധാനമന്ത്രിയെ അന്ധമായി എതിർത്തുകൊണ്ട് ഒരുതരം അസഹിഷ്ണുത പ്രചരിപ്പിക്കുകയാണു കേരളത്തിൽനിന്നുള്ള കോൺഗ്രസ് നേതാക്കളും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള ചിലരും. മോദിയോടാണ്, അദ്ദേഹത്തിന്റെ പാർട്ടിയോടല്ല അവരുടെ എതിർപ്പ്.
ലഘൂകരിച്ചു പറഞ്ഞാൽ വിഷയം ഇങ്ങനെയാണ്: കർണാടകയിൽനിന്നുള്ള സീനിയർ കോൺഗ്രസ് നേതാവായ ജയറാം രമേശ് പറഞ്ഞു, ജനങ്ങളോടു സംവദിക്കുന്ന ഭാഷയിലാണ് അദ്ദേഹം (മോദി) സംസാരിക്കുന്നത്. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾ അംഗീകരിക്കുന്നുണ്ടെന്നു നാം ഉറപ്പുവരുത്തണം. കഴിഞ്ഞകാലത്ത് അങ്ങനെയായിരുന്നില്ല. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ നമുക്ക് അദ്ദേഹത്തെ നേരിടാൻ കഴിയില്ല.
പ്രശംസിച്ചു കുഴപ്പത്തിലായി
ഇതിനെ പിന്തുണച്ചുകൊണ്ടു സീനിയർ കോൺഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ അഭിഷേക് സിംഗ്വി ട്വീറ്റ് ചെയ്തു. അതിങ്ങനെ: എല്ലായ്പ്പോഴും മോദിയെ കുറ്റപ്പെടുത്തുന്നതു ശരിയല്ല. ഏകപക്ഷീയമായ വിമർശനം യഥാർഥത്തിൽ അദ്ദേഹത്തെ സഹായിക്കുകയേയുള്ളൂ. പ്രവർത്തനങ്ങളെ വ്യക്തിപരമായല്ലാതെ, വിഷയങ്ങൾ നോക്കി വിലയിരുത്തണം. വാസ്തവത്തിൽ ഉജ്വല പദ്ധതി നല്ല പ്രവർത്തനങ്ങളിലൊന്നാണ്.
രണ്ടുപേരെയും പിന്തുണച്ചുകൊണ്ടു കേരള എംപി ശശി തരൂർ പറഞ്ഞു: നരേന്ദ്ര മോദി നല്ലതു പറയുകയോ ചെയ്യുകയോ ചെയ്താൽ അദ്ദേഹത്തെ അഭിനന്ദിക്കണമെന്ന് കഴിഞ്ഞ ആറു വർഷമായി ഞാൻ പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാലേ അദ്ദേഹം തെറ്റുചെയ്യുന്പോൾ നമ്മൾ വിമർശിക്കുന്നതിനു വിശ്വാസ്യത ലഭിക്കൂ. ഞാൻ പറഞ്ഞുകൊണ്ടിരുന്ന അഭിപ്രായത്തിലേക്കു പ്രതിപക്ഷത്തെ മറ്റുള്ളവരും വരുന്നതിനെ ഞാൻ സ്വാഗതംചെയ്യുന്നു.
ഈ മൂന്നു നേതാക്കളും പറഞ്ഞതു ശ്രദ്ധാപൂർവം വായിക്കുകയും ശരിയായ അർഥത്തിൽ ഗ്രഹിക്കുകയും ചെയ്താൽ വിമർശനത്തിനു യൊതൊരു സാധ്യതയുമില്ല. അതിന്റെ പേരിൽ വിവാദമുണ്ടാക്കുകയോ അസഹിഷ്ണുത തുളുന്പുന്ന വാക്കുകൾ പ്രയോഗിക്കുകയോ ചെയ്യേണ്ടതില്ല. ഒന്നാമത്തെ കാര്യം, അധികാരത്തിലിരിക്കുന്പോൾ പ്രതിപക്ഷത്തെ ബഹുമാനിക്കുന്ന സംസ്കാരമാണു കോൺഗ്രസിനുള്ളത് എന്നതാണ്. നമ്മളുമായി യോജിക്കുന്നില്ലെങ്കിൽപോലും പ്രതിയോഗികളുടെ അഭിപ്രായങ്ങളെയും മാനിക്കണമെന്നാണു ഗാന്ധിമാർഗവും നെഹ്റുമാർഗവും പഠിപ്പിക്കുന്നത്.
ഒരിക്കൽ വാജ്പേയിയുടെ ഒരു പ്രസംഗം കേട്ട നെഹ്റു പിന്നീട് അത്താഴ സത്കാരവേളയിൽ കണ്ടുമുട്ടിയപ്പോൾ അദ്ദേഹത്തെ അഭിനന്ദിക്കുകയും വാജ്പേയിക്കു വലിയൊരു ഭാവിയുണ്ടെന്നു പറയുകയും ചെയ്തു. അതിനുശേഷം വാജ്പേയിയും നിരവധി തവണ അതേ ഭാഷയിൽ തിരിച്ചു പ്രതികരിക്കുകയുണ്ടായി. നെഹ്റു മരിച്ചപ്പോൾ വാജ്പേയി ഹൃദയസ്പർശിയായ ഒരു പ്രസംഗം നടത്തി. സഞ്ജയ്ഗാന്ധി വിമാനാപകടത്തിൽ മരിച്ചപ്പോഴും അദ്ദേഹം അതേവിധത്തിൽ പ്രസംഗിച്ചു. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ "ദുർഗ’ എന്നാണു വാജ്പേയി വിശേഷിപ്പിച്ചത്.
കാലംമാറി
അക്കാലമൊക്കെ പോയി എന്നതു ശരിയാണ്. ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായി ഏറ്റുമുട്ടുന്ന രാഷ്ട്രീയ ഗോദ ആണ് ഇന്നുള്ളത്. സീനിയർ നേതാക്കൾ പോലും അസഭ്യം പറയുന്നതും അന്ധമായി എതിർക്കുന്നതും ഇന്നു പതിവാണ്. രാഷ്ട്രീയ എതിരാളികൾ വിദേശത്തുള്ളപ്പോൾ അവരെ വിമർശിക്കരുതെന്ന കീഴ്വഴക്കം ഇപ്പോൾ തുടർച്ചയായി ലംഘിക്കപ്പെടുന്നു. ഇക്കാര്യത്തിൽ നരേന്ദ്ര മോദിയും കുറ്റം പങ്കുവയ്ക്കേണ്ടതുണ്ട്.
തന്റെ ആദ്യത്തെ അമേരിക്കൻ സന്ദർശനവേളയിൽ ഒരു പൊതുപരിപാടിക്കിടെ അദ്ദേഹം കോൺഗ്രസിനെ വിമർശിച്ചു. ദുഃഖകരമെന്നു പറയട്ടെ, തന്റെ നേട്ടങ്ങളും കോട്ടങ്ങളും വീഴ്ചകളും വിശദീകരിക്കുന്നതിനു പകരം അദ്ദേഹം ഇപ്പോഴും കോൺഗ്രസിനെയെയും നാല്പതുകളുടെ അവസാനവും അന്പതുകളുടെ ആദ്യവും കോൺഗ്രസ് സർക്കാർ എടുത്ത തീരുമാനങ്ങളെയും വിമർശിച്ചുകൊണ്ടിരിക്കുന്നു.
എന്നാൽ അതിനർഥം, ഒരു നൂറ്റാണ്ടിലധികം പാരന്പര്യമുള്ള കോൺഗ്രസ് പാർട്ടി തങ്ങളുടെ സഞ്ചിത സംസ്കാരത്തെയും സഹിഷ്ണുത, പരസ്പര ബഹുമാനം, വാക്കിലും പ്രവൃത്തിയിലുമുള്ള അക്രമരാഹിത്യം തുടങ്ങിയ ശീലങ്ങളെയും ഉപേക്ഷിക്കണം എന്നല്ല. ബിജെപിയെയും അതിന്റെ നേതാക്കളെയും നേരിടാൻ കോൺഗ്രസ് അതിന്റെ നേതാക്കളും സോഷ്യലിസം, മതേതരത്വം, ജനാധിപത്യമൂല്യങ്ങളോടുള്ള പ്രതിബദ്ധത തുടങ്ങിയ മഹത്തായ മൂല്യങ്ങൾ ഉപേക്ഷിച്ച് സംഘപരിവാർ ലൈൻ പിന്തുടരേണ്ടതില്ല.
അതെന്തുമാകട്ടെ, മൂന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞതു മോദിയുടെയും തെറ്റായ നടപടികളെയും നയങ്ങളെയും എതിർക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ നല്ല പ്രവൃത്തികളെ പ്രശംസിക്കണമെന്നാണ്. ലോകത്തെല്ലായിടത്തുമുള്ള ജനാധിപത്യരാജ്യങ്ങളിലും സ്വതന്ത്ര സമൂഹങ്ങളിലും പിന്തുടരുന്ന രീതിയാണത്. പുരോഗമനാത്മകമായ ഒരു പരിഷ്കൃത സമൂഹം അത്തരം നല്ല മൂല്യങ്ങൾ പിന്തുടരുകയും മറ്റുള്ളവരുടെ വീക്ഷണങ്ങളെ പ്രശംസിച്ച് അതിൽനിന്നു പഠിക്കാൻ ശ്രമിക്കുകയും ചെയ്യണം. പരസ്പരം സ്വീകാര്യമായതു സ്വാംശീകരിക്കുകയും വേണം.
എന്നാൽ, തരൂർ പറഞ്ഞതിനോടു വളരെ രൂക്ഷമായിട്ടാണു തെരഞ്ഞെടുക്കപ്പെട്ട നിരവധി ജനപ്രതിനിധികൾ പ്രതികരിച്ചത്. ജയറാം രമേശിനും സിംഗ്വിക്കും പിന്തുണ അറിയിച്ചുകൊണ്ട് തരൂർ എന്താണു പറഞ്ഞതെന്നു വായിച്ചു മനസിലാക്കാൻപോലും പലരും മെനക്കെട്ടില്ല എന്നാണു തോന്നുന്നത്. പരിഷ്കൃതവും സംസ്കാരസന്പന്നവുമായ ഒരു രാഷ്ട്രീയലൈൻ സ്വീകരിക്കുന്നതു കോൺഗ്രസിന്റെ വിശ്വാസ്യത വർധിപ്പിക്കുകയേയുള്ളൂ.
ഏറ്റവും വിമർശിച്ചയാൾ
കഴിഞ്ഞ അഞ്ചുവർഷം പാർലമെന്റിനകത്തും പുറത്തും മോദിയെ ഏറ്റവും കൂടുതൽ തവണ വിമർശിച്ചിട്ടുള്ളയാൾ തരൂരാണ് എന്നതാണു വസ്തുത. മറ്റു പല എംപിമാരും വളരെ മിതമായേ വിമർശിച്ചിട്ടുള്ളൂ. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ പുറത്തിറക്കിയ തരൂരിന്റെ നിരവധി പുസ്തകങ്ങളിൽ മോദിയെയും ബിജെപിയെയും വിമർശിച്ചിട്ടുണ്ട്.
അതിനർഥം തരൂർ ചെയ്തതെല്ലാം ശരിയും പിന്തുടരേണ്ടതുമാണ് എന്നല്ല. പാർട്ടിയെ വലിയ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട് അദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞ പല കാര്യങ്ങളും. സഹിഷ്ണുതയും കൃത്യതയും വേണമെന്ന് അദ്ദേഹം പറഞ്ഞത് ഒരു ജനാധിപത്യ സന്പ്രദായത്തിൽ എല്ലാ രാഷ്ട്രീയ നേതാക്കൾക്കും ആവശ്യമുള്ള കാര്യമാണ്. തരൂരിന്റേതായ മറ്റു സംഭാവനകളുമുണ്ട്. അല്ലെങ്കിൽ ശക്തരായ രാഷ്ട്രീയ പ്രതിയോഗികൾ മത്സരിക്കുകയും വിമതശല്യം ഉണ്ടാവുകയും ചെയ്ത ഒരു നിയോജകമണ്ഡലത്തിൽനിന്ന് അദ്ദേഹം തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുക ഇല്ലായിരുന്നല്ലോ. അദ്ദേഹത്തിന്റെ ചില നടപടികൾ ശത്രുക്കളെയും ഉണ്ടാക്കിയിട്ടുണ്ട്. യാഥാർഥത്തിൽ ഒരു ഗാന്ധിയൻ ആശയമായിരുന്ന സ്വച്ഛഭാരതിനെയും സർക്കാരിന്റെ ജനപ്രിയനയങ്ങളെയും പ്രശംസിക്കുന്നത് ഒരു വീഴ്ചയായി കണക്കാക്കാൻ പറ്റില്ല.
കോൺഗ്രസിന്റെ ചരമക്കുറിപ്പ് എഴുതാൻ ബിജെപി വലിയ തിടുക്കം കൂട്ടുകയാണ് എന്നതാണ് കോൺഗ്രസ് നേതാക്കൾ മറക്കരുതാത്ത ഒരു കാര്യം. കോൺഗ്രസിലെ സോഷ്യലിസ്റ്റ് ആശയക്കാരും മറ്റുള്ളവരും തമ്മിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ യത്നിക്കുകയാണ് അധികാരത്തിലേറിയ നാൾമുതൽ മോദി . കോൺഗ്രസിലെ നെഹ്റു അനുകൂലികളും അല്ലാത്തവരും തമ്മിൽ ഒരു പിളർപ്പ് ഉണ്ടാക്കാൻ അദ്ദേഹം കിണഞ്ഞു ശ്രമിക്കുന്നു. മഹാത്മാഗാന്ധിയും പട്ടേലും അംബേദ്കറുമൊക്കെ നെഹ്റുവിൽനിന്ന് എത്ര വ്യത്യസ്തരായിരുന്നു എന്നു പറഞ്ഞു സ്ഥാപിക്കാൻ നോക്കുന്നു.
റിക്രൂട്ടിംഗ് വേദിയോ?
കോൺഗ്രസ് കോട്ടയിൽ കയറി റിക്രൂട്ടിംഗ് നടത്താനുള്ള മോദിയുടെയും അമിത്ഷായുടെയും ശ്രമങ്ങൾ ഇതിനകം ചില വിജയങ്ങൾ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിൽനിന്നു ബിജെപിയിലേക്കുള്ള ചുവടുമാറ്റം കുറേയൊക്കെ നടന്നു. കൂടുതൽ കോൺഗ്രസുകാർ കാവിക്കൂടാരത്തിലേക്കു പോകാൻ തയാറെടുക്കുന്നുണ്ട് എന്നാണു റിപ്പോർട്ടുകൾ. എന്തെല്ലാം കുറവുകളുണ്ടെങ്കിലും ഉദ്ദേശ്യശുദ്ധിയുള്ള നേതാക്കളെ ആക്രമിച്ച് ഒറ്റപ്പെടുത്തുന്നതു കോൺഗ്രസ് സംഘടനയെ കൂടുതൽ ദുർബലപ്പെടുത്താനേ സഹായിക്കൂ.
മതേതരത്വത്തോടും ജനാധിപത്യമൂല്യങ്ങളോടുമുള്ള പ്രതിജ്ഞാബദ്ധതയുടെ പേരിലും സ്ഥായിയായ ഒരു സ്വതന്ത്രസമൂഹത്തിന് ആധാരശിലകൾ പാകിയതിന്റെ പേരിലും രാജ്യത്തിനകത്തും പുറത്തും കോൺഗ്രസ് ഇപ്പോഴും ആദരിക്കപ്പെടുന്നുണ്ട് എന്നതാണു കോൺഗ്രസുകാർ മറക്കരുതാത്ത ഒരു കാര്യം. ഇത്തരം മൂല്യങ്ങൾ കൈവിടാത്തതുകൊണ്ടാണു പല വെല്ലുവിളികളുണ്ടെങ്കിലും കേരളത്തിൽ പാർട്ടിക്കു നിലനിൽക്കാനും വിജയിക്കാനും കഴിയുന്നത്. പാർട്ടി എന്നും വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇപ്പോൾ കൂടുതലാണെന്നു മാത്രം. അപ്രതീക്ഷിതമായ വെല്ലുവിളികളാണ് ഓരോ തെരഞ്ഞെടുപ്പിലും കേരളത്തിൽ പാർട്ടിക്കുണ്ടാകുന്നത്.
തെരഞ്ഞെടുപ്പുകൾ അടുത്തടുത്തു വരികയാണ്. പാലാ ഉപതെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാനത്തെ മറ്റ് അഞ്ചു ഉപതെരഞ്ഞെടുപ്പുകൾ ഏതാനും മാസത്തിനുള്ളിൽ നടക്കും. കേരളത്തിൽ ബിജെപി ശക്തമായ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. ഇതിനകംതന്നെ ആവശ്യത്തിനു ഗ്രൂപ്പ് വഴക്കുകളുള്ള കെപിസിസിയിൽ സങ്കുചിതമായ കലഹങ്ങൾ മൂലം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത്. തരൂരിന്റെ വിശദീകരണം ലഭിച്ചതോടെ കെപിസിസി പ്രസിഡന്റ് ആ വിഷയത്തിനു വിരാമമിട്ടു. വിവാദം പെട്ടെന്ന് അവസാനിപ്പിക്കാൻ പാലാ ഉപതെരഞ്ഞെടുപ്പ് ഒരു കാരണമാവാം. ഏതായാലും ഡൽഹി മലയാളിയുടെ പരാമർശത്തിനെതിരേ ഏതാനും നേതാക്കൾ എതിർപ്പ് തുടരുന്നുണ്ട്.