Tuesday, September 17, 2019 11:03 PM IST
പരീക്ഷകൾ മലയാളത്തിൽ നടത്തണമെന്ന ആവശ്യത്തോടു കേരള പബ്ലിക് സർവീസ് കമ്മീഷൻ നിഷേധാത്മകമായ നിലപാടെടുത്തതിനെച്ചൊല്ലി സമരം നടന്നല്ലോ. കമ്മീഷൻ പിരിച്ചുവിടണം എന്നുവരെ ചില സാംസ്കാരിക നായകർ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തു പിഎസ്സി നടത്തുന്ന കെഎഎസ് ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകൾക്കും മലയാളത്തിൽ കൂടി ചോദ്യപേപ്പർ നൽകണമെന്ന നിർദേശം സംസ്ഥാന സർക്കാർ മുന്നോട്ടുവച്ചതായും ഇക്കാര്യം പിഎസ്സി തത്ത്വത്തിൽ അംഗീകരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
എന്നാൽ, പിഎസ്സി പരീക്ഷകൾ നടത്താൻ മാത്രമുള്ള നിലവാരം മലയാള ഭാഷയ്ക്കില്ല എന്ന് അസന്ദിഗ്ധമായി തെളിയിക്കത്തക്ക വിധമാണു കേരളത്തിൽ കാര്യങ്ങൾ നടക്കുന്നതെന്നു ബോധ്യപ്പെടാൻ യാതൊരു ഗവേഷണവും ആവശ്യമില്ല. ഒരു ഭാഷയുടെ മഹത്ത്വം അംഗീകരിക്കപ്പെടണമെങ്കിൽ ആ ഭാഷയുടെ അഴക് അതിന്റെ കേൾവിക്കാർക്കും വായനക്കാർക്കും ബോധ്യമാകേണ്ടതുണ്ട്. അതിലുപരിയായി ഭാഷയ്ക്കു ശുദ്ധിയുണ്ടായിരിക്കണം. മലയാളത്തിൽ ഒരു കത്ത് തെറ്റില്ലാതെ അയയ്ക്കാൻ സർക്കാരിനു കഴിയുന്നുണ്ടോ? മലയാളത്തിൽ സർക്കാരിന്റെ ഔദ്യോഗികമായ കത്തിടപാടുകൾ നടത്താൻ തുടങ്ങിയതുമുതലുള്ള കാര്യമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
കത്തെഴുതുന്പോൾ ആദ്യം തന്നെ എഴുതുന്നത്, അത് അയയ്ക്കുന്നത് ആരാണെന്നാണ്. ഇംഗ്ലീഷുകാർ ആയതിനു "ഫ്രം' എന്ന പദം ഉപയോഗിച്ചു. ഇന്ന ആളിൽ നിന്ന് അഥവാ ഇന്ന സങ്കേതത്തിൽ നിന്ന് എന്നാണ് അതിനർഥം. അവരെ അനുകരിച്ച് നമ്മളും അതുതന്നെ എഴുതി. എന്നാൽ, മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതോടെ കാര്യങ്ങളാകെ തകിടം മറിഞ്ഞു. സർക്കാർ മലയാളത്തിൽ കത്തെഴുതാൻ തുടങ്ങി.
ഇംഗ്ലീഷുകാരൻ എഴുതിയ ഫ്രം എന്നതിനു "പ്രേഷിതൻ' - അയയ്ക്കപ്പെട്ടവൻ - എന്ന അതിവിചിത്രമായ പദമാണു നമ്മുടെ സർക്കാർ കണ്ടെത്തിയത്. "പ്രേഷിത' എന്ന പദത്തിനു ശബ്ദതാരാവലിയിൽ, "പ്രേഷണം ചെയ്യപ്പെട്ട, അയയ്ക്കപ്പെട്ട, ആജ്ഞാപിക്കപ്പെട്ട, നാടുകടത്തപ്പെട്ട' എന്നീ അർഥങ്ങളാണു പറഞ്ഞിട്ടുള്ളത്.
സംസ്കൃതം- ഇംഗ്ലീഷ് നിഘണ്ടുവിൽ പ്രേഷിത: എന്ന പദത്തിന് set on motion, urged on, impelled, hurled, flung, thrown, sent, dispatched on an errand തുടങ്ങിയ അർഥങ്ങളാണു പറഞ്ഞിരിക്കുന്നത്. ഇതിൽ നിന്ന് ഈ പദം ഒരു "പാസ്റ്റ് പാർട്ടിസിപ്പിൾ ഫോം' (Past Participle) ആണെന്നെങ്കിലും മനസിലാക്കാമല്ലോ. അപ്പോൾ അതൊരിക്കലും അയയ്ക്കുന്നവനാകാൻ തരമില്ല; പ്രേഷിതൻ അയയ്ക്കുന്നവനല്ല, അയയ്ക്കപ്പെട്ടവനാണ്. അയയ്ക്കുന്നയാൾ പ്രേഷകനാണ്. നളചരിതത്തിൽ "പ്രേഷകനായതു കമലജനോ തവ' ("നിന്നെ അയച്ചവൻ "ബ്രഹ്മാവാണോ') എന്നു ചോദിക്കുന്നതു വളരെ പ്രസിദ്ധമാണല്ലോ. അപ്പോൾ ഒരു സർക്കാർ തന്നെ ഇത്ര വലിയൊരു അബദ്ധം വർഷങ്ങളായി എഴുതുകയും സർക്കാരിന്റെ നിലവാരത്തിലേക്കു പിഎസ്സിയും അധഃപതിക്കണമെന്നു നിർബന്ധിക്കുകയും ചെയ്യുന്നതു വലിയ അപരാധമാവില്ലേ?
സർക്കാർ പറയുന്നതുപോലെ പിഎസ്സി മലയാളത്തിൽ പരീക്ഷ നടത്തുന്നുവെന്നു വയ്ക്കുക. ഒരു കത്തെഴുതാൻ പരീക്ഷാർഥികളോട് ആവശ്യപ്പെടുന്നപക്ഷം, ഒരാൾ "അയയ്ക്കുന്നയാൾ' എന്നതിനു "പ്രേഷകൻ' എന്ന ശരിയായ പദവും മറ്റൊരാൾ സർക്കാർ നിലവാരത്തിൽ "പ്രേഷിതൻ' എന്നുമെഴുതിയാൽ ആരുടെ ഉത്തരമാണു ശരിയെന്നു പറയുക?
സർക്കാരിന്റെ പല പദപ്രയോഗങ്ങളും അബദ്ധജടിലമോ അസുന്ദരങ്ങളോ ആണ്. ബസുകളിലെ "അംഗപരിമിതർ', "ഗർഭവതി' മുതലായ പദങ്ങൾ ഇതിനുദാഹരണം. "അംഗപരിമിതൻ' എന്ന പദത്തിന് "അംഗങ്ങളിൽ പരിമിതനായവൻ' എന്ന അർഥമാണു തോന്നാനിടയുള്ളത്. അതായത്, അവയവങ്ങളിൽ പരിമിതനായവൻ (limited in limbs), അവയങ്ങൾക്കപ്പുറം ഒന്നുമില്ലാത്തവൻ, വിചാരവികാരങ്ങളോ ആത്മാവ്, മനസ് മുതലായവയോ ഒന്നുമില്ലാത്തവൻ. "അംഗുലീപരിമിതമായ' എന്ന പദത്തിന് അംഗുലികളുടെ (വിരലുകളുടെ) എണ്ണത്തിൽ പരിമിതമായ, അതിന്നപ്പുറമില്ലാത്ത എന്നാണല്ലോ അർഥം.
മറ്റൊരർഥം തോന്നണമെങ്കിൽ സംസ്കൃത വ്യാകരണത്തിൽ മുങ്ങിത്തപ്പുക തന്നെ വേണം. അങ്ങനെ മനസിലാക്കുന്നവർ നന്നേ വിരളമായിരിക്കും. സാധാരണ ജനങ്ങൾക്കു മനസിലാകുന്ന പദമാണു "വികലാംഗ'നെന്നത്. അംഗങ്ങളിൽ വൈകല്യമുള്ള, അവയവങ്ങളുടെ സാകല്യം (സകലത്വം) ഇല്ലാത്ത എന്ന അർഥം സിദ്ധിക്കുകയും ചെയ്യും.
ഗർഭിണിയെ "ഗർഭവതി' എന്നു വിളിക്കേണ്ട ആവശ്യം എങ്ങനെയുണ്ടായി എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. "ലജ്ജാവതിയേ' എന്ന പാട്ടു കേട്ടപ്പോൾ ആർക്കോ ഉണ്ടായ ഒരു വെളിപാടാണ് അതെന്നു ചില സുഹൃത്തുക്കൾ അഭിപ്രായപ്പെടുന്നതു കേട്ടു. പണ്ട് തോലനെന്ന കവി, "വൃദ്ധവാനരമുഖി വിരാജസേ' (വയസൻ കുരങ്ങിന്റെ മുഖമാർന്നവളേ, നീ പ്രശോഭിക്കുന്നു) എന്നു പറഞ്ഞപ്പോൾ വിഡ്ഢിയായ രാജ്ഞി പ്രസാദിച്ചുവത്രേ. ആ രാജ്ഞിയുടെ നിലവാരത്തിലാവരുതു സർക്കാർ.
മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വൈകല്യങ്ങൾക്കു പുറമേയാണ് ഇതെല്ലാമെന്നതും ഓർക്കേണ്ടതുണ്ട്. സ്ത്രീലിംഗശബ്ദങ്ങൾ തെറ്റായി മാത്രമേ പ്രയോഗിക്കൂ എന്നു പ്രതിജ്ഞയെടുത്ത മട്ടിലാണു നമ്മുടെ മാധ്യമങ്ങൾ. അധ്യാപകൻ, നായകൻ, ഗായകൻ എന്നിങ്ങനെ കൻ എന്നവസാനിക്കുന്ന പദങ്ങളുടെ സ്ത്രീലിംഗരൂപങ്ങൾ "ഇക' എന്നാണവസാനിക്കുകയെന്നതിന് അധ്യാപിക, നായിക, ഗായിക മുതലായ പദങ്ങൾക്കു പുറമേ നഗരപാലിക, സാലഭഞ്ജിക മുതലായ പദങ്ങളും മലയാളത്തിലെ വിഭക്തികളുടെ നാമങ്ങളായ നിർദേശിക, പ്രതിഗ്രാഹിക മുതലായവയും കേട്ടിട്ടുള്ളവരല്ലേ നമ്മൾ? അപ്പോൾ "അഭിഭാഷകൻ' എന്ന പദത്തിന്റെ സ്ത്രീലിംഗരൂപം "അഭിഭാഷിക' എന്നാണെന്നറിയാൻ സാമാന്യബോധം മാത്രമേ വേണ്ടൂ. അതിനുപകരം നമ്മുടെ പത്രങ്ങൾ "അഭിഭാഷക' എന്ന വികൃതമായ പദം എഴുതിവിടുകയാണ്. അതൊക്കെ വായിച്ചു വളരുന്ന നമ്മുടെ വിദ്യാർഥികൾ ഏതു നിലവാരത്തിലുള്ള ഭാഷയിലാണു പിഎസ്സി പരീക്ഷയെഴുതേണ്ടത്? ക്ലാസിൽ അധ്യാപകൻ പഠിപ്പിക്കുന്ന ഭാഷയോ പത്രഭാഷയോ അതോ സർക്കാർ പ്രചരിപ്പിക്കുന്ന ഭാഷയോ?
അതോടൊപ്പം ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ - ഇന്നു കുട്ടികൾ പുതിയ ലിപിയിൽ പരീക്ഷയെഴുതുന്നതിനാൽ ഉത്തരക്കടലാസുകൾ വായിച്ചുനോക്കുകയെന്നത് അസാധ്യമാണ്. വ്യഞ്ജനാക്ഷരങ്ങളോട് ഉകാരം, ഋകാരം, യകാരം എന്നിവ ചേർക്കുന്നതു തിരിച്ചറിയാൻ കഴിയുന്നില്ല. രേഫവും ബ്രാക്കറ്റും തിരിച്ചറിയുവാൻ കഴിയുന്നില്ല. വൃഷ്ടി, വ്യഷ്ടി, വുഷ്ടി എന്നിവയെല്ലാം ഒരുപോലെയാണ്. കുട്ടികളുടെ ഉത്തരക്കടലാസുകളിൽ സംശയകരമായി കണ്ടിട്ടുള്ള മറ്റു ചില പദങ്ങൾ കൂടി കാണുക. കുശം - കൃശം; മുഷ്ടം - മൃഷ്ടം, ദുഷ്ടം - ദൃഷ്ടം; സ്തുതി - സ്മൃതി; പോയം - പ്രായം; വൃഥാ - വ്യഥാ; നൃത്തം - നടത്തം; ധ്യാനം - ധ്വാനം ഇങ്ങനെ അസംഖ്യം വൈകൃതങ്ങൾ കൈയെഴുത്തുകളിൽ കാണാം.
ഭാഷയിൽ ലിപിപരിഷ്കരണം കൊണ്ടുവന്നപ്പോൾ കുട്ടികളെ പഴയലിപി തന്നെ പഠിപ്പിക്കുകയും പുതിയ ലിപി പരിചയിപ്പിക്കുകയും ചെയ്താൽ മതിയെന്നു ഭാഷാസ്നേഹികളായ പലരും അഭിപ്രായപ്പെട്ടുവെങ്കിലും അതൊന്നും അധികാരികൾ ശ്രദ്ധിച്ചില്ല. ആയതിന്റെ പരിണതഫലമാണിന്നു മലയാള ഭാഷ അനുഭവിക്കുന്നത്. അധ്യാപകർക്കു കുട്ടികളുടെ കൈയക്ഷരം വായിക്കാൻ കഴിയുന്നില്ല. മാർക്ക് കുറഞ്ഞുപോയാൽ കുട്ടികൾ കോടതിയെ സമീപിക്കുകയും ചെയ്യും. അപ്പോൾ പിന്നെ കാട്ടിലെ തടി, തേവരുടെ ആന. അക്ഷരമറിയാത്ത കുട്ടിക്കും മലയാളത്തിന് എ പ്ലസ്.
ഇങ്ങനെയുള്ള സാങ്കേതികതകൾ നിറഞ്ഞ ഒരു ഭാഷയിൽ പരീക്ഷ നടത്തിയാൽ പിഎസ്സിക്കും സർക്കാരിനും പരീക്ഷാർഥികൾക്കും കോടതി കയറിയിറങ്ങാനേ നേരം കാണൂ എന്ന വസ്തുത വിസ്മരിക്കാമോ? അതിനാൽ മലയാള ഭാഷയോട് അല്പമെങ്കിലും സ്നേഹമുള്ളവർ ആദ്യം ചെയ്യേണ്ടതു സർക്കാർ കാര്യാലയങ്ങളിലും മാധ്യമങ്ങളിലും തെറ്റില്ലാത്ത ഭാഷ ഉപയോഗിക്കാനും വിദ്യാലയങ്ങളിൽ കുട്ടികളെ പഴയലിപി പഠിപ്പിക്കാനും അവസരമൊരുക്കുകയാണ്.
ഡോ. സി.ടി. ഫ്രാൻസിസ്