Wednesday, September 18, 2019 11:59 PM IST
1919 ഓഗസ്റ്റ് 15നു മലങ്കരസഭയുടെ ഫാ. പി.ടി. ഗീവർഗീസ് (ദൈവദാസൻ മാർ ഈവാനിയോസ് ഒ.ഐ.സി) റാന്നി-പെരുന്നാട് മുണ്ടൻമലയിൽ സമാരംഭിച്ച ആശ്രമപ്രസ്ഥാനം ’’മിശിഹാനുകരണ സന്യാസിസമൂഹം’’ (The Order of the Imitation of Christ) എന്ന ഒൗദ്യോഗിക നാമത്തിൽ ദൈവപരിപാലനയുടെ ഒരു നൂറ്റാണ്ട് പിന്നിടുന്പോൾ ബഥനിയും മലങ്കര സഭയും ഒരുപോലെ പരമകാരുണികനായ ദൈവത്തിനു നന്ദി അർപ്പിക്കുന്നു. ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഒൗദ്യോഗികമായി സഭാതലത്തിൽ നാളെ കോട്ടയം ഗിരിദീപം ബഥനി അങ്കണത്തിൽ ക്രമീകരിച്ചിരിക്കുന്നു.
മലങ്കരസഭ അതിന്റെ ചരിത്രവീഥിയിൽ അഭിമുഖീകരിക്കേണ്ടിവന്ന പ്രതിസന്ധിഘട്ടം തരണം ചെയ്യാനും സമാധാനം സ്ഥാപിക്കാനും സഭയെ ആധ്യാത്മികമായി നവീകരിക്കാനും സുവിശേഷവത്കരണം ശക്തിപ്പെടുത്താനും ഏറ്റവും അഭികാമ്യമായ മാർഗമായിട്ടാണ് മാർ ഈവാനിയോസ് തിരുമേനി ഈ സന്യാസപ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. കൽക്കട്ട, സെറാന്പൂർ കോളജിൽ പ്രഫസറായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്ന കാലയളവിലാണ് (1913-1919) ഒരു സന്യാസസമൂഹം തുടങ്ങണമെന്ന ആഗ്രഹം ഉടലെടുക്കുന്നത്. ഇപ്രകാരം ഒരു സന്യാസപ്രസ്ഥാനം ആരംഭിക്കുന്പോൾ അതു പൗരസ്ത്യ ക്രിസ്തീയ സന്യാസത്തിന്റെയും ഭാരതീയ സന്യാസത്തിന്റെയും ചൈതന്യം ഉൾക്കൊണ്ടുവേണം പ്രവർത്തിക്കാനെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതിന്റെ ഫലമായാണ് 1919 ഓഗസ്റ്റ് 15ന് റാന്നി-പെരുന്നാട് മുണ്ടൻമലയിൽ ബഥനി ആശ്രമം ആരംഭിക്കുന്നതും മിശിഹാനുകരണ സന്യാസിസമൂഹം എന്ന ഒൗദ്യോഗികനാമത്തിൽ ഈ സന്യാസപ്രസ്ഥാനത്തെ സഭയിൽ പ്രതിഷ്ഠിക്കുന്നതും.
യേശുവിന്റെ ലാളിത്യം മുഖമുദ്രയായി സ്വീകരിച്ച ഈ ആശ്രമപ്രസ്ഥാനം ഏകാന്തത, പ്രാർഥന, മൗനം, പരസ്നേഹം, ഐക്യം, സമൂഹജീവിതം, ആതുരസേവനം എന്നിവയാൽ സന്പുഷ്ഠമായി വളരുകയും നിലകൊള്ളുകയും ചെയ്യുന്നു. സഭയിലെ ഐക്യവും സമാധാനവും ശാന്തിയും നിലനിർത്തുന്നതിന് സന്യാസം ഒരു ’’സ്നേഹമാർഗ’’മായി മാർ ഈവാനിയോസ് പിതാവ് സ്വീകരിക്കുകയും ആഗോള കത്തോലിക്കാസഭയുമായുള്ള പുനരൈക്യം എന്ന ആശയം ആഴത്തിൽ വേരൂന്നുകയും ചെയ്തു.
ആഗോള കത്തോലിക്കാസഭയുമായുള്ള കൂട്ടായ്മയിലേക്കു കടന്നുവരുന്നതിന് തന്നോടൊപ്പമുണ്ടായിരുന്നവരിൽ പലരും പിന്മാറിയെങ്കിലും സത്യസഭയെ തിരിച്ചറിഞ്ഞ മാർ ഈവാനിയോസ് പിതാവും അദ്ദേഹത്തോടൊപ്പം നിലകൊണ്ട ബഥനിയുടെ ’’ഗുരുവച്ചൻ’’ യാക്കൂബ് മാർ തെയോഫിലോസ് തിരുമേനിയും ജോണ് കുഴിനാപ്പുറത്ത് ഒ.ഐ.സി കശീശായും അലക്സാണ്ടർ ശെമ്മാശനും കിളിലേത്ത് ചാക്കോച്ചനും ഒന്നിച്ച് 1930 സെപ്റ്റംബർ 20ന് ആഗോള കത്തോലിക്കാസഭയുടെ കൂട്ടായ്മയിലേക്ക് ആദ്യമായി പുനരൈക്യപ്പെട്ടു. പുനരൈക്യപ്രസ്ഥാനത്തിന്റെ പ്രാരംഭദിശയിൽ ബഥനി ആശ്രമസ്ഥർ അഭിവന്ദ്യ പിതാക്കന്മാരോടു ചേർന്നു പുനരൈക്യ പ്രേഷിതപ്രവർത്തനങ്ങളിൽ വ്യാപൃതരായി.
ബഥനി ആശ്രമത്തിന്റെ സിദ്ധിയും ജീവിതശൈലിയും സാർവത്രിക സഭയിൽ എവിടെയും സംരക്ഷിക്കപ്പെടുന്നതിനും വളർത്തപ്പെടുന്നതിനുമായി 1966 ഏപ്രിൽ 14നു പരിശുദ്ധ സിംഹാസനം മിശിഹാനുകരണ സന്യാസിസമൂഹത്തെ പൊന്തിഫിക്കൽ പദവിയിലുള്ള സന്യാസ സമൂഹമായി ഉയർത്തി. പുനരൈക്യത്തിനുശേഷം ബഥനിസമൂഹം നിരവധി പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വന്നെങ്കിലും അതിനു ലഭിച്ച പൊന്തിഫിക്കൽ പദവിയും രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ദർശനങ്ങളും പിന്നീട് ബഥനി സമൂഹത്തിന്റെ വളർച്ചയിൽ നിർണായകമായി. സുവിശേഷവത്കരണം, അജപാലനശുശ്രൂഷ, വിദ്യാഭ്യാസം, സാമൂഹ്യസേവനം, ആതുരസേവനം, മുദ്രാലയപ്രേഷിതത്വം എന്നീ രംഗങ്ങളിൽ ശ്രദ്ധേയമായ കാൽവയ്പുകൾ നടത്തി. 1969-ൽ ബഥനി സമൂഹത്തിന്റെ സുവർണജൂബിലിയും 1994-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.
അപ്പസ്തോലിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഭരണസംവിധാനം എളുപ്പമാക്കുന്നതിനുമായി 2000 മേയ് 24നു ബഥനി സമൂഹത്തിൽ തിരുവനന്തപുരം കേന്ദ്രമാക്കി ബഥനി നവജീവൻ പ്രോവിൻസ്, ആലുവാ-ദേശം കേന്ദ്രമാക്കി ബഥനി നവജ്യോതി പ്രോവിൻസ് എന്നീ രണ്ടു പ്രോവിൻസുകൾ നിലവിൽവന്നു. സന്യാസവൈദികപരിശീലനം വിവിധ ആശ്രമങ്ങളിൽ പരിശീലകരുടെ നേതൃത്വത്തിൽ നടത്തിവരുന്നു. നവസന്യാസപരിശീലനം ആലുവാ തപോവന ആശ്രമത്തിലും തത്വശാത്ര പഠനം പൂന ജ്ഞാനദീപ വിദ്യാ പീഠത്തിലും ദൈവശാസ്ത്രപഠനം പൂന ജ്ഞാനദീപ വിദ്യാപീഠത്തിന്റെ ഭാഗമായ ബഥനി വേദവിജ്ഞാന പീഠത്തിലുമായി നടത്തിവരുന്നു.
1955-ൽ പൂന ബഥനി ആശ്രമസ്ഥാപനത്തോടുകൂടി മുംബൈ-പൂന പ്രദേശങ്ങളിലെ പ്രവാസികളായ മലങ്കര സഭാവിശ്വാസികളുടെയിടയിൽ തുടങ്ങിവച്ച മിഷൻ പ്രവർത്തനമാണ് ഭാരതത്തിലെ പല സംസ്ഥാനങ്ങളെയും ഉൾപ്പെടുത്തി ബാഹ്യകേരള മിഷനായി വികസിച്ച് ഇന്നത്തെ പൂനാ എക്സാർക്കേറ്റിനും ഗുഡ്ഗാവ് രൂപതയ്ക്കും വഴിതെളിച്ചത്. 1974-ൽ തിരുവനന്തപുരം അതിഭദ്രാസനത്തിലെ മിഷൻ പ്രദേശമായ നെടുമങ്ങാട് മേഖല ബഥനി സന്യാസി സമൂഹം ഏറ്റെടുത്തു. 1979-ൽ ബത്തേരി ഭദ്രാസനത്തിന്റെ ഭാഗമായിരുന്ന ദക്ഷിണ കന്നഡ മിഷൻ ബഥനി സന്യാസി സമൂഹം ഏറ്റെടുത്ത് ഇന്ന് പുത്തൂർ ഭദ്രാസനമായി രൂപം പ്രാപിച്ചു. 2009-ൽ ഈസ്റ്റ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ദരിദ്ര രാഷ്ട്രമായ എത്യോപ്യയിൽ ബഥനി ആശ്രമസ്ഥർ മിഷൻ പ്രവർത്തനമാരംഭിച്ചു. ഇന്ന് ഈ പ്രദേശത്ത് മൂന്ന് ആശ്രമങ്ങളും അതിനോടനുബന്ധിച്ചുള്ള സ്ഥാപനങ്ങളും ആതുരസേവന- പ്രേഷിതരംഗത്ത് നിസ്തുലമായ സേവനമനുഷ്ഠിക്കുന്നു.
2015 മുതൽ ഭാരതത്തിലെ പഞ്ചാബ്, കോൽക്കത്ത, ത്രിപുര, ചത്തീഡ്ഗഡ്, മഹാരാഷ്ട്ര, തമിഴ്നാട്, ഒഡീഷ, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലുള്ള തദ്ദേശീയരുടെയിടയിൽ ബഥനിസമൂഹം മിഷൻ പ്രവർത്തനം വ്യാപിപ്പിച്ചു.
ഒരു നൂറ്റാണ്ടിന്റെ ചരിത്രവീഥിയിലൂടെ കടന്നുവന്ന മിശിഹാനുകരണ സന്യാസിസമൂഹത്തിന്, ബഥനി ആശ്രമത്തിന് ഇന്ന് ഭാരതത്തിലും ബാഹ്യ ഇന്ത്യയിലുമായി 51 ആശ്രമങ്ങളും അഞ്ച് മിഷൻ മന്ദിരങ്ങളും രണ്ടു മെത്രാന്മാരും 202 സന്യാസവൈദികരും ഏഴു സന്യാസസഹോദരങ്ങളും 86 സന്യാസ വൈദികവിദ്യാർഥികളുമുണ്ട്. വിദ്യാർഥികൾ എട്ട് ആശ്രമങ്ങളിലായി പരിശീലനം നടത്തിവരുന്നു. കൂടാതെ 72 വിവിധങ്ങളായ (സുവിശേഷപ്രഘോഷണ-ധ്യാനമന്ദിരങ്ങൾ, വിദ്യാഭ്യാസ-സാമൂഹ്യ-ആതുര-സന്പർക്ക) സ്ഥാപനങ്ങളിലൂടെ ബഥനിയുടെ സ്നേഹമാർഗ സാന്നിധ്യം വിളിച്ചറിയിക്കുന്നു.
ഇത്തരുണത്തിൽ ബഥനിയുടെ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിനുവേണ്ട ഒത്താശകൾ നല്കുകയും ചെയ്യുന്ന പരിശുദ്ധ സിംഹാസനത്തെയും ഓറിയന്റൽ കോണ്ഗ്രിഗേഷനെയും വന്ദ്യപിതാക്കന്മാരെയും വൈദിക ഗണത്തെയും സന്യസ്തരെയും അല്മായ ശുശ്രൂഷകളെയും നന്ദിയോടെ ഓർക്കുന്നു.
ഫാ. ആന്റണി പടിപ്പുരയ്ക്കൽ ഒഐസി
(വടവാതൂർ ബഥനി ആശ്രമം ജനറലേറ്റ് സെക്രട്ടറി ജനറലാണു ലേഖകൻ)