Monday, October 28, 2019 11:48 PM IST
കൊടുംക്രൂരതയുടെ ഉന്മാദത്തിൽ ലോകത്തെ അന്ധാളിപ്പിച്ച ഭീകരവാദിയാണു ഛിന്നഭിന്നമായത്. കഴിഞ്ഞ അഞ്ചു വർഷമായി അബൂബക്കർ അൽ ബാഗ്ദാദിയുടെ നേതൃത്വത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ലോകത്തെ വിറപ്പിച്ചിരുന്നതു ഭയാനകവും കിരാതവുമായ കൂട്ടക്കൊലകളുടെ പിൻബലത്തിലായിരുന്നു. ഈ കൊടുംഭീകരനെ വകവരുത്താൻ കഴിഞ്ഞത് അമേരിക്കയുടെയും പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെയും നേട്ടംതന്നെയാണ്.
ഇങ്ങു കേരളത്തിൽ വരെ അനുയായികളെ ലഭിച്ച ബാഗ്ദാദിയെ ലോകം അതീവ ഉത്കണ്ഠയോടെയാണു കണ്ടിരുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന രാഷ്ട്രം പ്രഖ്യാപിച്ച് അതിന്റെ അധിപനായ ഖലീഫയായി ബാഗ്ദാദി സ്വയം അവരോധിതനായത് ഇസ്ലാമിക രാഷ്ട്രങ്ങളിലെ അരാജകത്വവും ആഭ്യന്തര കലാപങ്ങളും മുതലെടുത്താണ്. എതിർക്കുന്നവരെയെല്ലാം അവർ മുസ്ലിംകളായാൽപ്പോലും നിഷ്ഠുരമായി കൊലചെയ്യുന്ന ഐഎസ് ശൈലിയിൽ ആയിരക്കണക്കിനു ജീവനുകളാണു നഷ്ടപ്പെട്ടത്. അടിമകളാക്കപ്പെട്ട സ്ത്രീകളും കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങളും ലോകത്തിന്റെ കണ്ണീരായി മാറുകയും ചെയ്തു.
പശ്ചിമേഷ്യയിലെ ക്രൈസ്തവസമൂഹംതന്നെ ഉന്മൂലനം ചെയ്യപ്പെടുകയാണ്. ആഗോള മുസ്ലിംകൾക്കുതന്നെ അപമാനമാകുന്ന കൊടുംക്രൂരതകളാണ് ബാഗ്ദാദിയും ഐഎസും നടപ്പാക്കിയത്. ഒരുപക്ഷേ ഒസാമ ബിൻ ലാദനേക്കാൾ ബാഗ്ദാദി വെറുക്കപ്പെടാൻ കാരണവും ഈ കിരാത നടപടികളായിരിക്കും.
പഞ്ചനക്ഷത്ര ജിഹാദ്
മതപഠനത്തിനുശേഷം തീവ്രവാദ പ്രസ്ഥാനങ്ങളുമായി അടുത്ത ബാഗ്ദാദി പടിപടിയായി ഉയർന്നാണ് ഐഎസ് തലവനായി മാറിയത്. അനുയായികളെ ആകർഷിക്കാൻ പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഇയാൾ വാഗ്ദാനം ചെയ്തു. സൗജന്യമായി വീടും പണവും വാഹനങ്ങളും മാത്രമല്ല പൊന്നും പെണ്ണുമെല്ലാം നൽകി. ലോകം ഇന്നേവരെ കാണാത്ത തരത്തിലാണ് ബാഗ്ദാദിക്ക് അനുയായികളെ കിട്ടിയത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും ഐഎസിലേക്കു റിക്രൂട്ട്മെന്റ് നടന്നു. കേരളത്തിൽനിന്ന് 110 പേരെങ്കിലും ഐഎസിൽ ചേർന്നിട്ടുണ്ടെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന സ്ഥിരീകരണം. ലൗജിഹാദിന്റെ വേരുകൾക്കു വരെ ഐഎസ് ബന്ധം സംശയിക്കപ്പെടുന്നു.
2014 ജൂൺ 29നാണ് ഇറാക്കിലെ മൊസൂൾ ആസ്ഥാനമായി ഇസ്ലാമിക് സ്റ്റേറ്റ് രൂപവത്കരിച്ചതായി ബാഗ്ദാദി പ്രഖ്യാപിച്ചത്. പിന്നീട് ഇറാക്കിലും സിറിയയിലുമായി 88,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഐഎസിന്റെ അധീനതയിലായി. ഇറാക്കിലെ ഫലൂജ, റമാദി, തിക്രിത്, മൊസൂൾ, സിറിയയിലെ പാൽമിറ, ബാരിഷ, റാഖ, തുർക്കിയിലെ കൊബാനി തുടങ്ങിയ നഗരങ്ങൾ ഐഎസിന്റെ ഭരണത്തിൻകീഴിലാകാൻ അധികനാൾ വേണ്ടിവന്നില്ല. താൻ ഖലീഫയാണെന്നും ലോകത്തെ മുസ്ലിംകളെല്ലാം തന്നെ അനുസരിക്കണമെന്നും ബാഗ്ദാദി പ്രഖ്യാപിച്ചു.
തങ്ങളുടെ അധീനതയിലായ പ്രദേശങ്ങളിലെ എണ്ണപ്പാടങ്ങളും പ്രകൃതിവാതക ഖനനവുമെല്ലാം ഐഎസിന്റെ വരുമാനസ്രോതസായി. കൊള്ളയും കലാപങ്ങളും വഴിയും സമ്പത്തുണ്ടാക്കി. വ്യവസായികളെയും സമ്പന്നരെയും ഭീഷണിപ്പെടുത്തി പണംതട്ടി. നികുതിപിരിവും ഏറ്റെടുത്തു. ആയുധങ്ങളും വെടിക്കോപ്പുകളും യഥേഷ്ടം കിട്ടുകയും ചെയ്തു.
ഇറാക്കിലെയും സിറിയയിലെയും ആഭ്യന്തര കലാപങ്ങളും അരാജകത്വവുമാണ് ഐഎസിന്റെ സ്ഥാപനത്തിനു ബാഗ്ദാദിക്കു തുണയായത്. നിയമവാഴ്ചയും ശക്തമായ ഭരണകൂടങ്ങളുമുള്ള ഇസ്ലാമിക രാജ്യങ്ങൾ അമേരിക്കയുടെയും മറ്റു ലോകരാജ്യങ്ങളുടെയും പിന്തുണയോടെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഐഎസ് പെട്ടന്നു വളർന്നു. കൊള്ളയടിച്ചും ഭീഷണിപ്പെടുത്തിയും കുന്നുകൂട്ടിയ സമ്പത്തുകൊണ്ടാണ് ഐഎസ് ലോകമെങ്ങുംനിന്ന് അനുയായികളെ റിക്രൂട്ട്ചെയ്ത് അരുംകൊലയുടെ ഗണമായി മാറിയത്. ജിഹാദിന്റെ സാധ്യതയും ആവശ്യകതയും ഊന്നിപ്പറഞ്ഞുകൊണ്ടുള്ള ബാഗ്ദാദിയുടെ അതിതീവ്രമായ മതപ്രഭാഷണവും ഐഎസിലേക്കുള്ള റിക്രൂട്ട്മെന്റിനു വേഗംകൂട്ടി.
അരുംകൊലയുടെ നാളുകൾ
ഇറാക്കിൽ അമേരിക്കൻ പട്ടാളമുണ്ടായിരുന്ന 2008ൽ പതിനയ്യായിരത്തോളം പേരാണ് ഐഎസിൽ ഉണ്ടായിരുന്നത്. ഇതിൽ 2400 ഭീകരരെ വധിക്കുകയും 8,800 പേരെ തടവിലാക്കുകയും ചെയ്തിരുന്നു. എന്നാൽ, 2012-13 കാലത്ത് 24 ബോംബാക്രമണങ്ങളും എട്ടു ജയിൽ ആക്രമണങ്ങളുംവഴി തടവിലുണ്ടായിരുന്ന നിരവധി ജിഹാദികളെ ഐഎസ് മോചിതരാക്കി. തുടർന്നാണ് ഭീകരപ്രവർത്തനങ്ങൾ ഊർജിതമാക്കിയത്.
2014 ജൂൺ പത്തിനു മൊസൂൾ പിടിച്ചെടുത്തശേഷം ബാദോഷ് ജയിൽ ആക്രമിച്ച് അറുന്നൂറോളം ഷിയാ തടവുകാരെ വധിച്ചുകൊണ്ടാണ് ഐഎസ് കൂട്ടക്കൊലകൾക്ക് ആക്കംകൂട്ടിയത്. 2014 ജൂൺ 17ന് ഷേർ എണ്ണപ്പാടത്തു നടത്തിയ ആക്രമണത്തിൽ 270 പേരാണ് കൊല്ലപ്പെട്ടത്. പിന്നീട് 2014 ഓഗസ്റ്റ് രണ്ടിനു കുർദിഷ് നഗരങ്ങളായ സിഞ്ജറും സുമാറും പിടിച്ചെടുത്ത് ആയിരക്കണക്കിനു യസീദികളെ നാടുകടത്തി.
2014 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ അമേരിക്കൻ ജേർണലിസ്റ്റ് ജയിംസ് ഫോളി, സ്റ്റീവൻ സ്റ്റോൾഫ് എന്നിവരെയും ബ്രിട്ടീഷ് സന്നദ്ധ പ്രവർത്തകൻ ഡേവിഡ് ഹെയിൻസിനെയും അൾജീരിയൻ ടൂറിസ്റ്റ് ഹാർവേ ഗോർഡലിനെയും തലയറത്ത് കൊലപ്പെടുത്തുന്നതിന്റെ വീഡിയോകൾ പോസ്റ്റ് ചെയ്തു. 2014 ഡിസംബർ 30ന് ബാഗ്ദാദിൽ ചാവേർ ആക്രമണത്തിൽ 16 പേരെ കൊന്നു.
2015ൽ കൂട്ടക്കൊലകൾ ലോകത്തിന്റെ പല ഭാഗത്തുമായി ആസൂത്രണം ചെയ്തു. ഫെബ്രുവരി നാലിന് ജോർദാൻ മിലിട്ടറി പൈലറ്റിനെ ജീവനോടെ കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. ജനുവരി 12ന് ബന്ദികളാക്കിയ ഈജിപ്തുകാരായ 21 ക്രൈസ്തവരെ കഴുത്തറത്ത് കൊന്നതിന്റെ വീഡിയോ ഫെബ്രുവരി 15-16 തീയതികളിൽ പുറത്തുവിട്ടു. ഫെബ്രുവരിയിൽത്തന്നെ 200 അസീറിയൻ ക്രൈസ്തവരെ വടക്കുകിഴക്കൻ സിറിയയിൽനിന്നു തട്ടിക്കൊണ്ടുപോയി. ഇവരെക്കുറിച്ചൊന്നും പിന്നീട് വിവരങ്ങളില്ല.
മാർച്ചിൽ യെമനിലെ സനയിൽ മോസ്കിൽ നടത്തിയ ചാവേർ ആക്രമണത്തിൽ 137 പേരാണു കൊല്ലപ്പെട്ടത്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും നിരവധി ആക്രമണങ്ങൾ നടത്തിയ ഐഎസ് നൂറുകണക്കിനു പേരെ കൊന്നു. 2016, 2017, 2018, 2019 വർഷങ്ങളിലും നൂറുകണക്കിന് ആക്രമണങ്ങളാണ് ലോകമെങ്ങുമായി ഐഎസ് നടപ്പാക്കിയത്. ഇത്തരത്തിൽ ഐഎസ് ലോകത്താകമാനം നടത്തിയ കൂട്ടക്കുരുതികളുടെ പട്ടിക നിരത്തുക അസാധ്യമാണ്.
ക്രൈസ്തവ കൂട്ടക്കുരുതി
ആയിരക്കണക്കിനു ക്രൈസ്തവരാണ് ഐഎസിന്റെ ആക്രമണങ്ങൾക്ക് ഇരയായത്. പശ്ചിമേഷ്യയിൽ ഓരോ അഞ്ചുമിനിട്ടിലും ഓരോ ക്രൈസ്തവൻ മരിച്ചുകൊണ്ടിരിക്കുകയാണെന്നും വിശുദ്ധ നാട്ടിലെ ക്രൈസ്തവർ കൂട്ടക്കുരുതി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ജറുസലേം ഗ്രീക്ക് ഓർത്തഡോക്സ് പാട്രിയാർക്കേറ്റിന്റെ വക്താവായ ഫാ. ഗബ്രിയേൽ നടാഫ് പറഞ്ഞത് 2018 മാർച്ചിലാണ്. നിരവധി ദേവാലയങ്ങൾ തകർക്കപ്പെട്ടു. മൊസൂളിൽ മാത്രം 28 ദേവാലയങ്ങളാണ് നശിപ്പിച്ചത്. 2014ൽ മൊസൂളിൽ തകർത്ത രണ്ടു ദേവാലയങ്ങൾ അടുത്തിടെയാണ് യുഎഇ സർക്കാരിന്റെ ധനസഹായം വഴി പുനർനിർമിച്ചത്.
2019 ഏപ്രിൽ 21ന് ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ കൊളംബോയിലും നെഗംബോയിലും ബട്ടിക്കൊലാവയിലുമായി നടന്ന ആക്രമണത്തിൽ 257 പേർ കൊല്ലപ്പെട്ടു. അന്നു മൂന്നു ദേവാലയങ്ങളിൽ ചാവേർ ആക്രമണമുണ്ടായി.
2013ൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ രണ്ട് ബിഷപ്പുമാരെക്കുറിച്ചും ഇതുവരെ വിവരമൊന്നുമില്ല. സിറിയൻ ഓർത്ത്ഡോക്സ് ബിഷപ് ഗ്രിഗോറിയോസ് യൂഹാനോൻ ഇബ്രാഹിം, ഗ്രീക്ക് ഓർത്ത്ഡോക്സ് ബിഷപ് ആലെപ്പോ ബൗലോസ് അൽ യാസിഗി എന്നിവരെയാണ് സിറിയ-തുർക്കി അതിർത്തിയിൽനിന്നു 2013 ഏപ്രിൽ 22ന് തട്ടിക്കൊണ്ടുപോയത്. നിരവധി വൈദികരും വധിക്കപ്പെടുകയോ തട്ടിക്കൊണ്ടു പോകപ്പെടുകയോ ചെയ്തിട്ടുണ്ട്.
2015 വരെ മൊസൂളിലെ കൽദായ ബിഷപ്പായിരുന്ന ആർച്ച്ബിഷപ് അമേൽ ഷമോണിന്റെ ഒരു വീഡിയോ സന്ദേശത്തിൽനിന്ന് ഐഎസ് ഭീകരതയെ വായിച്ചെടുക്കാം. അതിങ്ങനെയാണ്: ""പാശ്ചാത്യലോകം മുഴുവൻ അപകടത്തിലാണ്. ഇവിടെയെത്തിയിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ വന്നിട്ടുള്ളത് യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങളില്നിന്നാണ്. വെറുപ്പും വിദ്വേഷവും പ്രഖ്യാപിക്കുന്ന ഒരു മതമാണ് ഇസ്ലാമിക് സ്റ്റേറ്റ് പ്രചരിപ്പിക്കുന്നത്; ഇറാക്കിലെ ക്രൈസ്തവർ ക്ഷമയുടെ അവിശ്വസനീയമായ ഉദാഹരണങ്ങളാണ്. ഐഎസിന്റെ തിന്മയ്ക്കെതിരേ നന്മ ചെയ്തു കൊണ്ട് ഞങ്ങള് പ്രതികരിക്കുകയാണ്.''
ആശ്വാസത്തോടെ ലോകം
ഇസ്ലാം മതത്തിനും മുസ്ലിം രാഷ്ട്രങ്ങൾക്കും ലോകരാജ്യങ്ങൾക്കു മുന്നിൽ തലകുനിക്കേണ്ട ഗതികേടാണ് ഇസ്ലാമിന്റെ പേരിൽ ബാഗ്ദാദിയും ഐഎസും സംജാതമാക്കിയത്. ജിഹാദിനെ മനുഷ്യത്വരഹിതമായ കൂട്ടക്കൊലയായാണു ബാഗ്ദാദി വ്യാഖ്യാനിച്ചത്. സ്ത്രീകളെ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുകയും എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കുകയും ചെയ്യുന്നു ഐഎസ്. സങ്കല്പിക്കാൻപോലും കഴിയാത്ത തരത്തിൽ കുട്ടികളെ കൊലചെയ്യുന്നതും ലൈംഗികമായി ചൂഷണം ചെയ്യുന്നതും പലതവണയാണു ലോകം കണ്ടത്. അറപ്പുളവാക്കുന്നതും ബീഭത്സവുമായ ഇത്തരം ദൃശ്യങ്ങളാണ് ഐഎസിനെതിരേ പോരാടാൻ കൂടുതൽ രാജ്യങ്ങളെ പ്രേരിപ്പിച്ചതും.
സ്ത്രീകളോടും കുട്ടികളോടും ഐഎസ് കാട്ടിക്കൂട്ടിയ ക്രൂരതകൾക്കു ന്യായീകരണം നൽകാൻ ഒരു മതചിന്തയ്ക്കും കഴിയുകയില്ല. ബാഗ്ദാദിയെ വധിച്ചെന്ന ഡോണൾഡ് ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതിനെത്തുടർന്ന് ഇസ്ലാമിക രാജ്യങ്ങളിൽനിന്നടക്കമുള്ള പ്രതികരണം ഇതിന്റെ തെളിവാണ്. ഐഎസിന്റെ ആശയത്തെ പൂർണമായും പരാജയപ്പെടുത്തുന്നതുവരെ വിശ്രമമില്ലെന്നാണ് ഇറാക്ക് പ്രതികരിച്ചത്. ബാഗ്ദാദിയെ വധിക്കുന്നതിൽ അമേരിക്കയെ സഹായിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ഒരു കൊടുംക്രൂരനെതിരേ നീതി നടപ്പായെന്നുമാണ് തുർക്കി പ്രസിഡന്റ് ടയ്യിപ് എർദോഗൻ പ്രതികരിച്ചത്.
ആശങ്ക അവസാനിക്കുമോ?
ബാഗ്ദാദിയുടെ അന്ത്യത്തോടെ ഐഎസ് എരിഞ്ഞുതീരുമെന്ന് ഉറപ്പിക്കാനാവില്ല; ബിൻ ലാദൻ കൊല്ലപ്പെട്ടിട്ടും അൽക്വയ്ദ അടങ്ങാത്തുതപോലെ. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ തന്റെ പിൻഗാമിയായി ഇറാക്കിയായ അബ്ദുള്ള ഖുർദാഷിനെ ബാഗ്ദാദി പ്രഖ്യാപിച്ചിരുന്നു എന്ന വാർത്തകളുണ്ട്. ബാഗ്ദാദിയെ ഇല്ലായ്മ ചെയ്യാനായതു പരമപ്രധാനമാണെങ്കിലും ബാഗ്ദാദിക്കു ശേഷവും ഐഎസ് തുടരാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്നാണ് ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഗ്ലോബൽ സ്റ്റഡീസ് റിസർച്ച് പ്രഫസറും "ഐഎസ്ഐഎസ് ദ സ്റ്റേറ്റ് ഓഫ് ടെറർ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ ജസീക്ക സ്റ്റേൺ പറയുന്നത്. ബാഗ്ദാദിയുടെ അനുയായികൾ ഭിന്നിച്ചേക്കാം. എന്നാൽ, ചിലർ പുതിയ പ്രസ്ഥാനങ്ങൾ തുടങ്ങാനുള്ള സാധ്യതയുണ്ട്. മറ്റുചിലർ നിലവിലുള്ള ഗ്രൂപ്പുകളുമായി ചേർന്നു പ്രവർത്തിക്കുകയും ചെയ്യും. ബാഗ്ദാദി തന്നെ അത്തരത്തിലാണ് ഉയർന്നുവന്നതെന്നും ലോകത്തെ മുഴുവൻ ശത്രുവാക്കിയതാണ് ബാഗ്ദാദിക്കു വിനയായതെന്നും ജസീക്ക നിരീക്ഷിക്കുന്നു.
ആക്രമണോത്സുകരാണു ബാഗ്ദാദിയുടെ അനുയായികൾ. അരാജകത്വം നിലനിൽക്കുന്ന രാജ്യങ്ങളിൽ കൂടുതൽ ക്രൂരതകളോടെ ആക്രമണത്തിന് അവർ കോപ്പുകൂട്ടാനുള്ള സാധ്യത ഏറെയാണ്. ഇറാന്റെ പ്രതികരണം ഇതിനോടു കൂട്ടിവായിക്കാം. ഇറാൻ മന്ത്രി മൊഹമ്മദ് ജാവദ് അസാരി-ജഹ്റോമി ട്വീറ്റ് ചെയ്തത് ഇപ്രകാരമാണ്: ""ബാഗ്ദാദിയുടെ വധം വലിയൊരു സംഭവമൊന്നുമല്ല, നിങ്ങളുടെ സൃഷ്ടിയെത്തന്നെയാണ് നിങ്ങൾ കൊന്നത്.''
ഇറാൻ ഗവൺമെന്റ് വക്താവ് അലി റബ്ബിയുടെ പ്രതികരണവും ബാഗ്ദാദിയുടെ വധം ഐഎസിന്റെയോ അവരുടെ ആശയങ്ങളുടെയോ അന്ത്യംകുറിക്കില്ലെന്നു തന്നെയായിരുന്നു. ഐഎസ് ഉണ്ടായതും വളർന്നതും പ്രാദേശിക എണ്ണസമ്പത്തിന്റെ മറവിലാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഐഎസ് പൂർണമായും തുടച്ചുനീക്കപ്പെടുമെന്നു കരുതാനാവില്ലെങ്കിലും കൂടുതൽ രാജ്യങ്ങൾ ഭീകരതയ്ക്കെതിരേ രംഗത്തുവരുന്നതിനാൽ കൊടുംക്രൂരതകൾക്ക് അറുതിയാകുമെന്നുതന്നെ പ്രത്യാശിക്കാം. ആഭ്യന്തരകലാപങ്ങൾ അവസാനിപ്പിച്ച് വികസനത്തിനും സമാധാനത്തിനുമായി നിലകൊള്ളാൻ ലോകരാജ്യങ്ങൾ കൂട്ടായ ശ്രമംതന്നെ നടത്തേണ്ടതുണ്ട്. മതവിദ്വേഷമോ ജിഹാദോ അല്ല, പട്ടിണിയും ദാരിദ്യവും തൊഴില്ലായ്മയുമാണ് മനുഷ്യന്റെ പൊതുശത്രു എന്നു തിരിച്ചറിവാണ് അതിനുണ്ടാകേണ്ടത്.
സി.കെ. കുര്യാച്ചൻ