Tuesday, November 12, 2019 11:37 PM IST
ശ്രീലങ്കയിൽ താമരവിരിയണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നില്ല. പകരം ഹംസം വിജയിക്കട്ടെ എന്നാണു ഡൽഹിയിലെ ഭരണാധികാരികൾ ആഗ്രഹിക്കുന്നത്. ശനിയാഴ്ച നടക്കുന്ന ശ്രീലങ്കയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെപ്പറ്റി ഇന്ത്യ പക്ഷേ, പരസ്യമായ അഭിപ്രായ പ്രകടനമൊന്നും നടത്തിയിട്ടില്ല.
കഴിഞ്ഞ തവണ അങ്ങനെയായിരുന്നില്ല. മഹിന്ദ രാജപക്ഷെ വീണ്ടും പ്രസിഡന്റാകരുതെന്ന് ആഗ്രഹിച്ച ഇന്ത്യ മൈത്രിപാല സിരിസേന വിജയിക്കാൻ കരുക്കൾ നീക്കിയെന്നു വിമർശനമുണ്ട്. എന്തായാലും സിരിസേന ജയിച്ചു. ചൈനയുടെ ധൃതരാഷ്ട്രാലിംഗനത്തിൽനിന്നു ശ്രീലങ്ക വിമുക്തമായി.
മതിപ്പ് പോരാ
എന്നാൽ, സിരിസേനയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും തമ്മിലുള്ള ചേരിപ്പോരും സിരിസേന ഭരണഘടനയെ അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങളും ഇന്ത്യക്കു രസിച്ചിട്ടില്ല. ഇപ്പോൾ പ്രസിഡന്റ് പദത്തിലേക്കു മത്സരിക്കുന്ന പ്രമുഖ സ്ഥാനാർഥികളെപ്പറ്റിയും ഇന്ത്യക്കു നല്ല അഭിപ്രായമില്ല. താമരചിഹ്നത്തിൽ മത്സരിക്കുന്നതു മഹിന്ദ രാജപക്ഷെയുടെ ഇളയസഹോദരൻ ഗോട്ടഭയ രാജപക്ഷെ. ഹംസം ചിഹ്നത്തിൽ സ്ഥാനാർഥി വധിക്കപ്പെട്ട മുൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകൻ സജിത് പ്രേമദാസ.
ഒരാൾ തമിഴ് ഭീകരസംഘടനയായ എൽടിടിഇയെ ഉന്മൂലനം ചെയ്യാൻ സഹോദരന്റെ വലം കൈയായി പ്രവർത്തിച്ചു. സഹോദരനെപ്പോലെ ഇന്ത്യാ വിരുദ്ധതയും ചൈനാ പ്രേമവും കൊണ്ടുനടക്കുന്നു.
ശ്രീലങ്കയിൽ എൽടിടിഇക്കെതിരേ ഇന്ത്യൻ സമാധാനപാലനസേന (ഐപികെഎഫ്) പ്രവർത്തിച്ചപ്പോൾ എൽടിടിഇക്കാർക്ക് ആയുധം നൽകി സഹായിച്ച ഭരണാധികാരിയായിരുന്നു രണസിംഗെ പ്രേമദാസ. മകൻ സജിത്തിന് ആ ഇന്ത്യവിരുദ്ധത ഇല്ലെന്നത് ആശ്വാസകരം.
ദേശീയത പ്രചാരണായുധം
മഹിന്ദയെപ്പോലെ കർക്കശക്കാരനും വികസനം ഉറപ്പാക്കുന്നവനും എന്ന വിശേഷണവുമാണു ഗോട്ടഭയ മത്സരിക്കുന്നത്. പക്ഷേ, അതിലുപരി സിംഹള ദേശീയതാവാദമാണ് അദ്ദേഹത്തെ മുന്നിലെത്തിക്കുന്നത്. രാജ്യത്ത് 70 ശതമാനത്തോളം വരുന്ന സിംഹളബുദ്ധമതക്കാരുടെ ഭൂരിപക്ഷം രാജപക്ഷെയുടെ കൂടെ നിൽക്കുമെന്നു കരുതപ്പെടുന്നു. ദേശീയതയുടെ കുത്തക തനിക്കും തന്റെ കുടുംബത്തിനുമാണെന്ന് അവകാശപ്പെടുന്ന അദ്ദേഹം പ്രേമദാസയുടെ പാർട്ടി യുഎൻപിയെ ദേശവിരുദ്ധം എന്നു വിളിക്കാനും മടിക്കുന്നില്ല.
ന്യൂനപക്ഷ പിന്തുണ
മുപ്പതു ശതമാനത്തോളം വരുന്ന ന്യൂനപക്ഷങ്ങൾ ഒട്ടുമുക്കാലും സജിത് പ്രേമദാസയ്ക്കൊപ്പമാണ്. 12 ശതമാനം തമിഴർ, 10 ശതമാനം മുസ്ലിംകൾ, ഏഴു ശതമാനം ക്രൈസ്തവർ, ഒരു ശതമാനം മറ്റുള്ളവർ എന്നതാണ് ന്യൂനപക്ഷ സമുദായങ്ങളുടെ അംഗസഖ്യ. അതിൽ വടക്കുംകിഴക്കും പ്രവിശ്യകളിലുള്ള തദ്ദേശീയ (ശ്രീലങ്കൻ) തമിഴർ ഒറ്റക്കെട്ടായി സജിതിനെ പിന്താങ്ങുന്നു. രാജപക്ഷെമാരോടുള്ള എതിർപ്പാണു കാരണം. തോട്ടങ്ങളിലെ ജോലിക്കാരായ ഇന്ത്യൻ തമിഴർ പൊതുവേ സിംഹളഭൂരിപക്ഷത്തിന്റെ കൂടെയാണ്. അവരുടെ പാർട്ടിയാണ് സിലോൺ വർക്കേഴ്സ് കോൺഗ്രസ്. രാജപക്ഷെ മുസ്ലിംവിരുദ്ധ തീവ്ര ബുദ്ധമത പ്രസ്ഥാനങ്ങളായ ബോഡുബലസേനയെയും മറ്റും പിന്താങ്ങുന്നതുമൂലം മുസ്ലിംകൾ സജിതിനൊപ്പമാണ്.
രണസിംഗെ പ്രേമദാസയ്ക്കു സിംഹളവിഭാഗങ്ങൾക്കിടയിൽ ഉണ്ടായിരുന്ന വലിയ സ്വീകാര്യത മുതലാക്കിയാലേ സജിതിനു വിജയം പ്രതീക്ഷിക്കാനാവൂ. കർഷകരടക്കം വിവിധ വിഭാഗങ്ങൾ വാരിക്കോരി വാഗ്ദാനങ്ങൾ നല്കിയാണ് സജിത് മത്സരിക്കുന്നത്.
ചന്ദ്രിക എന്തുചെയ്യും?
ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷത പ്രസിഡന്റോ പ്രധാനമന്ത്രിയോ പ്രതിപക്ഷ നേതാവോ മത്സരരംഗത്തില്ല എന്നതാണ്. രാജ്യത്തെ രണ്ടു പ്രമുഖ പാർട്ടികളിൽ ശ്രീലങ്ക ഫ്രീഡം പാർട്ടി (എസ്എൽഎഫ്പി) മത്സരരംഗത്ത് ഇല്ലതാനും.
ഫ്രീഡം പാർട്ടിയിൽ നിന്നു വലിയൊരു വിഭാഗം പ്രവർത്തകരെ കൂടെക്കൊണ്ടുപോയാണ് രാജപക്ഷെ ശ്രീലങ്ക പൊതുജന പെരമുന എന്ന പാർട്ടി ഉണ്ടാക്കിയത്. ബന്ദാരനായകെ കുടുംബം വളർത്തി പരിപാലിച്ച ഫ്രീഡം പാർട്ടിയെ ഇങ്ങനെ ഹൈജാക്ക് ചെയ്തതിൽ ഖിന്നയായ മുൻ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗ സജിത് പ്രേമദാസയ്ക്കു വോട്ട് മറിക്കുമെന്നു കരുതപ്പെടുന്നു. രാജപക്ഷെമാരോടുള്ള വിരോധം ചന്ദ്രിക ഫലപ്രദമായി വിനിയോഗിച്ചാൽ പ്രേമദാസയ്ക്കു നേട്ടമാകും.
കേവല ഭൂരിപക്ഷം വേണം
വടക്ക്, കിഴക്ക്, വടക്കുപടിഞ്ഞാറ് പ്രവിശ്യകളിൽ പ്രേമദാസയാണു മുന്നിൽ. തെക്കൻ പ്രവിശ്യയിലും ഉവ, സാഗരമുഖ പ്രവിശ്യകളിലും രാജപക്ഷെ മുന്നിട്ടു നിൽക്കുന്നു.
മധ്യ, പശ്ചിമ, മധ്യോത്തര പ്രവിശ്യകളിൽ തുല്യശക്തികൾ തമ്മിലുള്ള പോരാട്ടമാണു നടക്കുന്നത്.
പോൾ ചെയ്ത വോട്ടിന്റെ കേവല ഭൂരിപക്ഷം (50 ശതമാനത്തേക്കാൾ കൂടുതൽ) കിട്ടിയാലേ വിജയിക്കൂ. ഒരു സ്ഥാനാർഥിക്കും ഇതു ലഭിക്കുന്നില്ലെങ്കിൽ രണ്ടാംപ്രിഫറൻസ് വോട്ടുകൾ എണ്ണേണ്ടിവരും.
രാജപക്ഷെ ജയിച്ചാൽ ഏകാധിപത്യ വാഴ്ചയ്ക്കു കളമൊരുക്കുമെന്നു ഭയപ്പാടുണ്ട്. 2015-നുശേഷം ലഭിച്ച സ്വാതന്ത്ര്യങ്ങൾ പലതും നഷ്ടപ്പെടും. തെരഞ്ഞെടുപ്പുദിനം അടുക്കുംതോറും രാജപക്ഷെയുടെ നേർക്കുള്ള എതിർപ്പ് വർധിച്ചുവരുന്നതിലാണു പ്രേമദാസയുടെ പ്രതീക്ഷയത്രയും.
ശ്രീലങ്കയിൽ തുറമുഖവും വിമാനത്താവളമൊക്കെയായി വേരുപടർത്തുന്ന ചൈനയെ ഒഴിവാക്കാൻ പറ്റിയ നേതൃത്വം വരുമോ എന്നാണ് ഇന്ത്യ കാത്തിരിക്കുന്നത്.
രാജപക്ഷെ വിജയിച്ചാൽ ചൈന സ്വാധീനവും സാന്നിധ്യവും വർധിപ്പിക്കും. ഇത് ഇന്ത്യയുടെ വാണിജ്യ -സൈനിക താത്പര്യങ്ങളെ ബാധിക്കും.
പ്രധാനസ്ഥാനാർഥികൾ
ഗോട്ടഭയ രാജപക്ഷെ
മുൻ പ്രസിഡന്റ് മഹീന്ദയുടെ സഹോദരൻ.
മുൻ പ്രതിരോധ സെക്രട്ടറി.
70 വയസ്.
പാർട്ടി: ശ്രീലങ്ക പൊതുജന പെരമുന (എസ്എൽപിപി).
പിന്തുണ: ശ്രീലങ്ക ഫ്രീഡം പാർട്ടി, സിലോൺ വർക്കേഴ്സ് കോൺഗ്രസ്, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ശ്രീലങ്ക (മറ്റ് എട്ടു കക്ഷികളും)
സജിത് പ്രേമദാസ
മുൻ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകൻ. ഇപ്പോൾ ഭവന നിർമാണ - സാംസ്കാരിക മന്ത്രി.
52 വയസ്
പാർട്ടി: യുണൈറ്റഡ് നാഷണൽ പാർട്ടി (യുഎൻപി).
പിന്തുണ: തമിഴ് നാഷണൽ അലയൻസ്, ശ്രീലങ്ക മുസ്ലിം കോൺഗ്രസ്, തമിഴ് പ്രോഗ്രസീവ് അലയൻസ്.
അരുണകുമാര ദിസനായക
മുഖ്യ പ്രതിപക്ഷ വിപ്പ്.
ജനത വിമുക്തി പെരമുന (ജെവിവി) നേതാവ്.
50 വയസ്.
മഹേഷ് സേനാനായകെ
ശ്രീലങ്കയുടെ മുൻ സൈന്യാധിപൻ. നാഷണൽ പീപ്പിൾസ് പാർട്ടി നേതാവ്.
57 വയസ്.
റ്റി.സി. മാത്യു