Tuesday, November 26, 2019 11:12 PM IST
നിയമസഭയുടെ മേശപ്പുറത്തു കഴിഞ്ഞ ദിവസംവച്ച സംസ്ഥാന സർക്കാരിന്റെ സാന്പത്തിക നിലയെപ്പറ്റിയുള്ള കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ 2017-18 സാന്പത്തിക വർഷത്തെ റിപ്പോർട്ട് കേരളം നേരിടാൻ പോകുന്ന അതിരൂക്ഷമായ സാന്പത്തിക പ്രതിസന്ധിയുടെ വസ്തുനിഷ്ഠമായ സ്ഥിതിയാണു വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത്.
മൂന്നുവർഷംകൊണ്ടു പൊതുക്കടത്തിൽ 75,303.95 കോടി രൂപയുടെ വർധനയാണ് ഉണ്ടായത്. അതായത് 2014-15-ൽ യുഡിഎഫ് ഗവണ്മെന്റിന്റെ അവസാന വർഷം പൊതുക്കടം 1,35,458.41 കോടിയായിരുന്നു. 2017-18-ൽ ഇത് 2,10,762.36 കോടിയായി. ആളോഹരി കടബാധ്യത 2014-15-ൽ 39,841 രൂപ എന്നത് 2017-18-ൽ 67556.49 രൂപയായി വർധിച്ചു. ശന്പളം, പെൻഷൻ, പലിശ എന്നിവയുടെ ചെലവ് 2017-18-ൽ റവന്യു വരുമാനത്തിന്റെ 89 ശതമാനമായി മാറി. ഇനി ശന്പള കമ്മീഷൻ ശിപാർശകൾ കൂടി വരുന്പോൾ എന്തായിരിക്കും സ്ഥിതിയെന്ന് ഉൗഹിക്കാവുന്നതേയുള്ളു. റവന്യു വരവിന്റെ 89 ശതമാനവും ഈ വിഭാഗത്തിലാണ് ചെലവഴിക്കുന്നത്. പലിശ ചെലവ് 25 ശതമാനവും പെൻഷൻ ചെലവ് 31 ശതമാനവും കൂടി.
റവന്യുകമ്മി കുത്തനെ കൂടികൊണ്ടിരിക്കുന്നു. കേരളം 2025 നകം വീട്ടേണ്ട കടം 71,698 കോടി രൂപ. നികുതിവരുമാനം ഗണ്യമായി കുറഞ്ഞു. വികസന പ്രവർത്തനങ്ങൾക്കെന്ന പേരിൽ 2017-18-ൽ വാങ്ങിയ കടത്തിന്റെ 26 ശതമാനം മാത്രമാണ് അതിനായി ചെലവഴിച്ചത്. കടം വീട്ടാനും പലിശ അടയ്ക്കാനും ഗണ്യമായ സംഖ്യ ചെലവിടേണ്ടിവരുന്നു. ഈ കാലയളവിൽ 15,210 കോടി രൂപ പലിശ അടയ്ക്കാൻ മാത്രം ചെലവഴിച്ചപ്പോൾ 6164 കോടി രൂപ (26 ശതമാനം) മാത്രമാണ് വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.
ട്രഷറി നിയന്ത്രണം
സാന്പത്തികവർഷം പകുതിയായപ്പോൾ തന്നെ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽപോലും അപ്രഖ്യാപിത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കോണ്ട്രാക്ടർമാരുടെ ബില്ലുകൾ ഒന്നും മാറിക്കൊടുക്കാൻ കഴിയുന്നില്ല. തന്മൂലം ടെൻഡർ വിളിക്കുന്ന പണികൾ ഏറ്റെടുക്കാൻ കോണ്ട്രാക്ടർമാർ മടിക്കുന്നു. അതിരൂക്ഷമായ ഈ സാന്പത്തിക തകർച്ചയെപ്പറ്റി മനസിലാക്കി പ്രത്യുൽപ്പാദനപരമല്ലാത്ത ചെലവുകൾ ചുരുക്കിയും നികുതി പിരിവ് വർധിപ്പിച്ചും ഈ പ്രതിസന്ധിയിൽ നിന്നു കരകയറാൻ ശ്രമിക്കുന്നതിനു പകരം അനാവശ്യമായ തസ്തികകൾ സൃഷ്ടിച്ചും ധൂർത്തുകളും അനാവശ്യ ചെലവുകളും നിയന്ത്രിക്കാതെയും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണ് ഗവണ്മെന്റ് ചെയ്തുകൊണ്ടിരിക്കുന്നത്.
പല സ്രോതസുകളിൽ നിന്നായി പണം ട്രഷറിയിൽ എത്തിയിട്ടും ട്രഷറി ഇന്നു കാലിയാണ്. അതുകൊണ്ടാണല്ലോ ഇപ്പോൾ തന്നെ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്) അയച്ച സർക്കുലറിൽ പറയുന്നത് പദ്ധതിയിതര ചെലവിനു മാത്രമല്ല പദ്ധതി ചെലവിനും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു എന്നാണ്. ഈ സ്ഥിതി തുടർന്നാൽ സാന്പത്തികവർഷം അവസാനിക്കുന്പോൾ നടപ്പു സാന്പത്തികവർഷത്തെ പദ്ധതി ചെലവ് 50 ശതമാനത്തിൽ താഴെയായി ചുരുങ്ങും. 2019 മാർച്ച് 23 മുതലാണ് ക്യൂവിലേക്ക് ബില്ലുകൾ മാറ്റി മുഖം രക്ഷിച്ചതെങ്കിൽ 2020 മാർച്ച് ആദ്യം മുതൽ ഈ പ്രക്രിയ ആരംഭിച്ചാലും അത്ഭുതപ്പെടേണ്ടിവരികയില്ല. ചുരുക്കത്തിൽ കേരളത്തിന്റെ ചരിത്രത്തിൽ ഇന്നു വരെ ഉണ്ടാകാത്ത ധനപ്രതിസന്ധിയാണ് നാം നേരിടുന്നത്.
ധനമന്ത്രി പറയുന്നതുപോലെ ജിഎസ്ടിയുടെ സംസ്ഥാന വിഹിതം യഥാസമയം നൽകാതെയും വായ്പയെടുക്കുന്നതിനു പരിധി ഏർപ്പെടുത്തിയും സംസ്ഥാനങ്ങളെ സാന്പത്തികമായി വരിഞ്ഞുമുറുക്കാനാണ് കേന്ദ്ര ഗവണ്മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നോട്ടുപിൻവലിക്കലും ജിഎസ്ടിയും ആഗോള സാന്പത്തിക മാന്ദ്യവും സൃഷ്ടിച്ച സാന്പത്തിക ഞെരുക്കം മൂലം സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത ധനപ്രതിസന്ധിയെയാണ് കേന്ദ്ര ഗവണ്മെന്റ് നേരിടുന്നത്.
യുപിഎ ഗവണ്മെന്റിന്റെയും മൻമോഹൻ സിംഗിന്റെയും ദീർഘവീക്ഷണമുള്ള സാന്പത്തിക നയങ്ങൾ മൂലം 2013-15 കാലയളവിൽ ലോകത്തുണ്ടായ സാന്പത്തിക പ്രതിസന്ധിയുടെ നേരിയ ചലനം പോലും ഇന്ത്യയിൽ ഉണ്ടായില്ലെങ്കിൽ ബിജെപി ഗവണ്മെന്റിന്റെ പരാജയപ്പെട്ട സാന്പത്തിക മാനേജ്മെന്റ് മൂലം ആഗോള സാന്പത്തിക മാന്ദ്യത്തിന്റെ നീർച്ചുഴിയിൽ ഇന്ത്യയും ആടിയുലയുകയാണ്.
ധൂർത്തു കൂടുന്നു
നിശ്ചയദാർഢ്യത്തോടെ സാന്പത്തിക അച്ചടക്കം പാലിച്ചും നികുതി പിരിവ് ഉൗർജിതമാക്കിയും നികുതിയിതര വരുമാനം വർധിപ്പിച്ചും ധൂർത്തും പാഴ്ച്ചെലവും ഒഴിവാക്കിയും ഈ പ്രതിസന്ധിയുടെ തീവ്രത കുറക്കാൻ കേരളത്തിനു കഴിയും. എന്നാൽ, അനാവശ്യമായ ചെലവുകൾ വർധിപ്പിച്ച് പ്രതിസന്ധിക്ക് ആക്കം കൂട്ടാനാണു സർക്കാർ ശ്രമിക്കുന്നത്.
നിയമസഭയിൽ നൽകിയ ഉത്തരമനുസരിച്ച് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയുടെ ചെലവ് 3.17 കോടി, മന്ത്രിസഭ 100 ദിവസം തികഞ്ഞതിന്റെ ആഘോഷത്തിന് 2.24 കോടി, ഒന്നാം വാർഷികത്തിന് 18.6 കോടി, 1000 ദിവസത്തെ ആഘോഷത്തിന് 10.27 കോടി, ഷുഹൈബ് വധം സിബിഐക്കു വിടാതിരിക്കാൻ അഭിഭാഷകന് 86 ലക്ഷം, പെരിയ കേസ് സിബിഐക്കു വിടാതിരിക്കാൻ 45 ലക്ഷം. ഇവിടെയും തീരുന്നില്ല. ഛിന്നഭിന്നമായി മാറിയ നവോത്ഥാന മതിലിന് 50 കോടി, നവോത്ഥാന സമുച്ചയങ്ങൾ ഉണ്ടാക്കാൻ 700 കോടി. വി.എസ്.അച്യുതാനന്ദൻ ചെയർമാനായ ഭരണപരിഷ്കാര കമ്മീഷന്റെ മൂന്നുവർഷത്തെ ചെലവ് 5.25 കോടി (ഇതിൽ ശന്പളവും അലവൻസും മാത്രം 4.33 കോടി) - പിന്നെയെങ്ങനെ ഖജനാവ് കാലിയാകാതിരിക്കും?
യുഡിഎഫിന്റെ കാലത്തുണ്ടായിരുന്ന കാബിനറ്റ് പദവിയുളള മുന്നോക്ക സമുദായ കമ്മീഷൻ ചെയർമാനു പുറമെ മൂന്നുപേർക്കു കൂടി (ഭരണപരിഷ്കാര ചെയർമാൻ, ഡൽഹിയിലെ ലെയ്സണ് ഓഫീസർ, അഡ്വക്കറ്റ് ജനറൽ) കാബിനറ്റ് പദവി. ഇതിനു പുറമെ പുതിയതായി മുഖ്യമന്ത്രിക്ക് ഏഴ് ഉപദേശകർ. രമണ് ശ്രീവാസ്തവ (പോലീസ്), എൻ.കെ. ജയകുമാർ (നിയമം), എം.സി. ദത്തൻ (ശാസ്ത്രം), ജോണ് ബ്രിട്ടാസ് (മീഡയ), പ്രഭാവർമ (മീഡിയ), വില്യം (വൈറോളജി), വേലപ്പൻ നായർ (ഹൈക്കോടതി) തുടങ്ങിയവർ. അഡ്വക്കറ്റ് ജനറലും അഡീഷണൽ എജിമാരും അഭിഭാഷകരുടെ ഒരുപടയുമുള്ളപ്പോൾ പിന്നെ എന്തിനാണാവോ ഹൈക്കോടതിക്കു വേണ്ടി മുഖ്യന്ത്രിക്ക് ഒരു ഉപദേശകൻ കൂടി?
നവകേരള നിർമിതിക്കുവേണ്ടി 500 ദശലക്ഷം ഡോളർ സാന്പത്തിക സഹായമാണ് ലോക ബാങ്ക് കേരളത്തിനു വാഗ്ദാനം ചെയ്തത്. ഒന്നാം ഗഡുവായി 250 ദശലക്ഷം ഡോളർ (1780 കോടി രൂപ) ലഭിച്ചുവെന്നും അതു ട്രഷറിയിൽ ക്രഡിറ്റ് ചെയ്തിരിക്കുകയാന്നെന്നും ഇതു ചെലവഴിച്ചിട്ടില്ലെന്നുമാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്. പക്ഷേ ആ പണം ട്രഷറിയിൽ ഇല്ല. 5.11.2019-ൽ 2297-ാം നന്പർ നക്ഷത്രചഹ്നമിടാത്ത ചോദ്യത്തിന് നൽകിയ ഉത്തരത്തിൽ മന്ത്രി ഡോ. തോമസ് ഐസക് തന്നെ പറഞ്ഞത് പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് 28.10.2019 വരെ 4656.86 കോടി രൂപ സംഭാവനയായി ലഭിച്ചുവെന്നാണ്. എന്നാൽ 29.10.2019 വരെ ദുരിതാശ്വാസത്തിനായി ആകെ ചെലവഴിച്ചത് 2476.46 കോടി രൂപ മാത്രം.
പ്രളയബാധിതരെ മറന്നു
ദുരിതക്കെടുതിയിൽപ്പെട്ട് നട്ടംതിരിയുന്ന ജനങ്ങളെ സഹായിക്കാൻ ലഭിച്ച സഹായത്തിന്റെ പകുതി പോലും ഒരു വർഷം കഴിഞ്ഞിട്ടും ഈ സർക്കാരിന് ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ല. എന്താണ് കാര്യം? ഈ പണമൊന്നും ട്രഷറിയിൽ ഇല്ല. ശന്പളവും പെൻഷനും നൽകാൻ ഈ പണമെല്ലാം വകമാറി ചെലവഴിച്ചു. ഈ അപകടം മുൻകൂട്ടി കണ്ടുകൊണ്ടാണ് പ്രളയ ദുരിതാശ്വാസത്തിനു ലഭിക്കുന്ന സംഭാവന പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണമെന്നും പൊതുഖജനാവിൽ നിക്ഷേപിക്കാൻ പാടില്ലെന്നും പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെട്ടത്. ഞങ്ങളുടെ ആശങ്കകൾ ശരിയായിരുന്നുവെന്ന് ഈ കണക്കുകൾ തെളിയിക്കുന്നു.
"സർവരോഗ സംഹാരി'യായി ഗവണ്മെന്റ് ഇറക്കിയിരിക്കുന്ന തുറുപ്പുചീട്ടാണ് കിഫ്ബി. പ്രതിപക്ഷം ചൂണ്ടിക്കാണിച്ചതുപോലെ ഏതു രോഗത്തിനും സിദ്ധൗഷധം "കാളൻ നെല്ലായി' എന്നു പറയുന്നതുപോലെ. കിഫ്ബി ഉണ്ടാക്കാൻ പോകുന്ന സാന്പത്തിക ബാധ്യത കേരളത്തിന് ഒരിക്കലും താങ്ങാൻ കഴിയില്ല. പെട്രോൾ- ഡീസൽ സെസ് വിഹിതമല്ലാതെ തിരിച്ചടക്കേണ്ട തില്ലാത്ത ഒരു വരുമാന മാർഗവും കിഫ്ബിക്കില്ല. മസാല ബോണ്ടാണെങ്കിലും പ്രവാസി ചിട്ടിയാണെങ്കിലും പ്രവാസി ഡിവിഡന്റാണെങ്കിലും ഈ പണമെടുത്ത് ചെലവാക്കിയാൽ നിശ്ചിത കാലപരിധി കഴിയുന്പോൾ തിരിച്ചടയ്ക്കേണ്ടിവരും. എവിടെനിന്നു തിരിച്ചടയ്ക്കും? ഉത്തരം പറയാതെ വഴുതിമാറാനാണ് ധനമന്ത്രി പലപ്പോഴും ശ്രമിച്ചുകാണുന്നത്. കിഫ്ബിയിൽ സന്പൂർണ സിഎജി ഓഡിറ്റിന് ധനമന്ത്രിയും ഗവണ്മെന്റും തയാറാകാത്തത് "ഡെന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നുവെന്ന' സംശയം ജനിപ്പിക്കുന്നു. മടിയിൽ പൊതിയുള്ളവൻ വഴിയിൽ പേടിക്കണമല്ലോ!
സാന്പത്തിക പ്രതിസന്ധി മറികടക്കാൻ ഇഛാശക്തിയുള്ള ഏതു ഗവണ്മെന്റിനും കഴിയും. പ്രകടനപരവും പ്രചാരണപരവുമായ മുദ്രാവാക്യങ്ങൾക്കു പകരം യാഥാർഥ്യബോധത്തോടെയുള്ള സമീപനമാണ് ഇതിനാവശ്യം. അനാവശ്യമായ ധൂർത്തും ധാരാളിത്തവും നിയന്ത്രിക്കാൻ കഴിയണം. മൂലധനച്ചെലവും വികസനച്ചെലവും പടിപടിയായി വർധിപ്പിക്കണം. പ്രത്യുത്പാദനപരമല്ലാത്ത ചെലവുകൾ വെട്ടിച്ചുരുക്കണം. അതാണു സാന്പത്തിക അച്ചടക്കം പാലിക്കുന്ന ഏതൊരു ഗവണ്മെന്റും ചെയ്യുന്നത്. ഇവിടെ സ്ഥിതി മറിച്ചാണ്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാടിന്റെ മൂലധനച്ചെലവ് 10.38 ശതമാനവും കർണാടകത്തിന്റേത് 20.02 ശതമാനവുമാണെങ്കിൽ കേരളത്തിന്റേത് 7.9 ശതമാനം മാത്രം.
നിത്യനിദാന ചെലവുകൾ കടമെടുത്ത്
വികസന പദ്ധതികൾക്കു പണം കണ്ടെത്താൻ കടമെടുക്കുന്നതിൽ ആർക്കും ഗവണ്മെന്റിനെ കുറ്റപ്പെടുത്താനാവില്ല. പക്ഷേ, ഇവിടെ കടമെടുത്ത പണം പോലും ചെലവഴിക്കുന്നത് നിത്യനിദാന ചെലവുകൾക്കാണ്. 2017-18-ൽ മൊത്തം കടമെടുത്തതിന്റെ 26% മാത്രമാണ് വികസനാവശ്യത്തിനു ചെലവഴിച്ചത്. എത്രകാലം ഇങ്ങനെ പോകാൻ കഴിയും? 2025-ൽ അടുത്ത ഗവണ്മെന്റിന്റെ നാലാം വർഷം മൊത്തം കടത്തിന്റെ പകുതിയായ 71,698 കോടി തിരിച്ചടക്കണം. എവിടെനിന്ന് എങ്ങനെ കടം തിരിച്ചടയ്ക്കാൻ കഴിയും?
എൽഡിഎഫ് ഗവണ്മെന്റ് ഭരണമൊഴിയുന്പോൾ ഇന്ത്യയിലെ ഏറ്റവുമധികം കടബാധ്യതയുള്ള സംസ്ഥാനമെന്ന ക്രെഡിറ്റ് കൂടി കേരളത്തിനു നൽകാൻ പിണറായി സർക്കാരിനു കഴിയും. സിഎജി ചൂണ്ടിക്കാണിച്ചതുപോലെ അധിക വരുമാനത്തിനുളള വഴികളും കടം വീടാനുള്ള ദീർഘവീക്ഷണത്തോടെയുളള പദ്ധതികളും ഇനിയെങ്കിലും നടപ്പിലാക്കിയില്ലെങ്കിൽ മൂന്നു വർഷത്തിനുള്ളിൽ സാന്പത്തികനില "ക്രാഷ് ലാൻഡിംഗി'ൽ അവസാനിക്കും.
കെ.സി. ജോസഫ് എംഎൽഎ