Thursday, December 5, 2019 12:06 AM IST
പ്രത്യേക ചട്ടക്കൂടോ, നിയമാവലിയോ, ഭരണസംവിധാനമോ ഒന്നുമില്ലാത്ത ധാരാളം ചെറുകൂട്ടായ്മകൾ കേരളത്തിനകത്തും പുറത്തുമുണ്ട്. വിരലിലെണ്ണാവുന്ന അംഗങ്ങൾ മാത്രമുള്ള ഇവ പേരിൽ ഒരു “സഭ’’ ചേർത്താണ് അറിയപ്പെടുന്നത്. വല്ലപ്പോഴുമൊക്കെ ഒരുമിച്ചുകൂടി മിനിറ്റ്സ് എഴുതുക എന്നതിൽ കവിഞ്ഞ പ്രവർത്തനമൊന്നും ഇവർക്കുണ്ടാവുകയില്ല. ഇവരുടെ കാര്യത്തിൽ നിർദിഷ്ട ചർച്ച് ബിൽ എങ്ങനെയാണു നടപ്പിലാക്കുക?
ഇടവക, രൂപത, സഭ തുടങ്ങിയ സംവിധാനങ്ങളോ മൂന്നു ട്രസ്റ്റുകളായി തിരിച്ചു ഭരണം നടത്താനുള്ള ആളുകളോ ഇവർക്കില്ല. രൂപതാതലത്തിൽ ഇരുപത്തഞ്ചും സഭാതലത്തിൽ നൂറ്റിയൊന്നും ട്രസ്റ്റികളുണ്ടായിരിക്കണമെന്ന് ആക്ട് പറയുന്പോൾ (വകുപ്പ് 6/(vii), (viii)) ബിൽ ഒന്നാമതായി ലക്ഷ്യംവച്ചിരിക്കുന്നതു കത്തോലിക്കാസഭയെയാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എന്നാൽ, നിയമമില്ലാത്തവർക്കുവേണ്ടിയല്ലേ ആദ്യം നിയമമുണ്ടാക്കേണ്ടത്?
ഈ ബിൽ നടപ്പിലാക്കിയാൽ എന്താകുഴപ്പം എന്ന് ഇനിയും ചിന്തിക്കുന്ന കത്തോലിക്കാസഭാ വിശ്വാസികൾ ചില കാര്യങ്ങൾ മനസിലാക്കുന്നതു നന്ന്. മെത്രാന്മാർക്കും വൈദികർക്കും വ്യക്തിപരമായി ഒരു നഷ്ടവും ഈ ആക്ട് വഴി ഉണ്ടാകാൻ പോകുന്നില്ല. അവർക്കു മാന്യമായ ശന്പളവും അലവൻസും ആനുകൂല്യങ്ങളും നൽകണമെന്നു ബില്ലിൽ കൃത്യമായ നിർദേശമുണ്ട്. അധികാരം അഭികാമ്യവും അഭിലഷണീയവുമായ ഒരു കാര്യമാണെന്നു തോന്നാമെങ്കിലും അതു നഷ്ടപ്പെടുമെന്ന ചിന്തയൊന്നും അധികം ആരുടെയും ഉറക്കം കെടുത്തണമെന്നില്ല. പക്ഷേ, മെത്രാന്മാരുടെയും വൈദികരുടെയും ഉറക്കം നഷ്ടപ്പെടാൻ പോകുന്നതു കേരളത്തിലെ സഭയുടെ ഭാവിയും സഭാവിശ്വാസികളുടെ ഇടയിലുണ്ടാകാൻ പോകുന്ന അരക്ഷിതാവസ്ഥയും ഓർത്തിട്ടായിരിക്കും.
മനോഹരമായി ഉയർന്നുനിൽക്കുന്ന ക്രൈസ്തവദേവാലയങ്ങൾക്കും സഭാസ്ഥാപനങ്ങൾക്കും പിന്നിൽ സാധാരണ ക്രൈസ്തവ വിശ്വാസികളുടെ കഠിനാധ്വാനത്തിന്റെ ചരിത്രമുണ്ട്. തങ്ങളുടെ അപ്പനപ്പൂപ്പന്മാർ തുടങ്ങിവച്ച അധ്വാനവും ഏറ്റവും നല്ലതു പള്ളിക്കു കൊടുക്കുന്ന ശീലവും തുടരുന്ന വിശ്വാസികളുടെ വിയർപ്പിന്റെ വിലയാണത്. ഇവയെല്ലാം ഒരു സുപ്രഭാതത്തിൽ കൈക്കലാക്കി കൈനിറയ്ക്കാമെന്ന വ്യാമോഹവുമായി പദ്ധതികൾ തയാറാക്കി സൂത്രത്തിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവർക്കു കുഞ്ഞാടുകളെ തമ്മിലടിപ്പിച്ചു ചോരകുടിക്കാൻ ആർത്തിയോടെ കാത്തുനിന്ന കുറുക്കന്റെ അനുഭവമായിരിക്കും ഉണ്ടാവുക.
കാനൻ നിയമം സിവിൽ നിയമത്തിനു വിരുദ്ധമല്ല
സ്വത്ത് സംബന്ധമായ നിയമങ്ങളെ സഭാധികാരികൾ ഭയപ്പെടുന്നു എന്ന ധാരണയൊന്നും വേണ്ട. നിലവിലുള്ളതിനെ തച്ചുടയ്ക്കാനും ന്യായമായ ചില അവകാശങ്ങളിൽ അന്യായമായി കടന്നുകയറാനുമുള്ള ശ്രമത്തെ ചെറുക്കുന്നു എന്നുമാത്രം. കാനൻ നിയമത്തിന്റെ പേരുപറഞ്ഞ് സിവിൽ നിയമത്തിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നു എന്ന ആക്ഷേപവും ശരിയല്ല. കാരണം നിലവിലുള്ള കാനൻ നിയമം സിവിൽ നിയമത്തിനു വിരുദ്ധമല്ല.
മാത്രവുമല്ല നിലവിലുള്ള സിവിൽ നിയമങ്ങൾ കൃത്യമായി പാലിച്ചുതന്നെയാണു സഭാവസ്തുക്കളുടെ ഭരണം നിർവഹിച്ചുവരുന്നത്. ഉദാ: വസ്തുവകകളുടെ ക്രയവിക്രയം, കരാറുകൾ, നികുതി, വിദേശഫണ്ടുകൾ, ഓഡിറ്റിംഗ് തുടങ്ങിയ എല്ലാക്കാര്യങ്ങളിലും നിലവിലുള്ള സിവിൽ നിയമങ്ങൾ കത്തോലിക്കാ സഭ അംഗീകരിക്കുകയും അനുവർത്തിക്കുകയും ചെയ്യുന്നുണ്ട്.
സിവിൽ നിയമം പാലിക്കണമെന്നു പ്രത്യക്ഷമായോ പരോക്ഷമായോ നിർദേശിക്കുന്ന വിവിധ കാനോനകൾ ഈ കാനൻ നിയമഗ്രന്ഥത്തിലുണ്ട് (ഉദാ: CCEO c. 1034; CIC c. 1290). നൂറ്റാണ്ടുകളുടെ പാരന്പര്യമുള്ളതും ഓരോ കാലഘട്ടത്തിന്റെയും ആവശ്യങ്ങൾക്കനുസരിച്ചു രൂപപ്പെടുത്തിയതുമായ നിയമങ്ങളുടെ സംഹിതയാണിത്. ഇപ്പോഴും കാലാനുസൃതമായ മാറ്റങ്ങൾ ഇതിൽ വരുത്തുന്നുമുണ്ട്. ഈ നിയമത്തെ പാടേ തള്ളിക്കളഞ്ഞ് പുതിയ നിയമാവലിയുണ്ടാക്കണമെന്നാണ് ട്രസ്റ്റ് അസംബ്ലികളോട് ബില്ലിൽ നിർദേശിച്ചിട്ടുള്ളത് (വകുപ്പ് 5/(ii)).
ഈ നിയമങ്ങൾ നല്ലതാണോ, ഉചിതമാണോ, ആവശ്യമുള്ളതാണോ, പര്യാപ്തമാണോ, തുടങ്ങിയ കാര്യങ്ങൾ ആരു വിലയിരുത്തും? രൂപതാധ്യക്ഷനോ സിനഡിനോ സഭാതലവനോ മാർപാപ്പയ്ക്കോ ഇതിൽ എന്തെങ്കിലും പങ്കുള്ളതായി ബില്ലിൽ വ്യക്തമാക്കിയിട്ടില്ല. വേണ്ടത്ര നിയമ പരിജ്ഞാനമോ സഭാവിജ്ഞാനീയമോ ഇല്ലാത്തവരും ഉൾപ്പെടുന്ന ഒരു അസംബ്ലിക്ക് എങ്ങനെ നിലവിലുള്ളതിലും മെച്ചമായ ഒരു നിയമാവലിയുണ്ടാക്കുവാൻ സാധിക്കും എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്.
പള്ളിയോഗം നടപടിക്രമങ്ങളും അല്മായ പങ്കാളിത്തവും
പള്ളിയോഗങ്ങൾ പ്രവർത്തനക്ഷമമല്ലാത്ത സഭകളിൽ അവ നടപ്പിലാക്കേണ്ടതും അല്മായർക്കു കൂടുതൽ പങ്കാളിത്തം നൽകേണ്ടതും ആവശ്യമാണ്. കത്തോലിക്കാസഭയിൽ നിലവിലുള്ള പള്ളിയോഗം നടപടിക്രമങ്ങളിൽ പോരായ്മകളുണ്ടെങ്കിൽ അതു പരിഹരിക്കാനാണ് ആദ്യം ശ്രമിക്കേണ്ടത്; അല്ലാതെ അതു ബഹിഷ്കരിച്ച് എല്ലാ അധികാരങ്ങളും തച്ചുടച്ച് അടിയറവയ്ക്കുകയല്ല.
പള്ളിയോഗ നടപടിക്രമങ്ങൾ പരിശോധിച്ചാൽ മനസിലാകുന്ന ഒരു കാര്യം ഇടവകയെ സംബന്ധിച്ച പ്രധാന തീരുമാനങ്ങളെടുക്കുന്നതും ബജറ്റും വാർഷിക കണക്കുകളും അംഗീകരിക്കുന്നതും പള്ളിയോഗമാണ് എന്നതാണ്. പ്രതിനിധി യോഗം, പൊതുയോഗം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാണ് ഇതിലുള്ളത്. പ്രതിനിധി യോഗത്തിൽ എല്ലാ വാർഡുകളിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്നവർ അംഗങ്ങളാണ്. പൊതുയോഗത്തിൽ എല്ലാ കുടുംബങ്ങളിൽനിന്നുമുള്ള കുടുംബനാഥന്മാരോ അവർ നിർദേശിക്കുന്ന പകരക്കാരോ ആണുള്ളത്.
പൊതുയോഗ തീരുമാനത്തിനു രൂപതാധ്യക്ഷന്റെ അംഗീകാരം വേണമെന്നുള്ള നിയമം അധികാര ദുർവിനിയോഗം സംഭവിക്കാതിരിക്കാനുള്ള മുൻകരുതൽ (Checks and Balances) മാത്രമാണ്. അല്മായ പങ്കാളിത്തം എന്നു പറയുന്നതും എല്ലാ അധികാരങ്ങളും വിട്ടുകൊടുക്കണമെന്നു പറയുന്നതും രണ്ടു കാര്യങ്ങളാണല്ലോ. അതുപോലെതന്നെ രാഷ്ട്രീയമായ ഇടപെടലുകൾക്കും ചേരിതിരിഞ്ഞുമുള്ള മത്സരങ്ങൾക്കും പുതിയ ട്രസ്റ്റ് സംവിധാനത്തിൽ സാധ്യതകൾ ഏറെയാണ്. കലുഷിതമാകുന്ന സഭാന്തരീക്ഷത്തിൽ കാര്യക്ഷമമായി ഇടപെടാൻ പറ്റുന്ന ഒരു സഭാനേതൃത്വം ഇല്ലാതെപോയാൽ അതിന്റെ പരിണിതഫലം അതിഭീകരമായിരിക്കും.
സാന്പത്തികഭാരം വർധിക്കും
ബില്ലിൽ നിർദേശിക്കുന്ന പുതിയ സംവിധാനങ്ങൾ അല്മായ വിശ്വാസികളുടെമേൽ ചുമത്താനിടയുള്ള വലിയ സാന്പത്തികഭാരവും കണക്കിലെടുക്കേണ്ടതുണ്ട്. ട്രസ്റ്റിന്റെ നടത്തിപ്പ്, ട്രസ്റ്റികളുടെ അലവൻസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ കൂടാതെ ആത്മീയ ശുശ്രൂഷകരുടെ വർധിപ്പിച്ച വേതനം, ആനുകൂല്യങ്ങൾ എന്നിവയും സാന്പത്തികഭാരം വർധിപ്പിക്കും. ഇവയ്ക്കെല്ലാം പുറമേയാണ് ചർച്ച് കമ്മീഷണർ, ട്രൈബ്യൂണൽ ജഡ്ജിമാർ തുടങ്ങിയവരുടെ ഉയർന്ന ശന്പളം, ചർച്ച് ബോർഡുണ്ടെങ്കിൽ അതിന്റെ നടത്തിപ്പ്, ഉദ്യോഗസ്ഥരുടെ ശന്പളം എന്നിവയൊക്കെ മുന്നിൽക്കണ്ട് വർഷംതോറും ഗവൺമെന്റിന് നൽകേണ്ടിവരുന്ന തുക (വകുപ്പ് 16/(iv)).
നിലവിലുള്ള വരുമാനം തികയാതെ വന്നാൽ കൂടുതൽ പിരിവ് ആവശ്യപ്പെടാൻ കമ്മിറ്റിക്കാർ നിർബന്ധിതരാകും. വീതപ്പിരിവിൽ കുടിശിക വരുത്തിയാൽ ട്രസ്റ്റിൽ അംഗമായിരിക്കുന്നതിന് അയോഗ്യതയുണ്ടാകാം. ചുരുക്കത്തിൽ, പിരിവു കൊടുക്കാത്ത കാരണത്താൽ ഇടവകാംഗത്വം നഷ്ടമാകും. പിന്നെ ആത്മീയാവശ്യങ്ങൾക്ക് അവകാശമോ അർഹതയോ ഉണ്ടാവുകയില്ല. പാവം വിശ്വാസിയുടെ കാര്യത്തിൽ ഇടപെടുവാൻ വികാരിക്കോ മെത്രാനോ അധികാരമുണ്ടാവുകയുമില്ല. പിന്നീട് പരാതികളിൽ തീർപ്പ് കൽപ്പിക്കാൻ പോകുന്നതു ചർച്ച് കമ്മീഷണറും ട്രൈബ്യൂണലുമൊക്കെയായിരിക്കും.
ചുരുക്കത്തിൽ, ട്രസ്റ്റ് ഭരണം നടപ്പിൽ വരുത്തി ജനാധിപത്യപരമായ രീതിയിൽ സഭാഭരണം നടത്തുന്നതിനു ഗവൺമെന്റുകൾ ഇടപെടുന്പോൾ സഭയുടെ തനിമയും സ്വാഭാവികതയും പരന്പരാഗത ശൈലികളും തച്ചുടച്ചാലും അല്മായ വിശ്വാസികൾക്ക് അതു ഗുണകരമാകും എന്നു വിചാരിക്കുന്നവർക്കു തെറ്റി. സമൂഹത്തിലെ ചുരുക്കം ചില പ്രമാണിമാരുടെയും പ്രബലരുടെയും രാഷ്ട്രീയ പാർട്ടികളുടെയും ഭരണമായിരിക്കും ഈ ബില്ലിന്റെ മറവിൽ സഭയിൽ നടക്കാൻ പോകുന്നത്. ഭൂരിപക്ഷംവരുന്ന വിശ്വാസികൾ ഇവിടെ പുറത്തുനിൽക്കേണ്ടിവരും.
“തൊഴിലാളികളുടെ സ്വേച്ഛാധിപത്യത്തിനും’’ (Leadership of the proletariat) സാന്പത്തിക താത്പര്യങ്ങൾക്കുംവേണ്ടി “മുതലാളിവർഗ’’ത്തോടു നിരന്തര പോരാട്ടം നടത്തി അധികാരം കൈയാളിയ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇവിടെ അവശേഷിപ്പിച്ചത് എന്താണെന്ന് എല്ലാവർക്കുമറിയാം. വിപ്ലവത്തിലൂടെ അധികാരം പിടിച്ചുവാങ്ങിയവർ മുതലാളിമാരായതല്ലാതെ ഒന്നും സംഭവിച്ചില്ല. ഇതുതന്നെയായിരിക്കും ചർച്ച് ആക്ടിലൂടെയും സംഭവിക്കാൻ പോകുന്നത്.
കേരള സഭ ആഗോളസഭയിൽനിന്നു വിച്ഛേദിക്കപ്പെടും
ഇടവക, രൂപത, വ്യക്തിസഭ, ആഗോളസഭ എന്നീ തലങ്ങളിലാണ് സഭാനേതൃത്വം പ്രവർത്തനക്ഷമമാകുന്നത്. എന്നിരുന്നാലും മാർപാപ്പയ്ക്കു രൂപതാധ്യക്ഷനെന്നപോലെ ഓരോ ഇടവകയിലും രൂപതയിലും നേരിട്ട് ഇടപെടാനുള്ള അധികാരവും സ്വാതന്ത്ര്യവുമുണ്ട് (CCEO c. 45,1 ; CIC c. 333, 1). രൂപതകളിൽ മെത്രാന്മാരുടെ അധികാരത്തെ ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുംവേണ്ടിയാണ് ഈ അധികാരം വിനിയോഗിക്കപ്പെടുന്നത്. സഭയുടെ ആത്യന്തിക നന്മയും കൂട്ടായ്മയുമാണ് ഇതിന്റെ ലക്ഷ്യം.
ഇടവക ട്രസ്റ്റുകൾ, രൂപത ട്രസ്റ്റുകൾ, സഭാതല ട്രസ്റ്റുകൾ എന്നിങ്ങനെ സ്വതന്ത്ര ട്രസ്റ്റുകൾ ഉണ്ടാകുന്നതോടെ ഈ അധികാരത്തിനും പരിധികൾ നിർണയിക്കപ്പെടുകയാണ്. ട്രസ്റ്റ് ബിൽ മാർപാപ്പയുടെ അധികാരത്തെ തീർത്തും അവഗണിക്കുകയും ചെയ്തിരിക്കുന്നു. ഇതുതന്നെ ആയിരിക്കും പാത്രിയർക്കീസിനു കീഴിലുള്ള യാക്കോബായ സഭകളുടെയും അവസ്ഥ.
ചൈനയിലുള്ളതുപോലെ “ദേശീയ സഭകൾ’’ (National Churches) രൂപപ്പെടുത്തുക എന്ന ഉദ്ദേശ്യമായിരിക്കാം പരോക്ഷമായി ഇതിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
(അവസാനിച്ചു)
ഡോ. ജോർജ് തെക്കേക്കര