Monday, December 9, 2019 11:12 PM IST
സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 71-ാം വാർഷികമാണിന്ന്.
മനുഷ്യാവകാശങ്ങൾക്കായി പോരാടുക എന്നതാണ് ഈ വർഷത്തെ പ്രമേയം.
ഹൈദരാബാദിലെ യുവഡോക്ടറെ മാനഭംഗം ചെയ്തു കൊന്ന സംഭവത്തിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്ന കേസിലെ സാർവദേശീയ മനുഷ്യാവകാശ ദിനത്തിൽ ഓർമിക്കേണ്ടതാണ്. നമ്മുടെ ക്രിമിനൽ നിയമസംവിധാനത്തിലെ വിചാരണയിലൂടെ കാലവിളംബം ജനങ്ങളെ നിരാശരും നിയമവാഴ്ചയിൽ വിശ്വാസമില്ലാത്തവരുമാക്കി മാറ്റി എന്നത് വസ്തുതയാണ്.
ഗുർഗണിലെ എട്ടുവയസുള്ള സ്കൂൾ വിദ്യാർഥിയെ കൊലചെയ്ത സംഭവത്തിൽ സ്കൂളിലെ ബസ് കണ്ടക്ടറെ പോലീസ് കുറ്റവാളിയാക്കി തെറ്റായി പരേഡ് ചെയ്യിച്ച സംഭവം മറക്കാറായിട്ടില്ല.
ഭരണഘടനയും നിയമവാഴ്ചയും ഉയർത്തിപ്പിടിക്കുമെന്നു സത്യപ്രതിജ്ഞ ചെയ്ത പാർലമെന്റ് അംഗങ്ങളും മന്ത്രിമാരും പ്രതികളെ വെടിവച്ചു കൊന്ന പോലീസിന്റെ കിരാത നടപടിയെ മുക്തകണ്ഠം അഭിനന്ദിക്കുന്നു എന്നതാണ് ഏറെ വിസ്മയിപ്പിക്കുന്നത്.
എല്ലാവർക്കും സാമൂഹ്യ, സാന്പത്തിക, രാഷ്ട്രീയ നീതി ഉറപ്പുവരുത്തുന്നുമെന്നാണ് ഭരണഘടനയുടെ ആമുഖം പ്രഖ്യാപിക്കുന്നത്. ജീവന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണവും നിയമവിരുദ്ധമായ അറസ്റ്റിനും തടങ്കലിനും എതിരായ സംരക്ഷണവും ഭരണഘടന പൗരന് ഉറപ്പുനൽകുന്നുണ്ട്. നിയമം വഴി സ്ഥാപിച്ചിട്ടുള്ള നടപടിക്രമങ്ങളിലൂടെ അല്ലാതെ ആരുടെയും ജീവനെയോ സ്വാതന്ത്ര്യത്തെയോ ഇല്ലാതാക്കാൻ പാടില്ലെന്നും ഭരണഘടന പറയുന്നുണ്ട്.
ഹൈദരാബാദ് സംഭവം പോലുള്ളവയ്ക്കു പോലീസിനെയോ പ്രോസിക്യൂഷനെയോ ജുഡീഷറിയെയോ മാത്രം പഴി പറഞ്ഞിട്ടു കാര്യമില്ല. കേസന്വേഷിക്കുന്ന പോലീസിന്റെ എണ്ണവും വൈദഗ്ധ്യവും സാങ്കേതികമികവും എല്ലാം കാരണങ്ങളായി എണ്ണിപ്പറയേണ്ടിവരും. ജനങ്ങളുടെ എണ്ണത്തിന് ആനുപാതികമായ പോലീസ് നമുക്കുണ്ടോ എന്നുള്ളതാണു സുപ്രധാനമായ പ്രശ്നം.
പോലീസും ജനങ്ങളും തമ്മിലുള്ള അനുപാതം
ആഗോള മാനദണ്ഡത്തേക്കാൾ താഴെയാണ് ഇന്ത്യയിൽ പോലീസും ജനങ്ങളും തമ്മിലുള്ള അനുപാതം. അനുവദിക്കപ്പെട്ട 23.79 ലക്ഷം തസ്തികകളിൽ 5.28 ലക്ഷത്തിലധികം ഒഴിവുകളാണുള്ളത്. ചുരുക്കത്തിൽ, അഞ്ചിലൊന്നു തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിവിധ സംസ്ഥാനങ്ങൾ രണ്ടു ലക്ഷം കോടി രൂപ ചെലവഴിച്ചുവെങ്കിലും ഇപ്പോഴും 0.5 ദശലക്ഷം പോലീസുകാരുടെ കുറവുണ്ട്.
14,842 വിഐപികളെ സംരക്ഷിക്കാൻ ഏകദേശം 47,000 പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. യുപി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണു നിലവിലുള്ള തസ്തികയും ഡ്യൂട്ടിയിലുള്ള പോലീസുകാരും തമ്മിൽ ഏറ്റവും ഉയർന്ന അന്തരമുള്ളത്.
കേസുകളുടെ ബാഹുല്യം
1,66,882 മാനഭംഗക്കേസുകളാണ് രാജ്യത്തെ വിവിധ കോടതികളിൽ തീരുമാനമാകാതെ കാത്തുകിടക്കുന്നത്. 30,000 കേസുകൾ ഹൈക്കോടതികളിലാണ്. ഇരകൾക്കു നീതി നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നു രാഷ്ട്രത്തിന്റെ നെടുംതൂണായ എക്സിക്യൂട്ടീവ്, ജുഡീഷറി, ലെജിസ്ലേച്ചർ എന്നിവയിലെ നേതാക്കൾ ആവർത്തിച്ചു പറയുന്പോൾ തന്നെയാണ് ഈ ദുരവസ്ഥ നാം കാണുന്നത്.
3.17 കോടി കേസുകളാണ് രാജ്യത്തെ വിവിധ കോടതികളിലുള്ളത്. ഇതിൽ 4.36 ലക്ഷം കേസുകൾ 20 വർഷംപഴക്കമുള്ളതാണ്. 19. 34 ലക്ഷം കേസുകൾ പത്തുവർഷവും 42 .02 ലക്ഷം കേസുകൾ അഞ്ചുവർഷവും പഴക്കമുള്ളതാണ്. 59,867 കേസുകൾ സുപ്രീംകോടതിയുടെ പരിഗണനയ്ക്കായി കാത്തുകിടക്കുന്നു. 40.90 ലക്ഷം കേസുകൾ വിവിധ ഹൈക്കോടതികളിലുണ്ട്. 3.16 കോടി കേസുകൾ രാജ്യത്തെ കീഴ്ക്കോടതികളിലും തീരുമാനമാകാതെ കെട്ടിക്കിടക്കുന്നു.
1,079 ജഡ്ജിമാരാണ് ഇന്ത്യയിലെ ഹൈക്കോടതികളിൽ ഉണ്ടാകേണ്ടത്. ഇപ്പോൾ 669 ജഡ്ജിമാർ മാത്രം. പത്തിൽ നാല് പദവി കളും ഒഴിഞ്ഞുകിടക്കുന്നു.
സ്ത്രീസുരക്ഷ
സ്ത്രീസുരക്ഷയ്ക്കായി അനുവദിച്ച ഫണ്ടുകൾ ചെലവഴിക്കുന്ന കാര്യത്തിലും ഗുരുതരമായ വീഴ്ചയാണു സർക്കാരുകൾ വരുത്തുന്നതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ഡൽഹിയിലെ നിർഭയ സംഭവത്തിനുശേഷം രൂപവത്കരിച്ച 1000 കോടി രൂപ യുടെ ഫണ്ട് ചെലവഴിച്ചതു സംബന്ധിച്ച് 2019 നവംബറിൽ പാർലമെന്റിൽ നൽകിയ മറുപടിയനുസരിച്ച് ഇതുവരെ അനുവദിച്ച 1672.21 കോടി രൂപയിൽ 146.98 കോടി രൂപ യാണ് ചെലവഴിച്ചിട്ടുള്ളത്. മഹാരാഷ്ട്ര, മണിപ്പൂർ, സിക്കിം, മേഘാലയ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങൾക്കു നൽകിയ 178 കോടി രൂപയിൽ ഒന്നും ചെലവഴിച്ചിട്ടില്ല. വ്യാജ ഏറ്റുമുട്ടൽ കൊലകൾ നടത്തുന്നവരെ അപൂർവങ്ങളിൽ അത്യപൂർവങ്ങളായ കുറ്റകൃത്യങ്ങൾ ചെയ്തവരായി പരിഗണിച്ച് വധശിക്ഷ തന്നെ നൽകേണ്ടതാണെന്നാണ് പ്രകാശ് കാണ്ടം കേസിൽ മാർക്കണ്ഡേയ കട്ജു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ നിരീക്ഷണം.
ജനങ്ങളുടെ ജീവിക്കാനുള്ള അടിസ്ഥാന അവകാശങ്ങൾ പോലും ലംഘിക്കുന്ന ഭരണാധികാരികൾക്കെതിരേ അവകാശ സംരക്ഷണത്തിനായി നിയമവാഴ്ചയിൽ ഊന്നിനിന്നുകൊണ്ടു പോരാടാനാണ് ഈ മനുഷ്യാവകാശ ദിനം ഓർമിപ്പിക്കുന്നത്.
അഡ്വ. ഡി.ബി. ബിനു