Monday, December 23, 2019 11:58 PM IST
ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിനും ഉപഭോക്തൃ പ്രസ്ഥാനങ്ങളുടെ പ്രാധാന്യവും ഉറപ്പുവരുത്തിയ 1986 ലെ ഉപഭോക്തൃസംരക്ഷണ നിയമം നടപ്പിലാക്കിയ ദിനമാണ്1986 ഡിസംബർ 24. 2019 ൽ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കുകയും രാഷ്ട്രപതി അതിന് അംഗീകാരം നൽകുകയും ചെയ്തു.
ഈ നിയമത്തിന്റെ ചട്ടങ്ങൾക്ക് കേന്ദ്രസർക്കാർ രൂപം നൽകി. അതിന്റെ കരട് പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കായി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ ചട്ടങ്ങൾ നടപ്പിലാകുന്നതോടെ രാജ്യത്തെ ഉപഭോക്താക്കളുടെ അവകാശ സംരക്ഷണ മേഖലയിൽ വിപ്ലവാത്മകമായ മാറ്റങ്ങളുണ്ടാകുമെന്നാണു പ്രതീക്ഷ.
ഓണ്‍ലൈനിൽ പരാതികൾ സമർപ്പിക്കാനും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നവരെ ശിക്ഷിക്കാനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങളിലൂടെയും സേവനങ്ങളിലൂടെയുമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ ബാധ്യത ഇനി നിർമാതാക്കൾക്കും സേവനദാതാക്കൾക്കുമാണ്.
ഓണ്‍ലൈൻ വ്യാപാര മേഖലയെ കൂടി നിയമപരിധിയിൽപ്പെടുത്തി. പരാതി പരിഹാരത്തിന് ജില്ലാ- സംസ്ഥാന- ദേശീയ തലങ്ങളിൽ കമ്മീഷനുകൾ നിലവിൽവരും. മധ്യസ്ഥതയിലൂടെ പ്രശ്നപരിഹാരം എന്നതും നിയമം മുന്നോട്ടുവയ്ക്കുന്നുണ്ട്. പരാതിപരിഹാരത്തിന് ജില്ലാ, സംസ്ഥാന, ദേശീയ തലത്തിൽ ഉപഭോക്തൃ പരാതി പരിഹാര കമ്മീഷനുകൾ. ജില്ലയിലെ പരാതികളിലെ അപ്പീലുകൾ സംസ്ഥാന കമ്മീഷനും സംസ്ഥാനത്തെ അപ്പീലുകൾ ദേശീയ കമ്മീഷനും പരിഗണിക്കും.
കമ്മീഷന്റെ ഉത്തരവുകൾ പാലിക്കാത്തവർക്കു മൂന്നുവർഷം വരെ തടവോ ഒരു ലക്ഷം വരെ പിഴയോ ലഭിക്കും. ജില്ലാതലത്തിൽ ഒരുകോടി വരെയും സംസ്ഥാനതലത്തിൽ പത്തുകോടിവരെയും അതിനു മുകളിൽ മൂല്യമുള്ള പരാതികൾ ദേശീയ കമ്മീഷനും തീർപ്പാക്കും. ഉത്പന്ന പരിശോധനയോ വിശകലനമോ ആവശ്യമില്ലെങ്കിൽ മൂന്നുമാസത്തിനുള്ളിൽ തീർപ്പ്. ജില്ലാ ഫോറത്തിന്റെ പേര് ജില്ലാ കമ്മീഷൻ എന്നാകും. തർക്ക പരിഹാരത്തിന് കമ്മീഷനുകളിൽ മധ്യസ്ഥ സംവിധാനം. കക്ഷികളുടെ പരാതികൾ മീഡിയേഷൻ സെല്ലിന് കൈമാറും.
ജില്ലയിൽ ജില്ലാ കളക്ടറും സംസ്ഥാന , ദേശീയ തലങ്ങളിൽ ഉപഭോക്തൃ മന്ത്രിമാരും അധ്യക്ഷന്മാരായ കണ്‍സ്യൂമർ പ്രൊട്ടക്ഷൻ കൗണ്‍സിൽ എന്ന ഉപദേശക സമിതി നിലവിൽ വരും.
ഇ- കൊമേഴ്സും പരിധിയിൽ
ടെലികോം, ഭവന നിർമാണം, ഓണ്‍ലൈൻ, ടെലി ഷോപ്പിംഗ് തുടങ്ങി എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും പരിധിയിൽ. സൗജന്യ സേവനങ്ങൾ ഉൾപ്പെടില്ല. ബിൽ നൽകാതിരിക്കുക, 30 ദിവസത്തിനകം മടക്കുന്ന ഉത്പന്നങ്ങൾ സ്വീകരിക്കാതിരിക്കുക, വ്യക്തിപര വിവരങ്ങൾ വെളിപ്പെടുത്തുക തുടങ്ങിയ അധാർമിക വ്യാപാര രീതികൾക്കെതിരേയും ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കുന്ന കോണ്ട്രാക്ടുകൾക്കെതിരേയും നടപടി.
ഉപഭോക്തൃ അവകാശങ്ങൾ ഉറപ്പാക്കാൻ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി ആദ്യമായി രൂപീകരിക്കപ്പെട്ടു. സ്വമേധയാ കേസെടുക്കാനും അധികാരം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരേ നടപടി, ഉത്പന്നങ്ങൾ തിരിച്ചുവിളിക്കൽ, പണം തിരികെ നൽകൽ തുടങ്ങിയ ചുമതലകൾ അതോറിട്ടിക്ക്.
ഉത്തരവുകൾ അനുസരിച്ചില്ലെങ്കിൽ വ്യക്തിക്ക് ആറുമാസം വരെ തടവ്. അല്ലെങ്കിൽ 20 ലക്ഷം വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ നൽകിയാൽ നിർമാതാവിന് 10 ലക്ഷം വരെ പിഴ. തെറ്റ് തുടർന്നാൽ പിഴ 50 ലക്ഷം വരെ. അഞ്ചു വർഷം വരെ തടവും ലഭിക്കാം.
മായം ചേർത്ത ഉത്പന്നങ്ങൾ വഴി ഉപഭോക്താവിന് ഹാനി സംഭവിച്ചാൽ മൂന്നു ലക്ഷം വരെ പിഴയുംഒരു വർഷം വരെ തടവും ലഭിക്കാം. ഗുരുതര പരിക്കാണെങ്കിൽ 5 ലക്ഷം വരെ പിഴയും ഏഴു വർഷം വരെ തടവും.
ഉത്പന്ന ബാധ്യത
ഉത്പന്നത്തെക്കുറിച്ച് വ്യക്തമായ മാർഗനിർദേശം നിർമാതാവ് നൽകിയിരിക്കണം. ഉത്പന്ന ന്യൂനതയും സേവന അപര്യാപ്തതയും ഉത്പന്ന ബാധ്യതയും ആദ്യമായി ഇന്ത്യയിലെ നിയമ പരിധിയിൽ കൊണ്ടുവന്നു. ആസ്തി നാശം, ഉപഭോക്താവിന് സംഭവിച്ച ഹാനി, അസുഖം, മരണം, ഇതുവഴിയുള്ള മാനസിക വൈകാരിക ഹാനി എന്നിവയ്ക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്.
ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
പുതിയ നിയമത്തിലെ സുപ്രധാന സവിശേഷത മൂന്നു തലത്തിലുള്ള ഉപഭോക്തൃസംരക്ഷണ അതോറിറ്റിയുടെ രൂപീകരണമാണ്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നതിനുള്ള എക്സിക്യൂട്ടീവ് ഏജൻസി, റഗുലേറ്റർ എന്നീ നിലയിലാണ് നിയമം അതോറിറ്റിയെ വിഭാവനം ചെയ്യുന്നത്. സുരക്ഷിതമല്ലാത്തതും ജീവനും സ്വത്തിനും അപായകരവുമായ ഉത്പന്നങ്ങളും സേവനങ്ങളും വിപണിയിലെത്തുന്നത് തടഞ്ഞുകൊണ്ട് ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കാനും അതോറിറ്റിക്ക് ചുമതലയുണ്ട്.
വിപുലമായ അധികാരങ്ങളോടെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിലവിൽ വരും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരം. സ്വമേധയാ കേസെടുക്കാനും അതോറിറ്റിക്ക് അധികാരമുണ്ട്.
ഉപഭോക്തൃ കോടതി വിധികളുടെ ആനുകൂല്യം ഒന്നിലധികം ഉപഭോക്താക്കൾക്കു ലഭിക്കാനുള്ള ഫലപ്രദമായ വ്യവസ്ഥ നിലവിലില്ല. ഒരാൾക്ക് ലഭിച്ച അനുകൂല വിധിയുടെ പ്രയോജനം മറ്റ് ഉപഭോക്താക്കൾക്കു കൂടി ലഭ്യമാക്കുകയാണ് ക്ലാസ് ലിറ്റിഗേഷന്റെ ലക്ഷ്യം. ഇതിനായി വിദേശ രാജ്യങ്ങളിലുള്ള പോലെ ശക്തമായ വ്യവസ്ഥകൾ പുതിയ നിയമത്തിലുണ്ട്.
കേരള മോട്ടോർ വെഹിക്കിൾ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് വാഹനാപകടം സംഭവിച്ചയാൾക്ക് സ്വന്തം സ്ഥലം, അപകടം നടന്ന സ്ഥലം, ജോലിസ്ഥലം എന്നിവിടങ്ങളിലെല്ലാം കേസ് കൊടുക്കാൻ കഴിയും. ഇതുപോലെ ഉപഭോക്താവിന് ഏറെ അനുകൂലമായ വിധത്തിലാണ് പുതിയ നിയമത്തിൽ വ്യവസ്ഥയുള്ളത്.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പംതന്നെ ചില കടമകളും ഓണ്‍ലൈൻ വ്യാപാരത്തിൽ ഏർപ്പെടുന്ന ഉപഭോക്താക്കൾ നിർവഹിക്കേണ്ടതുണ്ട്. വ്യാപാരിയുടെ വിശ്വാസ്യത പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം മാത്രമേ ഓണ്‍ലൈൻ വ്യാപാരത്തിൽ ഏർപ്പെടാവൂ. ഓണ്‍ലൈൻ വ്യാപാരത്തിന് ക്രെഡിറ്റ് കാർഡിനു പകരം ഡെബിറ്റ് കാർഡ് ഉപയോഗിക്കണം.
അനുചിതമായ വ്യവസ്ഥകൾ
ഉപഭോക്താക്കൾ ഏർപ്പെടുന്ന കരാറുകൾ പരിപാവനമായതാണെന്നായിരുന്നു പഴയ നിയമത്തിലെ വ്യവസ്ഥ. കരാർ ഉപഭോക്തൃ വിരുദ്ധമാണെങ്കിലും അതിൽ ഇടപെടാൻ ഉപഭോക്തൃ കോടതികൾക്ക് അധികാരമില്ല. ഈയൊരു പരാധീനത ഒഴിവാക്കിക്കൊണ്ട് ഉപഭോക്താവിനെ തിരെയുള്ള നിയമവിരുദ്ധമായ ഉപാധികൾ ഉള്ള കരാറിലെ ബന്ധപ്പെട്ട വ്യവസ്ഥ റദ്ദാക്കാൻ ഉപഭോക്തൃ വേദികൾക്ക് അധികാരം നൽകുന്നു എന്നതാണ് ഈ നിയമത്തിന് സുപ്രധാനമായ മറ്റൊരു കാര്യം.
ബിൽഡറുമായുള്ള കരാർ പ്രകാരം തവണ മുടങ്ങിയാൽ 24 ശതമാനമാണ് പലിശ. എന്നാൽ ബിൽഡർ വീഴ്ചവരുത്തിയാൽ ഒരു പിഴയുമില്ല. വ്യാപാരി നിശ്ചയിക്കുന്ന സ്ഥലത്തെ കേസ് കൊടുക്കാൻ കഴിയൂ എന്നതാണ് മറ്റൊരു വ്യവസ്ഥ. ഏകപക്ഷീയമായ ഈ വ്യവസ്ഥയിൽ ഇടപെടാൻ പുതിയ നിയമത്തിൽ അധികാരം നൽകുന്നു.
ഉപഭോക്തൃ കോടതികളിൽ അംഗങ്ങളെയും പ്രസിഡന്റിനെയും നിയമിക്കുന്നതിൽ രാഷ്ട്രീയത്തിന്റെ അതിപ്രസരമുണ്ട് എന്ന ആക്ഷേപം പുതിയതല്ല. ഇത് പരിഹരിക്കുന്നതിനുവേണ്ടി നിയമനം പിഎസ്സിയെ ഏൽപ്പിക്കുമെന്ന ബില്ലിലെ വ്യവസ്ഥ പിന്നീട് നീക്കം ചെയ്തു. ഈ ഏർപ്പാട് അഭംഗുരം തുടരും എന്നാണ് കരുതേണ്ടത്.
എന്തെല്ലാം കുറവുകളുണ്ടെങ്കിലും ഈ നിയമം സമഗ്രവും കരുത്തുറ്റതുമാണ്. ഉപഭോക്താക്കളുടെ അവകാശത്തെ കൂടുതൽ മെച്ചമായ രീതിയിൽ സംരക്ഷിക്കുന്നതിനും ഇത് പര്യാപ്തമാണ് എന്ന കാര്യത്തിൽ സംശയമില്ല. ഫലപ്രദമായി ഈ നിയമം നടപ്പിലാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സർക്കാരുകൾ കാണിച്ചാൽ മാത്രമേ നിയമത്തിന്റെ ലക്ഷ്യം സാർഥകമാകൂ.
അഡ്വ.ഡി.ബി. ബിനു