Wednesday, December 25, 2019 12:28 AM IST
ബത്ലഹമിലെ കാലിത്തൊഴുത്തിൽ മഞ്ഞുള്ള ഡിസംബറിൽ ലാളിത്യത്തിന്റെ പരമോന്നത ആഖ്യാനമായി ഉണ്ണിയേശു പിറന്നു. ആധ്യാത്മിക അനുഭൂതിക്കൊപ്പം പുൽക്കൂടും സാന്താക്ലോസും ക്രിസ്മസ് കാർഡുകളും ജനമനസുകളിൽ കുളിരു കോരിയിടുന്ന ഒരു സാമൂഹ്യാനുഭൂതി കൂടിയായി മാറിക്കഴിഞ്ഞു. അവയുടെ ചരിത്രത്തിലേക്ക് ഒന്ന് എത്തിനോക്കാം.
പുൽക്കൂട്
ക്രിസ്തുവിന്റെ ജനനത്തിന്റെ ലഘൂകരിച്ച ചിത്രീകരണം ഒരു ചെറു വിസ്തൃതിക്കുള്ളിൽ ആവിഷ്കരിച്ചു തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. വീടുകളിലും സ്ഥാപനങ്ങളിലും നാല്ക്കവലകളിലും വ്യത്യസ്തങ്ങളായ വസ്തുക്കള്‍ ഉപയോഗിച്ച് മനോഹരമായ പുല്ക്കൂടുകള് ഒരുക്കുന്നതിൽ ഭാവനയും ക്രിയാത്മകതയും നാം പുലർത്തുന്നു.
കാലിത്തൊഴുത്തെന്ന പ്രതീകം ബൈബിളിൽനിന്ന് ഉത്ഭവിച്ചതാണെങ്കിലും ഇന്നു നാം കാണുന്ന പുൽക്കൂടുകളുടെ ഉത്ഭവം ഫ്രാൻസിസ് അസീസിയുടെ ഇറ്റലിയിലെ ഗ്രേചോ പട്ടണത്തിലെ ഗുഹയിലെ പ്രാർഥനയോടും അദ്ദേഹത്തിന്റെ വേറിട്ട ചിന്തയോടും ചേർന്നാണ്. ഗ്രേചോ പട്ടണത്തിലെ ഗുഹയില്‍ അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് പതിവുപോലെ പ്രാര്ഥിക്കുകയായിരുന്നു. പ്രാർഥനയ്ക്കിടയിൽ യേശുക്രിസ്തുവിന്റെ ജന്മ സ്ഥലമായ വിശുദ്ധനഗരം അദ്ദേഹത്തിന്റെ മനസിൽ വരികയും ബത്ലഹേമിന്റെ ഓര്‍മകള്‍ ഉണരുകയും ചെയ്തു. മാത്രമല്ല, റോമാനഗര സന്ദര്‍ശനത്തിനിടെ മേരി മേജര്‍ ബസിലിക്കയിലെ തിരുപ്പിറവിയുടെ ചിത്രീകരണങ്ങളും ഫ്രാന്‍സിസിന്റെ മനസില്‍ ബത്ലഹേത്തെക്കുറിച്ചുള്ള ആത്മീയാവേശം നിറച്ചു.
1223 ലെ ക്രിസ്മസിനു15 ദിവസം മുന്‍പ് അവിടെ പട്ടണത്തില്‍ തനിക്കു പരിചയമുള്ള ജോൺ എന്നയാളോട് ഗുഹയ്ക്കുള്ളിൽ ഒരു ദൃശ്യാവിഷ്കാരം നടത്താൻ ഫ്രാൻസിസ് ആവശ്യപ്പെട്ടു. ഈശോ പിറന്ന ബെത്ലഹെമിലെ സൗകര്യക്കുറവുകള്‍ വ്യക്തമാകുന്ന വിധത്തിൽ ജീവനുള്ള കാളയും കഴുതയുമുള്ള ഒരു കാലിത്തൊഴുത്ത് ഒരുക്കാനാണ് ഫ്രാൻസിസ് ആവശ്യപ്പെട്ടത്. യേശുവിന്റെ അമ്മയായ മേരിയും അപ്പനായ ഔസേഫും ഉണ്ണിയും ഇടയന്മാരും മാലാഖമാരുമുള്ള ഒരു പുല്‍ക്കൂട് ഗ്രേചോ ഗുഹയില്‍ പുനരാവിഷ്കരിക്കണമെന്നും നിർദേശിച്ചു.
ഫ്രാൻസിസ് ആവശ്യപ്പെട്ടതു പ്രകാരമുള്ള എല്ലാ സംവിധാനങ്ങളും സ്നേഹിതന് ഗുഹയില്‍ ഒരുക്കി. ക്രിസ്മസ് രാത്രിയില്‍ ജോണിന്റെ സഹോദരങ്ങളും ഗ്രേചോയുടെ വിവിധ ഭാഗങ്ങളിലെ കാർഷികവൃത്തികളിലേർപ്പെട്ടിരുന്നവരും സകുടുംബം ഗ്രേചോ ഗുഹയിലെത്തി. അവര്‍ പൂക്കളും വിളക്കുകളുമായി ആ ക്രിസ്മസ് രാവിനെ കൂടുതല്‍ ഭംഗിയുള്ളതാക്കി. ഉണ്ണിയെ കിടത്തിയ പുല്‍ത്തൊട്ടിക്കു സമീപം വൈദികൻ കൂടിയായ ഫ്രാൻസിസ് അസീസി ദിവ്യബലിയര്‍പ്പിച്ചു. ഇതാണു പുല്‍ക്കൂടിന്റെ ദ്യശ്യാവിഷ്കാരത്തിന്റെ യഥാർഥ ആരംഭം. ജോണിന്റെ നിർദേശപ്രകാരം അവിടെ ഗ്രേചോ ഗുഹയില്‍ കൂടിയവര്‍ എല്ലാവരും തിരുപ്പിറവിയുടെ യഥാർഥ ആഖ്യാനത്തിൽനിന്നും വലിയ വ്യത്യാസമില്ലാതെ പിന്നീട് ലോകമെങ്ങും മുഖ്യ പ്രാമുഖ്യം ലഭിച്ച പുൽക്കൂടിനോടു ചേർന്ന്, ക്രിസ്മസ് രാത്രിയുടെ യഥാർഥ ആഘോഷത്തിൽ പങ്കുചേർന്നു.
ക്രിസ്തുവിന്റെ ജനനം പുല്‍ക്കൂട്ടിലെ അടയാളങ്ങളിലൂടെ ആവിഷ്കരിച്ചതുവഴി പുൽക്കൂടെന്ന പുതിയ തുടക്കമാണ് വിശുദ്ധ ഫ്രാന്‍സിസ് ലോകത്തിനു നല്‍കിയത്. ദൈവപുത്രനായ ക്രിസ്തുവിന്റെ മനുഷ്യാവതാരത്തില്‍ അദ്ദേഹം സ്വയം ഏറ്റെടുത്ത ദാരിദ്ര്യവും ലാളിത്യവും ഈ പുൽക്കൂടുകൾ നമ്മെ ഓർമപ്പെടുത്തുന്നു.
സാന്താക്ലോസ്
ക്രിസ്മസ് രാവുകളിൽ സമ്മാനപ്പൊതികളുമായി ഗൃഹസന്ദർശനം നടത്തുന്ന സാന്താക്ലോ എന്ന ക്രിസ്മസ് അപ്പൂപ്പനും ചരിത്രവിശേഷങ്ങളുണ്ട്. മൂന്നാം നൂറ്റാണ്ടില്‍ ഒരു സമ്പന്ന ക്രൈസ്തവ കുടുംബത്തി ൽ ജനിച്ച വിശുദ്ധ നിക്കോളാസിന്റെ ചരിത്രം പിന്നീട് സാന്താക്ലോസിന്റേതാവുകയായിരുന്നു. മാരകരോഗമായ പ്ലേഗ് ബാധയെത്തുടർന്ന് മാതാപിതാക്കളെ ചെറുപ്രായത്തിൽ തന്നെ നിക്കോളാസിനു നഷ്ടപ്പെട്ടു. വലിയ കുടുംബസ്വത്തുണ്ടായിരുന്ന നിക്കോളാസ് ക്രിസ്തുവിനോടും പാവപ്പെട്ടവരോടുമുള്ള സ്നേഹവും സഹാനുഭൂതിയും മൂലം തന്റെ സമ്പത്ത് സാധുക്കള്‍ക്ക് ദാനം ചെയ്യാന്‍ ആഗ്രഹിച്ചു. അതുവഴി വലിയൊരു വിഭാഗം ആളുകളുടെ കണ്ണിലുണ്ണിയായി നിക്കോളാസ് മാറി. അടിമവ്യാപാരത്തിന്റെ ആ ഇരുണ്ട കാലഘട്ടത്തിൽ അടിമകളായി വില്ക്കപ്പെടാന് പോകുന്ന കുട്ടികളെ വീണ്ടെടുത്ത് പുനരധിവാസമെന്ന സങ്കൽപ്പത്തെ മൂന്നാം നൂറ്റാണ്ടിൽ തന്നെ ലോകത്തിനു പരിചയപ്പെടുത്തി.
സര്‍വസമ്പത്തും ഉപേക്ഷിച്ച നിക്കോളാസ്, പിന്നിട് ദൈവവിളി സ്വീകരിച്ചു വൈദികനും കാലാന്തരണത്തിൽ മെത്രാനുമായി. തന്റെ ആത്മീയശുശ്രൂഷ മേഖലയില്‍ കഠിനാധ്വാനം ചെയ്ത അദ്ദേഹം ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ പീഡനകാലത്ത്, നാടുകടത്തപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. പിന്നീട് ജയില്‍മോചിതനായ നിക്കോളാസ്, എ.ഡി. 343 ഡിസംബര്‍ ആറിനു മീറായില്വച്ച് മരിച്ചു. അദ്ദേഹത്തിന്റെ ദാനശീലത്തെപ്പറ്റി ധാരാളം കഥകള്‍ പരക്കുകയും യൂറോപ്പിലെ അത്ഭുതപ്രവര്‍ത്തകരായ വിശുദ്ധരുടെ ഗണത്തിലേക്ക് ആളുകൾ നിക്കോളാസിനെ പ്രതിഷ്ഠിക്കുകയും ചെയ്തു.
ധാരാളം യാത്ര ചെയ്ത ഒരാളായിരുന്നത്രേ വിശുദ്ധ നിക്കോളാസ്. കടല്‍യാത്രക്കാരുടെ സംരക്ഷകന്‍ എന്ന വിശേഷണം ജീവിതകാലയളവിൽ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അക്കാലത്ത് പുതുതായി കണ്ടുപിടിക്കപ്പെടുന്ന രാജ്യത്തെത്തിച്ചേരുമ്പോൾ ആദിമ യൂറോപ്യന്മാര് തങ്ങളുടെ യാത്രാ മധ്യസ്ഥനായി നിക്കോളാസിന്റെ രൂപവും കൂടെ എടുത്തിരുന്നു.
പിന്നീട് നീണ്ട വെള്ളത്താടിയുള്ള ഒരാളെ ചുവന്ന വസ്ത്രമണിയിച്ചു മെത്രാനായി വേഷം കെട്ടിച്ച്, കുതിരപ്പുറത്തു കയറ്റി തെരുവീഥികളിലൂടെ ഘോഷയാത്ര നടത്തുന്ന ആഘോഷം വടക്കന്‍ യൂറോപ്പുകാര്‍, പ്രത്യേകിച്ച് ഡച്ചുകാര്‍ തുടങ്ങി. അടിമകളായി വില്ക്കപ്പെടാന് പോകുന്ന കുട്ടികളെ സമ്മാനങ്ങള്‍ നല്കി വീണ്ടെടുത്ത നിക്കോളാസിന്റെ പ്രവര്‍ത്തനങ്ങളുടെ ഓര്‍മയ്ക്കായി, കുട്ടികളുടെ സല്‍ക്കാരങ്ങളും ആഘോഷങ്ങളും അക്കാലത്ത് പതിവായിരുന്നു.
പുരാവസ്തു ഗവേഷകനായിരുന്ന ജോണ്‍ പിന്റാര്‍ഡ് ആണ് വിശുദ്ധ നിക്കോളാസിനെ ലോകമെങ്ങും പ്രചരിപ്പിച്ചത്.
കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്കുവാനായി പുകക്കുഴലിലൂടെ ഊര്‍ന്നിറങ്ങി വരുന്നവനായി നിക്കോളാസിനെ ആദ്യമായി ചിത്രീകരിക്കുന്നത് ഡച്ച് ന്യൂ ആംസ്റ്റർഡാം എന്ന പുസ്തകത്തിലാണ്. 1810 ഡിസംബര്‍ ആറിലെ നിക്കോളാസ് തിരുനാള്‍ ന്യൂയോര്‍ക്ക് ചരിത്രസംഘം ആദ്യമായി ആഘോഷിച്ചപ്പോള്‍ നിക്കോളാസിന്റെ ഒരു ചിത്രം വരയ് ക്കാന്‍ പിന്റാര്‍ഡ്, അലക്സാണ്ടര്‍ ആന്ഡേഴ്സണ് എന്ന ചിത്രകാരനോട് ആവശ്യപ്പെടുകയും ഇന്ന് നാം കാണുന്ന സാന്താക്ലോസിനോട് സമാനമായി വെളുത്ത താടിയും ചുവന്ന തൊപ്പിയുമുള്ള വസ്ത്രധാരണ രീതി സ്വീകാര്യതയുള്ളതാകുകയും ചെയ്തു.
പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം വില്യം ബി. ഗില്ലി സാന്താക്ലോസ്, ദി ഫ്രണ്ട് എന്ന പേരില്‍ മറ്റൊരു പുസ്തകം പുറത്തിറക്കി.
വേഗമുള്ള കലമാന്‍ വലിക്കുന്ന ഹിമവണ്ടിയില്‍ സമ്മാനങ്ങളുമായി വിശുദ്ധന് വടക്കുഭാഗത്തുനിന്നു വരുന്നതായിട്ടാണ് ഈ പുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. 1920 ആയപ്പോഴേക്കും, പേരുകേട്ട ചിത്രകാരന്മാരായ എന്‍.സി. വയത്തും ജെ.സി. ലിയന്‍ഡെക്കറും ചുവപ്പുവേഷ ധാരിയായ, വെളുത്ത താടിക്കാരനായ മനുഷ്യന്റെ ജീവന് തുടിക്കുന്ന ചിത്രങ്ങള്‍ ഉണ്ടാക്കി. അങ്ങ നെ കാലാന്തരത്തിൽ ഇന്നു നാം കാണുന്ന സാന്താക്ലോസ് അപ്പൂപ്പനിലെത്തി.
കുട്ടികളോടുള്ള സ്നേഹത്തിലും അഗതികളോടും അനാഥരോടുമുള്ള സഹാനുഭൂതിയിലും സമ്മാനപ്പൊതികൾകൊണ്ട് വേറിട്ട ചരിത്രം സൃഷ്ടിച്ച നിക്കോളാസ് സാന്താക്ലോസെന്ന ക്രിസ്മസ് ബിംബം ആ സഹാനുഭൂതിയുടെ പ്രായോഗികത തന്നെയായിട്ടാണ് പൊതുസമൂഹത്തിൽ നിറയുന്നത്.
ക്രിസ്മസ് കാർഡ്
ഇന്നു നാം കാണുന്ന ക്രിസ്മസ് കാർഡുകളുടെ ആദ്യ പതിപ്പെന്ന് അവകാശപ്പെടാവുന്നത്,1450ലേതെന്നു കരുതപ്പെടുന്ന ഒരു ദാരുശില്പത്തിലാണ്. കുരിശിന്റെ മുമ്പിൽ ഒരു ചെറിയ ചുരുളും പിടിച്ചു നിൽക്കുന്ന യേശുക്രിസ്തുവിന്റെ ഒരു പ്രതിമയാണത്. ചുരുളിൽ സംതൃപ്തവും സന്തുഷ്ടവുമായ സംവത്സരം (പുതുവർഷാശംസകൾ) എന്നു കൊത്തിവച്ചിട്ടുമുണ്ട്. ജർമൻകാരനായ ഇ.എസ്. മാസ്റ്ററായിരുന്നു അതിന്റെ ശില്പി. പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിലാരംഭിച്ച, ക്രിസ്മസ് കാർഡുകളുടെ ഈ തരംഗം അച്ചടിയിൽനിന്നു ഡിജിറ്റൽ മാതൃകയിലേക്കും ഇപ്പോൾ ഗ്രാഫിക്സിലേക്കും മാറിക്കഴിഞ്ഞു.
പതിനേഴാം നൂറ്റാണ്ട് ആയപ്പോഴേക്കും വർത്തമാനപത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും വരിക്കാർക്ക് പുതുവർഷം നേർന്നുകൊണ്ട് സന്ദേശങ്ങൾ അച്ചടിച്ചു തുടങ്ങി. പത്തൊമ്പതാം നൂറ്റാണ്ടിൽ അതു സാർവത്രികവുമായി. ഇന്നിപ്പോൾ വിപണികളിലും സമൂഹ മാധ്യമങ്ങളിലും ജന്മദിനം, നവവർഷം, ഓണം തുടങ്ങി ആശംസാ കാർഡുകളുടെ പ്രവാഹമാണ്.
ഡോ. ഡെയ്സൻ പാണേങ്ങാടൻ