Friday, January 10, 2020 12:14 AM IST
ഹാ മോഹനമേ മനോ മോഹനമേ
മഹനീയം മനോഹരം ഭൂ ജന്മം...
1940ല്‍, എണ്പതു കൊല്ലംമുമ്പ് പുറത്തിറങ്ങിയ ജ്ഞാനാംബിക എന്ന സിനിമയിലെ പാട്ടില്‍നിന്നാണ് മുകളിലെ വരികള്‍. പുത്തന്‍കാവ് മാത്തന് തരകന് എഴുതി ടി.കെ. ജയരാമയ്യര്‍ ചിട്ടപ്പെടുത്തിയ ഈ പാട്ട് സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതരുടെ ശബ്ദത്തിലാണ് മലയാളം കേട്ടത്. അക്കൊല്ലംതന്നെയാണ് പിന്നീടു മോഹനവും മഹനീയവുമായ ഒരു ശബ്ദത്തിന്റെ ഉടമ ഭൂവില്‍ ജന്മമെടുത്തത്. മനുഷ്യര്‍ ഗന്ധര്വന്റേതെന്നു വിശ്വസിക്കുന്ന ആ നാദത്തിന് ഇന്ന് എണ്പതു വയസാണ്.
യേശുദാസ്, ദാസേട്ടന്, ഗാനഗന്ധര്വന് തുടങ്ങി ഏതൊക്കെ പേരുകള്‍ കേട്ടാലും മനസു ചെയ്യുന്ന ഒരു മായാജാലമുണ്ട്- അത് അറിയാതെ ഒരു പാട്ടുപാടിത്തുടങ്ങും. എന്താ പേര് എന്നുള്ള ചോദ്യത്തിന് യേശുദാസെന്ന് ആരു മറുപടി പറഞ്ഞാലും ശുഭ്രവസ്ത്രധാരിയായ, ഭംഗിയുള്ള നീണ്ട താടിയുള്ളൊരാള് മനസിന്റെ കണ്ണില്‍ തെളിയും. അല്പം പാട്ടറിയാമെന്നു മേനിനടിക്കുന്നവനെ ഇതൊക്കെ എന്ത് എന്ന ഭാവത്തില്‍ നീയാരാ, യേശുദാസോ എന്നു കളിയാക്കും.
മലയാളികളുടെ ഇന്നുള്ള തലമുറകളില്‍ മഹാഭൂരിപക്ഷത്തിനും സ്വന്തം ജീവിതത്തിനൊപ്പം ഒഴുകിയ സ്വരമായിരിക്കും യേശുദാസിന്റേത്. കോളാമ്പിപ്പാട്ടുകാലം മുതല്‍ ആകാശവാണിയും ഡിസ്കുകളും കാസറ്റുകളും സിഡികളും ഇന്റര്‍നെറ്റ് സ്ട്രീമിംഗുംവരെ നിറഞ്ഞൊഴുകിയ, നിറംചാര്‍ത്തിയ ജീവിതഗാനങ്ങള്. ആശ്വാസം പകര്‍ന്ന, പ്രണയംപകര്ന്ന, വിരഹമറിയിച്ച, നൊമ്പരപ്പെടുത്തിയ, വാത്സല്യംചൊരിഞ്ഞ, കരയിച്ച, ചിരിപ്പിച്ച, ത്രസിപ്പിച്ച, ഭക്തിനിറച്ച, ലഹരിയായ, കുസൃതിക്കൂട്ടായ, തത്വം പറയിച്ച, താരാട്ടിയുറക്കിയ, ഉറക്കത്തിലും ഉണര്‍വിലും സ്വപ്നംകാണിച്ച ശബ്ദം! പാട്ടുപ്രേമികളെ, പ്രത്യേകിച്ചു മലയാളികളെ ഇത്രമേല്‍ സ്വാധീനിച്ച മറ്റേതു സ്വരമുണ്ട്!
ആ പാട്ടുകളെക്കുറിച്ച് എത്രയെഴുതിയാലും, എന്തെഴുതിയാലും അപൂര്‍ണമായി നില്‍ക്കുമെന്നുറപ്പ്. ഗാനങ്ങളെഴുതിയവര്, ഈണമിട്ടവര്, ഉപകരണങ്ങളാല്‍ പശ്ചാത്തലമൊരുക്കിയവര്, സിനിമയില്‍ ഗാനരംഗങ്ങളില്‍ അഭിനയിച്ചവര്‍, സാങ്കേതികവിദഗ്ധര്‍ തുടങ്ങി ഒട്ടനവധിപേരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഒരു പാട്ട്. എന്നാലും കേള്‍വിക്കാര്‍ക്കു പാട്ടെന്നാല്‍ അതു പാടിയയാളുടെ ശബ്ദമാണ്. അതുകൊണ്ടുതന്നെ പലതലമുറകള്, അടുത്തഗാനം പാടിയത് യേശുദാസ് എന്നുകേള്‍ക്കുമ്പോള്‍ ചെവികളും ഹൃദയവും റേഡിയോയോട് ഒന്നുകൂടി ചേര്‍ത്തുവച്ചു. യേശുദാസ് പാടിയതാണെങ്കില്‍ ഈ പാട്ടു നന്നാവും എന്ന വിശ്വാസമുറച്ചു. അത് ഭാഷകള്‍ക്കപ്പുറം വേരുപടര്‍ന്നു വളര്‍ന്നു.
“എന്തിന് ഒരു പാട്ടിലൊതുക്കണം, എല്ലാ പാട്ടുകളും അദ്ദേഹത്തിനു നല്‍കാം’’ എന്ന് സംഗീതസംവിധായകന് രവീന്ദ്ര ജെയിനെക്കൊണ്ട് ഒരിക്കല്‍ പറയിച്ചതും അതേ വിശ്വാസമാകണം. ചിത്ചോര്‍ എന്ന സിനിമയ്ക്കുവേണ്ടിയുള്ള പാട്ടുകള്‍ ഒരുക്കുന്ന സമയമായിരുന്നു അത്. സലില്‍ ചൗധരിയുടെ ഈണത്തില്‍ യേശുദാസ് എന്ന ഗായകന് ഒരു പാട്ടുപാടിയിട്ടുണ്ട്, (നി സ ഗ മ പ നി സ രി ഗ- ചിത്രം ആനന്ദ് മഹല്‍) അയാള്‍ക്ക് ഒരു പാട്ടു കൊടുത്താലോ എന്ന നിര്‍ദേശത്തിനു രവീന്ദ്ര ജെയിന് പറഞ്ഞ മറുപടിയാണ് മുകളില്‍ കണ്ടത്. അദ്ദേഹത്തിന്റെ വിശ്വാസം അത്രയ്ക്കു ദൃഢമായിരുന്നു. ഉത്തരേന്ത്യക്കാരടക്കം ഇന്നും ഗോരി തേരാ ഗാവ് ബഡാ പ്യാരാ, ജബ് ദീപ് ജലേ ആനാ, ആജ് സേ പെഹലേ എന്നീ ചിത്ചോര്‍ ഗാനങ്ങള്‍ പാടിനടക്കുന്നുണ്ട്.
ക്യാ ആവാസ് ഹേ യേശുദാസ് ജീ കി (എന്തൊരു ശബ്ദമാണ് യേശുദാസ് ജിയുടേത്!) എന്ന് അവര്‍ അമ്പരന്നു നില്‍ക്കുന്നുമുണ്ട്. തനിക്ക് എന്നെങ്കിലും കാഴ്ചകിട്ടിയാല്‍ ആദ്യം കാണേണ്ട മുഖം യേശുദാസിന്റേതാണെന്ന് പലവട്ടം പറഞ്ഞിരുന്നു രവീന്ദ്ര ജെയിന്.
പറഞ്ഞ വാക്കുകള്‍ അടര്‍ത്തിയെടുത്തും ആലാപനത്തിലെ പോരായ്മ പറഞ്ഞും വിമര്‍ശിക്കാന്‍വേണ്ടി വിമര്‍ശിക്കുന്ന കുറച്ചുപേര്ക്കൊഴികേ, ഭൂമിമലയാളത്തിനൊട്ടാകെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന സംഗതികളിലൊന്നാണ് യേശുദാസിന്റെ പാട്ട്. കാലചക്രത്തിനനുസരിച്ച് വസന്തവും ഗ്രീഷ്മവും വര്‍ഷവും ശരത്തും ഹേമന്തവും ശിശിരവും മാറിമാറിവരും. മാറ്റമില്ലാതെ മിന്നിത്തെളിഞ്ഞുനില്ക്കുന്ന ഒരു ഋതുകൂടിയുണ്ട്, അത് ഗാനഗന്ധര്‍വന്റെ സ്വരമാണ്.
അതുകൊണ്ടു പ്രിയഗായകാ, ഏഴുസ്വരങ്ങളുമായി ഇനിയുമിനിയും വരൂ... മാനസ പത്മതീര്ഥങ്ങളെ ഉണര്‍ത്തൂ...
വി.ആര്. ഹരിപ്രസാദ്