Sunday, January 19, 2020 12:53 AM IST
അനന്തപുരി / ദ്വിജൻ
അതിസമർഥമായി കരുക്കൾ നീക്കി കാര്യങ്ങൾ തനിക്ക് അനുകൂലമാക്കുന്ന ആളാണ് 1996 മുതൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി കേരള രാഷ്ട്രീയത്തിലും സമുദായിക വിഷയങ്ങളിലും തന്ത്രജ്ഞതയോടെ ചരടുകൾ വലിക്കുന്ന വെള്ളാപ്പള്ളി നടേശനെന്ന് ചരിത്രം പഠിപ്പിക്കുന്നു. സ്ഥിരമായ നിലപാടുകളോ ബന്ധങ്ങളോ അദ്ദേഹം സൂക്ഷിക്കാറില്ല.
കേരളത്തിൽ ഇടതുമുന്നണി ഭരിച്ചാലും വലതു മുന്നണി ഭരിച്ചാലും വെള്ളാപ്പള്ളി ഉദ്ദേശിക്കുന്നതെല്ലാം നേടും. മറ്റുള്ളവർക്കു കൊടുക്കുന്നതിൽ വർഗീയതയും കാണും. കേന്ദ്രത്തിൽ ബിജെപി വന്നതോടെ പുത്തൻ പാർട്ടി ഉണ്ടാക്കി അവർക്കൊപ്പം കൂടി. വലിയ ആനുകൂല്യങ്ങൾ ഒന്നും സന്പാദിച്ചതായി അറിയില്ലെങ്കിലും അപകടങ്ങളില്ലാതെ സ്വന്തം കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രി ആയതോടെ പല വള്ളങ്ങളിലുള്ള കളി ബുദ്ധിമുട്ടിലായി.
അച്ഛൻ വെള്ളാപ്പള്ളി വളരെ പെട്ടെന്ന് ഇടത്തെത്തി. മകൻ വെള്ളാപ്പള്ളി ബിജെപിക്ക് ഒപ്പവും. എസ്എൻഡിപിയുടെ പാർട്ടി ബിഡിജെഎസ് ദേശീയ ജനാധിപത്യ ഐക്യത്തിൽ ബിജെപിക്ക് ഒപ്പമാണ്. അതിന്റെ അധ്യക്ഷനാണ് യോഗം വൈസ് പ്രസിഡന്റ് കൂടിയായ മകൻ വെള്ളാപ്പള്ളി. പിണറായിയെ അച്ഛനും അമിത് ഷായെ മകനും കൂടെനിർത്തിയിരിക്കുന്പോൾ വെള്ളാപ്പള്ളിയെ ആർക്ക് എന്തു ചെയ്യാനാവും എന്ന ചോദ്യം പ്രസക്തമാണ്.
യോഗം വെള്ളാപ്പള്ളിക്കൊപ്പം
യോഗം തെരഞ്ഞെടുപ്പിന് ആകെയുള്ളത് 9510 പ്രതിനിധികളാണ് വോട്ടർമാരായുള്ളത്. 200 അംഗങ്ങൾക്ക് ഒരു പ്രതിനിധി എന്നാണ് കണക്ക്. ഇതിൽ 8606 പേരാണ് 2015 ലെ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത്. വെള്ളാപ്പള്ളി നടേശന് 6708 വോട്ടു ലഭിച്ചു. എതിർ സ്ഥാനാർഥി ഗോകുലം ഗോപാലന് കിട്ടിയത് രണ്ടായിരത്തിൽ താഴെ വോട്ടുകൾ. അംഗത്വത്തിലും വോട്ടർ പട്ടികയിലും എല്ലാം ക്രമക്കേട് ഉണ്ടെന്ന് പലരും പലവട്ടം ആക്ഷേപിച്ചിട്ടുണ്ട്. പക്ഷേ തെരഞ്ഞെടുപ്പു നടക്കുക വെള്ളാപ്പള്ളി പറഞ്ഞ വോട്ടർപട്ടിക വച്ചാവും. അദ്ദേഹം വൻ വിജയം നേടുകയും ചെയ്യും.
1996 മുതൽ ഒപ്പം നിന്ന പലരും ഇന്ന് വെള്ളാപ്പള്ളിക്കൊപ്പം ഇല്ലെങ്കിലും ശത്രുക്കളെല്ലാം ഒന്നിച്ചല്ല എന്നതും വെള്ളാപ്പള്ളിക്ക് ഇപ്പോൾ അനുകൂലമാണ്. 2020 ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സംഘടന പിടിക്കുന്നതിന് വെള്ളാപ്പള്ളിവിരുദ്ധരുടെ ഒരു യോഗം കൊല്ലത്ത് ചേർന്നു. അതിലെ ജനക്കൂട്ടം വെള്ളാപ്പള്ളി വിരുദ്ധർക്ക് ആവേശം പകരുന്നുണ്ട്. എങ്കിലും ഇനിയും വെള്ളാപ്പള്ളി വിരുദ്ധർക്കെല്ലാം ഒന്നിക്കാനായിട്ടില്ല. അവരിൽ ബിജെപിക്കാരെപ്പോലെ കോണ്ഗ്രസുകാരും സിപിഎംകാരും എല്ലാമുണ്ട് എന്നതും ഐക്യത്തിന് തടസമാണ്. സെൻകുമാറിന്റെ നീക്കത്തിന് കാവിയുടെ നിറം വരുന്നത് അതിൽതന്നെ ഐക്യത്തിന് തടസമാകും.
1996 ലെ യോഗം സെക്രട്ടറി തെരഞ്ഞെടുപ്പിൽ സ്വാമി ശാശ്വതീകാനന്ദയുടെ ശക്തമായ പിന്തുണയോടെ എസ്എൻഡിപിയുടെ തലപ്പത്തേക്ക് വന്ന നടേശനെ വെള്ളത്തിലാക്കാൻ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ഗോകുലം ഗോപാലൻ, ബിജു രമേശ്, ജി. മോഹൻദാസ് തുടങ്ങിയ വന്പൻമാർ നടത്തിയ നീക്കങ്ങളെ എല്ലാം അതിജീവിച്ചവനാണ് വെള്ളാപ്പള്ളി നടേശൻ എന്നതുകൊണ്ട് 2020 ലും വിജയം അദ്ദേഹത്തിനൊപ്പം ആകും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. യോഗത്തിന്റെ എല്ലാ മുൻകാല സെക്രട്ടറിമാരുടെയും ഭരണകാലത്തെ നടേശൻ അതിലംഘിച്ചിരിക്കുന്നു. സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന കുമാരനാശൻ 13 വർഷവും കേരള മുഖ്യമന്ത്രി ആയിരുന്ന ആർ. ശങ്കർ 11 വർഷവും യോഗം സെക്രട്ടറിമാരായിരുന്നു എങ്കിൽ നടേശൻ കാൽ നൂറ്റാണ്ടു പിന്നിടുകയാണ്.
അഴിമതിക്കഥകൾ
വെള്ളാപ്പള്ളിക്കെതിരേ അഴിമതിക്കഥകൾ പണ്ടേ ഉണ്ട്. 2010 ൽ ഗോകുലം ഗോപാലൻ 1200 കോടിയുടെ അഴിമതിക്കഥ പറഞ്ഞതാണ്. എസ്എൻ കോളജുകളിലെ നിയമനത്തിനു ലക്ഷങ്ങൾ വാങ്ങുന്നു, അഡ്മിഷനു കൈക്കൂലി വാങ്ങുന്നു എന്ന് സാക്ഷാൽ വി.എസ്. അച്യുതാനന്ദൻ ആരോപിച്ചതാണ്. മൈക്രോ ഫിനാൻസിലെ തട്ടിപ്പിനെക്കുറിച്ചും പരാതികൾ ഏറെ വന്നതാണ്. വി.എസ് മുഖ്യമന്ത്രി ആയിരിക്കുമ്പോൾ അന്വേഷണവും നടത്തിത്തുടങ്ങിയതാണ്. വി.എസ് തന്നെ വിജിലൻസ് കോടതിയിൽ പരാതി കൊടുത്തതാണ്. ഒന്നും തെളിയിക്കാനായതായി കേട്ടിട്ടില്ല. നിയമനത്തിനോ അഡ്മിഷനോ കോഴ കൊടുത്തവരിൽ ഒരാൾ പോലും മൊഴി കൊടുക്കാൻ തയാറാവാതെ എങ്ങനെ നടപടികൾ ഉണ്ടാവും?
എസ്എൻഡിപിയിലെ വെള്ളാപ്പള്ളി വിരുദ്ധരെ ഒന്നിച്ചുകൂട്ടി ശക്തമായി നീങ്ങുന്ന ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീനാരായണ വേദി എത്രയോ വർഷങ്ങളായി പറയുന്ന കഥകളാണ് സെൻകുമാറും ആവർത്തിച്ചത്. എന്നാൽ വെള്ളാപ്പള്ളി വിരുദ്ധർ കാത്തിരുന്നത് വെള്ളാപ്പള്ളിക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കൊലപാതക്കേസുകളിലെ തെളിവുകൾ അടങ്ങുന്ന വിവരങ്ങൾ മുൻ ഡിജിപി സെൻകുമാറിന്റെ കൈവശം ഉണ്ടെന്നും അത് പുറത്തുവരും എന്നും ആയിരുന്നു. പക്ഷേ ജനുവരി 16 ന് നടത്തിയ പത്രസമ്മേളനത്തിൽ ഒന്നും സെൻകുമാർ വിട്ടുപറഞ്ഞില്ല. ഒപ്പമുണ്ടായിരുന്ന സുഭാഷ വാസുവാണ് ചില സംശയങ്ങൾ പോലും ഉന്നയിച്ചത്. അതിൽ 2002 ജൂലൈ ഒന്നിന് ഉണ്ടായ സ്വാമി ശാശ്വതീകാന്ദയുടെ മരണം സംബന്ധിച്ച് സംശയങ്ങൾ പല വട്ടം ഉയർത്തപ്പെട്ടവയും അന്വേഷിക്കപ്പെട്ടതുമാണ്.
ബിജെപിയുടെ ഗൂഢലക്ഷ്യങ്ങൾ
എന്നാൽ, ബിജെപി സഹയാത്രികനായ ടി.പി. സെൻകുമാർ തന്നെ ഈ ആക്ഷേപങ്ങളുമായി വരുന്നതിന് പിന്നിൽ വലിയ തിരക്കഥ വല്ലതും ഉണ്ടാകുമോ എന്ന സംശയമുണ്ട്. ബിജെപി ദേശീയ നേതൃത്വം ഒരു മനഃസാക്ഷിക്കുത്തും ഇല്ലാതെ ഉപയോഗിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പുകൾ എന്നിവരോട് ഈ തട്ടിപ്പു കാര്യത്തിൽ ഇടപെടണമെന്ന സെൻകുമാറിന്റെ ആവശ്യം വെറുതെ വരുന്നതാവില്ല. കർണാടകത്തിലെ കോണ്ഗ്രസ് നേതാവ് ഡി. ശിവകുമാർ അടക്കമുള്ള എത്രയോ രാഷ്ട്രീയ എതിരാളികളെ ബിജെപി ഇങ്ങനെ ഒതുക്കാൻ നോക്കി! എസ്എൻഡിപി യോഗം വലിയ ഒരാന. ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ ഒരു കൊതുകും- സെൻകുമാർ ആരോപണം പരസ്യമായി ഉന്നയിക്കുന്നതിനു മുന്പു തന്നെ വെള്ളാപ്പള്ളി തനിക്കെതിരെ വരുന്ന ശത്രുവിനെക്കുറിച്ച് പരിഹാസ രൂപേണ പറഞ്ഞിരുന്നു.
ദേശീയ നേതൃത്വത്തിന്റെ എന്തെങ്കിലും ഉറപ്പു കിട്ടാതെ സെൻകുമാർ ഇറങ്ങിത്തിരിക്കില്ല എന്നു കരുതുന്നവർ ഉണ്ട്. ഇക്കളിയിലൂടെ വെള്ളാപ്പള്ളിമാരെ വീണ്ടും ദേശിയ ജനാധിപത്യമുന്നണിയിൽ എത്തിക്കാനും ഉറപ്പിച്ച് നിർത്താനും പറ്റുമോ എന്നാവും നോട്ടം.
കളിക്കുന്ന ഗവർണർമാർ
സംസ്ഥാനഭരണത്തിന്റെ തലപ്പത്ത് കക്ഷിരാഷ്ട്രീയ തിമിരം ബാധിക്കാത്തവരും നിഷ്പക്ഷതയുടെയും വിവേകത്തിന്റെയും പ്രതീകങ്ങളുമായ ഉന്നത വ്യക്തിത്വങ്ങൾ ഉണ്ടാവുന്നതിനു വേണ്ടി ഭരണഘടന വ്യവസ്ഥ ചെയ്ത ഗവർണർ പദവികൾ ഉപയോഗിച്ചു രാഷ്ട്രീയം കളിക്കുകയാണു ബിജെപിക്കാർ. ബിജെപിയുടെ ഭരണം ഇല്ലാത്തിടങ്ങളിൽ അത് ഉറപ്പാക്കാനും എതിരാളികളുടെ സർക്കാരുകളെ ശ്വാസം മുട്ടിക്കാനുമായി ഗവർണർമാർ രാഷ്ട്രീയക്കളികൾ നടത്തുന്നു. മുംബൈയിലും കർണാടകത്തിലും നിയമസഭയിൽ ഭൂരിപക്ഷം ഇല്ലെന്ന് ഉറപ്പായിട്ടും ഗവർണർ ബിജെപിയെ സർക്കാരുണ്ടാക്കാൻ വിളിച്ചു. ബംഗാളിൽ മമതയെ ഒന്നും ചെയ്യാനാവാത്തതുകൊണ്ട് ഗവർണർ എത്രയോ വിവാദങ്ങളാണ് ഉണ്ടാക്കുന്നത്. തെറിക്കുത്തരം മുറിപ്പത്തൽ എന്ന നിലയിൽ ദീദി തിരിച്ചടിക്കുന്നു.
കേരള ചരിത്രത്തിൽ ഒരു ഗവർണറും സ്വീകരിക്കാത്ത നടപടികളും പ്രസ്താവനകളുമായിട്ടാണ് ഇപ്പോഴത്തെ ഗവർണർ കളിക്കുന്നത്. ഗവർണർക്കുള്ള വിവേചനാധികാരവും നിയമപരമായുള്ള ഭരണത്തലവനെന്ന പദവിയും വിവാദപരമായി നടപ്പാക്കാനുള്ള നീക്കം വ്യാപകമാകുന്നു. ഇതിലൂടെ അധികാരം പിടിക്കാനായില്ലെങ്കിലും നാട്ടിലെ വലിയ വിഷയങ്ങളിൽ നിന്നു ജനശ്രദ്ധ തിരിക്കാനാവും എന്നത് ചെറിയ കാര്യമല്ല. ഭാരതം ഇപ്പോൾ കടന്നുപോകുന്ന വിലക്കയറ്റമോ കടുത്ത സാന്പത്തിക പ്രതിസന്ധിയോ ഒന്നും നാട്ടിൽ വിവാദമാകാതെ പൗരത്വനിയമവും ഗവർണർമാരുടെ ഇടപെടലുകളും മാത്രം ചർച്ചാ വിഷയമാകുന്നു.
കേരള ഗവർണർ
ഷാബാനു കേസിനെ തുടർന്ന് രാജീവ് ഗാന്ധി സർക്കാരുണ്ടാക്കിയ നിയമത്തിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് വിട്ട മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെ ഗവർണറായി നിയമിക്കപ്പെട്ടത് പിണറായി സർക്കാരിനു മൂക്കുകയർ ഇടാനോ എന്ന സംശയം ഇപ്പോൾ തന്നെ ശക്തമായിട്ടുണ്ട്. അദ്ദേഹത്തിന്റെ പല നടപടികളും വിവാദമായി. നിയമസഭ കേന്ദ്ര നിയമത്തിനെതിരെ പ്രമേയം പാസാക്കിയത് ശരിയല്ല എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് അഭിപ്രായം പറയാം. ഈ ന്യായംതന്നെ വച്ചു നോക്കിയാൽ നിയമസഭയ്ക്കും അഭിപ്രായം പറയാമെന്ന് വരുന്നുണ്ടല്ലോ.
അടുത്തത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനം സംബന്ധിച്ച് സർക്കാർ തയാറാക്കിയ ഓർഡിനൻസാണ്. അദ്ദേഹം ചില വിശദീകരണങ്ങൾ ചോദിച്ചു. അത് ശരി. സെൻസസ് ഡയറക്ടർ പുതിയ വാർഡ് ലിമിറ്റേഷൻ വിലക്കിയതും പ്രതിപക്ഷം ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് പറഞ്ഞതും എല്ലാം അതിനു ന്യായവുമാകാം. വിശദീകരണം ചോദിക്കാനുള്ള അധികാരം ഗവർണർ ഉപയോഗിക്കുന്നത് നല്ലതാണ്.
താൻ വെറും റബർ സ്റ്റാന്പ് ആകില്ല എന്ന് അദ്ദേഹം അവകാശപ്പെട്ടത് നല്ലതാണ്. എന്നാൽ, എന്തർഥത്തിലാണ് അങ്ങനെ എന്ന് വ്യക്തമല്ല. സംസ്ഥാന മന്ത്രിസഭയ്ക്കാണ് ഭരണഘടന അനുസരിച്ചുതന്നെ യഥാർഥ അധികാരങ്ങൾ. അവർക്ക് തീരുമാനിക്കാം. ഗവർണർക്കു വിശദീകരണം ചോദിക്കാം, പുനഃപരിശോധിക്കാൻ അഭ്യർഥിക്കാം. പഠിക്കാൻ എന്ന പേരിൽ അംഗീകാരം വൈകിപ്പിച്ചു ബുദ്ധിമുട്ട് ഉണ്ടാക്കാം. ഗവർണർക്ക് അതിനപ്പുറം ഏറെ ചെയ്യാനാവില്ല. ഗവർണർ ആരുടെയും റബർ സ്റ്റാന്പ് ആകരുത്. സംസ്ഥാന സർക്കാരിന്റെ മാത്രമല്ല കേന്ദ്രസർക്കാരിന്റെയും.
കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന വിവരം എന്തേ മുഖ്യമന്ത്രി തന്നെ അറിയിച്ചില്ല എന്ന് ചോദിച്ചിരിക്കുകയാണ് അദ്ദേഹം. ഇത് ഒരു രാഷ്ട്രീയ വിഷയമാണ്. സംസ്ഥാന സർക്കാരിന് പൂർണ അവകാശമുള്ള വിഷയം. ഭരണപരമായ കാര്യങ്ങൾ ഗവർണറെ അറിയിക്കണം എന്ന നിയമം അനുസരിച്ച് മുഖ്യമന്ത്രി ഇക്കാര്യം എന്തേ തന്നെ അറിയിച്ചില്ല എന്നാവും ഗവർണർ തെരക്കിയത്. അതിന് മറുപടി കൊടുക്കണോ, കൊടുത്താൽ എന്തു മറുപടി കൊടുക്കണം എന്നൊക്കെ പഠിച്ച് മുഖ്യമന്ത്രി ചെയ്യും. ഏതു നിയമത്തെയും കോടതിയിൽ ചോദ്യം ചെയ്യാനുള്ള അവകാശവും അധികാരവും എല്ലാ പൗരനും ഉള്ള നാടാണ് ഭാരതം. മുഖ്യമന്ത്രിയുടെ പ്രതികരണം എന്തായാലും സംഭവം വിവാദമാക്കാൻ ഗവർണർക്കായി.
ഭരണഘടനയിലും നിയമത്തിലും ഉള്ള എല്ലാ വകുപ്പുകളും നോക്കി ഭരിക്കാൻ തന്നെയാണ് ആരിഫ് മുഹമ്മദ് ഖാൻ ശ്രമിക്കുന്നത് എന്ന് വ്യക്തം. സർവകലാശാലകളുടെ വൈസ് ചാൻസലർമാരോട് ഗവർണർ നടത്തിയ ഉപദേശവും വിവാദമാകേണ്ടതാണ്. ബംഗാളിൽ ചാൻസലറുടെ അധികാരം ഉപയോഗിച്ച് ചില കളികൾ നടത്തി നോക്കിയ ഗവർണർക്ക് വല്ലാതെ അപമാനിതനാകേണ്ടി വന്നു. ഇത്തരം കളികൾക്ക് അത്തരം മറുകളികളും ഉണ്ടാകാനിടയുണ്ട്.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കന്പനി 1858 ൽ ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണം രാജ്ഞിക്കു കൈമാറിയപ്പോൾ രാജ്ഞിയുടെ വൈസ്രോയിയുടെ ഏജന്റുമാരായിട്ടാണ് പ്രവിശ്യകളിൽ ഗവർണർമാർ നിയമിക്കപ്പെട്ടത്.1919 ലെ മൊണ്ടേഗു ചെംസ്ഫോർഡ് കമ്മീഷൻ ഉത്തരവാദ ഭരണത്തിന് തുടക്കം കുറിച്ചപ്പോൾ മുതൽ ആ പദവി വിവാദമായി. 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിലും ഗവർണർ നിലനിന്നു. എന്നാൽ അതനുസരിച്ച് 1937 ൽ നടന്ന തെരഞ്ഞടുപ്പുകളിൽ അധികാരം പിടിച്ച കോണ്ഗ്രസ് ഗവർണറുടെ അധികാരം കുറച്ചില്ലെങ്കിൽ ഭരണം ഏൽക്കില്ല എന്ന് ശഠിച്ചു. 1947 ലെ പ്രോവിഷനൽ ഭരണഘടന ഈ ആക്ടിൽ ഗവർണർക്കുണ്ടായിരുന്ന എല്ലാ വിവേചനാധികാരങ്ങളും എടുത്തുകളഞ്ഞു. വിവേചനാധികാരം എന്ന വാക്ക് ആക്ടിൽ നിന്നു തന്നെ നീക്കം ചെയ്യുകയായിരുന്നു.
നിഷ്പക്ഷതയുടെയും വിവേകത്തിന്റെയും പ്രതീകങ്ങളാകേണ്ടവരാണ് ഗവർണർമാർ എന്ന് ഭാരതത്തിലെ കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു പഠിച്ച സർക്കാരിയ കമ്മീഷൻ 1983 ൽ ശിപാർശ ചെയ്തതാണ്. പല സംസ്ഥാനങ്ങളിലെയും ഗവർണർമാർ കാണിച്ച പക്ഷപാതപരവും വിവേകരഹിതവും വസ്തുനിഷ്ഠമല്ലാത്തതുമായ പ്രവർത്തനങ്ങളാണ് സർക്കാരിയ കമ്മീഷന്റെ രൂപീകരണത്തിനും പഠനത്തിനും പിന്നിൽ ഉണ്ടായത്. ഭരണഘടനയുടെ 153 മുതൽ 167 വരെയുള്ള വകുപ്പുകളിലും 213 ാം വകുപ്പിലും എല്ലാം ഗവർണർക്ക് നൽകിയിട്ടുള്ള അധികാരങ്ങളെല്ലാം മന്ത്രിസഭയാണ് വിനിയോഗിക്കേണ്ടത്. എന്നാൽ, ജസ്റ്റീസ് സർക്കാരിയ കണ്ടെത്തിയ വീഴ്ചകൾ ഇന്നും ഗവർണർമാർ തുടരുന്നു.