Thursday, March 19, 2020 11:31 PM IST
അന്ത്യം അടുത്തപ്പോഴും അത്താഴമൊരുക്കാൻ അവൻ മറന്നില്ല. അപ്പമായി അവതരിച്ച് അനേകായിരങ്ങളെ തീറ്റി തൃപതനാക്കിയവൻ വാഴ്വിൽ വിളന്പിക്കൊടുത്ത അവസാന അത്താഴം. മണിക്കൂറുകൾക്കുള്ളിൽ മാരകമായി മുറിയപ്പെടാനുള്ള തന്റെ മേനിയും, ചൊരിയപ്പെടാനുള്ള ചോരയും തീൻമേശമേൽ അവൻ കുർബാന വിഭവങ്ങളായി വീതിച്ചു വിളന്പി. പറിച്ചുകീറപ്പെടാൻ പോകുന്നതിനു മുന്പും അവനു പറയാനുള്ളത് പകുത്തുകൊടുക്കുന്നതിനെക്കുറിച്ചു മാത്രം. വിശ്വസ്തനും, വഞ്ചകനും, കള്ളനും, കപടനും, സന്ദേഹിക്കും, സ്ഥാനമോഹിക്കുമൊക്കെ ഒരുപോലെ അവൻ ആ വിരുന്നുശാലയിൽ തനിക്കൊപ്പം ഇരിപ്പിടം ഒരുക്കി. തന്നെ ഒറ്റിക്കൊടുക്കാനിരുന്നവന്റെ മുത്തത്തിനും, തള്ളിപ്പറയാനിരുന്നവന്റെ മൊഴികൾക്കും, തിരസ്കരിക്കാനിരുന്നവരുടെ ഭീ രുത്വത്തിനുമൊക്കെ മുൻകൂർനന്ദിയായി തന്റെ തിരുശരീരരക്തങ്ങളുടെ പങ്ക് അവൻ മുറിച്ചുകൊടുത്തു. അന്ത്യഭോജനത്തെ അവൻ ആദ്യകുർബാനയാക്കി മാറ്റി. ആത്മീയയാത്രയിൽ നമുക്കു ഭുജിക്കാനുള്ള വഴിച്ചോറ്.
അന്ത്യത്താഴത്തിന്റെ അനുസ്മരണവും ആത്മാവിന്റെ ആഹാരവുമാണ് അനുദിനം അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാന. ഈ കൂദാശയിലുള്ള നമ്മുടെ പങ്കാളിത്തം, നിഷ്ഠക്രമം, ആഭിമുഖ്യം തുടങ്ങിയവയെ മനനവിഷയമാക്കാം.കുർബാന നമുക്ക് എങ്ങനെയെങ്കിലും നിറവേറ്റേണ്ട ഒരു ബാധ്യതയോ അതോ, ആത്മരക്ഷയ്ക്കുള്ള ഒരു സാധ്യതയോ? അതിന്റെ സമയദൈർഘ്യം വിരസതയും പിറുപിറുപ്പും ഉളവാക്കുന്നുണ്ടോ? ദിവ്യബലിക്ക് വൈകിയുള്ള വരവും, വെളിയിലും വാതിൽപ്പടികളിലുമുള്ള ഇരിപ്പും, കളിതമാശകളുമൊക്കെ നമ്മുടെ ഞായറാഴ്ചയാചരണത്തിന്റെ ഭാഗമാണോ? കശാപ്പുശാലയിലേക്കു പോകുംവഴി കയറിക്കാണാനുള്ളതല്ല ഞായറാഴ്ച കുർബാന. ദിവ്യബലി വെറുമൊരു ചടങ്ങാകരുത് മറിച്ച്, നമ്മുടെ ആത്മാവിനെ പൈശാചികശക്തികളുടെ ആക്രമണത്തിൽനിന്നു സംരക്ഷിക്കാൻ ചുറ്റിലും കുഴിക്കപ്പെട്ടിരിക്കുന്ന ഒരു കിടങ്ങായിരിക്കണം. ആത്മാവിന്റെ ആഗ്രഹത്തോടും ആർത്തിയോടും കൂടെ ദിവ്യബലിക്കണയാം. ഓരോ ബലിയിലും ഒടുവിലത്തേതിലെന്നപോലെ പങ്കുകൊള്ളാം. കുർബാന വിഭവങ്ങൾ കഴിക്കുകയും കുടിക്കുകയും ചെയ്യുന്പോഴേ വിരുന്ന് പൂർണമാകുന്നുള്ളൂ. അതിനു ഹൃദയം നിർമലമായിരിക്കണം.
ഒറ്റുകാരൻ സ്വീകരിച്ചത് തിരുശരീരമായിരുന്നെങ്കിലും അവനിൽ സന്നിവേശിച്ചത് സാത്താനായിരുന്നു. അയോഗ്യതയോടെ കുർബാന ഉൾക്കൊള്ളുന്പോൾ നാം ശരിക്കും പേടിക്കണം. ക്രൈസ്തവരായ നമ്മുടെ കുടുംബങ്ങൾ സെഹിയോൻ മാളികകളായി പുനർപണിയപ്പെടണം. സ്നേഹം, സേവനം, ആദരവ്, കരുണ, കരുതൽ ആദിയായവ ഭക്ഷണമേശയിലെ രുചിക്കൂട്ടുകളാകണം. അങ്ങനെ നമ്മുടെ ഉൗട്ടുമുറികൾ വിശുദ്ധീകരിക്കപ്പെടട്ടെ. നമ്മുടെ ഭവനം ഭൂവിലെ ഭുവനമാകട്ടെ. ഒപ്പം, നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ബലിയായും, നമ്മുടെ ആശ്രിതർക്ക് അപ്പമായും തീരാം.
താപസവഴിയേ - 26 / ഫാ. തോമസ് പാട്ടത്തിൽചിറ സിഎംഎഫ്