Wednesday, March 25, 2020 11:07 PM IST
ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപത്തിനെ മനുഷ്യവംശം അഭിമുഖീകരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തേക്കാൾ മോശമായേക്കാവുന്ന ഒരു മഹാദുരന്തം. ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇപ്പോൾ കോവിഡ്-19 രോഗം ബാധിക്കപ്പെട്ടിട്ടുണ്ട്. സമ്പന്നവും വികസിതവുമായ രാജ്യങ്ങളായ ഇറ്റലി, സ്പെയിൻ, ബ്രിട്ടൻ, യുഎസ്എ തുടങ്ങിയ രാജ്യങ്ങൾ ഈ മഹാമാരിയെ ശക്തമായി നേരിടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വൈദ്യശാസ്ത്രത്തിലെ പുരോഗതിയുടെ നേട്ടങ്ങൾ പോലും ഇപ്പോഴത്തെ സാഹചര്യങ്ങളെ നേരിടാൻ ബുദ്ധിമുട്ടുന്നു. ഇതിനകം നാലു ലക്ഷത്തിലധികം ആളുകൾക്കു രോഗം ബാധിക്കുകയും ഏകദേശം 20,000 പേർ മരിക്കുകയും ചെയ്തു.
130 കോടി ജനസംഖ്യയുള്ള ഇന്ത്യ വളരെ നിർണായക ഘട്ടത്തിലാണ്. ഇപ്പോൾ ലഭ്യമായ ഒരേയൊരു ശാസ്ത്രീയ ഓപ്ഷനാണ് മൂന്നാഴ്ചത്തേക്കുള്ള മൊത്തം അടച്ചുപൂട്ടൽ. എല്ലാ പൗരന്മാരോടും വീട്ടിലിരിക്കാനും കോവിഡ്- 19 അണുബാധയുണ്ടാകാൻ സാധ്യതയുള്ളവരോട് ഏകാന്ത ജീവിതം നയിക്കാനും ആവശ്യപ്പെട്ടു.
പകർച്ചവ്യാധികൾ പടരുന്നത് തടയാൻ സർക്കാരുകൾ ഏകാന്ത ജീവിതം (ഐസൊലേഷൻ) നിർദേശിക്കുന്നു. രോഗലക്ഷണങ്ങളില്ലാത്തതും എന്നാൽ രോഗത്തിന് വിധേയരാകാവുന്നവരുമായ ആളുകൾക്കോ ഗ്രൂപ്പുകൾക്കോ വേണ്ടിയുള്ളതാണ് ഏകാന്ത ജീവിതം. ഇങ്ങനെ അവരെ മറ്റുള്ളവരിൽ നിന്ന് അകറ്റി നിർത്തുന്നതിനാൽ മറ്റുള്ളവർക്കു രോഗം വരില്ല. അതിനാൽ ഈ ഏകാന്ത ജീവിതം കോവിഡ് 19 മഹാമാരിയെ നേരിടാനുള്ള മാർഗമാണ്.
മനഃശാസ്ത്രപരമായ അനന്തരഫലങ്ങൾ:
ഏകാന്ത ജീവിതം പലരിലും ആശങ്കയും ഉത്കണ്ഠയും അസ്വസ്ഥതയും സൃഷ്ടിക്കുന്നു. റാന്നിയിലെ ഒരാൾ ഇങ്ങനെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു. നിരവധി കിലോമീറ്റർ അകലെയുള്ള വീട്ടിൽ ഒളിച്ചിരിക്കുന്ന നിലയിൽ അയാളെ കണ്ടെത്തി. രണ്ട് യുഎസ് പൗരന്മാർ ആലപ്പുഴ യിൽ നിന്ന് ഓടിപ്പോയി. ഇവരെ പിന്നീട് കൊച്ചി വിമാനത്താവളത്തിൽ കണ്ടെത്തി. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഏകാന്ത ജീവിതം വേദനാകരമായ സമ്മർദ ലക്ഷണങ്ങൾ, ആശയക്കുഴപ്പം, കോപം, വിഷാദം എന്നിവയുൾപ്പെടെയുള്ള നെഗറ്റീവ് മാനസിക പ്രത്യാഘാതങ്ങൾക്കു കാരണമാകും. ആളുകൾക്കു നിരാശയും വിരസതയും അനുഭവപ്പെടാം. ഏകാന്ത ജീവിതം നയിക്കുന്നവർക്ക് ആത്മവിശ്വാസം പകർന്നുനൽകുകയും കോവിഡ് പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യാമാക്കുകയും ചെയ്യണം. കൂടാതെ ഭക്ഷണം ഉൾപ്പെടെയുള്ള വസ്തുക്കൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
കോവിഡ് -19 വൈറസ് ബാധ ഇനിപ്പറയുന്ന കാരണങ്ങളാൽ വൈകാരിക ക്ലേശത്തിനും കടുത്ത വിഷാദത്തിനും ആത്മഹത്യാ ചിന്തയ്ക്കും കാരണമാകും:
1. തലച്ചോറിന്റെ പ്രവർത്തനത്തെ വൈറസ് അണുബാധ ബാധിക്കുന്നു- പോസ്റ്റ് വൈറൽ സിൻഡ്രോം- ക്ഷീണം
2. ഈ അസുഖം മൂലം പ്രിയപ്പെട്ടവരോ അടുപ്പക്കാരോ ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കിൽ അതുണ്ടാക്കുന്ന വേദന
3. അപ്രതീക്ഷിത തൊഴിൽ നഷ്ടപ്പെടുകയോ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്ക ഉണ്ടാവുകയോ ചെയ്യുക
4. അപരിചിത സ്ഥലങ്ങളിൽ നിർബന്ധിത ഏകാന്തവാസം അനുഭവിക്കേണ്ടിവരിക
5. മുൻ രോഗികളുമായോ രോഗം സുഖപ്പെട്ടവരുമായോ ഇടപെടാൻ ആളുകൾ ഭയപ്പെടുന്നത്
6. താൻ രോഗത്തിൽ നിന്നു കരകയറുമോ എന്നുള്ള രോഗികളുടെ ഭയം
7. പ്രതിരോധ കുത്തിവയ്പുകളോ പ്രധിരോധ ചികിത്സയോ ലഭ്യമല്ല എന്ന സ്ഥിതി
8. രോഗബാധ പടരുകയാണെങ്കിൽ ഇറ്റലിയിലും മറ്റു ചില രാജ്യങ്ങളിലും സംഭവിച്ചതുപോലെ ഐസിയു ബെഡുകൾ, വെന്റിലേറ്ററുകൾ മുതലായവ കിട്ടില്ല എന്ന ഭീതി.
9. സാമൂഹിക ഒറ്റപ്പെടുത്തലുണ്ടാകാനുള്ള സാധ്യത
10. അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധിയും ഉടനടി അതിൽനിന്നു കരകയറാമെന്ന പ്രതീക്ഷ ഇല്ലാതിരിക്കുന്നതും
മാനസിക സമ്മർദം കുറയ്ക്കുന്നതിനു ലോകാരോഗ്യ സംഘടനയുടെ പ്രധാന മാർഗനിർദേശങ്ങൾ ഇവയാണ്:
1. നിങ്ങൾക്കു വീട്ടിൽ തന്നെ തുടരണമെങ്കിൽ, ആരോഗ്യകരമായ ഒരു ജീവിതരീതി നിലനിർത്തുക- ശരിയായ ഭക്ഷണക്രമം, ഉറക്കം, വ്യായാമം, വീട്ടിലെ പ്രിയപ്പെട്ടവരുമായുള്ള സാമൂഹിക സമ്പർക്കം, മറ്റ് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഇ-മെയിൽ, ഫോൺ ബന്ധം എന്നിവയിലൂടെ.
2. വസ്തുതകൾ അറിഞ്ഞിരിക്കുക. നിങ്ങളുടെ അപകടസാധ്യത കൃത്യമായി നിർണയിക്കാൻ സഹായിക്കുന്ന വിവരങ്ങൾ ശേഖരിക്കുക, അതുവഴി നിങ്ങൾക്ക് ന്യായമായ മുൻകരുതലുകൾ എടുക്കാം. ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റ് അല്ലെങ്കിൽ സംസ്ഥാന പൊതുജനാരോഗ്യ ഏജൻസി പോലുള്ള വിശ്വസനീയമായ ഒരു ഉറവിടം കണ്ടെത്തുക.
3. മുമ്പു പ്രതികൂല സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിച്ചതും നിങ്ങൾ ഉപയോഗിച്ചതുമായ കഴിവുകൾ കണ്ടെത്തി വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കുന്നതിന് ആ കഴിവുകൾ ഉപയോഗിക്കുക.
4. അസ്വസ്ഥമാക്കുന്നതും ആശങ്കപ്പെടുത്തുന്നതുമായ മാധ്യമ വാർത്തകൾ ഒഴിവാക്കുക.
5. ആവശ്യമുള്ളപ്പോഴെല്ലാം മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
കോവിഡ് -19 ബാധിതരോടും നിരീക്ഷണത്തിൽ കഴിയുന്ന എല്ലാവരോടും കരുതലും അനുകമ്പയും നിറഞ്ഞ സമീപനം പ്രധാനമാണ്. അവരെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും സാധ്യമായ എല്ലാ വഴികളിലും സഹായിക്കുകയും വേണം. അവരുടെ മനുഷ്യാവകാശങ്ങളെ മാനിക്കേണ്ടതും പ്രധാനമാണ്. മാധ്യമങ്ങൾ വാർത്തകൾ നൽകുമ്പോൾ അവരുടെ പേരുകളോ സ്ഥലങ്ങളോ തിരിച്ചറിയാൻ സഹായിക്കുന്ന വിവരങ്ങൾ നൽകരുത്. അവരുടെ സ്വകാര്യതയും രഹസ്യപാലനത്തിനുള്ള അവകാശവും ലംഘിക്കരുത്.
നമ്മുടെ ആദ്യത്തെ ശത്രു ഭയവും ഉത്കണ്ഠയുമാണ്. ഇതിൽ ചിലത് സാധാരണമാണ്, പ്രതീക്ഷിക്കപ്പെടേണ്ടതുമാണ്. എന്നാൽ അമിതവും അനാവശ്യവുമായ ഭയവും ഉത്കണ്ഠയും വിദഗ്ധരുടെ സഹായത്തോടെ കൈകാര്യം ചെയ്യണം.
ഡോ. റോയ് ഏബ്രഹാം കള്ളിവയലിൽ
(ജനീവയിലെ വേൾഡ് സൈക്യാട്രിക് അസോസിയേഷൻ സെക്രട്ടറി ജനറലായ ലേഖകൻ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ സൈക്യാട്രി
വിഭാഗം പ്രഫസറും ഹെഡുമാണ്)