Tuesday, March 31, 2020 11:00 PM IST
ലോകം മുഴുവൻ ഇന്നു യുദ്ധത്തിലാണ്: മനുഷ്യന്റെ ജീവനെടുക്കാൻ ഇറങ്ങിത്തിച്ച, ഭൂഖണ്ഡങ്ങളിൽനിന്ന് ഭൂഖണ്ഡങ്ങളിലേക്കു കടന്നുകയറുന്ന, മനുഷ്യന്റെ കണ്ണുകൾക്ക് ഗോചരമല്ലാത്തത്ര സൂഷ്മമായ ഒരതിഭീകര ശത്രുവിനെതിരേ. അതൊരു വൈറസ് ആണ്: ജീവനുള്ളവയ്ക്കും നിശ്ചേതന വസ്തുക്കൾക്കും ഇടയിലുള്ള അവസ്ഥയിലുള്ള ഒരു സാധനം! (വൈറസിന് ജീവനുള്ളവയുടെയും നിർജീവ വസ്തുക്കളുടെയും സവിശേഷതകളുണ്ട് .)
മനുഷ്യന്റെ ജീവകോശങ്ങളിലടക്കം എല്ലാ ജീവകോശങ്ങളിലും ഉള്ള ഒരു ഘടകമാണ് ആർഎൻഎ തന്മാത്ര. അത്തരം ഒരു തന്മാത്രയെ ലിപിഡ് എന്നറിയപ്പെടുന്ന ഒരുതരം "എണ്ണ' യിൽ പൊതിഞ്ഞുവച്ച ഒരു വസ്തുവാണ് ഈ വൈറസ്. ജീവകോശങ്ങൾക്കുള്ളിൽ കടന്നാൽ ലിപിഡ് ആവരണത്തിൽനിന്ന് വൈറസ് ആർഎൻഎ പുറത്തുകടക്കുകയും അതിവേഗം നൂറായിരം വൈറസ് ആർഎൻഎ കളായി വർധിക്കുകയും ചെയ്യും.
നമ്മുടെ കൈയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു വൈറസ് ആർഎൻഎയെ സംബന്ധിച്ച്, സോപ്പുപയോഗിച്ച് കഴുകുന്പോൾ അതിന്റെ "എണ്ണ’ കവചം സോപ്പിൽ അലിഞ്ഞുപോവുകയും, ആ നിമിഷം വൈറസ് നശിക്കുകയും ചെയ്യും. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ അടക്കമുള്ള വസ്തുക്കളും ഈ എണ്ണകവചത്തെ അലിയിച്ചു കളഞ്ഞാണ് വൈറസിനെ നശിപ്പിക്കുന്നത്. ശരീരത്തിനു പുറത്തുവച്ച് വൈറസിനെ എളുപ്പത്തിൽ നേരിടാമെന്നർഥം.
മനുഷ്യർക്കു പൊതുവെ, അറിയാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ വലിയ താത്പര്യമാണ്. ഈ കൊറോണ വിഷയത്തിലും അഭിപ്രായപ്രളയമാണ്; സോഷ്യൽ മാധ്യമങ്ങളിൽ പ്രത്യേകിച്ചും. ഇത്തരം ഒരു ഭീകര സാംക്രമിക രോഗം ലോകത്തിൽ വന്നത് ലോകത്തെ സംരക്ഷിക്കുന്നു എന്നു വിശ്വാസികൾ പറയുന്ന ദൈവം ഇല്ലെന്നതിന്റെ വ്യക്തമായ തെളിവാണെന്ന് നിരീശ്വരർ. ശാസ്ത്രമാണ് സർവതും ശാസ്ത്രത്തിനറിയാത്തതായി ഒന്നുമില്ലെന്നു പറയുന്ന നിരീശ്വരരെ ശാസ്ത്രത്തിന്റെ പരിമിതികൾ കാണിച്ചുകൊടുത്ത്, തന്റെ സാന്നിധ്യം ദൈവം ബോധ്യപ്പെടുത്തുന്നതാണെന്ന് ഒരുകൂട്ടം വിശ്വാസികൾ.
ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നവരൊക്കെയും തങ്ങളുടെ ഭാഗത്തെ ശരിയെന്നു വരുത്താനായി തർക്കങ്ങളിൽ ഏർപ്പെടുന്നവരാണ്. തർക്കങ്ങൾ ഒരിക്കലും സത്യാന്വേഷണമല്ല: അതുതന്നെ മറ്റൊരുവന്റെമേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ്; ആക്രമണമാണ്! കൂടുതൽ വാചാലതയുള്ളവൻ, ശബ്ദമുള്ളവൻ, പിന്തുണയുള്ളവൻ അപരനെ കീഴ്പ്പെടുത്തി മേൽക്കൈ നേടുന്നു. വിജയിക്കുന്നത് സത്യമല്ല; കരുത്താണ്.
അറിവും ജ്ഞാനവും
ആദ്യം മനസിലാക്കേണ്ടത് അറിവും (knowledge) ജ്ഞാനവും (wisdom) ഒന്നല്ല എന്നതാണ്. മനുഷ്യൻ അറിവ് നേടണം ആവുന്നത്ര. ഓരോ വ്യക്തിയും അവരവരുടെ മേഖലയിൽ അഗാധമായ അറിവ് നേടണം. അങ്ങനെ അറിവിന്റെ നിറവിലെത്തുന്പോൾ മനുഷ്യന് മനസിലാവുന്ന ഒരുകാര്യമുണ്ട്: അത് തന്റെ അറിവ് എത്ര പരിമിതമാണെന്നതാണ്, തനിക്കൊന്നും അറിയില്ലെന്നതാണ്! ഇതിനു കാരണം താൻ സന്പാദിച്ച അറിവിന്റെ കുറവോ ഡിഗ്രികളുടെ പോരായ്മയോ അല്ല എന്നും അയാൾക്ക് തിരിച്ചറിയാനാവും. പഞ്ചേന്ദ്രിയങ്ങൾകൊണ്ടു മാത്രം പ്രപഞ്ചത്തോടു സംവദിക്കാൻ കഴിയുന്ന തനിക്ക്, വളരെക്കുറച്ച് കാര്യങ്ങളേ മനസിലാക്കാനാവൂ എന്ന മറികടക്കാനാവാത്ത വലിയ പരിമിതി, മനുഷ്യനെന്ന നിലയ്ക്ക് ഉണ്ടെന്നതാണ് ആ തിരിച്ചറിവ്. ഇത് തിരിച്ചറിയാൻ പറ്റുന്നത്ര അറിവ് നേടുന്പോഴാണ് ഒരുവനിൽ ജ്ഞാനം ഉദിക്കുന്നത്. അതായത്, അറിവിന്റെ നിറവിലാണ്, അതിൽനിന്നാർജിക്കുന്ന ഹൃദയപൂരിതമായ എളിമയിലാണ് ജ്ഞാനം ആരംഭിക്കുന്നത്.
കാഴ്ച എന്ന അനുഭവം നമുക്കുണ്ടാവുന്നത് പ്രകാശം എന്നു നമ്മൾ വിളിക്കുന്ന തരംഗരൂപത്തിലുള്ള ഉൗർജം ഒരു വസ്തുവിന്റെമേൽ പതിച്ച് അത് പ്രതിഫലിച്ച് നമ്മുടെ കണ്ണുകളിൽ എത്തുന്പോഴാണ്. നമ്മൾ പ്രകാശം എന്നുവിളിക്കുന്ന ഈ തരംഗം, ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങളെന്ന വലിയ കുടുംബത്തിലെ ഒരു വളരെ ചെറിയ ഭാഗമാണ്. റേഡിയോ തരംഗങ്ങളും മൊബൈൽ ഫോണ് വിളികൾക്ക് ഉപയോഗിക്കുന്ന മൈക്രോവേവ് തരംഗങ്ങളും ചൂട് എന്ന് നമ്മൾ വിളിക്കുന്ന ഇൻഫ്രാറെഡ് തരംഗങ്ങളും അൾട്രാവയലറ്റ് തരംഗങ്ങളും എക്സ്റേയും, കോസ്മിക് റേയും ഒക്കെ ഈ കുടുംബത്തിലെ അംഗങ്ങളാണ്. ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളെ വേർതിരിക്കുന്നത് തരംഗദൈർഘ്യത്തിന്റെ അളവ് വച്ചാണ്. റേഡിയോ തരംഗങ്ങൾ ഏറ്റവും ദൈർഘ്യമേറിയവയും കോസ്മിക് തരംഗങ്ങൾ ഏറ്റവും ദൈർഘ്യം കുറഞ്ഞവയുമാണ്. തരംഗ ദൈർഘ്യം കൂടുതലുള്ളവ ഉൗർജം കുറഞ്ഞവയും തരംഗദൈർഘ്യം കുറഞ്ഞവ ഉൗർജം കൂടിയവയുമാണ്. അതായത്, ഇലക്ട്രോ മാഗ്നെറ്റിക് തരംഗ ശ്രേണിയിൽ റേഡിയോ തരംഗം ഏറ്റവും ഉൗർജം കുറഞ്ഞതും കോസ്മിക് തരംഗം ഏറ്റവുമധികം ഉൗർജം ഉള്ളതുമാണ്.
നാം ഒരു ഗ്രൗണ്ടിൽ, പൊരിവെയിലിൽ നിൽക്കുന്നുവെന്നു വിചാരിക്കുക. ആദ്യം കാണുന്ന തണലിലേക്ക് നാം ഓടി മാറുന്നത് വെയിലിന്റെ ചൂട് സഹിക്കാനാവാത്തവിധം കഠിനമായതുകൊണ്ടാണോ അതോ പ്രകാശത്തിന്റെ അതിതീവ്രത കൊണ്ടാണോ? നിശ്ചയമായും ചൂടിന്റെ കാഠിന്യംകൊണ്ടാണ്. അതായത്, നമ്മുടെ അനുഭവം അനുസരിച്ച് ചൂടാണ് പ്രകാശത്തേക്കാൾ ശക്തിയുള്ള ഉൗർജം. പക്ഷേ പത്ത് ലക്ഷം മടങ്ങ് ഉൗർജമേറിയതാണ് പ്രകാശം! അതായത്, പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള നമ്മുടെ അനുഭവങ്ങൾ, അവയിൽ നിന്നുള്ള നമ്മുടെ അനുമാനങ്ങൾ, സത്യമായിരിക്കും എന്നതിന് ഒരുറപ്പും ഇല്ല. പലപ്പോഴും സത്യമാവില്ല!
മനുഷ്യർക്ക് കാഴ്ച സാധ്യമാവുന്നത് പ്രകാശമുള്ളപ്പോൾ മാത്രമാണ്. പ്രകാശമുപയോഗിച്ചാണ് നമ്മൾ കാണുന്നത്. മനുഷ്യൻ, പ്രകാശത്തിന് പകരം എക്സ്റേ ഉപയോഗിച്ചാണ് ആദിമുതലേ കണ്ടിരുന്നത് എന്നു സങ്കൽപ്പിക്കുക. അതായത്, നാം മറ്റൊരുവനെ കാണുന്നത് എക്സ്റേ അയാളുടെ ശരീരത്തിൽ തട്ടി പ്രതിഫലിച്ച് നമ്മുടെ കണ്ണുകളിൽ എത്തുന്പോഴാണ് എന്ന് സങ്കൽപ്പിക്കുക. മാംസത്തിന് എക്സ്റേയെ പ്രതിഫലിപ്പിക്കാനാവില്ലല്ലോ; എല്ലുകൾക്കല്ലേ അതു സാധ്യമാവൂ? മനുഷ്യന് കാഴ്ച സാധ്യമാവുന്നത് പ്രകാശത്തിന് പകരം എക്സ്റേയുടെ സാന്നിധ്യത്തിൽ മാത്രമായിരുന്നു എങ്കിൽ നാം പരസ്പരം അസ്ഥിപഞ്ജരങ്ങളായേ കാണുമായിരുന്നുള്ളു! അത്തരം ഒരവസ്ഥയിൽ ശരീരത്തെ പൊതിയുന്ന ഒരു മാംസകവചം ഓരോ മനുഷ്യനും ഉണ്ട് എന്ന് ഒരാൾ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? സാധ്യതയില്ല: പ്രത്യേകിച്ചും, കാണാത്തതൊന്നും വിശ്വസിക്കാത്ത, തങ്ങൾക്ക് മനസിലാക്കാനാവാത്ത കാര്യങ്ങളൊക്കെയും വിഡ്ഢിത്തങ്ങളാണെന്ന് വാശിപിടിക്കുന്ന തരക്കാർ!
കേരളത്തോളം നീളം വരുന്ന ഒരു സ്കെയിലിൽ, ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളുടെ തരംഗദൈർഘ്യത്തെ പ്ലോട്ട് ചെയ്താൽ, നമ്മൾ കാഴ്ചയ്ക്കുപയോഗിക്കുന്ന പ്രകാശതരംഗങ്ങൾ ഏതാനും സെന്റിമീറ്ററുകൾ മാത്രമേ വരൂ! അതായത്, നമ്മൾ കാണുന്നതിന് അപ്പുറത്തും ഇപ്പുറത്തും അനന്തമായ കാഴ്ചകളുണ്ട് !
സത്യാന്വേഷണം
മനുഷ്യനുണ്ടായ കാലം മുതലുള്ള അന്വേഷണങ്ങളുടെയും കണ്ടെത്തലുകളുടെയും ഇന്നുവരെയുള്ള നേട്ടങ്ങളാണ് നാമോരുത്തരും ഉപയോഗിക്കുന്നതും അനുഭവിക്കുന്നതും. ശാസ്ത്രം നിരന്തരമായ അന്വേഷണത്തിലൂടെ എപ്പോഴും പുതിയ കാര്യങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കും. പക്ഷെ, ഇത്തരം അന്വേഷണങ്ങളിൽ മുഴുകുന്നവർക്കൊക്കെയും തിരിച്ചറിയാൻ പറ്റുന്ന ഒരുകാര്യമുണ്ട്: ഈ പ്രപഞ്ചം ഒളിപ്പിച്ചുവച്ചിട്ടുള്ള രഹസ്യങ്ങളുടെ ഒരു പൊടിയോളംപോലും ഇതുവരെ അനാവൃതമാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്ന്; ഇനിയൊട്ടു കഴിയുകയും ഇല്ലെന്ന്! അതവനെ എളിമയുള്ളവനാക്കും! അതുകൊണ്ടുതന്നെ, ശാസ്ത്രത്തിന്റെ ഉന്നതമേഖലകളിൽ ചരിക്കുന്ന ആരുംതന്നെ അഹങ്കാരികളോ ദൈവനിഷേധികളോ ആകാറില്ല. അവർക്ക്, ഈ പ്രപഞ്ചത്തിന്റെ ആഴത്തെക്കുറിച്ച്, അതിന്റെ വിസ്മയകരമായ രഹസ്യങ്ങളുടെ അനന്തമായ കാലവറയെക്കുറിച്ച്, ചെറുതായിട്ടാണെങ്കിലും ചില ധാരണകൾ രൂപപ്പെടുത്താൻ കഴിയുന്നതുകൊണ്ടാണിത്!
യുക്തിവാദികൾ എന്നു സ്വയം വിശേഷിപ്പിക്കുന്ന ചിലരും, ദൈവത്തെ കുടത്തിലടച്ച ഭൂതത്തെപോലെ സ്വന്തം കൈയിൽ പിടിച്ചൊതുക്കിവച്ചിട്ടുണ്ട് എന്നു ധരിക്കുന്ന, വിശ്വാസികൾ എന്നവകാശപ്പെടുന്ന എളിമ നഷ്ടപ്പെട്ട ചിലരും പറയുംപോലെ, ശാസ്ത്രവും ദൈവവും ഒരുതരത്തിലും വിരുദ്ധ കാര്യങ്ങളല്ല! ദൈവം നൽകിയ ബുദ്ധി ഉപയോഗിച്ച്, ഏറ്റവും എളിമയോടെ, തങ്ങളുടെ എല്ലാ പരിമിതികളും അറിഞ്ഞു സത്യാന്വേഷണം നടത്തുന്നവരാണ് ശാസ്ത്രജ്ഞർ. അല്ലാതെ ദൈവത്തോട് മത്സരിക്കുന്നവരല്ല! ഓരോ മനുഷ്യനിലും ദൈവം നിക്ഷേപിച്ചിരിക്കുന്ന ടാലന്റുകൾ, യേശുവിന്റെ ഭാഷയിൽ താലന്തുകൾ, വർധിപ്പിക്കാൻ ഓരോരുത്തർക്കും ദൈവനിർദേശിതമായ കടമയുണ്ടെന്ന് ലോക ഗുരു തന്നെ പഠിപ്പിച്ചിട്ടുണ്ട്. ശാസ്ത്രാന്വേഷണം സത്യാന്വേഷണമാണ്; സത്യാന്വേഷണം ദൈവാന്വേഷണമാണ്!
ജീവൻ എന്ന ഉൗർജം
ശാസ്ത്രത്തിന്റെ ഏറ്റവും അടിസ്ഥാന തത്വമാണ്, ഉൗർജത്തെ നിർമിക്കാനോ നശിപ്പിക്കാനോ ആവില്ല എന്നത്. ജീവൻ ഒരു ഉൗർജമാണ്! അതുകൊണ്ടുതന്നെ, അത് നിർമിക്കാനോ നശിപ്പിക്കാനോ ആവില്ല. അതായത്, മരണം ജീവന്റെ അവസാനമല്ലെന്ന് ശാസ്ത്രം തന്നെ സമർഥിക്കുന്നു! ശാസ്ത്രത്തിന്റെ രണ്ടാമത്തെ അടിസ്ഥാന പ്രമാണം, എല്ലാ സ്വാഭാവിക പ്രവർത്തനങ്ങളോടുമൊപ്പം ക്രമഭംഗം (അടുക്കും ചിട്ടയും തെറ്റൽ) സംഭവിക്കും എന്നതാണ്. ക്രമഭംഗത്തിന്റെ സ്വാഭാവികമായ സംഭവിക്കൽ മനസിലാക്കാൻ നമ്മളുടെ സ്വന്തം മുറിയുടെ കാര്യം തന്നെയെടുത്താൽ മതി. വല്ലപ്പോഴുമൊക്കെ നാമത് ഏറ്റവും വൃത്തിയായി, അടുക്കിവയ്ക്കാറുണ്ടല്ലോ. ഈ അടുക്കിപ്പെറുക്കിവയ്ക്കൽ ഉൗർജം ആവശ്യമുള്ള ശ്രമകരമായ ഒരു പ്രവൃത്തിയാണ്. ഒരാഴ്ച കഴിഞ്ഞുള്ള അവസ്ഥയെന്തായിരിക്കും: നമ്മളെത്രയോക്കെ ശ്രദ്ധയോടെ പെരുമാറിയാലും മുറി അലങ്കോലമായിട്ടുണ്ടാവും! ഇതിനായി നമ്മൾ പ്രത്യേകമായി ശ്രമിക്കുകയോ ഉൗർജം ചിലവഴിക്കുകയോ ഒന്നും വേണ്ട: അതങ്ങ് സംഭവിച്ചോളും!! നമ്മുടെ ഓരോ ചലത്തിനിടയിലൂടെയും ക്രമഭംഗം നാമറിയാതെ തികച്ചും സ്വാഭാവികമായി നുഴഞ്ഞുകയറുകയാണു ചെയ്യുന്നത്!
ശാസ്ത്രീയമായി, മേൽവിവരിച്ച അതേ ക്രമഭംഗം തന്നെയാണ് തിന്മ, പാപം എന്നൊക്കെയുള്ള പേരിൽ നമ്മുടെയാക്കെ മനസിലും ജീവിതത്തിലും ഒക്കെ സംഭവിക്കുന്നതും. പലപ്പോഴും നമ്മുടെ ബോധപൂർവമായ അറിവ് കൂടാതെ തന്നെയാണ് ക്രമഭംഗം എന്ന പൈശാചിക അവസ്ഥ നമ്മുടെ മനസിലും ജീവിതത്തിലും കടന്നു കയറുന്നത്. നിയന്ത്രണങ്ങളില്ലാതെ സ്വാഭാവികമായ വികാരങ്ങൾക്കൊത്തു നീങ്ങുന്പോൾ, അതിന്റെ പ്രേരണകൾക്ക് വഴങ്ങുന്പോൾ ക്രമമില്ലായ്മയിലേക്കാണ്, തിന്മയിലേക്കാണ് നീങ്ങുന്നത് എന്നു മനസിലാക്കുക.
ക്രമത്തിലേക്ക്, നന്മയിലേക്ക് നീങ്ങുകയെന്നത് ഒഴുക്കിനെതിരേ നീന്തലാണ്: അതിനു നിശ്ചയദാർഢ്യത്തോടെയുള്ള സ്വയമായ ബലപ്രയോഗം, ആത്മനിയന്ത്രണം വേണ്ടിവരും.
""നെറ്റിയിലെ വിയർപ്പുകൊണ്ട് ഭക്ഷിക്കണം'' എന്നാണല്ലോ. ശാസ്ത്രീയ ഗവേഷണങ്ങളും കണ്ടെത്തലുകളും നെറ്റിയിലെ വിയർപ്പൊഴുക്കിയുള്ള കഠിനാധ്വാനം തന്നെയാണ്. മനുഷ്യന്റെ എല്ലാ പ്രയാസങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരം കണ്ടെത്താനുള്ള കഴിവ് ദൈവം മനുഷ്യനിൽ നിക്ഷേപിച്ചിട്ടുണ്ട് . അവനെ തടയുന്നത് മേൽസൂചിപ്പിച്ച ക്രമഭംഗമാണ്. എല്ലാ മനുഷ്യനിലും ദൈവാംശം കുടികൊള്ളുന്നുണ്ട്: ശരീരത്തെ ദേവാലയം എന്നാണല്ലോ യേശു വിശേഷിപ്പിച്ചത്. "അഹം ബ്രഹ്മാസ്മി' എന്ന് ഭാരതീയ തത്വചിന്തയും! അവനവനിലും അപരനിലും ഒളിഞ്ഞിരുന്നു വിളങ്ങുന്ന ഈശ്വരചൈതന്യത്തെ കാണണമെങ്കിൽ അങ്ങേയറ്റം എളിമയുള്ള ഹൃദയമുണ്ടാവണം, യുക്തിവാദിക്കാണെങ്കിലും വിശ്വാസിക്കാണെങ്കിലും! മനുഷ്യനിലെ ദൈവംശത്തിന്റെ ശോഭ കെടുത്തിക്കളയുന്നത് അവനിൽ നുഴഞ്ഞുകയറുന്ന ക്രമഭംഗമാണ്; തിന്മയാണ്.
കോറോണയെന്നല്ല, ഏതു പ്രതിസന്ധിയെയും നേരിടാനുള്ള നന്മ ലോകത്തിനിപ്പോഴും ബാക്കിയുണ്ട്. നമ്മുടെ കൊച്ചുകേരളത്തിന്റെ കാര്യംതന്നെയെടുക്കാം: ഏറ്റവും കൃത്യതയോടെ വൈറസ് വ്യാപനം തടയുന്നത് ആസൂത്രണം ചെയ്യാൻ കമ്യൂണിറ്റി മെഡിസിനിൽ അതിവിദഗ്ധരായ ഡോക്ടർമാർ, ആസൂത്രണങ്ങൾ ഏറ്റവും കാര്യക്ഷമമായി നടത്താൻ കഴിയുന്ന ഭരണ നേതൃത്വവും ഉദ്യോഗസ്ഥ സംവിധാനവും, നന്നായി സഹകരിക്കുന്ന പൊതുസമൂഹം ഇവരൊക്കെയുണ്ട്. ഇവരൊക്കെ നന്മയുടെ ഭാഗത്തു നിന്ന് ചെറുക്കുകയാണ് കോറോണയെന്ന തിന്മയെ. വിജയം നിശ്ചയമായും നമുക്കുതന്നെ!
ഡോ. ജോസ് ജോണ് മല്ലികശേരി
(കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് പ്രിൻസിപ്പലാണു ലേഖകൻ)