Wednesday, April 1, 2020 10:43 PM IST
ഭൂതകാലത്തിൽനിന്ന് പാഠങ്ങളില്ലാത്ത ചില അനുഭവങ്ങൾ അത്യപൂർവമായി വരാറുണ്ട്. അത്തരമൊന്നാണു കോവിഡ്-19 മഹാമാരി. ചരിത്രപുസ്തകങ്ങൾ വിവരിക്കുന്ന മഹാദുരന്തങ്ങൾ മാത്രമാണ് വിദൂരമായ സമാനതയുള്ള കാര്യങ്ങൾ. അവയാകട്ടെ വലുപ്പത്തിലും ആഘാത-പ്രത്യാഘാതങ്ങളുടെ തീവ്രതയിലും ഈ മഹാമാരിക്കു മുന്പിൽ വളരെ ചെറുതായി മാറുന്നു.
കോവിഡ് -19 എന്ന മഹാമാരി ലോകശ്രദ്ധ ആകർഷിച്ചിട്ട് രണ്ടുമാസം കഴിയുന്നു. ഇന്ത്യയിൽ അതു കാര്യമായ ആക്രമണമാരംഭിച്ചിട്ട് ഒന്നര മാസമായി. ആദ്യമരണം രാജ്യത്തു സംഭവിച്ചിട്ടു മൂന്നാഴ്ചയും രാജ്യം സന്പൂർണ അടച്ചുപൂട്ടലിന്റെ ഒരാഴ്ചയും പിന്നിട്ടു.
ഒരുങ്ങിയോ?
ഇപ്പോഴും ഇതിനോടുള്ള പ്രതികരണം വേണ്ട തോതിലായിട്ടുണ്ടോ എന്നതിലാണു സംശയം. നിയന്ത്രണങ്ങളും ഐസൊലേഷനും പരിശോധനയും ഒന്നും വേണ്ടത്ര ഫലപ്രദമായിരുന്നില്ല എന്നു വ്യക്തം. പക്ഷേ, അതല്ല ഇവിടെ പരിഗണിക്കുന്ന കാര്യം.
ഇത്തരമൊന്നിന്റെ സാന്പത്തിക പ്രത്യാഘാതം നേരിടാൻ എന്തു കരുതൽ എന്നതാണു ചോദ്യം. ഉത്തരം വേണ്ടത്രയില്ല എന്നും. ഏതു സർക്കാരായാലും കുറെയേറെ പോരായ്മകൾ ഉണ്ടാകും. മാറിനിന്നു വിമർശിക്കാൻ എളുപ്പവുമാണ്. ഇപ്പോഴത്തേതുപോലൊരു മഹാമാരി എത്രമാത്രം ആകും എന്നറിയാതെ പരിഹാരം ഉണ്ടാക്കാനാകുമോ എന്ന എതിർചോദ്യം ന്യായം.
സന്പർക്കം വിലക്കി
കോവിഡ്-19 മഹാമാരി ഒരു യുദ്ധമല്ല. സ്ഥാപനങ്ങളും കെട്ടിടങ്ങളും റോഡുകളും പാലങ്ങളും വൈദ്യുതനിലയങ്ങളും തകർക്കുന്ന യുദ്ധമല്ല. മനുഷ്യർ രോഗികളായി മരിക്കുന്നതാണ് ഈ മഹാമാരിയിൽ സംഭവിക്കുന്നത്. രോഗവ്യാപനം തടയാൻ മനുഷ്യരുടെ സംസർഗം തടയുന്നു. അതാണ് അറിയാവുന്ന പ്രതിരോധം. രാജ്യം ഇപ്പോൾ ചെയ്യുന്നത് അതാണ്.
ഈ സന്പർക്കവിലക്കിന്റെ നേരിട്ടുള്ള ഫലമാണ് കൂട്ടായ പ്രവർത്തനങ്ങൾ ഇല്ലാതാകുന്നത്. പ്രാർഥനയും സെമിനാറും പരീക്ഷയും പഠനവും മാത്രമല്ല അതിലൂടെ മുടങ്ങുന്നത്. ഫാക്ടറി പ്രവർത്തനങ്ങൾ നിലയ്ക്കുന്നു. വിളവെടുപ്പ് നിലയ്ക്കുന്നു. ചരക്കുനീക്കം നിലയ്ക്കുന്നു. വ്യാപാര-വ്യവസായ മേഖലകൾ നിശ്ചലമാകുന്നു.
പണി ഇല്ലാതായി
ഫാക്ടറികളും ഉത്പാദനകേന്ദ്രങ്ങളും പ്രവർത്തനരഹിതമാകുകയും വ്യാപാരമേഖല അടയുകയും ചെയ്യുന്നതിന്റെ അടുത്തഭാഗം എല്ലാവർക്കുമറിയാം. പണി ഇല്ലാതാകുന്നു. ഒരു ന്യൂനപക്ഷത്തിനു മാത്രം വീട്ടിലിരുന്നു തങ്ങളുടെ പണി തുടരാനാകും. ബാക്കി മഹാഭൂരിപക്ഷത്തിനു പണിയാണ് പോകുന്നത്. ഓൺലൈൻ വ്യാപാരക്കാർ പോലും ഉത്പന്നം എത്തുകയും എത്തിക്കുകയും ചെയ്യാൻ "ഓൺലൈൻ' പോരാ എന്നു മനസിലാക്കി. ഗോഡൗണിൽ സാധനം എത്താൻ വാഹനങ്ങൾ ഓടണം; ആൾക്കാർ പണിയെടുക്കണം. ഉപയോക്താവിന് എത്തിച്ചുകൊടുക്കാൻ പായ്ക്കർമാർ വേണം, വാഹനങ്ങൾ വേണം, ഡെലിവറി ബോയ്സും വേണം.
വെന്റിലേറ്ററിൽ
ഇതൊക്കെ ഇല്ലാതാകുന്പോൾ സന്പദ്ഘടന വെന്റിലേറ്ററിലാകുന്നു. ഒപ്പം, കോടിക്കണക്കിനു പേർക്കു വരുമാനവും ഇല്ലാതാകുന്നു. വീടുകളിൽ പാത്രം കഴുകാൻ ചെല്ലുന്നവർ മുതൽ തെരുവുവ്യാപാരികളും വലിയ ഫാക്ടറികളുടെ കോൺട്രാക്ട് ജോലിക്കാരും വരെ നീളുന്ന ഒരു വലിയ വിഭാഗമാണ് അതിലുൾപ്പെടുക. കൊയ്ത്തു യന്ത്രത്തിന്റെ ഡ്രൈവറും തെങ്ങുചെത്തുകാരനും പപ്പടനിർമാതാവും മീൻകാരിയും തുണി ഇസ്തിരിക്കിടുന്നവരും ഒക്കെ പെടുന്ന വലിയ വിഭാഗം.
അസംഘടിതരും സ്വയം സംരംഭകരും ഒക്കെ ഉൾപ്പെട്ട ഇവരിൽ രണ്ടു വിഭാഗമുണ്ട്. സ്വന്തം വീട്ടിൽനിന്നു ദിവസേന ചെറുതോ വലുതോ ആയ ദൂരം പോയി ജോലി ചെയ്യുന്നവർ ഒരു കൂട്ടർ. മറ്റേ കൂട്ടർ അതിഥി തൊഴിലാളികൾ എന്നു വിളിക്കപ്പെടുന്ന, അന്യസംസ്ഥാനങ്ങളിൽ ചേക്കേറിയവർ.
ഈ രണ്ടാമത്തെ വിഭാഗത്തിൽ വരുന്ന കോടിക്കണക്കിനു പേർക്കു സ്വന്തനാട്ടിലേക്കു പലായനമല്ലാതെ മാർഗമില്ല. വലിയൊരു പങ്ക് അതു ചെയ്തു. അതിനു ശേഷവും ഡൽഹിയിൽ 12 ലക്ഷത്തിലേറെപ്പേരാണു ശേഷിക്കുന്നത്.
എങ്ങനെ ജീവിക്കും?
ഈ രണ്ടു വിഭാഗങ്ങളും അനുഭവിക്കുന്നത് ഒരേ വിഷയമാണ്. പണിയില്ലാത്തതിനാൽ വരുമാനമില്ല. എങ്ങനെ ജീവിക്കും?അതു ദിവസങ്ങളാകാം, ആഴ്ചകളാകാം.
ഈ വിഷയം വേണ്ട ഗൗരവത്തിൽ കണക്കിലെടുത്തിട്ടില്ല എന്നാണ് ഇതുവരെ കാണുന്നത്. മുന്പും വലിയ സാന്പത്തിക കാര്യങ്ങളിൽ (കറൻസി റദ്ദാക്കലും ജിഎസ്ടി നടപ്പാക്കലും) കാണിച്ച അതേ ലാഘവം ഈ വിഷയത്തിലും ഉണ്ടായി. അപ്പോൾ 1.7 ലക്ഷം കോടിയുടെയും 3.74 ലക്ഷം കോടിയുടെയും നടപടികളോ?
അതു വേറെ ആശ്വാസം
ഇപ്പറഞ്ഞ ഗുരുതര മാനുഷികപ്രശ്നത്തെ അഭിമുഖീകരിക്കുന്നവർക്കായിരുന്നില്ല ഈ പരിപാടികൾ. മറ്റു ചില പ്രശ്നങ്ങൾക്കുള്ള ആശ്വാസ നടപടികൾ മാത്രമായിരുന്നു അവ. ധനമന്ത്രി നിർമല സീതാരാമന്റെ ആശ്വാസ പദ്ധതികളെല്ലാം സർക്കാരിന്റെ ഏതെങ്കിലും ക്ഷേമപദ്ധതിയിൽ ഉള്ളവർക്കു വേണ്ടിയായിരുന്നു. അന്യസംസ്ഥാനങ്ങളിൽ ചെന്നു പണിയുന്നവരും അസംഘടിത മേഖലയിലുള്ള സംരംഭകരുമൊന്നും ആ പദ്ധതികളിൽ ഇല്ല.
റിസർവ് ബാങ്ക് പ്രഖ്യാപിച്ച പദ്ധതികൾ ധനകാര്യമേഖലയ്ക്കു വേണ്ടിയാണ്. അതിൽ കടമെടുത്തവർക്ക് ചില്ലറ സാവകാശം കിട്ടുന്നത് തിരിച്ചടവിന്റെ കാലാവധി നീട്ടിക്കിട്ടുന്നതിലൂടെയാണ്! അതു യഥാർഥത്തിൽ വലിയ ആശ്വാസമല്ല. കാരണം അക്കാലത്തെ പലിശ കൂടി പിന്നീട് അടയ്ക്കണം. ആ താത്കാലിക ആശ്വാസത്തിനപ്പുറം അതിലുള്ളത് ബാങ്കുകൾക്കുള്ള ആശ്വാസ നടപടികൾ മാത്രമാണ്. കൊടുത്ത പണം തിരിച്ചുകിട്ടാൻ വൈകിയാലും നിഷ്ക്രിയ ആസ്തി (എൻപിഎ) ആയി മാറ്റേണ്ട എന്ന ആശ്വാസം.
ഭാവനയാണ് ആവശ്യം
ഇതെല്ലാം കഴിഞ്ഞ് യഥാർഥത്തിൽ പണിയും പണവും പോകുന്ന തൊഴിലാളികൾ, ചെറു സംരംഭകർ, കർഷകർ, വ്യാപാരികൾ തുടങ്ങിയവരുടെ കാര്യം ഒരു സർക്കാരും ചിന്തിച്ചു കാണുന്നില്ല.
ഇവിടെയാണു സർക്കാരുകൾ പുതിയ വഴികൾ തുറക്കേണ്ടത്. ഭാവന അവതരിപ്പിക്കേണ്ടത്. അതു കാണുന്നില്ല.
പണി നഷ്ടപ്പെടുത്തരുത്, അഥവാ പണി ഇല്ലെങ്കിലും ശന്പളം നൽകണം, കരാർ തൊഴിലാളിക്കും അവ നല്കണം എന്നെല്ലാമുള്ള ഉത്തരവുകൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ചു. എങ്ങനെ നൽകും എന്നു മാത്രം വിശദീകരിച്ചില്ല.
ഉപജീവനപ്പടി വേണ്ടേ?
അപ്പോഴും കർഷകർ, സംരംഭകർ തുടങ്ങിയ വലിയ വിഭാഗങ്ങളെ കണക്കിലെടുത്തില്ല. ഉത്പന്നങ്ങളുടെ വിളവെടുക്കാനോ വിളവെടുത്തതു വിൽക്കാനോ വഴിയില്ലാതെയാണു കർഷകസമൂഹം നിൽക്കുന്നത്. സംരംഭകരാകട്ടെ തങ്ങൾക്കറിയാവുന്ന പണി ചെയ്യാൻ പറ്റാത്ത നിലയിലും. അവരുടെയും ഉത്പന്നങ്ങൾ വില്ക്കപ്പെടാതെ ശേഷിക്കുന്നു. പ്ലംബിംഗ് മുതൽ നിരവധി തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് പണി എടുക്കാനാവുന്നില്ല.
ഇവർക്കെല്ലാം ജീവിക്കണം. ജോലിയെടുത്താൽ മാത്രം വരുമാനം കിട്ടിയിരുന്നവർക്ക് ജോലിയെടുക്കാനാവാതെ വരുമ്പോൾ സർക്കാർ സഹായിക്കണം. അതാണു നീതി. ന്യായവും അതുതന്നെ.
നല്ല മാതൃകകൾ
ഡെന്മാർക്ക് ചെയ്തത് അവിടത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മൂന്നുമാസത്തെ വേതനത്തിന്റെ 75 ശതമാനം സർക്കാർ നൽകാമെന്ന് ഏൽക്കുകയാണ്- ആരെയും പിരിച്ചുവിടില്ല എന്ന കരാറിൽ. സ്ഥാപനങ്ങൾ പ്രവർത്തനം തുടരുന്പോൾ വരുന്ന നഷ്ടം സർക്കാർ നികത്തും.
നെതർലൻഡ്സ് സ്വകാര്യ സംരംഭങ്ങളിലെ വേതനത്തിന്റെ 90 ശതമാനം സർക്കാർ വഹിക്കാമെന്ന് ഏറ്റു. ബ്രിട്ടനും ന്യൂസിലൻഡും 80 ശതമാനമാണ് ഏറ്റത്. ബ്രിട്ടനിൽ സ്വയം സംരംഭകരുടെ കാര്യത്തിലും സർക്കാർ സഹായഹസ്തം നീട്ടി.
ഈ നാടുകളിൽ കർഷകർ ഇന്നാട്ടിലേതുപോലെ ചെറുകിടക്കാരോ നാമമാത്ര കർഷകരോ അല്ലാത്തതിനാൽ ആ മേഖലയിലേക്കു സഹായഹസ്തം നീങ്ങില്ല. ഇവിടെ കർഷകർ നിർബന്ധമായും സഹായം അർഹിക്കുന്ന വിഭാഗമാണ്.
കോവിഡ്- 19 ആഗോള പ്രതിഭാസമാണ്! ആഗോള നിലവാരമുള്ള പ്രതിരോധ നടപടികൾ നാം സ്വീകരിച്ചു. അതുമൂലം ബുദ്ധിമുട്ടുന്നവർക്ക് ആഗോള മാതൃകകൾ ആശ്വാസം നൽകാനും നാം തയാറാകണ്ടേ?
റ്റി.സി. മാത്യു