Sunday, May 17, 2020 11:35 PM IST
കോവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടിലായ കാർഷിക മേഖലയുടെ ഉന്നമനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ പാക്കേജ് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കുകയുണ്ടായി. ലോക്ക് ഡൗൺ മൂലം തകർന്നുകൊണ്ടിരിക്കുന്ന കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിനു വേണ്ടി 11 പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതിൽ എട്ടെണ്ണം ചരക്കുനീക്കവും സംഭരണവുമായും മൂന്നെണ്ണം ഭരണനിർവഹണവുമായും ബന്ധപ്പെട്ടവയാണ് എന്നാണു മന്ത്രി പറഞ്ഞത്. ഇതല്ലാതെ കർഷകർക്കു നേരിട്ടു പ്രയോജനം ലഭിക്കുന്ന പ്രഖ്യാപനങ്ങൾ ഒന്നുംതന്നെ ഉണ്ടായില്ല.
കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിന് ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾക്കൊപ്പം അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ട കാര്യങ്ങളും അനിവാര്യമാണ് . അവ കാർഷിക കടങ്ങൾ എഴുതിത്തള്ളുക , കാർഷിക കടങ്ങൾക്കുള്ള മോറട്ടോറിയം കാലാവധി നീട്ടുക, കർഷകർക്കു പലിശരഹിത വായ്പകൾ അനുവദിക്കുക, മിതമായ നിരക്കിൽ വിത്ത്, വളം, കീടനാശിനി മുതലായവ ലഭ്യമാക്കുക തുടങ്ങിയവയാണ്. ദൗർഭാഗ്യവശാൽ പാക്കേജ് പ്രഖ്യാപനത്തിൽ അത്തരം നിർദേശങ്ങൾ ഒന്നുംതന്നെ ഉണ്ടായില്ല.
ആളുകൾക്കു വേണ്ടതു പണം
കോവിഡ് വെല്ലുവിളി മറികടക്കാൻ ആളുകളിൽ നേരിട്ട് കൂടുതൽ പണം എത്തിക്കണമെന്നാണ് അഭിജിത് ബാനർജിയെപ്പോലെയുള്ള സാമ്പത്തിക ചിന്തകർ പറയുന്നത്. കർഷകർ, കുടിയേറ്റ തൊഴിലാളികൾ, സംഘടിത- അസംഘടിത തൊഴിലാളികൾ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങിയ ലോക്ക് ഡൗൺ മൂലം ഏറ്റവും ദുരിതത്തിലായ ജനങ്ങളിലേക്കു ഡയറക്റ്റ് ട്രാൻസ്ഫർ വഴി കൂടുതൽ പണം എത്തിച്ചുനൽകി അവർക്കു തത്കാലം പിടിച്ചുനിൽക്കാനുള്ള നടപടികളാണ് ആവശ്യം. സമ്പദ് വ്യവസ്ഥയുടെ ഭാവിവളർച്ചക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം തത്കാലം പിടിച്ചുനിൽക്കാനുള്ള സാഹചര്യങ്ങളും സർക്കാർ ഒരുക്കണം .
സാമ്പത്തികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ഇന്ത്യയുടെ അഭിമാനമായ അഭിജിത് ബാനർജി കോവിഡ് പ്രതിസന്ധിക്ക് മുമ്പു തന്നെ അഭിപ്രായപ്പെട്ടത് രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തികമാന്ദ്യം സർക്കാർ സ്വീകരിച്ചു വരുന്ന തെറ്റായ നയങ്ങളുടെ ഭാഗമാണെന്നായിരുന്നു. കോവിഡ് പ്രതിസന്ധി ഈ തകർച്ചക്ക് ആക്കം കൂട്ടി എന്നുമാത്രം. സർക്കാരിന്റെ നയങ്ങൾ രാജ്യത്തെ കാർഷികമേഖലക്കു വിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു. കാർഷിക വിളകളുടെ താങ്ങുവില ഉയർത്താത്തത് കാർഷിക മേഖലയ്ക്ക് തിരിച്ചടിയായി എന്നും ഇത് രാജ്യത്തെ കർഷകരെ ഏറെ പ്രതിസന്ധിയിലാക്കി എന്നും കോവിഡിനു മുമ്പു തന്നെ അഭിജിത് ബാനർജി അഭിപ്രായപ്പെട്ടിരുന്നു .
രാജ്യത്തു നിലവിലുള്ള സാമ്പത്തിക സാഹചര്യത്തെ ബാനർജി വിശേഷിപ്പിക്കുന്നത് “കെയ്നേഷ്യൻ ഡൗൺസ്പിന്നിന്” സമാനമായ അവസ്ഥ എന്നാണ്. ഒന്നിനും ഡിമാൻഡ് ഇല്ലാത്ത സാഹചര്യം. കോവിഡിന് മുമ്പു ഉണ്ടായിരുന്ന ഈ സാഹചര്യം ലോക്ക് ഡൗൺ പിൻവലിച്ചതിനുശേഷം കൂടുതൽ തീവ്രമാകും. ഈ സാഹചര്യങ്ങൾ മറികടക്കാൻ കാർഷിക വിളകൾക്കു കൂടുതൽ താങ്ങുവില പ്രഖ്യാപിക്കണം, ഗ്രാമീണ തൊഴലുറപ്പ് പദ്ധതി കൂടുതൽ കാര്യക്ഷമമാക്കണം, കർഷകർക്കു കൂടുതൽ ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കണം. കർഷകർ ഉൾപ്പെടെ രാജ്യത്തെ കുറഞ്ഞ വരുമാനമുള്ള ആളുകളുടെ പക്കൽ കൂടുതൽ പണം നേരിട്ട് എത്തുമ്പോൾ ഡിമാൻഡും സ്വാഭാവികമായി വർധിക്കും. ഇതു സമ്പദ് വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കും. രാജ്യത്തെ പാവപ്പെട്ട ജനങ്ങളിലേക്ക് നേരിട്ടു പണമെത്തിച്ചാൽ അവർ കടകളിൽ പോയി സാധനങ്ങൾ വാങ്ങും. ജനങ്ങളുടെ വ്യയം കൂടും. വ്യയം കൂടാതെ സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറാൻ സാധിക്കില്ലെന്ന് അഭിജിത് ബാനർജി ചൂണ്ടിക്കാട്ടുന്നു.
കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസം എത്തിക്കുന്ന പ്രഖ്യാപനങ്ങൾ നേരത്തെ വന്നിരുന്നെങ്കിൽ കൂട്ടപ്പലായനം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാമായിരുന്നു. ജോലി നഷ്ടപ്പെട്ടു ലക്ഷക്കണക്കിനു കുടിയേറ്റത്തൊഴിലാളികളാണു കൂട്ടപ്പലായനം ചെയ്തത്. മാധ്യമങ്ങൾ വരച്ചുകാട്ടുന്നതിലും വളരെ ഭീകരമാണ് കൂട്ടപ്പലായനത്തിന്റെ ചിത്രങ്ങൾ. മാർച്ച് 24 നു തുടങ്ങിയ ലോക്ക് ഡൗൺ അമ്പതിൽപരം ദിവസങ്ങൾ പിന്നിട്ടിട്ടും ജോലി നഷ്ടപ്പെട്ടു പലായനം ചെയ്യുന്ന പാവങ്ങൾക്കുവേണ്ടി മനുഷ്യത്വപരമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനും പല സംസ്ഥാന സർക്കാരുകൾക്കും കഴിഞ്ഞില്ല എന്നത് നമ്മുടെ ഭരണാധികാരികളുടെ കാഴ്ചപ്പാടുകളുടെ വൈകല്യങ്ങൾ കൂടി ചൂണ്ടിക്കാണിക്കുന്നതാണ്.
കർഷകർക്ക് ആശ്വാസമാകാത്ത പ്രഖ്യാപനങ്ങൾ
ലോക്ക് ഡൗണിന്റെ ആദ്യ ആഴ്ചയിൽ സർക്കാർ പ്രഖ്യാപിച്ച 1.70 ലക്ഷം കോടി രൂപയുടെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന ആനുകൂല്യങ്ങളും പിന്നീട് റിസർവ് ബാങ്ക് നല്കിയ 5.74 ലക്ഷം കോടി രൂപയുടെ ഇളവുകളും ഉൾപ്പെടെ കോവിഡ് ആഘാതത്തിൽനിന്നു കരകയറാൻ കേന്ദ്ര സർക്കാർ ഇതുവരെ പ്രഖ്യാപിച്ചത് 16.54 ലക്ഷം കോടി രൂപയാണ്. ഇതിൽ കാർഷിക മേഖലക്ക് നേരിട്ട് എത്തിച്ചു എന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത് താങ്ങുവിലയുടെ അടിസ്ഥാനത്തിൽ 74,300 കോടി രൂപ നല്കി കാർഷികോല്പന്നങ്ങൾ വാങ്ങിയതും പിഎം കിസാൻ ഫണ്ടിലൂടെ 18,700 കോടി രൂപയും പിഎം ഫസൽ ബീമാ യോജന ( വിള ഇൻഷ്വറൻസ് പദ്ധതി ) പ്രകാരം 64,000 കോടി രൂപ വകയിരുത്തിയതുമാണ്. പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സ്വാശ്രയ ഭാരതം പാക്കേജിന്റെ മൂന്നാം ഭാഗമായി കാർഷിക, മത്സ്യ, മൃഗസംരക്ഷണ മേഖലയിൽ അടിസ്ഥാന സൗകര്യവികസനത്തിനായി 1.63 ലക്ഷം കോടിയുടെ പദ്ധതികളാണ് ധനകാര്യ മന്ത്രി പ്രഖ്യാപിച്ചത്. അത്രത്തോളം തുക ലോക്ക് ഡൗൺ കാലത്തുതന്നെ സർക്കാർ നടപ്പാക്കി എന്ന് അവകാശപ്പെടുന്ന നിലയ്ക്ക് പ്രഖ്യാപനത്തിനപ്പുറം പുതുതായി എന്തെങ്കിലും കിട്ടുമോ എന്നത് കാത്തിരുന്നു കാണേണ്ടിവരും.
കാർഷിക മേഖലയുടെ ഉന്നമനത്തിനായി 1955 ലെ അവശ്യസാധന നിയമത്തിൽ ഭേദഗതി വരുത്തുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനവും വലിയ വിമർശനങ്ങൾക്കു വഴിതുറന്നിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങൾ, ഭക്ഷ്യ എണ്ണകൾ, എണ്ണക്കുരുക്കൾ, പയർവർങ്ങൾ, ഉള്ളി, തക്കാളി എന്നിവ ഉൾപ്പെടെയുള്ള കാർഷിക ഉല്പന്നങ്ങളെ അവശ്യവസ്തുക്കളുടെ പട്ടികയിൽനിന്ന് ഒഴിവാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതു ഭക്ഷ്യസുരക്ഷയെ തകിടംമറിക്കുമെന്നും കാർഷികമേഖലയുടെ കോർപ്പറേറ്റ് വത്കരണത്തിനു കാരണമാകും എന്നുമുള്ള വിമർശനമാണ് ഉയർന്നിരിക്കുന്നത്.
സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് സ്വാശ്രയത്വം ലക്ഷ്യമാക്കിയുള്ളതാണ്. രാജ്യത്തിന്റെ ജിഡിപിയുടെ 10 ശതമാനം വരുന്ന പാക്കേജ് ആണ് ഇതെന്നാണ് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്. “ആത്മനിർഭർ ഭാരത് അഭിയാൻ” എന്ന പേരിൽ അറിയപ്പെടുന്ന സാമ്പത്തിക പാക്കേജ് ബ്രിട്ടീഷ് മാതൃകയിലുള്ള പദ്ധതി ആണെന്നു സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. ബ്രിട്ടൻ പ്രഖ്യാപിച്ച 3,000 കോടി പൗണ്ടിന്റെ സാമ്പത്തിക പാക്കേജിൽ പ്രാധാന്യം നൽകിയിരിക്കുന്നത് വ്യവസായങ്ങൾക്കും തൊഴിൽമേഖലയ്ക്കുമാണ്.
മേയ്ക്ക് ഇൻ ഇന്ത്യ ആർക്കുവേണ്ടി?
ഇന്ത്യയിൽ പ്രഖ്യാപിച്ച പാക്കേജിൽ പ്രധാനമായും പറയുന്നതു നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ബിസിനസുകൾ ആരംഭിക്കുന്നതിനുമുള്ള നടപടികളാണ്. സ്വയം പര്യാപ്തതക്കും മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതികൾക്കും ഊന്നൽ കൊടുക്കുമ്പോൾ രാജ്യത്തെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കാർഷിക പരമ്പരാഗത മേഖലയെ അവഗണിക്കുന്നു എന്നതു ദുഃഖകരമാണ്. സ്വയംപര്യാപ്തത, നിക്ഷേപം, പണലഭ്യത, തൊഴിൽ തുടങ്ങിയ ഘടകങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ടാണ് പാക്കേജ് എന്ന് പ്രധാനമന്ത്രി പറയുമ്പോൾ കാർഷിക മേഖലയോടുള്ള താത്പര്യക്കുറവ് അതിൽത്തന്നെ വ്യക്തം. ഇന്ത്യൻ
സമ്പദ് വ്യവസ്ഥയുടെ മൂന്നിലൊരു ഭാഗം വരുന്ന ചെറുകിട, ഇടത്തരം സംരംഭ മേഖലയ്ക്കാണ് (എംഎസ്എംഇകൾ) പാക്കേജിലെ പ്രഖ്യാപനങ്ങൾ പ്രകാരം കൂടുതൽ ആനുകൂല്യങ്ങൾ. ഇന്ത്യയിൽ ഏകദേശം 11 കോടി പേരാണ് ചെറുകിട, ഇടത്തരം സംരംഭ മേഖലയിൽ തൊഴിലെടുക്കുന്നത്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 30 ശതമാനവും ഈ മേഖലയിലാണ്. കഴിഞ്ഞ കുറേക്കാലമായി ഈ മേഖല കടുത്ത പ്രതിസന്ധിയിലായിരുന്നു. കറൻസി പിൻവലിക്കലും അശാസ്ത്രീയമായ ജിഎസ്ടിയും നികുതി പരിഷ്കാരങ്ങളുമെല്ലാം ഈ മേഖലയെ വലിയ പ്രതിസന്ധിയിലാക്കി. കറൻസി പിൻവലിക്കലും ജിഎസ്ടിയും ഏകദേശം ഒരു കോടി ഇത്തരം സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലിനും കോടിക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടത്തിനും ഇടയാക്കി.
പക്ഷേ ചെറുകിട, ഇടത്തരം സംരംഭ മേഖല നേരിടുന്നതിനേക്കാൾ അതിരൂക്ഷമായ പ്രതിസന്ധിയാണ് ഇന്നു കാർഷിക മേഖല അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ മാത്രം ഇന്ത്യയിൽ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം ലക്ഷക്കണക്കിനു വരും. രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം ഇന്നും നിത്യവൃത്തിക്ക് ആശ്രയിക്കുന്നത് കാർഷിക മേഖലയെ ആണ്. വ്യാവസായിക മേഖലകൾക്കൊപ്പം ഇതര മേഖലകളെക്കൂടി തുല്യമായി പരിഗണിച്ചുകൊണ്ടുള്ള സമീപനമാണ് ഭരണകൂടത്തിൽനിന്ന് ഉണ്ടാവേണ്ടത്. പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ സർക്കാർ ഇക്കാര്യത്തിൽ പരാജയപ്പെട്ടു എന്നുതന്നെ പറയേണ്ടി വരും.
നിസംഗതയുടെ സൂചനകൾ
20 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചതിനുശേഷം ഓഹരി വിപണിയിൽ തുടർചലനങ്ങൾ ഉണ്ടാകാത്തത് സർക്കാർ വൃത്തങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക പാക്കേജു മൂലം 2020- 21 കാലയളവിൽ കാര്യമായ പ്രയോജനം ഉണ്ടാവില്ല എന്നാണു പല സാമ്പത്തിക- ധനകാര്യ സ്ഥാപനങ്ങളുടെയും വിലയിരുത്തൽ.
പ്രഫ. റോണി കെ. ബേബി