Thursday, July 2, 2020 11:45 PM IST
കാടിറങ്ങുന്ന ക്രൗര്യം -8
കാട്ടാനയും, കാട്ടുപന്നിയും, കുരങ്ങും, മയിലും, മ്ലാവും മാത്രമല്ല കടുവയും, പുലിയും മേയുന്ന വനാതിര്‍ത്തി ഗ്രാമങ്ങളാണ് കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ളത് .കടുവ അലറിയാല്‍ കാട് വളരുമെന്നാണ്; എന്നാല്‍ കടുവയുടെ അലര്‍ച്ച ഉറക്കം കെടുത്തുന്ന രാത്രികളാണ് മലയോരകര്‍ഷകര്‍ക്ക് സമ്മാനിക്കുന്നത്.
പത്തനാപുരം പാടം മുതല്‍ അച്ചന്‍കോവില്‍ തുറ വരെ പതിനഞ്ചോളം പ്രദേശങ്ങളിലാണ് ജനവാസകേന്ദ്രങ്ങള്‍ ഉള്ളത്. ഇവിടങ്ങളില്‍ ആയിരത്തിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതിന് പുറമേ പുന്നല, കടശ്ശേരി, പാടം, വാഴത്തോപ്പ് തുടങ്ങിയ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട വനപ്രദേശവുമുണ്ട്. ഇതില്‍ പൂങ്കുളഞ്ഞി, മാങ്കോട്, പാടം, കോട്ടക്കയം, കടുവാമൂല, കൈതക്കെട്ട്, കറവൂര്‍, കുമരംകുടി, തട്ടാക്കുടി, ഇരുട്ടീറ, കടശ്ശേരി, പേഴുംമൂട്, എലപ്പകോട് എന്നീ പ്രദേശങ്ങളില്‍ സ്ഥിരമായി വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകുന്നുണ്ട്.
ജനവാസമേഖലയായ പാടം കടുവാമൂലയിലും ഇരുട്ടുതറയിലും ഉറക്കം പോലുമില്ലാതെ കാവലിരിക്കുന്ന പ്രദേശവാസികളെയാണ് രാത്രിയായാല്‍ കാണാന്‍ കഴിയുക. പകല്‍ സമയങ്ങളില്‍ ആളുകള്‍ ഏതെങ്കിലുമൊരു പൊതുവായ സ്ഥലത്ത് ഒത്തുകൂടും.സന്ധ്യയായിക്കഴിഞ്ഞാല്‍ വീടുകള്‍ക്കു മുന്നില്‍ തീകൂട്ടി കാവലിരിക്കും.
പത്തനാപുരം റേഞ്ച് ഓഫീസ് പരിധിയിലെ ഗ്രാമനിവാസികളാണ് ഭീതിയോടെ ദിവസങ്ങള്‍ തള്ളി നീക്കുന്നത്. മാമ്പഴത്തറയില്‍ സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷനിലെ തൊഴിലാളിയായ സുഗതനെ കാട്ടാന ചവിട്ടിക്കൊന്നതും കോന്നിയില്‍ ഫോറസ്റ്റ് ജീവനക്കാരന് ആനയുടെ ആക്രമണത്തില്‍ മരിച്ചതും, വെള്ളംതെറ്റി ആദിവാസി കോളനിയിലെ കമലന് സ്വാമി എന്ന വയോധികനെ കാട്ടാന കൊന്നതുമെല്ലാം ഞെട്ടലോടെയാണ് മലയോരവാസികള്‍ ഓര്‍ക്കുന്നത്.
പിറവന്തൂർ പഞ്ചായത്തിലെ കുമരംകുടി എസ്എഫ്സികെ തോട്ടത്തിൽ കടുവയെ കണ്ടത് ഒന്നരവര്‍ഷം മുന്‍പാണ് . തൊഴിലാളിയായ രമ്യാദേവി, മോഹനന് എന്നിവരാണ് കടുവയെ നേരിൽ കണ്ടത്. രമ്യ തലനാരിഴയ്ക്കാണ് രക്ഷപ്പട്ടത്. രണ്ടു ദിവസത്തിനു ശേഷം തോട്ടത്തിലെ കാടുകൾ നീക്കം ചെയ്യാനെത്തിയവർ സമീപത്തായി കടുവയുടെ അലർച്ച കേൾക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു. സമീപപ്രദേശമായ ഊറ്റുകുഴിയിൽ കന്നുകാലികളെയും കടുവ ആക്രമിച്ചു. വനം വകുപ്പിന്റെ വിദഗ്ധസംഘം ആനപ്പാറ മേഖലയിൽ നടത്തിയ അന്വേഷണത്തിൽ കടുവയുടെ കാൽപാടുങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.18 സെന്റീമീറ്റർ വ്യാസത്തിലാണ് കാൽപാദങ്ങൾ പതിഞ്ഞിരിക്കുന്നത്. ഏകദേശം 8 വയസ് പ്രായവും 200 കിലോയിലധികം ഭാരവുമുള്ള കടുവയാണ് പ്രദേശത്ത് ഉള്ളതെന്നു സംഘം അറിയിച്ചിരുന്നു.
വന്യമൃഗങ്ങളുടെ മുന്നില്‍നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരും കുറവല്ല. ചതുപ്പില്‍ പുത്തന്‍വീട്ടില്‍ എഴുപതുകാരിയായ ഐഷാ ബീവി, പൂങ്കുളഞ്ഞി ബിന്ദുമന്ദിരത്തില്‍ ഇ.എസ്. ബിജുമോന് എന്നിവരെ പന്നി കുത്തിവീഴ്ത്തിയിരുന്നു. വനാതിര്‍ത്തിയിലെ കടുവാമൂല, ഇരുട്ടുതറ, കൈതകെട്ട്, ഇരുട്ടീറ, കടശേരി തുടങ്ങിയ ഗ്രാമങ്ങളില്‍ പുലിശല്യം രൂക്ഷമാണ്.
പിറവന്തൂര്‍ ചെറുകടവ് സ്വദേശിനികളായ ഭാരതി, ഷിബു, ബിനു, പാടം കടുവാമൂല ഷൈനി ഭവനില്‍ ശ്യാമള, നെല്ലിമുരുപ്പില്‍ കൊച്ചുരാമന് എന്നിവര്‍ക്കു നേരെ പുലിയുടെ ആക്രമണവും ഉണ്ടായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവരില്‍ ഭൂരിഭാഗം പേരും ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ രണ്ടു തവണയാണ് പാടത്തു കാട്ടാനയിറങ്ങിയത്. കൂട്ടത്തോടെ എത്തിയ ആനകൾ ഏക്കറുകണക്കിനുസ്ഥലത്തെ കൃഷി പൂർണ്ണമായും നശിപ്പിച്ചിരുന്നു.
കാട്ടുമൃഗങ്ങളുടെ ശല്യം കാരണം കുട്ടികളെ പുറത്തിറക്കുന്നതിനും സ്കൂളില്‍ വിടുന്നതിനും രക്ഷിതാക്കള്‍ ഭയക്കുന്നു. വായ്പയെടുത്തും കടംവാങ്ങിയും കൃഷിയിറക്കിയ കർഷകരാണ് ഇതോടെ ദുരിതത്തിലായത്. ലക്ഷക്കണക്കിനു രൂപയുടെ നാശമാണ് വിവിധമേഖലകളിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ സംഭവങ്ങളില്‍ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ല.
ഇതെല്ലാം വനാതിര്‍ത്തി ഗ്രാമങ്ങളിലാണ്. നഗരപ്രദേശങ്ങളോട് ചേര്‍ന്ന വനഭൂമിയില്‍ നിന്നു കിലോമീറ്ററുകളോളം ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമീണ മേഖലകളിലും വന്യമൃഗശല്യം ഇന്ന് ഏറെയാണ്. കമുകുംചേരി, പാതിരിയ്ക്കല്‍, പട്ടാഴി, പന്തപ്ലാവ് തുടങ്ങിയ മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. പലരും കാര്‍ഷിക വൃത്തിയോടുപോലും വിടപറയുന്ന സാഹചര്യമാണ്. മരച്ചീനിയും ചേനയും ചേമ്പും വാഴയും മാത്രമല്ല റബര്‍ കൃഷി പോലും ഇന്നിവിടങ്ങളില്‍ അസാധ്യമാകുന്ന തരത്തില്‍ ഇവയുടെ ശല്യമാണ്.
പട്ടാഴി,പന്തപ്ലാവ് മേഖലകളില്‍ ഏറെ ഭീതി പരത്തുന്ന കുരങ്ങുകള്‍ വീടുകള്‍ക്കുള്ളില്‍വരെ കടന്ന് ഭക്ഷ്യസാധനങ്ങളും, വസ്ത്രങ്ങളുംവരെ നശിപ്പിക്കുന്നുണ്ട്. തേങ്ങ മാത്രമല്ല കരിക്കുകള്‍ പോലും കുരങ്ങുകള്‍ നശിപ്പിക്കുന്നു. കൃഷിനാശത്തിനുള്ള ആനുകൂല്യങ്ങളൊന്നും ലഭിക്കാറില്ലെന്നും കര്‍ഷകര്‍ പറയുന്നു.
(തുടരും)