Wednesday, July 8, 2020 12:04 AM IST
കോവിഡ് - 19 മൂലം ലോകമൊട്ടാകെ മനുഷ്യർ ശാരീരിക അകലം പാലിച്ചുകൊണ്ട ് കുടുംബങ്ങളിൽ ഒതുങ്ങിക്കൂടുകയാണ്. ഇതോടൊപ്പം കുടുംബങ്ങളിലേക്ക് കുറച്ചു നല്ല ശീലങ്ങൾ കൂടി കടന്നു വന്നിട്ടുണ്ട ്. ഈ കൊറോണക്കാലത്തിനുശേഷം ഇവയൊക്കെ നഷ്ടപ്പെട്ടുപോകാതെ ഒരു കരുതൽ സന്പാദ്യമായി അടുത്ത തലമുറയ്ക്ക് പങ്കുവയ്ക്കാൻ സാധിക്കണം.
വ്യക്തിശുചിത്വം
വ്യക്തിശുചിത്വം എന്നത് ഒരാൾ സ്വശരീരത്തോടു പുലർത്തുന്ന കരുതൽ ആണ്. ഇത് കുളി, കൈകഴുകൽ, പല്ല് വൃത്തിയാക്കൽ തുടങ്ങിയ പ്രക്രിയകൾ ചേർന്ന ഒരു ജീവിത ശൈലി തന്നെയാണ്. ശുചിമുറി ഉപയോഗിച്ചു കഴിഞ്ഞാലുടൻ തന്നെ 20 മുതൽ 30 വരെ സെക്കൻഡ് സമയമെടുത്തു കൈകൾ സോപ്പുപയോഗിച്ചു വൃത്തിയാക്കണം.
ദിവസേന ഒന്നോ അതിലധികമോ പ്രാവശ്യം സോപ്പുപയോഗിച്ചു കുളിക്കുന്നത് ശരീരത്തിൽനിന്നും നിർജീവകോശങ്ങൾ, ബാക്ടീരിയകൾ, വൈറസുകൾ, എണ്ണമയം മുതലായവയെ നീക്കം ചെയ്യുന്നതിനു സഹായിക്കും. അതോടൊപ്പം തലമുടി എണ്ണയോ ഷാംപൂവോ ഉപയോഗിച്ച് വൃത്തിയാക്കുന്നത് മുടിക്കും തലയോട്ടിക്കും ഏറെ ഗുണകരമാണ്.
അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് നഖങ്ങൾ മുറിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക എന്നുള്ളത്. നഖം കടിക്കുന്നത് ഒഴിവാക്കേണ്ട ഒരു ശീലമാണ്
ദിവസേന രണ്ട ു പ്രാവശ്യമെങ്കിലും രണ്ട് മിനിറ്റ്സമയമെടുത്ത് ദന്തശുദ്ധി വരുത്തേണ്ടതാണ്. സാധിക്കുമെങ്കിൽ ഓരോ ഭക്ഷണത്തിനു ശേഷവും ദന്തശുദ്ധി വരുത്തുന്നത് നല്ലതാണ്. പല്ലുകൾക്കിടയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനു ഡെന്റൽ ഫ്ലോസ് ഉപയോഗിക്കുന്നതും, വായിലെ ബാക്ടീരിയകളെ നശിപ്പിക്കുന്നതിനായി ഡെന്റിസ്റ്റിന്റെ നിർദേശമനുസരിച്ച് മൗത് വാഷ് ഉപയോഗിക്കുന്നതും അഭികാമ്യമാണ്.
കെെയിൽ പറ്റിയിട്ടുള്ള രോഗാണുക്കൾ വായ, മൂക്ക്, കണ്ണുകൾ, ചെവികൾ എന്നിവയിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നതിനുള്ള സാധ്യത വളരെയേറെയാണ്.
സമീകൃത ആഹാരക്രമവും വ്യായാമവും
കൊറോണയ്ക്കെതിരേയുള്ള പരക്കം പാച്ചിലിൽ സമീകൃത ആഹാരത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ കേട്ടിരിക്കും. വ്യായാമത്തിന്റെ ആവശ്യത്തെക്കുറിച്ചും ചിന്തിക്കുകയുണ്ട ായി. ഈ ശീലങ്ങൾ നിലനിർത്തുകതന്നെ വേണം. മുന്തിരി, ഓറഞ്ച്, ചെറുനാരങ്ങ, പപ്പായ, കിവി തുടങ്ങിയ പഴവർഗങ്ങളും കാപ്സിക്കം, കാരറ്റ്, പയറുവർഗങ്ങൾ, വെളുത്തുള്ളി, ചെമന്നുള്ളി, തൈര്, ബദാം പരിപ്പ്, മഞ്ഞൾ, ഇഞ്ചി തുടങ്ങിയ ഭക്ഷണ പദാർഥങ്ങളും നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തിയെ വർധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട ്.
ഭക്ഷണം ആവശ്യമെന്നു ശരീരത്തിൽ അനുഭവപ്പെടുന്പോൾ മാത്രമാണ് ഭക്ഷിക്കേണ്ടത്. അവിടെയും നമുക്കാവശ്യമുള്ളത്ര അളവു മാത്രം. വിശപ്പകറ്റാനുള്ള ഉപാധി മാത്രമല്ല ഭക്ഷണം. അത് ഒൗഷധം കൂടിയാണ്. ആഴ്ചയിലൊരിക്കലെങ്കിലും ഉപവസിക്കുന്നത് നല്ലതാണെന്ന് ഭിഷഗ്വരന്മാർ അനുശാസിക്കുന്നു.
കുറഞ്ഞത് 30 മിനിറ്റ് വ്യായാമത്തിനായി നീക്കിവയ്ക്കുക എന്നത് ജീവിത ക്രമത്തിന്റെ അനിവാര്യതയായി മാറണം. അരമണിക്കൂർ നിർത്താതെ നടക്കുന്നത് ഏറ്റവും അഭികാമ്യമാണ്. ദീർഘശ്വസന വ്യായാമമുറകളും ശീലിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.
ദൃഢവത്കരിക്കപ്പെടട്ടെ കുടുംബബന്ധങ്ങൾ
തിരക്കുകൾക്കിടയിൽ കുടുംബാംഗങ്ങൾക്ക് പരസ്പരം സംസാരിക്കുന്നതിനു സമയം കിട്ടാറേ ഇല്ല. കുട്ടികളോടുണ്ടാവേണ്ടത് ഭാവാത്മകമായ ഒരു ശ്രദ്ധയാണ്. ഭാവാത്മകമായ ഈ ശ്രദ്ധ: അവരെ ആർദ്രമായി നോക്കിക്കൊണ്ടാവാം, സ്നേഹപൂർവമായ വാക്കുകളിലൂടെയാവാം, കൊറോണക്കാലമെന്ന ദുർഘടസന്ധിയെ നന്നായി കൈകാര്യം ചെയ്യുന്നതിന് അവരെ അഭിനന്ദിച്ചുകൊണ്ടാവാം, പഠനത്തിൽ ശ്രദ്ധിക്കുന്നതിനും വീട്ടുജോലികളിൽ അമ്മയെ സഹായിക്കുന്നതിനും അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടാവാം.
പ്രത്യേക കരുതലും ശ്രദ്ധയും വേണ്ട വൃദ്ധരായ മാതാപിതാക്കൾ, കുടുംബത്തിൽ അംഗപരിമിതർ ആരെങ്കിലുമുണ്ടെങ്കിൽ അവർ എന്നിവരോടൊക്കെ കൂടുതൽ അനുകന്പാപൂർവം പെരുമാറുന്നതിനു കിട്ടുന്ന ഒരു അവസരം കൂടിയാണിത്.
വിവിധ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന ദന്പതികൾക്ക് പരസ്പരം സംസാരിക്കുന്നതിനും ബന്ധം കൂടുതൽ ഉൗഷ്മളമാക്കുന്നതിനും ഉള്ള അവസരമായി ഇതിനെ ഉപയോഗിക്കാം. ജീവിതപങ്കാളിയിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ തിരിച്ചറിയുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നല്ല അവസരമാകട്ടെ ഇത്. കഴിയുമെങ്കിൽ അവർക്കൊരു കൈത്താങ്ങാകുന്നതിനും ഒക്കെ ഉപകരിക്കട്ടെ ഈ കൊറോണക്കാലം.
വളരട്ടെ കുടുംബങ്ങളിൽ കൃഷിയിടങ്ങൾ
ശരീരത്തിനും മനസിനും ഒരുപോലെ വ്യായാമവും ഉല്ലാസവും ലഭിക്കുന്ന ഒരു പ്രക്രിയയാണ് കൃഷി. മാലിന്യലേശമില്ലാത്ത ഭക്ഷ്യവസ്തുക്കൾ നമുക്ക് ഉത്പാദിപ്പിക്കുകയും ചെയ്യാം.
കാർഷിക സ്വയംപര്യാപ്തത കൈവരിക്കാൻ ഓരോ കുടുംബവും പരിശ്രമിക്കണം. വീടിനോടുചേർന്ന് കൃഷിചെയ്യാൻ സാധിക്കുന്നത് ഭക്ഷ്യവിഭവങ്ങൾ മാത്രമല്ല. പുഷ്പസസ്യ കൃഷിയും കുടുംബങ്ങൾക്ക് ചിന്തിക്കാവുന്ന ഒരു മേഖലയാണ്.
മനുഷ്യന്റെയും പ്രപഞ്ചത്തിന്റെയും ആരോഗ്യപൂർണമായ നിലനിൽപ്പിനു ചേർന്ന ഒരു വികസന മാതൃകരൂപപ്പെടേണ്ടതുണ്ട്. ഈ വികസന മാതൃകയുടെ ആദ്യ വിത്തുകൾ പാകേണ്ടത് കുടുംബങ്ങളിൽ നിന്നുതന്നെയാണ്.
സാന്പത്തിക ആസൂത്രണത്തിനുള്ള പരിശീലനം
പലപ്പോഴും നാം ചിന്തിക്കാറുണ്ട ് ഈ ചെറിയവരുമാനക്കാരന് എന്തു ബജറ്റ്, എന്ത് ആസൂത്രണം എന്നൊക്കെ. നമ്മുടെ പൊതുവേയുള്ള ധാരണ മിച്ചം വരുന്നത് സന്പാദിക്കുക എന്നതാണ്. മിച്ചമൊന്നുമില്ല സന്പാദ്യവുമൊന്നുമില്ല. ഈ ധാരണതിരുത്തപ്പെടണം. സന്പാദ്യം എത്രവേണമെന്നാണ് ആദ്യം നിശ്ചയിക്കേണ്ടത്. വരുമാനവും ലക്ഷ്യങ്ങളും തമ്മിൽ കൂട്ടിക്കിഴിക്കുന്പോൾ ഇത് നിശ്ചയിക്കാം. വരുമാനത്തിൽ നിന്നു സന്പാദ്യം ആദ്യം മാറ്റിയിട്ടുവേണം ചെലവുകൾ ക്രമീകരിക്കേണ്ടത്. ഈ സന്പാദ്യം ലൈഫ് ഇൻഷ്വറൻസായോ, ചിട്ടികളായോ, പോസ്റ്റ് ഓഫീസ് സന്പാദ്യ പദ്ധതികളായോ നിക്ഷേപിക്കാവുന്നതാണ്.
ഇത്തരം ഒരു സാന്പത്തിക അച്ചടക്കത്തിനും അതുവഴിയായി ചെറുതോ വലുതോ ആയ സന്പാദ്യങ്ങൾ നാളേക്കായി കരുതിവയ്ക്കുന്നതിനുമുള്ള ഒരു ചെറിയ പരിശീലനം കൂടിയാണ് കൊറോണക്കാലത്തിന്റെ ബാക്കിപത്രം.
പരസ്പര ആദരവും ജീവകാരുണ്യ പ്രവർത്തനങ്ങളും
ഈ കോറോണക്കാലത്തിന്റെ മറ്റൊരു ഭാവാത്മക ഫലമായിരുന്നു നന്മകൾ തിരിച്ചറിയുന്നതിനും പരസ്പരം ആദരിക്കുന്നതിനുമുള്ള ഉൾപ്രേരണ.
ആരോഗ്യസേവനത്തിനിടയിൽ സ്വജീവൻ സമർപ്പിക്കേണ്ടിവന്ന ഡോക്ടർമാരും നഴ്സുമാരും നിരവധിയാണ്. ആരോഗ്യരംഗത്തെ പ്രവർത്തകരും പോലീസ് സേനയിലെ ഉദ്യോഗസ്ഥരും ആദരിക്കപ്പെടുന്നതിന് നാം ഈ കൊറോണക്കാലത്ത്സാക്ഷ്യംവഹിച്ചു. ഒരുകാര്യം വ്യക്തമാണ് ഉള്ളിൽ നന്മയുള്ളവരാണ് നമ്മിലേറെയും. അവരെ ഒരുമിപ്പിച്ച് ഒരു നവസമൂഹത്തിന്റെ നിർമിതിക്കുവേണ്ടി പ്രയോജനപ്പെടുത്തുകയാണു വേണ്ടത്.
അതുപോലെതന്നെ ഈ കൊറോണക്കാലത്ത് ഏറെ ശ്രദ്ധ നേടിയ ഒരു മേഖലയാണ് ജീവകാരുണ്യ പ്രവർത്തനത്തിന്റേത്. സമൂഹത്തിന്റെ അതിർവരന്പുകളിൽ കഴിയുന്നവരെത്തേടി ഒരുപാട് നന്മക്കരങ്ങൾ എത്തുന്നത് നാം കണ്ടു.
വായനയോടും മാധ്യമങ്ങളോടും ആരോഗ്യപൂർണമായ സമീപനം
സമയമേറെ ലഭിച്ചപ്പോൾ ദിനപ്പത്രങ്ങളിലേക്കും ആനുകാലികങ്ങളിലേക്കും നവമാധ്യമങ്ങളിലേക്കും നിരവധിപേർ തിരിയുന്നത് ഇക്കാലത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. പാഠഭാഗങ്ങൾക്കതീതമായി നല്ല പുസ്തകങ്ങളും ആനുകാലികങ്ങളും തെരഞ്ഞെടുത്തു വായിക്കുന്ന വിദ്യാർത്ഥികളെ ഏറെ നാം കണ്ട ു. വൃദ്ധരായ മുത്തശ്ശീമുത്തശ്ശന്മാർക്കരികിലിരുന്നു നല്ല കൃതികൾ അവരെ വായിച്ചു കേൾപ്പിക്കുന്ന കൊച്ചുമക്കളെയും കാണാൻ കഴിഞ്ഞു. അതോടൊപ്പം എഴുത്തിലും ചിത്രരചനയിലും നൃത്തത്തിലുമൊക്കെയുള്ള തങ്ങളുടെ സർഗ്ഗവാസനകൾ പൊടിതട്ടിയടുത്ത് ഈ രംഗങ്ങളിൽ മികച്ച പരിശ്രമങ്ങൾ നടത്തിയവരും നമുക്കിടയിലുണ്ട ്.
വായനയോടും മാധ്യമങ്ങളോടും നാം സ്വീകരിച്ച ഈ ആരോഗ്യപൂർണമായസമീപനം നിലനിർത്തുകതന്നെ വേണം. അത് കുടുംബത്തിന്റെ നന്മയ്ക്കും നവസമൂഹത്തിന്റെ സൃഷ്ടിക്കും അനിവാര്യമാണ്.
റവ. ഡോ. തോമസ് കുഴിനാപ്പുറത്ത്
(ലേഖകൻ തിരുവനന്തപുരം മേജർ അതിരൂപത ജുഡീഷൽ വികാറാണ്.)