Friday, July 10, 2020 1:00 AM IST
പ്രപഞ്ചം നമ്മുടെ പൊതുവനമാണ്. അത് സംരക്ഷിക്കപ്പെടണം. “നന്മ നടുവിലാണ് നില്ക്കുന്നത്’ എന്ന് പറയാറുണ്ട്. പ്രകൃതിയെ മറന്നുള്ള മനുഷ്യവികസനവും മനുഷ്യനെ മറന്നുള്ള പ്രകൃതിസ്നേഹവും ഒരുപോലെ അപകടകരമാണ്. ഇത് രണ്ടിന്റെയും ഉറവിടം സ്വാർഥതയും ആർത്തിയുമാണ്. വന്യജീവി സംരക്ഷണവും വനവിസ്തൃതിവ്യാപനവുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ ചില വിവാദങ്ങളുടെ വെളിച്ചത്തിൽ ഏതാനും കാര്യങ്ങൾ പറയട്ടെ.
കേരളവും വനസംരക്ഷണവും
ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ 22% വനമേഖലയായി സംരക്ഷിക്കുന്നു. 1950 ൽ ഇത് 14% ആയിരുന്നു. ഇക്കാര്യങ്ങളിൽ കേരളമാകട്ടെ മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാകുംവിധം പ്രവർത്തിച്ചിട്ടുമുണ്ട്. കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതി 38863 ച.കി.മി. ആണ്. ഇത് ഇന്ത്യയുടെ ആകെ ഭൂവിസ്ത്യതിയുടെ 1.18% മാത്രമാണ്. എന്നാൽ ഇതിൽ 11309.47 ച.കി.മി. (29.1%) വനമേഖലയായി സംരക്ഷിക്കുന്നുണ്ട്.
കൂടാതെ പ്രകൃതിയിലെ പച്ചപ്പ് വർധിപ്പിക്കുന്നതിൽ കേരളം തുടർച്ചയായ മുന്നേറ്റം നടത്തിവരുന്നു. 2017 ഡിസംബർ മുതൽ 2018 മാർച്ച് വരെയുള്ള കാലഘട്ടത്തിൽ പ്രകൃതിയിലെ പച്ചപ്പ് ഗണ്യമായി വർധിപ്പിച്ച അഞ്ചു സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഇത് ഇവിടത്തെ ജനങ്ങളുടെ, പ്രത്യേകിച്ചു കർഷകരുടെ സംഭാവനയാണെന്ന് പറയാതിരിക്കാനാവില്ല.
കേരളത്തിന്റെ ജനസംഖ്യയിലും ജനസാന്ദ്രതയിലും വർധന ഓരോ വർഷവും സംഭവിക്കുന്നുണ്ട്. 1991 ൽ 2 കോടി 90 ലക്ഷം പേർ ഉണ്ടായിരുന്നിടത്ത് 2001 ആയപ്പോൾ 3 കോടി 18 ലക്ഷമായും 2011 ൽ 3 കോടി 34 ലക്ഷമായും 2019 ൽ 3 കോടി 45 ലക്ഷമായും വർധിച്ചിരിക്കുന്നു. ഇന്ത്യയിലെ ജനസാന്ദ്രത 2019 ൽ ഒരു ച.കി.മീറ്ററിൽ 460 പേർ ആണെങ്കിൽ ഏതാണ്ട് അതിന്റെ ഇരട്ടിയാണ് കേരളത്തിലേത്.
ഇങ്ങനെയുള്ള സാഹചര്യത്തിൽ ഒരിഞ്ചു ഭൂമിപോലും ഇനി വനവത്ക്കരണത്തിന് വിട്ടു നൽകാനാവില്ല. ഈ സാഹചര്യത്തിലാണ് വനമേഖലയുടെ വിസ്തൃതി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വനമേഖലകൾക്ക് ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോണ് സ്യഷ്ടിക്കുന്നതിനുള്ള നീക്കം നടക്കുന്നത്.
വന്യജീവി സംഖ്യ വർധനവ്
വന്യജീവി സംഖ്യ വർധന ആഗോളതലത്തിൽതന്നെ വലിയൊരു പ്രശ്നമാണ്. ഓരോ വനമേഖലയുടെയും വാഹകശേഷിക്ക് അപ്പുറത്തേക്ക് മൃഗങ്ങളുടെ എണ്ണം പെരുകുന്നതാണ് കാരണം.
ഓസ്ട്രേലിയയുടെ ദേശീയ മൃഗമാണ് കങ്കാരു. ഇതിന്റെ വേട്ട കർശനമായി നിരോധിക്കുകയും ഇതിനെ ഇരയാക്കിയിരുന്ന ചെന്നായ് വംശനാശം നേരിടുകയും ചെയ്തപ്പോൾ കങ്കാരുക്കളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. 2009 ൽ സർക്കാർ 6000 കങ്കാരുക്കളെ കൊല്ലുന്നതിന് പട്ടാളത്തിന് ഉത്തരവ് നൽകി. ഇതിനെതിരെ മൃഗസ്നേഹികൾ രംഗത്ത് വരികയും കോടതിയിൽ നിന്നും സ്റ്റേ വാങ്ങുകയും ചെയ്തു. എന്നാൽ, പിന്നീട് കോടതിയുടെ അനുവാദത്തോടെ തന്നെ ഉത്തരവ് നടപ്പാക്കി. ഇപ്പോൾ എണ്ണം നിയന്ത്രിക്കുന്നതിനായി വേട്ടക്കാർക്കു ലൈസൻസ് നൽകിവരുന്നു. ബ്രിട്ടനിൽ ഓരോ വർഷവും 3,50,000 മാനുകളെ ലൈസൻസുള്ള വേട്ടക്കാർ വേട്ടയാടിപ്പിടിക്കുന്നുണ്ട്. അമേരിക്ക, ഓസ്ട്രേലിയ തുടങ്ങി പല രാജ്യങ്ങളും ഇപ്രകാരം വന്യജീവികളെ നിയന്തിക്കുന്നുണ്ട്.
കേരളത്തിന്റെ വനമേഖലയും പ്രശ്നങ്ങളും
കേരളത്തിന്റെ വനമേഖല നേരിടുന്ന രണ്ടു ഗുരുതര പ്രശ്നങ്ങൾ മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതും വനമേഖലയുടെ നിലവാരം കുറയുന്നതുമാണ്. വനവിസ്തൃതി കുറയുന്നില്ലായെന്നത് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. എന്നാൽ, കാട്ടുതീ മൂലം വനമേഖല കത്തി നശിക്കുന്നുണ്ട്. 2016-2018 കാലയളവിൽ 314 കാട്ടുതീ കേസുകൾ ഇവിടെ ഉണ്ടായി. 11.15 ച.കി.മി വനം കത്തി നശിച്ചു. ഇത് കൈയേറ്റത്തിനായി നടത്തിയ ശ്രമങ്ങളിൽ ഉണ്ടായതാണ് എന്ന് വനം വകുപ്പ് വ്യാഖ്യാനിക്കുന്പോൾ അത് ഉത്തരവാദിത്വത്തിൽ നിന്നു സൗകര്യപൂർവമായ ഒളിച്ചോട്ടമാണ്. വനപാലകരുടെ അറിവോ, സമ്മതമോ, അലംഭാവമോ കൂടാതെ ഇവയൊന്നും നടക്കില്ല.
ഇതിനേക്കാൾ ആശങ്കാജനകമാണ് വനമേഖലയുടെ നിലവാരം നഷ്ടപ്പെടുത്തുന്നത്. ഉള്ള വനമേഖലയുടെ വലിയൊരു ഭാഗം പാട്ടത്തിന് നൽകി അവിടെ സ്വാഭാവിക വനം നശിപ്പിച്ച് അക്കേഷ്യ, സിൽവർ ഓക്ക്, യൂക്കാലി, തേക്ക് തുടങ്ങിയ മരങ്ങളുടെ തോട്ടങ്ങൾ നിർമിച്ചിരിക്കുകയാണ്. പ്രിൻസിപ്പൽ ചീഫ് കണ്സർവേറ്റർ ഓഫ് ഫോറസ്റ്റ് പി.കെ. ശിവനെ ഉദ്ധരിച്ചു ഹിന്ദു പത്രത്തിൽ 2017 ഡിസംബർ ഒന്നിനു വന്ന ഒരു റിപ്പോർട്ട് പ്രകാരം 60,400 ഹെക്ടർ ഭൂമി ഇപ്രകാരം വനത്തിനുള്ളിൽ പാട്ടത്തിന് നൽകിയിട്ടുണ്ട്. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ, പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്, കേരള വൈദ്യുതി ബോർഡ്, കേരള സ്റ്റേറ്റ് ഫാമിംഗ് കോർപറേഷൻ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്, ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ് തുടങ്ങിയ ഏജൻസികൾക്കാണ് ഇപ്രകാരം പാട്ടത്തിന് നൽകിയിട്ടുള്ളത്. ബ്രിട്ടീഷുകാരുടെ കാലത്ത് കൊടുത്ത ഭൂമിപോലുമുണ്ട് ഈ ഗണത്തിൽ. ഒരു ഹെക്ടറിന് പ്രതിവർഷം വെറും 1300 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്.
വന്യജീവി ഇടനാഴിയും പ്രായോഗികതയും
വന്യജീവികൾക്ക് സ്വൈരവിഹാരം നടത്തുന്നതിന് രണ്ടു വനമേഖലകൾ തമ്മിൽ യോജിപ്പിക്കുന്നതിനായി ഒരുക്കുന്ന പാതകളാണ് വന്യജീവി ഇടനാഴികൾ. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘട്ടനങ്ങൾക്ക് അയവു വരുത്താനാണ് ഇവ നിർമിക്കുന്നത് എന്ന് പറയാറുണ്ട്. വനപാലകരുടെ കണക്കനുസരിച്ച് 2016 ൽ കേരളത്തിൽ 6022 മനുഷ്യ-വന്യജീവി സംഘട്ടന കേസുകൾ ഉണ്ടായി. 2018 ൽ അത് 7229 കേസുകളായി വർധിച്ചു.
യുഎൻഡിപിയുടെ എച്ച് ആർഎംഎൽ പ്രോജക്ട് കോഓർഡിനേറ്റർ എം.രമേശൻ അദ്ദേഹത്തിന്റെ ഡോക്ടറൽ തീസിസിന്റെ ഭാഗമായി ചിന്നക്കനാൽ - ആനയിറങ്ങൽ മേഖലയിലെ മനുഷ്യ - വന്യജീവി സംഘട്ടനത്തെപ്പറ്റി പഠനം നടത്തി. അദ്ദേഹത്തിന്റെ നിഗമനങ്ങളിൽ പ്രശ്നപരിഹാരത്തിനുള്ള വഴി നീണ്ട ഒരു ആനത്താര സ്ഥാപിക്കുക എന്നതാണ്. ചിന്നാർ വന്യജീവികേന്ദ്രവും പെരിയാർ കടുവ സങ്കേതവും ബന്ധിപ്പിക്കുന്ന ആനത്താരയാണ് നിർദ്ദേശിക്കപ്പെട്ടത്.
ഇത് കടന്നുപോകുന്നതാകട്ടെ കുറിഞ്ഞിമല വന്യജീവികേന്ദ്രം, ആനമുടി ദേശീയ ഉദ്യാനം, മന്നവൻചോല, പാന്പാടുംചോല ദേശീയ ഉദ്യാനം, ചെണ്ടുവരൈ യൂക്കാലിത്തോട്ടം, ദേവികുളം, മാട്ടുപ്പെട്ടി, മീശപ്പുലിമല, ഗുണ്ടുമല, ചിന്നക്കനാൽ, ആനയിറങ്ങൽ, ഏലമലപ്രദേശങ്ങളായ മൂലത്തറ, തൊണ്ടിമല, തലക്കുളം, മതികെട്ടാൻചോല ദേശീയ ഉദ്യാനം, ചതുരംഗപ്പാറ, കോട്ടുമല, രാമക്കൽമേട്, ചെല്ലാർ കോവിൽമേട്, തേവാരം, കുമളി എന്നീ പ്രദേശങ്ങളിലൂടെയാണ്. 88.4 കി.മീ ആണ് ഇതിന്റെ ദൂരം. ഇതിൽ 35% (31 കി.മി) ജനവാസമേഖലകളിലൂടെയാണ് കടന്നുപോകുന്നത്. മൂന്നാർ - മാട്ടുപ്പെട്ടി റോഡ്, കൊച്ചി - ധനുഷ്കോടി ദേശീയ പാത, കന്പംമേട് - കന്പം റോഡ്, കൊല്ലം - തേനി ദേശീയ പാത എന്നിവിടങ്ങളിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നതിനും, ഈ മേഖലയിൽ നിർമ്മാണങ്ങൾ കർശനമായി നിയന്ത്രിക്കുന്നതിനുമുള്ള നിർദേശങ്ങളും ഉണ്ട്. ഈ നിർദേശങ്ങളുടെ ചുവട് പിടിച്ചാണ് ഇപ്പോൾ വനം വകുപ്പ് നീങ്ങുന്നത് എന്ന് നിസംശയം പറയാം.
ഇതിന്റെ പിന്നിൽ വിദേശ ഫണ്ടിംഗ് ഏജൻസികളുടെ വലിയ സഹായവും സംശയിക്കുന്നു. കേരളത്തിൽ നിലവിൽ നാല് ആനത്താരകൾ ഉണ്ട്. മനുഷ്യ - വന്യജീവി സംഘട്ടനത്തിന്റെ പേരു പറഞ്ഞ് തീവ്ര ജനവാസ മേഖലയായ കേരളത്തിൽ കാർഷിക മേഖലയുടെ നടുവൊടിച്ച് ഇനിയും വനവിസ്ത്യതി വർധിപ്പിക്കാൻ ശ്രമിക്കുന്നതിനെ ഒരുമിച്ച് നിന്ന് ചെറുക്കേണ്ടിവരുന്നു.
ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ
(ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനറാണ് ലേഖകൻ)