Tuesday, July 14, 2020 12:50 AM IST
ഒന്നര നൂറ്റാണ്ടിൽ കൂടുതൽ പഴക്കമുള്ളതും ബ്രിട്ടീഷ് ഭരണകാലത്ത് നിലവിൽവന്നതുമായ ഇന്ത്യൻ പീനൽ കോഡിൽ ആവശ്യമായ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ നിർദേശാനുസരണം ക്രിമിനൽ നിയമങ്ങൾ പരിഷ്കരിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഐപിസി പരിഷ്കരണത്തെ സംബന്ധിച്ചുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും രാജ്യത്തെ പൊതുജനങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും ഇതിനുവേണ്ടി രൂപീകരിക്കപ്പെട്ട സമിതി ക്ഷണിച്ചിരിക്കുകയുമാണ്.
ഇന്ത്യയിൽ ക്രിമിനൽവത്കരണവും കുറ്റവാളികളുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ കൊടുംകുറ്റവാളികൾ മുതൽ സാധാരണ കുറ്റവാളികൾ വരെയുള്ളവർ ആരെയും ഭയക്കാതെ വിലസുന്ന സ്ഥിതിയുണ്ട്. കൊടുംകുറ്റവാളികളിൽ ബഹൂഭൂരിപക്ഷവും ക്രിമിനൽ നടപടികളുടെ പഴുതുകൾ മുതലെടുത്തു രക്ഷപ്പെടുന്ന സ്ഥിതിയാണുള്ളത്. അതുകൊണ്ടുതന്നെ ക്രിമിനലുകളെ വിചാരണ ചെയ്തു ശിക്ഷിക്കാനുള്ള ഇന്ത്യൻ ശിക്ഷാനിയമത്തിൽ കാലാനുസൃതമായ മാറ്റം അനിവാര്യമായിരിക്കുകയാണ്.
ഇന്ത്യയിലെ ക്രിമിനൽ നിയമങ്ങളുടെ ക്രോഡീകരണം നടന്നത് 1860 ൽ ആയിരുന്നു. ഇന്ത്യക്കു ബാധകമായ മുഴുവൻ ക്രിമിനൽ നിയമങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് നിർമിച്ച ഇന്ത്യൻ ശിക്ഷാനിയമ സംഹിതയിലൂടെയാണ് ഇതു സാധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം നടപ്പിൽ വരുന്നതിനു മുമ്പ് പ്രസിഡൻസി നഗരങ്ങളിൽ ഇംഗ്ലീഷ് ക്രിമിനൽ നിയമങ്ങളാണു നടപ്പിലുണ്ടായിരുന്നത്. പ്രസിഡൻസി നഗരങ്ങൾക്കു പുറത്ത് മുഗൾ രാജാക്കന്മാരുടെ കാലത്ത് നടപ്പിലാക്കപ്പെട്ട മുഹമ്മദീയ ക്രിമിനൽ നിയമം തുടരാൻ അനുവദിക്കുകയാണു ബ്രിട്ടീഷുകാർ ചെയ്തത്. ഈ സാഹചര്യത്തിലായിരുന്നു ഇന്ത്യക്കു മുഴുവൻ ബാധകമായ ഒരു പൊതു ക്രിമിനൽ നിയമം നിർമിക്കാനുള്ള നടപടികളാരംഭിച്ചത്.
അതിന്റെ പ്രാരംഭമായി ഇന്ത്യയുടെ ഒന്നാമത്തെ നിയമ കമ്മീഷൻ രൂപവത്കരിക്കപ്പെട്ടു. മെക്കാളോ പ്രഭു ആയിരുന്നു അധ്യക്ഷൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തയാറാക്കപ്പെട്ട ഇന്ത്യൻ ശിക്ഷാനിയമ സംഹിതയുടെ കരട് 1837 ൽ ഗവർണർ ജനറലിനും കൗണ്സിലിനും സമർപ്പിക്കപ്പെട്ടു. എന്നാൽ, 1860 ൽ മാത്രമാണ് അതു പാസാക്കി നടപ്പിലാക്കിയത്. ക്രിമിനൽ കുറ്റങ്ങളുടെ മിക്കവാറും എല്ലാ മേഖലകളെയും ഉൾപ്പെടുത്തിക്കൊണ്ടു സമഗ്രമായാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഓരോ വകുപ്പും അന്ന് എഴുതി തയാറാക്കിയത്. ഒന്നേമുക്കാൽ ശതാബ്ദത്തിനു മുമ്പു തയാറാക്കിയ ഈ ക്രിമിനൽ നിയമത്തിൽ മൗലിക മാറ്റങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ വരുത്തിയേ മതിയാവൂ.
511 വകുപ്പുകളാണ് ഇന്ത്യൻ ശിക്ഷാനിയമത്തിൽ തുടക്കത്തിലുണ്ടായിരുന്നത്. ചില വകുപ്പുകൾക്ക് ഉപവകുപ്പുകൾ പലപ്പോഴായി കൂട്ടിച്ചേർത്തിട്ടുണ്ട്. ഒട്ടാകെ 359 കുറ്റങ്ങളും അവയ്ക്കുള്ള ശിക്ഷകളുമാണ് ഇതിലുള്ളത്. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മിക്കവാറും എല്ലാ മേഖലകളെയും ഉൾപ്പെടുത്തി. അന്നത്തെ സാഹചര്യത്തിൽ ഏതാണ്ടത് പൂർണമായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല. ഇന്ത്യൻ പീനൽ കോഡ് നിലവിൽവന്നതിനുശേഷമാണ് തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച കുറ്റങ്ങളെയും ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കൽ, ജല- വായു മലിനീകരണം തുടങ്ങിയവയെയും സംബന്ധിച്ച പ്രത്യേക നിയമങ്ങൾ പിന്നീട് പാസാക്കപ്പെട്ടത്.
ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് ചെയ്യാവുന്ന കുറ്റങ്ങളിൽ ഏറ്റവും ഗുരുതരമായി ഇന്നു പരിഗണിക്കപ്പെടുന്നത് കൊലപാതകമാണ്. ഇന്ത്യൻ ശിക്ഷാനിയമ സംഹിതയിൽ നിർദേശിക്കപ്പെട്ടിട്ടുള്ള ശിക്ഷകളിൽ ഏറ്റവും കഠിനമായ മരണശിക്ഷ ഈ കുറ്റത്തിന് നൽകാം. തൂക്കിക്കൊല്ലലാണ് ഈ ശിക്ഷ നടപ്പിലാക്കാൻ നിലവിലുള്ള സന്പ്രദായം. മരണത്തെ സംബന്ധിച്ച കുറ്റങ്ങൾ ഐ.പി.സി 301 മുതൽ 311 വരെയുള്ള വകുപ്പുകളിലാണ് ചേർത്തിരിക്കുന്നത്. ഈ വകുപ്പുകൾ പലതും ശക്തമാണെങ്കിലും കൊലപാതകികളിൽ ബഹുഭൂരിപക്ഷവും രക്ഷപ്പെടുന്ന സ്ഥിതിയുണ്ട്. അതുകൊണ്ടു കൊലപാതകവുമായി ബന്ധപ്പെട്ട ക്രിമിനൽ നിയമത്തിൽ ചില മാറ്റങ്ങൾ വരുത്തിയേ മതിയാവൂ.
ഒരാൾക്കു ശാരീരികമായ വേദനയോ രോഗമോ അവശതയോ ഉണ്ടാക്കുന്നതിനെയാണ് ദേഹോപദ്രവം എന്ന് നിർവചിച്ചിരിക്കുന്നത്. കാഴ്ചയോ കേൾവിയോ നഷ്ടപ്പെടുത്തുക, അംഗഭംഗമുണ്ടാക്കുക, തലയ്ക്കോ മുഖത്തിനോ ശാശ്വതമായ വൈരൂപ്യം ഉണ്ടാക്കുക, എല്ലു പൊട്ടിക്കുകയോ പല്ലു നഷ്ടപ്പെടുത്തുകയോ ചെയ്യുക തുടങ്ങിയ ദേഹോപദ്രവം ഏൽപ്പിക്കുന്ന കുറ്റങ്ങൾ ഐ.പി.സി 319 മുതൽ 338 വരെയുള്ള വകുപ്പുകളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വകുപ്പുകളനുസരിച്ച് കോടതികളിൽ ഹാജരാക്കുന്ന കുറ്റവാളികളിൽ മഹാഭൂരിപക്ഷവും ശിക്ഷിക്കപ്പെടാതെ പോകുന്നു. ഈ വകുപ്പുകളിലും കാലോചിതമായ മാറ്റങ്ങൾ വരുത്തിയേ മതിയാവൂ.
ബലപ്രയോഗം വഴി പ്രേരിപ്പിച്ചോ വഞ്ചനോപാധികളിലൂടെയോ പ്രലോഭിച്ചോ ഒരാളെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് പോകാൻ ഇടയാക്കുന്ന കുറ്റമാണ് തട്ടിക്കൊണ്ടുപോകൽ. നമ്മുടെ രാജ്യത്ത് തട്ടിക്കൊണ്ടുപോകൽ വ്യപകമായി നടക്കുന്നു. പീനൽകോഡിൽ ഈ കുറ്റത്തിന് പത്തുവർഷം വരെ തടവു ശിക്ഷ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം കുറ്റവാളികളിൽ ഭൂരിപക്ഷവും രക്ഷപ്പെടുന്നതാണ് കണ്ടുവരുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ഇതിലും ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതാണ്.
ഇന്ത്യൻ ശിക്ഷാനിയമ സംഹിതയിൽ കുറ്റങ്ങളുടെ കൂട്ടത്തിൽ കളവിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഐപിസി 378 മുതൽ 382 വരെയുള്ള വകുപ്പുകളിലാണ് മോഷണക്കുറ്റങ്ങളെ സംബന്ധിച്ച് പറയുന്നത്. മോഷണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കുറ്റവാളികളെ കണ്ടെത്തി കൃത്യമായും ശിക്ഷ നൽകാൻ കഴിയുന്ന രീതിയിൽ പീനൽ കോഡിൽ വ്യക്തത വരുത്തിയേ മതിയാവൂ.
കള്ളരേഖ ഉണ്ടാക്കുക, ഉപയോഗിക്കുക, കൃത്രിമ മുദ്രകൾ ഉണ്ടാക്കുക അവ കൈവശം വയ്ക്കുക തുടങ്ങിയവ ഇന്ന് വ്യാപകമാണ്. ഒരാൾക്കു നഷ്ടമുണ്ടാക്കണമെന്നോ, ഏതെങ്കിലുമൊരു അവകാശത്തിന് ഉപോൽബലകമായി ഉപയോഗിക്കണമെന്നോ, ഒരാളുടെ സ്വത്ത് തട്ടിയെടുക്കണമെന്നോ, ആരെയെങ്കിലും വഞ്ചിക്കണമെന്നോ ഉള്ള ദുരുദ്ദേശ്യത്തോടെ കൃത്രിമമായി രേഖമുഴുവനായോ ഭാഗികമായോ ഉണ്ടാക്കുന്നതാണ് കള്ളരേഖ ചമയ്ക്കൽ. ഇതും വർധിച്ചുവരികയാണ്. ഇത്തരം കുറ്റവാളികളെ ശിക്ഷിക്കുന്നതിന് പര്യാപ്തമായ നിലയിൽ ഐപിസി യിൽ മതിയായ ഭേദഗതി അത്യാവശ്യമായിരിക്കുകയാണ്.
കൽപ്പിച്ചുകൂട്ടിയോ അറിഞ്ഞുകൊണ്ടോ ഒരാളെ അപകീർത്തിപ്പെടുത്തത്തക്കവിധം പറയുകയോ എഴുതുകയോ മറ്റുവിധത്തിൽ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതിനെയാണ് അപകീർത്തിപ്പെടുത്തൽ എന്ന് പറയുന്നത്. പ്രസിദ്ധപ്പെടുത്തൽ ആരെ സംബന്ധിച്ചാണോ അയാളുടെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന ആരോപണമായിരിക്കണം. പൊതു ജനനന്മയെ ഉദ്ദേശിച്ച് പ്രസിദ്ധീകരിച്ച ആരോപണം ഈ കുറ്റത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇന്ത്യൻ ഭരണഘടന ഉറപ്പുതരുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിൽ അനുവദിക്കുന്ന നിയന്ത്രണത്തിൽപ്പെടുന്ന ഒന്നാണ് ഈ നിയമവ്യവസ്ഥ. ഈ നിയമവ്യവസ്ഥയിലും കാലോചിതമായ മാറ്റം വേണം.
രാജ്യദ്രോഹവും സ്റ്റേറ്റിനെതിരെയുള്ള കുറ്റങ്ങളും ഇന്നു വർധിച്ചുവരുന്നുണ്ട്. രാജ്യത്തിനെതിരായി രംഗത്തുവരുന്നവരെ വിചാരണചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും ആണ് ഐ.പി.സി 121 മുതൽ 130 വരെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ വിരോധം മൂലം രാഷ്ട്രീയ എതിരാളികളെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്യുന്നത് ബ്രിട്ടീഷ് ഭരണകാലം മുതൽ നടക്കുന്നതാണ്. പീനൽകോഡ് ഭേദഗതി ലക്ഷ്യമാക്കുന്നത് രാജ്യദ്രോഹക്കുറ്റം കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഭരണഘടനയിലെ മൗലികാവകാശങ്ങൾ നിഷേധിച്ചുകൊണ്ട് നിരപരാധികളെ ജയിലിൽ അടയ്ക്കുന്നതിനുള്ള ഉപാധിയായി രാജ്യദ്രോഹക്കുറ്റത്തെ മാറ്റുന്നതിനു നീതീകരണമില്ല.
ബലാത്സംഗം ഇന്നു രാജ്യത്തൊട്ടാകെ വർധിച്ചുവരികയാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും ബലാൽസംഗം അവസാനിപ്പിക്കുന്നതിനും ഐപിസി യിൽ ഇന്നുള്ള വ്യവസ്ഥകൾ ദുർബലമാണ്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമനിർമാണങ്ങൾ പലതും ഇതിനകം നടത്തിയിട്ടുണ്ട്. എന്നിട്ടും ഇത്തരം അക്രമങ്ങൾ വർധിക്കുന്നു. അതുകൊണ്ടുതന്നെ കുറ്റവാളികളെ ശിക്ഷിക്കുന്നതിന് പര്യാപ്തമായ നിലയിൽ ആവശ്യമായ മാറ്റങ്ങൾ പീനൽകോഡിൽ കൊണ്ടുവന്നേ മതിയാവൂ.
ക്രിമനൽവത്കരണം രാജ്യത്ത് എല്ലാമേഖലയിലും ഇന്നു വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു. ക്രിമനലുകളെ നേരിടാൻ രാജ്യത്തെ മുഖ്യനിയമം ഐപിസി തന്നെയാണ്. അതുകൊണ്ടുതന്നെ ഈ നിയമത്തിലെ പോരായ്മകൾ നീക്കി അതിനെ ശക്തിപ്പെടുത്താനും മാറ്റങ്ങൾ വരുത്താനും ഇതിനു നിയോഗിക്കപ്പെട്ട സമിതി തയാറാകുമെന്നു പ്രതീക്ഷിക്കുന്നു.
അഡ്വ. ജി. സുഗുണൻ