Monday, November 16, 2020 12:42 AM IST
യൂറോപ്യൻ യൂണിയനിലെ പ്രമുഖ രാജ്യങ്ങളുടെ തലവന്മാർ കഴിഞ്ഞദിവസം നടത്തിയ ചർച്ചകൾ ഇപ്പോൾ യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഇസ്ലാമിക ഭീകരവാദം എങ്ങനെ അമർച്ച ചെയ്യാം എന്നതിനെക്കുറിച്ചായിരുന്നു. ജർമൻ ചാൻസലർ ആംഗല മെർക്കൽ, ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർട്സ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, നെതർലൻഡ്സിന്റെ പ്രധാനമന്ത്രി മാർക്ക് റുട്ടെ മുതലായവരാണ് ചർച്ചയിൽ പങ്കെടുത്തത്. ഈ രാജ്യങ്ങൾ അടുത്തയിടെ ഇസ്ലാമിക ജിഹാദിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുകയുണ്ടായി.
മാത്രമല്ല, നവംബർ 13 ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ പല സ്ഥലങ്ങളിലായി നടന്ന ഭീകരാക്രമണത്തിന്റെ അഞ്ചാം വാർഷികം കൂടിയായിരുന്നു. അന്നു നിരപരാധികളായ 130 പേരാണു കൊല്ലപ്പെട്ടത്. ഒരു സ്റ്റേഡിയത്തിനു വെളിയിലും തിയറ്ററിലും റെസ്റ്ററന്റിലുമായിരുന്നു ആക്രമണം. ബാറ്റാക്ലാ തിയറ്ററിൽ നടത്തിയ സ്ഫോടനത്തിൽ മാത്രം 70 പേർ മരിച്ചു.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ എണ്ണമറ്റ ആക്രമണങ്ങളുണ്ടായി. യൂറോപ്പ് ജീവിക്കാൻ ഏറ്റവും സുരക്ഷിതമായ ദേശമാണെന്ന സങ്കല്പം തകർന്നു.
മാത്രമല്ല സമാധാനപ്രിയരും ജനാധിപത്യവാദികളും സമത്വചിന്താഗതിക്കാരുമായ യൂറോപ്യൻ ജനതയ്ക്ക് കുടിയേറ്റക്കാരോടും അഭയാർഥികളോടുമുള്ള മനോഭാവത്തിലും മാറ്റംവന്നു.
ഇസ്ലാമിക ഭീകരതയുടെ ഏറ്റവും വലിയ ഇര നിഷ്കളങ്കരായ സാധാരണക്കാരാണ്. അവർ ഏറ്റവുമധികം കൊല്ലപ്പെട്ടത് ഫ്രാൻസിലും. ഫ്രാൻസിലെ 6.7 കോടി ജനങ്ങളിൽ അഞ്ചു ശതമാനം മാത്രമാണു മുസ്ലിങ്ങളെങ്കിലും അവരിലെ അഗണ്യ ന്യൂനപക്ഷമായ ഭീകരവാദികൾക്ക് രാജ്യത്തെ മുഴുവൻ ഭീതിയിലാഴ്ത്താൻ കഴിഞ്ഞിരിക്കുന്നു! സമാധാനപ്രിയരായ മുസ്ലിങ്ങൾക്കുപോലും അവിടെ സുരക്ഷിതത്വമില്ല എന്നതാണ് വാസ്തവം. അക്രമണത്തിനെതിരേ സംസാരിക്കുന്ന ഇമാമുമാർ പോലീസ് സംരക്ഷണത്തിലാണു സഞ്ചരിക്കുന്നതും സംസാരിക്കുന്നതും.
അഭിപ്രായ സ്വാതന്ത്ര്യത്തെ വിശുദ്ധമായ പൗരാവകാശമായിട്ടാണ് ഫ്രഞ്ചു ജനത കാണുന്നത്. എന്നാൽ, മതതീവ്രവാദികൾക്ക് അങ്ങനെയല്ല. അതുകൊണ്ടാണ് ഷാർളി ഹെബ്ദോ എന്ന വിനോദ മാസികയിൽ വന്ന ചില കാർട്ടൂണുകൾ പ്രവാചകനിന്ദാപരമാണെന്ന് ആരോപിച്ച് അവർ കൊലപാതക പരന്പരകൾ തന്നെ അഴിച്ചുവിട്ടത്.
ഒക്ടോബർ ആദ്യവാരം ഫ്രഞ്ച് പ്രസിഡന്റ് നടത്തിയ ഒരു പ്രസംഗത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിനെതിരേ യുദ്ധം പ്രഖ്യാപിക്കുകയുണ്ടായി. കാർട്ടൂണിനെതിരേ നിരപരാധികളുടെ രക്തംചൊരിഞ്ഞവർ വിചാരണ നേരിടാൻ തുടങ്ങുന്ന അവസരമായിരുന്നു അത്. വിചാരണ നടക്കുന്നത് അതികർക്കശമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ്. തീവ്രവാദ ഭീഷണി ഒട്ടും തന്നെ കുറഞ്ഞിട്ടില്ല എന്ന് ഭരണകൂടത്തിനുമറിയാം. സാക്ഷികളെ ഭീഷണിപ്പെടുത്താൻ കഠാരയുമായി വന്ന ഒരു തീവ്രവാദിയെ പോലീസ് കീഴ്പ്പെടുത്തുകയുണ്ടായി. സമൂഹത്തിൽ ഭീതിപരത്താൻ ഇസ്ലാമിക ഭീകരവാദത്തിനു കഴിഞ്ഞിട്ടുണ്ട്.
മക്രോണിന്റെ പ്രസംഗത്തിനുശേഷം അദ്ദേഹത്തെ ഇസ്ലാമിന്റെ ശത്രുവായി തീവ്രവാദി മുസ്ലിങ്ങൾ മുദ്രയടിക്കുകയുണ്ടായി. അതേത്തുടർന്നാണ് അധ്യാപകൻ സാമുവൽ പാറ്റിയെയും നീസിലെ കത്തോലിക്കപള്ളിയിൽവച്ച് മൂന്ന് വിശ്വാസികളെയും ഭീകരൻമാർ കൊലചെയ്തത്. യുദ്ധം എന്നുള്ള മാക്രോണിന്റെ പരാമർശം ശരിയല്ലെന്ന് ചില അൾട്രാ ലിബറലുകൾ പറഞ്ഞെങ്കിലും അതു വിലപ്പോയില്ല. തീവ്രവാദികളും ജിഹാദ് തന്നെയാണല്ലോ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇസ്ലാമിക ഭീകരവാദം ഒരു ആഗോള പ്രതിഭാസമാണ്. അതിന്റെ ഭവിഷ്യത്ത് അനുഭവി ക്കേണ്ടിവരുന്നതു മുസ്ലിങ്ങളും ന്യൂനപക്ഷങ്ങളുമാണ്. മിതവാദികളായ മുസ്ലിങ്ങൾ ഇസ്ലാമിന്റെ ഏകാധിപത്യത്തിൽ കഴിയാൻ താത്പര്യപ്പെടുന്നവരല്ല. തീവ്രവാദികൾ പാശ്ചാത്യലോകത്തെ ശത്രുവായി കാണുന്നത് അവിടെ നിലവിലുള്ള സ്വതന്ത്രചിന്തയുടെയും ജനാധിപത്യത്തിന്റെയും പേരിലാണ്. ഫ്രാൻസിൽ മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളിലെല്ലാം ലിംഗസമത്വം, അഭിപ്രായസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം മുതലായവ നിയമപരിരക്ഷയുള്ള മൂല്യങ്ങളാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും മതരഹിതരായി ജീവിക്കാനും കഴിയും.
തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് ഇതൊന്നും സ്വീകാര്യമല്ല. ഏഴാം നൂറ്റാണ്ടിൽ അറേബ്യൻ ഉപദ്വീപിൽ നിലവിലിരുന്ന സമൂഹ ജീവിതക്രമം പുനഃസ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യം. അതിനു വേണ്ടി ഏതറ്റംവരെ പോകാനും അവർ തയാറാണുതാനും. യൂറോപ്പും ഈ പാത പിന്തുടരണം എന്നവർ ആഗ്രഹിക്കുന്നു. അവരുടെ ആശയങ്ങൾ പ്രായോഗികമാക്കാൻ അവർക്കു കിട്ടുന്ന ചാവേറുകൾ യൂറോപ്യൻ രാജ്യങ്ങളിൽ സമാന്തര സമൂഹങ്ങളായി, ഗെറ്റോകളിൽ പാർക്കുന്ന ഇസ്ലാമിക കൂടാരങ്ങളിൽ നിന്നാണ്. അവിടങ്ങളിൽ യൂറോപ്യൻ നിയമങ്ങളും ജീവിതശൈലികളും കടന്നുകയറാതെ അവർ സൂക്ഷിക്കുന്നുമുണ്ട്.
ഫ്രാൻസിലെ 150 സ്ഥലങ്ങളിൽ സമൂഹജീവിതം നിയന്ത്രിക്കുന്നതു തീവ്രവാദികളാണെന്ന് ഇസ്ലാമോളജി വിദഗ്ധനായ ബർനാർഡ് റൂഷിയേറിന്റെ പഠനത്തിൽ പറയുന്നു. അവിടങ്ങളിൽ കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ പോകാറില്ല. സ്ത്രീകൾ പുറത്തിറങ്ങാറില്ല. ഇസ്ലാമിക മതനിയമമാണ് പാലിക്കപ്പെടുന്നത്. അനിസ്ലാമികമായ സകലതിനോടും വെറുപ്പും വിദ്വേഷവും പ്രസംഗിക്കപ്പെടുന്നു. ഇത്തരം ഗെറ്റോകൾ പല യൂറോപ്യൻ രാജ്യങ്ങളിലുമുണ്ട്. തീവ്രവാദികൾ ജനിക്കുന്നതും വളരുന്നതും റിക്രൂട്ട് ചെയ്യപ്പെടുന്നതും ഇത്തരം കേന്ദ്രങ്ങളിൽനിന്നാണ്.
സ്വീഡൻ, യുകെ, ജർമനി മുതലായ രാജ്യങ്ങളിലെല്ലാം ഇത്തരം ഗെറ്റോകൾ നിരവധിയാണ്. രാഷ്ട്രഭാഷ അവിടങ്ങളിൽ സംസാരിക്കപ്പെടുന്നില്ല. തീവ്രവാദികളായ മതപ്രസംഗകരും ചില ഗോത്രത്തലവന്മാരുമാണ് ഭരിക്കുക. രാഷ്ട്രം പ്രസക്തമല്ലാത്ത സ്ഥലങ്ങൾ. അധ്യാപകരെ അനുസരിക്കാൻ ഇത്തരം സ്ഥലങ്ങളിൽനിന്നുള്ള കുട്ടികൾ തയാറല്ല. മറ്റു മതസ്ഥരും ദേശക്കാരുമായ ഇതര വിദ്യാർഥികളെ ദേഹോപദ്രവം ഏല്പിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും അതിസാധാരണം. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ, ഹോളോകോസ്റ്റ്, പരിണാമസിദ്ധാന്തം എന്നിവ ചർച്ച ചെയ്യാൻ അധ്യാപകർ ഭയപ്പെടുന്നു. അധ്യാപികമാരോട് ബഹുമാനം പുലർത്തുക കുറച്ചിലായി കരുതുന്ന ഈ കുട്ടികളാണ് ഭാവിയിൽ തീവ്രവാദികളും കൊലപാതകത്തിന്റെ മൊത്ത വ്യാപാരികളുമാകുന്നത്.
തീവ്രവാദത്തിനെതിരായ യുദ്ധത്തിന്റെ ഒരു സുപ്രധാന മുന്നണി ഇത്തരം സങ്കുചിത കേന്ദ്രങ്ങളായിരിക്കുമെന്ന് പ്രസിഡന്റ് മക്രോൺ പറയുകയുണ്ടായി. ഓസ്ട്രിയൻ ചാൻസലർ ഇതു ശരിവയ്ക്കുകയും ചെയ്തു. ‘പൊളിറ്റിക്കൽ കറക്റ്റ്നെസി’ന്റെ പേരിൽ ഇസ്ലാമിന്റെ പേരുപോലും ഉച്ചരിക്കാതെ ‘ഭീകരവാദം’ എന്നുമാത്രം പറയുന്ന സന്പ്രദായം യൂറോപ്യൻ നേതാക്കൾ ഉപേക്ഷിച്ചതു ശ്രദ്ധേയമായി. ഫ്രഞ്ച് ജനതയെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നതു തടയാൻ ഫ്രഞ്ച് പാർലമെന്റ് നിയോഗിച്ച ഒരു സമിതി 44 നിർദേശങ്ങൾ വച്ചിരുന്നു.
ഭീകരവാദത്തിനു പിന്നിലുള്ള തത്വശാസ്ത്രത്തെയും സാമൂഹ്യചുറ്റുപാടുകളെയും തിരിച്ചറിഞ്ഞു പ്രതിരോധിക്കാൻ ഓസ്ട്രിയ ആദ്യത്തെ ചുവടുവച്ചുകഴിഞ്ഞു. ഇന്നത്തെ ഭയാനകമായ സാഹചര്യത്തിൽ ഭരണകൂടങ്ങൾ കൂടുതൽ കർക്കശമായി ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം. അധ്യാപകനെ തലവെട്ടിക്കൊന്നതിനുശേഷം ഒരു ജർമൻ ദിനപത്രം നടത്തിയ അഭിപ്രായസർവേയിൽ 74 ശതമാനം പേരും ഇസ്ലാമികവത്കരണത്തിനെതിരേ സർക്കാർ കൂടുതൽ ശക്തമായി ഇടപെടണം എന്നാവശ്യപ്പെടുകയുണ്ടായി. അതിൽ കുടിയേറ്റക്കാരായ മുസ്ലിങ്ങളിൽ 59 ശതമാനവും മുൻതാമസക്കാരായ മുസ്ലിങ്ങളിൽ 76 ശതമാനവും ഇതേ ചിന്താഗതിക്കാരാണ്.
സമൂഹജീവിതത്തിന്റെ വിവിധ മേഖലകളിൽ ഇസ്ലാമിസ്റ്റുകൾ നുഴഞ്ഞുകയറി സ്വാധീനമുറപ്പിക്കുന്നതിന്റെ ഉദാഹരണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ യൂറോപ്യൻ ദിനപത്രങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ മേഖലകളിൽ മേൽക്കൈ നേടി മറ്റാളുകളെ ഭീഷണിപ്പെടുത്തിയോ കുരുക്കുകളിൽപ്പെടുത്തിയോ അകറ്റി, തികച്ചും ഇസ്ലാമികമാക്കുകയാണു ലക്ഷ്യം. ഇത്തരം പ്രവൃത്തികൾ ആത്യന്തികമായി ഇസ്ലാമിനുതന്നെയാണു ദോഷകരമായി ഭവിക്കുക എന്ന് ആ മതാനുയായികൾ മനസിലാക്കേണ്ടിയിരിക്കുന്നു.
സഹിഷ്ണുതയും പരസ്പരബഹുമാനവും രാഷ്ട്രനിയമ സംവിധാനങ്ങളോടുള്ള ആദരവുമില്ലെങ്കിൽ അരാജകത്വമായിരിക്കും ഫലം. മാത്രമല്ല, തീവ്രവാദം മറ്റു തീവ്രവാദങ്ങൾക്കു വഴിമരുന്നിടുകയും ചെയ്യും. സ്വീഡനിലും മറ്റു രാജ്യങ്ങളിലും അഭയാർഥികൾക്കും കുടിയേറ്റക്കാർക്കുമെതിരേ ഉണ്ടായ ജനരോഷത്തിന്റെ കാരണമായി ഇരവാദം ഉന്നയിക്കുന്നതോ തീവ്രവലതുപക്ഷക്കാരെ കുറ്റപ്പെടുത്തുന്നതോ കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യമാണ്. ഈ രാജ്യങ്ങൾ മുസ്ലിങ്ങളായ അഭയാർഥികളെ രണ്ടു കൈകളുംനീട്ടി സ്വീകരിച്ചതാണ് എന്നോർക്കണം.
ജർമൻ ഭരണകക്ഷിയായ സിഡിയുവിന്റെ നേതാവും ഹെസെ സംസ്ഥാനത്തെ നിയമസഭാംഗവുമായ തുർക്കി വംശജൻ ഇസ്മായിൽ ടിപ്പിയുടെ അഭിപ്രായത്തിൽ, ഇനിയും കൃത്യമായി ഇടപെട്ടില്ലെങ്കിൽ ജർമനിയിൽ ജിഹാദികളുടെ പുതിയൊരു തലമുറ ഉയർന്നുവരും. ഇന്നത്തെക്കാൾ വലിയ പ്രശ്നങ്ങളാകും അപ്പോൾ ഉണ്ടാവുക. പതിനൊന്നു വയസുകാരൻ തന്നെ അധ്യാപികയുടെ തലയെടുക്കുമെന്നു പേടിപ്പിക്കുന്പോൾ, ആ തലമുറ അടുത്തെത്തിക്കഴിഞ്ഞു എന്ന് ഊഹിക്കണം. ടിപ്പി ഇസ്ലാം മതവിശ്വാസിയാണ്, തീവ്രവാദികളുടെ തലവെട്ടൽ ഭീഷണി അദ്ദേഹത്തിനെതിരേയും നിലവിലുണ്ട്.
ഡോ. വറുഗീസ് പുളിമരം