Wednesday, August 4, 2021 12:19 AM IST
ഇന്ത്യയും അയൽ രാജ്യങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കം പലപ്പോഴും സംഘർഷങ്ങളിലേക്കു നയിക്കാറുണ്ട്. ഏറ്റവും ഒടുവിൽ ചൈനയുടെ കടന്നുകയറ്റവും ഏറ്റുമുട്ടലിലാണ് കലാശിച്ചത്. എന്നാൽ രാജ്യത്തിനകത്ത് സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കത്തിൽ പോലീസുകാരുടെ ജീവൻ നഷ്ടമായ സംഭവം അതീവ ദുഃഖകരവും ആശങ്കാജനകവുമാണ്. പല സംസ്ഥാനങ്ങളും തമ്മിൽ തർക്കമുണ്ടാകുന്നത് നദീജലം പങ്കിടുന്നതു സംബന്ധിച്ചാണ്. പലപ്പോഴും പിടിവിട്ടുപോയിട്ടുള്ള നദീജല തർക്കങ്ങൾ വലിയ കലാപത്തിലും കൊലപാതകങ്ങളിലുമാണ് കലാശിച്ചിരിക്കുന്നത്.
കർണാടകയും തമിഴ്നാടും തമ്മിലുള്ള കാവേരി നദീജല തർക്കവും ഒഡീഷയും ഛത്തീസ്ഗഡും തമ്മിലുള്ള മഹാനദി ജല തർക്കവുമെല്ലാം പതിറ്റാണ്ടുകളായി നിലനിൽക്കുന്നു. കേരളവും തമിഴ്നാടും തമ്മിൽ മുല്ലപ്പെരിയാർ വിഷയത്തിലും അഭിപ്രായ ഭിന്നത രൂക്ഷമാണ്.
എന്നാൽ ഇതിൽനിന്നെല്ലാം വിഭിന്നമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തിതർക്കം. അവിടെ അയൽ സംസ്ഥാനങ്ങൾ ശത്രുരാജ്യമെന്ന കണക്കെയാണ് അതിർത്തി പ്രശ്നത്തിൽ നിലപാടെടുക്കുന്നത്. ഏറ്റവും ഒടുവിൽ ആസാം-മിസോറം അതിർത്തിത്തർക്കം ആറ് ആസാം പോലീസുകാരുടെ മരണത്തിലാണ് കലാശിച്ചത്. 42 പോലീസുകാർക്കു പരിക്കേൽക്കുകയും ചെയ്തു.
വിഭജനം വരുത്തിവച്ച തർക്കങ്ങൾ
ആദിവാസി-ഗോത്ര വിഭഗങ്ങൾ ഏറെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂപടത്തിൽ രേഖപ്പെടുത്തിയ പല അതിർത്തികളും പ്രദേശത്തെ ജനങ്ങൾ അംഗീകരിക്കുന്നില്ല. ഇതു പലപ്പോഴും വെല്ലുവിളികൾക്കും അക്രമങ്ങൾക്കും കാരണമാകുന്നു. ജൂലൈ 26ന് വലിയ അക്രമങ്ങൾക്കു കാരണമായ ആസാം-മിസോറം അതിർത്തി തർക്കത്തിന്റെ അടിസ്ഥാനവും ഇതുതന്നെ. നുഴഞ്ഞുകയറിയെന്ന ആരോപണവുമായി രണ്ട് സംസ്ഥാനങ്ങളുടെയും അതിർത്തിയിലെ ജനങ്ങൾ പരസ്പരം അക്രമങ്ങൾ നടത്തുകയായിരുന്നു.
ത്രിപുരയും മണിപ്പൂരുമൊഴികെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളെല്ലാം ആസാമിനെ വിഭജിച്ചു രൂപീകരിച്ചതാണ്. ആദ്യവിഭജനത്തിൽ 1963 ഡിസംബർ ഒന്നിന് നാഗാലാൻഡ് രൂപീകരിക്കപ്പെട്ടു. 1970 ഏപ്രിൽ രണ്ടിന് ആസാമിനെ വിഭജിച്ച് മേഘാലയ രൂപീകരിച്ചു. പിന്നീട് 1972 ജനുവരി 21ന് മിസോറമും അരുണാചൽപ്രദേശും രൂപീകൃതമായി.
ആസാമിന്റെ അയൽ സംസ്ഥാനങ്ങളുടെ അതിർത്തി പലപ്പോഴും ഒരു കുന്നിനു കുറുകെയാകാം, അല്ലെങ്കിൽ വനത്തിന്റെ നടുവിൽക്കൂടിയാകാം. ഇവയെല്ലാം അവസാനിക്കുന്നതാകട്ടെ ആസാമിലെയോ അയൽസംസ്ഥാനങ്ങളിലെയോ ഗ്രാമങ്ങളിലും. ആദിവാസി വിഭാഗങ്ങൾ വേട്ടയാടിക്കൊണ്ടിരിക്കുന്ന വനപ്രദേശത്തോ കൃഷിയിടങ്ങളിലോ ആണ് ഇത്തരം അതിർത്തിയെങ്കിൽ ഗോത്രവിഭാഗങ്ങൾ തമ്മിൽ വൈരം മൂർച്ഛിക്കും. സമാനമായ തരത്തിലുള്ള അക്രമ സംഭവങ്ങളാണ് പോലീസുകാരുടെ കൊലപാതകത്തിലേക്ക് എത്തിയത്.
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ പുകഞ്ഞുകൊണ്ടിരുന്ന സംഘർഷമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു മൂലകാരണം. ആസാമിലെ ഓരോ അതിർത്തിത്തർക്കത്തിനും അതിന്റേതായ അവകാശവാദങ്ങളും പ്രതിവാദങ്ങളുമുണ്ട്.
മേഘാലയയുമായി 12 തർക്കങ്ങൾ
ആസാമും മേഘാലയയും തമ്മിലുള്ള പ്രശ്നം ആരംഭിച്ചത് 1971 ലെ ആസാം പുനഃസംഘടനാ നിയമത്തെ മേഘാലയ എതിർത്തതോടെയാണ്. ഇപ്പോഴത്തെ കാർബി ആംഗ്ലോംഗ് ജില്ലയായ മിക്കിർ മലനിരകളിലെ ഒന്ന്, രണ്ട് ബ്ലോക്കുകൾ ആസാമിനു നൽകി. എന്നാൽ 1835 ലെ നോട്ടിഫിക്കേഷൻ പ്രകാരം ഈ രണ്ട് ബ്ലോക്കുകളും പഴയ യുണൈറ്റഡ് ഖാസിയുടെയും ജൈന്തിയ ഹിൽസ് ജില്ലയുടെയും ഭാഗമായിരുന്നുവെന്ന് മേഘാലയ വാദിക്കുന്നു. 733 കിലോമീറ്റർ ആസാം-മേഘാലയ അതിർത്തിയിൽ 12 ഇടങ്ങളിൽ തർക്കങ്ങളുണ്ട്.
1872, 1929 സർവേ മാപ്പുകളും 1878, 1951 ലെ ചില വിജ്ഞാപനങ്ങളും അടിസ്ഥാനമാക്കിയാണ് മേഘാലയ നിലപാടെടുക്കുന്നത്. എന്നാൽ ചുരചന്ദ് കമ്മിറ്റിയുടെ നിർദേശങ്ങൾ അടിസ്ഥാനമാക്കണമെന്നാണ് ആസാമിന്റെ വാദം. മേഘാലയ ഇതംഗീകരിക്കുന്നില്ല. തർക്കമുള്ള പ്രദേശങ്ങളിൽ സംയുക്ത സർവേ നടത്തി തർക്കം പരിഹരിക്കാനുള്ള വഴികൾ ചർച്ച ചെയ്യാൻ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ ഈ മാസം ആറിന് ഗോഹട്ടിയിൽ കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്നു.
അരുണാചൽ പ്രദേശിന്റെ തർക്കവും സമാനമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പുനഃസംഘടനയിൽ മലയോര ഗോത്രത്തലവന്മാരും സമുദായങ്ങളും പരമ്പരാഗതമായി ഉൾപ്പെട്ടിരുന്ന സമതലപ്രദേശങ്ങളിലെ നിരവധി വനപ്രദേശങ്ങൾ ഏകപക്ഷീയമായി ആസാമിലേക്കു മാറ്റിയെന്നാണ് അരുണാചലിന്റെ പരാതി. 1987 ൽ അരുണാചൽ പ്രദേശ് സംസ്ഥാന പദവി നേടിയ ശേഷം ഇതുസംബന്ധിച്ചു പഠിക്കാൻ മൂന്നംഗസമിതിയെ നിയോഗിച്ചിരുന്നു. ചില പ്രദേശങ്ങൾ ആസാമിൽനിന്ന് അരുണാചലിലേക്ക് മാറ്റണമെന്നായിരുന്നു സമിതിയുടെ ശിപാർശ. എന്നാൽ ആസാം ഇതിനെ എതിർത്തു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
വിട്ടുവീഴ്ചയില്ലാതെ നാഗാലാൻഡ്
വടക്കുകിഴക്കൻ മേഖലയിലെ മറ്റൊരു അതിർത്തിത്തർക്കം ആസാമും നാഗാലാൻഡും തമ്മിലുള്ളതാണ്. 1963 ൽ നാഗാലാൻഡ് സംസ്ഥാനമായതു മുതൽ തർക്കം നിലനിൽക്കുന്നു. നാഗ ഹിൽസും ട്യുൻസാങ് ഏരിയയും പുതിയ അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റായി സംയോജിപ്പിച്ച 1925ലെ നോട്ടിഫിക്കേഷൻ പ്രകാരമുള്ള അതിർത്തിയാണ് 1962ലെ നാഗാലാൻഡ് സ്റ്റേറ്റ് ആക്ട് പ്രകാരമുള്ളത്. എന്നാൽ, നാഗാലാൻഡ് ഇതംഗീകരിക്കുന്നില്ല, കൂടാതെ നോർത്ത് കച്ചാർ, നാഗോൺ ജില്ലകളിൽ നാഗാധിനിവേശമുള്ള എല്ലാ പ്രദേശങ്ങളും വേണമെന്നും ആവശ്യപ്പെട്ടു.
നാഗാലാൻഡ് പ്രഖ്യാപിച്ച അതിർത്തികൾ അംഗീകരിക്കാത്തതിനാൽ, ആസാമും നാഗാലാൻഡും തമ്മിൽ സംഘർഷം ഉടലെടുത്തു. 1965 ലാണ് ആദ്യ അതിർത്തി സംഘർഷമുണ്ടായത്.
1968ലും 1979 ലും അതിർത്തിയിൽ വലിയ ഏറ്റുമുട്ടലുകൾ നടന്നു. പിന്നീട് ആസാം സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. 2005 ൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിവിധ അന്തർസംസ്ഥാന അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കമ്മീഷൻ രൂപീകരിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിക്കുകയും ചെയ്തിരുന്നു. ആസാം-നാഗാലാൻഡ് അതിർത്തിത്തർക്കം പരിഹരിക്കാൻ കേന്ദ്രം നേരത്തേ സുന്ദരം കമ്മീഷൻ (1971), ശാസ്ത്രി കമ്മീഷൻ (1985) എന്നിവ രൂപീകരിച്ചിരുന്നു. എന്നാൽ ഈ കമ്മീഷനുകളുടെ ശിപാർശകൾ ബന്ധപ്പെട്ട സംസ്ഥാനങ്ങൾ അംഗീകരിക്കാത്തതിനാൽ പ്രശ്നം പരിഹരിക്കപ്പെട്ടില്ല.
മിസോറം അതിർത്തിയിൽ തീക്കളി
ആസാം-മിസോറം അതിർത്തി 164.6 കിലോമീറ്ററാണ്. ആസാമിലെ കച്ചാർ, ഹൈലകണ്ഡി, കരിംഗഞ്ച് ജില്ലകളും മിസോറമിലെ കൊലാസിബ്, മമിത്, ഐസ്വാൾ ജില്ലകളുമാണ് അതിർത്തി പങ്കിടുന്നത്. ബ്രിട്ടിഷ് ഭരണകാലത്തുള്ള രണ്ട് അതിർത്തി നിർണയങ്ങളിൽ ഏത് പിന്തുടരണം എന്നതു സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ് ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള തർക്കങ്ങൾക്കു കാരണം. ഇപ്പോൾ കാച്ചർ, ഹൈലകണ്ഡി, കരിംഗഞ്ച് ജില്ലകൾ ഉൾപ്പെടുന്ന ബരാക് താഴ്വരയായ കാച്ചാർ സമതലങ്ങളിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഉയർന്നുവന്ന ബ്രിട്ടീഷ് തേയിലത്തോട്ടങ്ങളുടെ വ്യാപനം സമീപത്തെ ലുഷായ് കുന്നുകളിലെ മിസോ വംശജർക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.
1875 ഓഗസ്റ്റിൽ, കച്ചാർ ജില്ലയുടെ തെക്കൻ അതിർത്തി ആസാം ഗസറ്റിൽ പരസ്യപ്പെടുത്തി. ബ്രിട്ടീഷുകാർ അന്ന് അഞ്ചാം തവണയാണ് ലുഷായ് കുന്നുകളും കാച്ചാർ സമതലങ്ങളും തമ്മിലുള്ള അതിർത്തി വരച്ചതെന്നും അന്നാണ് ആദ്യമായി തങ്ങളോട് കൂടിയാലോചന നടത്തിയ ശേഷം പുനർനിർണയം നടത്തിയതെന്നും മിസോ വംശജർ പറയുന്നു. എന്നാൽ 1933 ൽ ലുഷായ് ഹിൽസും അന്നത്തെ മണിപ്പൂർ നാട്ടുരാജ്യവും തമ്മിലുള്ള അതിർത്തി നിർണയിക്കപ്പെട്ടു. മണിപ്പൂർ അതിർത്തി ആരംഭിച്ചത് ലുഷായ് ഹിൽസ്, ആസാമിലെ കാച്ചാർ ജില്ല, മണിപ്പൂർ സംസ്ഥാനം എന്നീ മൂന്ന് പ്രദേശങ്ങൾ ചേരുന്ന അതിർത്തി പോയന്റിൽ നിന്നാണ്. എന്നാൽ മിസോ വംശജർ ഈ അതിർത്തി നിർണയത്തെ അംഗീകരിച്ചിരുന്നില്ല. 1875 ലെ അതിർത്തിയെയാണ് അവർ പിന്തുണച്ചത്.
എന്നാൽ അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളുടെയും ഉടമസ്ഥതയിലല്ലാത്ത പ്രദേശങ്ങളിൽ തൽസ്ഥിതി തുടരും എന്ന് ആസമും മിസോറമും തമ്മിലുള്ള അന്നത്തെ കരാരിൽ പറഞ്ഞിരുന്നു.
ആസാം-മിസോറം അതിർത്തിയിൽ നിലവിൽ ആസാം വനംവകുപ്പിന്റെ അധീനതയിലുള്ള 509 ചതുരശ്ര മൈൽ വനമേഖല മിസോറം വനംവകുപ്പിനു വിട്ടുനൽകണമെന്നാണ് മിസോറമിലെ ആക്ഷൻ കമ്മിറ്റിയും വിവിധ രാഷ്ട്രീയ പാർട്ടികളും ചേർന്ന് 2018ൽ പ്രധാനമന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. 2018ൽ അതിർത്തിയിൽ സംഘർഷവും ഉടലെടുത്തിരുന്നു. നിരവധി വീടുകളും സ്ഥാപനങ്ങളും തീവച്ചു നശിപ്പിക്കുകയും നിരവധി പേര്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇന്ത്യയെ സംബന്ധിച്ച് വടക്കുകിഴക്കൻ മേഖല ഏറെ തന്ത്രപ്രധാനമാണ്. അവിടെയുണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾ പോലും രാജ്യസുരക്ഷയെ ബാധിക്കാം. അതിനാൽ ഈ മേഖലയിലെ സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ കേന്ദ്രസർക്കാർ ഗൗരവത്തിലെടുക്കുകയും ശാശ്വത പരിഹാരം ഉണ്ടാക്കുകയും വേണം. ഏറെ വൈകാരികമായി പ്രതികരിക്കുന്ന ഗോത്രവിഭാഗങ്ങളെ പരസ്പരം ഏറ്റുമുട്ടാൻ വിട്ടുകൊടുക്കരുത്.
സി.കെ. കുര്യാച്ചൻ