Sunday, October 10, 2021 12:12 AM IST
ഡോ. ഫാ. സിജോണ് കുഴിക്കാട്ടുമ്യാലിൽ
എല്ലാ വർഷവും ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ലോക മാനസികാരോഗ്യ ഫെഡറേഷൻ, വേൾഡ് സൈക്യാട്രി അസോസിയേഷൻ എന്നീ സംഘടനകളാണ് ദിനാചരണത്തിന് നേതൃത്വം കൊടുക്കുന്നത്. ഈ വർഷത്തെ ചിന്താവിഷയം ലോകത്തിലെ സന്തുലിതമല്ലാത്ത മാനസികാരോഗ്യശുശ്രൂഷ എന്നതാണ്.
ആരോഗ്യം എന്നാൽ, ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ സൗഖ്യാവസ്ഥയാണ്, രോഗത്തിന്റെ അഭാവം മാത്രമല്ല എന്ന നിർവചനത്തിന്റെ പ്രസക്തി ഇവിടെ വ്യക്തമാക്കുന്നു. ആരോഗ്യമെന്ന പദത്തിൽ മാനസികാരോഗ്യം അന്തർലീനമായിരിക്കുന്നു. ലോകാരോഗ്യസംഘടനയുടെ, വീടുതോറുമുള്ള ഒരു പഠന സർവേ അനുസരിച്ച് ഏതു സമൂഹത്തിലും ഒരു ശതമാനം പേർ ഗൗരവമേറിയ മനോരോഗമുള്ളവരാണെന്നും 10 ശതമാനം പേർ ലഘുവായ മനോരോഗമുള്ളവരാണെന്നും കണക്കാക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിൽ കൂടുതൽ ജനങ്ങൾ ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. മനോരോഗചികിത്സാസൗകര്യങ്ങൾ നഗരങ്ങളിലാണ് കൂടുതലുള്ളത്. വളരെയധികം രോഗികൾക്ക് വേണ്ടവിധത്തിലുള്ള ചികിത്സ നേരത്തേതന്നെ ലഭിക്കാൻ ഇതു തടസം നിൽക്കുന്നു. മനോരോഗത്തെപ്പറ്റിയുള്ള അന്ധവിശ്വാസങ്ങളും അജ്ഞതയും ദുരഭിമാനവും ചികിത്സ തേടാൻ പലരെയും വിമുഖരാക്കുകയും ചെയ്യുന്നു.
അന്ധവിശ്വാസങ്ങൾ
മനോരോഗങ്ങളെപ്പറ്റിയുള്ള അന്ധവിശ്വാസങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദുർഭൂതങ്ങളെ പുറത്തു കളയാൻവേണ്ടി തലയോട്ടിയിൽ തുളകളുണ്ടാക്കുന്ന സന്പ്രദായം നൂറ്റാണ്ടുകൾക്കു മുൻപു നിലനിന്നിരുന്നു. യൂറോപ്പിൽ "ഇരുണ്ട കാലഘട്ടം’ എന്നറിയപ്പെടുന്ന 15-16 നൂറ്റാണ്ടുകളിൽ, ചെകുത്താനുമായി സഖ്യം ചെയ്തവരെന്നു കരുതി, ദുർമന്ത്രവാദികളെന്നു മുദ്രകുത്തി മനോരോഗികളെ മുഖ്യധാരയിൽനിന്നു മാറ്റിനിർത്തിയിട്ടുണ്ട്.
മനോരോഗ ചികിത്സാരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളിലുണ്ടായ വളർച്ചയെപ്പറ്റി ഇന്നും ജനങ്ങൾക്കിടയിൽ കാര്യമായ അറിവ് സിദ്ധിച്ചിട്ടില്ല. ഒട്ടുമിക്ക മനോരോഗങ്ങളും ചികിത്സിച്ചു ഭേദമാക്കാമെന്നും പരിചരണവും മരുന്നുകളുടെ കൃത്യമായ ഉപയോഗവും പുനരധിവാസശ്രമങ്ങളുംകൊണ്ട് രോഗികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്നും ഒരു പരിധിവരെ ഉറപ്പാണ്.
മാനസികാരോഗ്യ ചികിത്സ രണ്ടാം സ്ഥാനത്ത്
ശാരീരികാരോഗ്യം എല്ലാ ആളുകളുംതന്നെ സുപ്രധാനമായി കാണുന്നുണ്ട്. ഒരു ജലദോഷം വന്നാൽപോലും ആളുകൾ ആശുപത്രികളെയോ ഡോക്ടർമാരെയോ സമീപിക്കാറുണ്ട്. ആരോഗ്യകാര്യങ്ങളിൽ പുലർത്തുന്ന ഇത്തരം സത്വര ശ്രദ്ധ മാനസികാരോഗ്യ കാര്യങ്ങളിൽ നാം അവലംബിച്ചു കാണുന്നില്ല.
വികസിതരാജ്യങ്ങളിൽ ശാരീരികാരോഗ്യം പോലെ മാനസികാരോഗ്യവും പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഇന്ത്യപോലുള്ള രാജ്യങ്ങളിൽ മാനസികാരോഗ്യ ചികിത്സാരംഗത്ത് കാര്യമായ ബോധവൽക്കരണങ്ങൾ നടക്കുന്നുണ്ടെന്ന് പറയാൻ സാധിക്കില്ല. മനോരോഗങ്ങളെ എന്തുകൊണ്ട് അവഗണിക്കുന്നു? അതിന് പല കാരണങ്ങളുണ്ട്.
രാജ്യത്ത് ആവശ്യത്തിന് വേണ്ടത്ര മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അഭാവം, മാനസികാരോഗ്യ കേന്ദ്രങ്ങളിൽ രോഗികളെ പരിചരിക്കാൻ ആവശ്യമായ ഭിഷഗ്വരന്മാരുടെ കുറവ്, മാനസികരോഗികളെ ചികിത്സിക്കാനും സംരക്ഷിക്കാനും വേണ്ടിവരുന്ന അധിക ജോലിഭാരവും ആശുപത്രികളിലെ അസൗകര്യങ്ങളും, മാനസികരോഗങ്ങൾ കൃത്യമായി തിരിച്ചറിയുന്നതിലുള്ള പരിമിതികൾ, ചെറിയ മാനസികരോഗങ്ങൾ പോലും ഭീകരമായ ഉന്മാദരോഗങ്ങൾ ആണെന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് എന്നിവ അവയിൽ ചിലതാണ്.
മാനസികരോഗങ്ങൾ പല വിധത്തിൽ
അടിസ്ഥാനപരമായി, മനോരോഗങ്ങളെ ഗൗരവമേറിയവ, ലഘുവായവ എന്നു തരംതിരിക്കാം. ഇവയ്ക്കു നിരവധി ഉപവിഭാഗങ്ങളുണ്ട്. സ്കിസോഫ്രീനിയ, കടുത്ത വികാരവിക്ഷോഭങ്ങൾ മുഖമുദ്രയായ വിഷാദരോഗം, ഉന്മാദവിഷാദരോഗം, സംശയരോഗം മുതലായവ ഗൗരവമേറിയ മനോരോഗങ്ങളിൽപ്പെടുന്നു.
ഉത്കണ്ഠാരോഗങ്ങൾ, സംഘർഷ പ്രത്യാഘാതരോഗങ്ങൾ, ഒബ്സസീവ് കംപൽസീവ് രോഗം, മോഹാലസ്യങ്ങൾ, ലൈംഗിക പ്രശ്നങ്ങൾ മുതലായവ ലഘു മനോരോഗങ്ങളാണ്. കൂടാതെ മദ്യപാനം, മയക്കുമരുന്നുപയോഗം മുതലായവകൊണ്ടുണ്ടാകുന്ന രോഗങ്ങൾ, മേധാക്ഷയം, കുട്ടികളിലെ മനോരോഗങ്ങൾ, പഠനവൈകല്യം, ബുദ്ധിമാന്ദ്യം, കൗമാര പ്രശ്നങ്ങൾ മുതലായവയും ഈ വിഭാഗത്തിൽ പെടുന്നു.
വിഷാദരോഗം കൂടുകയാണോ?
വ്യവസായവത്കരണത്തിനു ശേഷം ഡിജിറ്റൽ ലോകത്ത് എത്തിനിൽക്കുന്പോൾ വിഷാദരോഗ നിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അഞ്ചുപേരിൽ ഒരാൾക്കെന്ന തോതിൽ വിഷാദരോഗം ഇപ്പോൾ നമുക്കു ചുറ്റുമുണ്ട്. ഏകദേശം 350 ദശലക്ഷം പേർ ഈ നിമിഷം വിഷാദരോഗത്തോടു പൊരുതുന്നുണ്ട്. എട്ടുലക്ഷം പേരാണ് ഓരോ വർഷവും ആത്മഹത്യ ചെയ്യുന്നത്.
ഇതിൽ രണ്ടു ലക്ഷം പേർ ഇന്ത്യയിലാണ്. ഒഴിവാക്കാനാകുമായിരുന്ന ഈ ആത്മഹത്യകളിൽ തൊണ്ണൂറു ശതമാനവും തിരിച്ചറിയാനാകാതെപോയ വിഷാദരോഗത്തിന്റെ ഫലങ്ങളാണ്. നേരത്തെ കണ്ടെത്താനും ചികിത്സിച്ചു ഭേദമാക്കാനും കഴിയുന്ന രോഗാവസ്ഥയാണിത്.
കുട്ടിക്കാലത്ത് ആണിലും പെണ്ണിലും വിഷാദരോഗ സാധ്യത തുല്യമാണ്. എന്നാൽ, കൗമാര ആരംഭത്തോടെ ഇതിൽ മാറ്റം വരുന്നു. പ്രായപൂർത്തിയായ സ്ത്രീകളിൽ, വിഷാദരോഗ സാധ്യത പുരുഷന്മാരേക്കാൾ 3 മടങ്ങുവരെ കൂടുതലാണ്. വിഷാദരോഗത്തിന്റെ അകന്പടിയായ ആത്മഹത്യാ പ്രവണതയും സ്ത്രീകളിൽ കൂടുതലാണ്. എന്നാൽ, ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിലും കുറവാണ്.
രോഗവുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലൊന്നും സ്ത്രീ-പുരുഷ വ്യത്യാസങ്ങൾ കാര്യമായിട്ടില്ല. കുട്ടികളിലും വിഷാദരോഗം കാണാറുണ്ട്. സ്കൂൾ പ്രായക്കാരിൽ മൂന്ന് ശതമാനത്തെയും 13 മുതൽ 18 വയസുകാരിൽ ആറു ശതമാനത്തെയും വിഷാദരോഗം കീഴ്പ്പെടുത്തുന്നു. ചെറുപ്പക്കാരേക്കാൾ വിഷാദരോഗത്തിന്റെ തോത് പ്രായമായവരിൽ കുറവാണ്. 60 കഴിഞ്ഞവരേക്കാൾ വിഷാദാവസ്ഥ ബാധിക്കാനുള്ള സാധ്യത 15 നും 29 നും ഇടയിലുള്ളവർക്ക് മൂന്നിരട്ടിയാണ്. എന്നാൽ, വാർധക്യത്തിന്റെ കൂടെയെത്തുന്ന ഒറ്റപ്പെടലും നീണ്ടുനില്ക്കുന്ന ശാരീരിക രോഗങ്ങളും വിഷാദരോഗത്തിനുള്ള സാധ്യത കൂട്ടുന്നു.
ഗവേഷണവും കർമ പദ്ധതികളും
മനുഷ്യന്റെ പല തരത്തിലുള്ള വികാരങ്ങൾ, പെരുമാറ്റങ്ങൾ, വിവിധ ബൗദ്ധികശേഷികൾ എല്ലാം പരിണാമത്തിലൂടെ ഘട്ടംഘട്ടമായി രൂപപ്പെട്ടതാണ്. അതിനാൽ മനുഷ്യന്റെ മാനസികനിലകൾ, ചിന്തകൾ, വികാരങ്ങൾ, ബൗദ്ധികശേഷികൾ, ജീവനതന്ത്രങ്ങൾ എന്നിവയെ സംബന്ധിച്ച വസ്തുതകൾ മനസിലാക്കാൻ പോപ്പുലർ സൈക്കോളജിയുടെ പരിമിതമായ ഇടത്തിൽനിന്നുകൊണ്ട് സാധ്യമല്ല.
ജനിതകം, തന്മാത്ര ജീവശാസ്ത്രം, നാഡീജീവശാസ്ത്രം, ചരിത്രം, സാമൂഹ്യശാസ്ത്രങ്ങൾ തുടങ്ങിയ വിവിധ വൈജ്ഞാനിക ശാഖകളുടെ അടിസ്ഥാനത്തിൽ മനുഷ്യപ്രകൃതത്തെ, മനുഷ്യന്റെ മാനസിക നിലകളെ പരിണാമപരമായ അടിസ്ഥാനത്തിൽ മനസിലാക്കുന്ന രീതിയാണ് മനഃശാസ്ത്രത്തിനും മാനസികാരോഗ്യ പ്രവർത്തനങ്ങൾക്കും കർമപദ്ധതികൾക്കും ആധുനിക കാലഘട്ടത്തിൽ വേണ്ട ചട്ടക്കൂട്.
(ലേഖകൻ തൃശൂർ മേരിമാതാ മേജർ സെമിനാരിയിൽ ക്ലിനിക്കൽ ഹെൽത്ത് സൈക്കോളജിസ്റ്റും പ്രഫസറുമാണ്)