Sunday, November 28, 2021 11:34 PM IST
റിസർവ് ബാങ്ക് 2018ൽ നൽകിയ ശക്തമായ നിർദേശങ്ങൾക്കു ശേഷവും രാജ്യത്തെ ധനകാര്യസ്ഥാപനങ്ങൾ ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികളുടെ ക്രയവിക്രയത്തിന് ഇടം ഒരുക്കുന്നതിൽ ഏറെ മുന്നോട്ടുപോയി. റിസർവ് ബാങ്കിന്റെ പ്രസ്തുത നിർദേശം രണ്ടു വർഷങ്ങൾക്കു ശേഷം സുപ്രീംകോടതി അസാധുവാക്കിയത് ക്രിപ്റ്റോകറൻസി വ്യാപനത്തിന് ശക്തിപകർന്നു. പ്രിന്റ് ചെയ്ത കറൻസിയിൽനിന്ന് ഡിജിറ്റൽ കറൻസിയിലേക്കുള്ള മാറ്റത്തിന്റെ വേഗം കേന്ദ്ര ബാങ്കിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഇതുവരെ നിയന്ത്രണവിധേയമായിരുന്ന സമ്പദ്ഘടനയുടെ രീതിശാസ്ത്രങ്ങൾ പൊടുന്നനെ കൈമോശം വരുമോ എന്ന ഭയവും കേന്ദ്രബാങ്കിനുണ്ട്. അതിനാൽ പുതിയ ഡിജിറ്റൽ കറൻസി ഇറക്കി ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയിൽ ചുവടുറപ്പിക്കാൻ ആർബി ഐ ആലോചിക്കുന്നുണ്ട്. കറൻസിയുടെ കാര്യത്തിലും പണമിടപാടുകളിലും മൂല്യനിർണയത്തിലും ഡിജിറ്റൽ കറൻസി സൃഷ്ടിക്കുന്ന ഡിജിറ്റൽ ഡിവൈഡ് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്.
സർക്കാർ നിലപാട്
ഇന്ന് ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ക്രിപ്റ്റോകറൻസികൾ നിയന്ത്രിക്കുന്നതിനുള്ള ക്രിപ്റ്റോകറൻസി ബിൽ അവതരിപ്പിക്കും. ബില്ലിലെ വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല എന്നതു മാത്രമല്ല പൊതുവായ ചർച്ചകൾക്ക് അവസരം പോലും നൽകാതെയാണ് നിയമനിർമാണവുമായി മുന്നോട്ടുപോകുന്നത്. ഈ സമീപനം വിപണിയിൽ വലിയ ഊഹാപോഹങ്ങൾക്ക് ഇടവരുത്തുന്നുണ്ട്.
സ്വകാര്യ ക്രിപ്റ്റോകറൻസികൾ നിരോധിക്കുമെന്ന വാർത്തകൾ പുറത്തുവരുന്നുണ്ടെങ്കിലും ഡിജിറ്റൽ കറൻസിയുടെ തലച്ചോറായ ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയോട് ഗവൺമെന്റിന് അനുകൂല സമീപനമാണുള്ളത്. ഇന്ത്യയിലെ എല്ലാ കമ്പനികളോടും ക്രിപ്റ്റോകറൻസിയിലുള്ള വ്യാപാര ഇടപാടുകൾ കമ്പനി അക്കൗണ്ടുകളിൽ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് കേന്ദ്ര കോർപറേറ്റ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനോടാനുബന്ധിച്ച നികുതി സമ്പ്രദായത്തിൽ വ്യക്തത ആയിട്ടില്ല. ഇതേ അവസരത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറയുന്നത് ഇന്ത്യ ക്രിപ്റ്റോ കറൻസിക്ക് പൂർണ നിരോധനം ഏർപ്പെടുത്തില്ലെന്നാണ്. ഒപ്പം ഔദ്യോഗിക ക്രിപ്റ്റോകറൻസി എന്ന ആശയം ആർബിഐ മുന്നോട്ടുവച്ചിട്ടുമുണ്ട്.
വിപണിയിൽ നിക്ഷേപകരുടെ എണ്ണം ദിവസേന വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു നിയമനിർമാണത്തിന് ഗവൺമെന്റ് ഒരുങ്ങുന്നത്. അമേരിക്കയിലെ പെൻസിൽവാനിയ സർവകലാശാലക്കു കീഴിലുള്ള വാർട്ടൺ സ്കൂൾ, വിദ്യാർഥികൾക്ക് ക്രിപ്റ്റോകറൻസിയിൽ ഫീസ് അടക്കാനുള്ള സൗകര്യം നൽകിയത് കഴിഞ്ഞ മാസമാണ്. കറൻസികളുടെ കറൻസി എന്ന് വിശേഷിപ്പിക്കപ്പെടുന്ന യുഎസ് ഡോളറിന് ക്രിപ്റ്റോകറൻസികളുടെ വളർച്ചയോടെ ആ സ്ഥാനം നഷ്ടപ്പെടുമെന്ന് പ്രവചിക്കുന്നവരുമുണ്ട്.
ക്രിപ്റ്റോകറൻസി
ക്രിപ്റ്റോകറൻസി അഥവാ ക്രിപ്റ്റോ എന്നത് ബ്ലോക്ക് ചെയ്ൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ക്രിപ്റ്റോഗ്രാഫിലൂടെ വികസിപ്പിച്ചെടുക്കുന്ന ഏറെ സുരക്ഷിതമായ വെർച്വൽ കറൻസിയാണ്. ഇത് പൊതുവേ ഒരു ആസ്തി ആയിട്ടാണ് കണക്കാക്കുന്നത്. ഇത്തരം കറൻസികളുടെ ഉടമസ്ഥാവകാശം ക്രിപ്റ്റോഗ്രാഫി വഴിയായി മാത്രമേ തെളിയിക്കാൻ സാധിക്കുകയുള്ളൂ. നിലവിൽ പണം കൈമാറുന്നതിന് ഒരു ബാങ്കിന്റെ സഹായമാവശ്യമാണ്.
എന്നാൽ, ക്രിപ്റ്റോകറൻസിയിൽ ഇടനിലക്കാരൻ ഇല്ലാതെ കൈമാറ്റം ചെയ്യാനാകും എന്നതിനോടൊപ്പം കൃത്യമായി രേഖപ്പെടുത്താനും സാധിക്കും. വളരെ കുറഞ്ഞ തുക മാത്രമേ ഫീസായി ഈടാക്കുന്നുള്ളു. നിലവിൽ ഇന്ത്യയിൽ ക്രിപ്റ്റോകറൻസികളുടെ വ്യാപാരത്തിന് നിയന്ത്രണങ്ങളില്ല. അതിന്റെ അർഥം ക്രയവിക്രയം യഥേഷ്ടം നടത്താമെന്നല്ല, മറിച്ച് നാളിതുവരെയും വ്യക്തവും കൃത്യവുമായ നിയമങ്ങൾ ഇല്ല എന്നതാണ്. സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന പരസ്യ വിവരങ്ങൾ മാത്രമാണ് ഇന്ന് ഇതിന് അടിസ്ഥാനം.
ഇന്ത്യയിൽ ക്രിപ്റ്റോകറൻസിയുടെ നിർവചനം ഇനിയും പരുവപ്പെടാനുണ്ട്. അസറ്റ്, സെക്യൂരിറ്റി, കമ്മോഡറ്റി, പേമെന്റ് സിസ്റ്റം എന്നിങ്ങനെ പോകുന്നു ക്രിപ്റ്റോകറൻസിയുടെ അർഥതലങ്ങൾ. ഇതിൽ ഇന്ത്യയിൽ ഏതൊക്കെ, എങ്ങനെയെല്ലാം, ആർക്കൊക്കെ, എപ്പോൾ, എവിടെ തുടങ്ങിയ ചോദ്യങ്ങൾക്ക് പുതിയ ബിൽ ഉത്തരം നൽകുമെന്ന് പ്രതീക്ഷിക്കാം. 14,873 ക്രിപ്റ്റോകറൻസികളും 436 എക്സ്ചേഞ്ച്കളും ഇന്ന് ശക്തമായ ഒരു പഠനത്തിനുള്ള അവസരം നൽകുന്നുണ്ട്.
മൂല്യം എങ്ങനെ
ഇന്ന് നമ്മുടെ കൈവശമുള്ള കറൻസിയുടെ മൂല്യത്തിന് കാരണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൈവശമുള്ള വിദേശനാണ്യ സ്വർണ ശേഖരങ്ങളാണ്. സ്വർണം, റിയൽ എസ്റ്റേറ്റ് പോലുള്ള ആസ്തികളുടെ മൂല്യത്തിന്റെ സ്റ്റോറായി ഇതിനെ താരതമ്യം ചെയ്യാം. കൂടുതൽ നിക്ഷേപകർ ഈ നാണയങ്ങൾ കൈവശം വയ്ക്കാൻ തുടങ്ങുമ്പോൾ, ക്രമേണ മൂല്യം വർധിക്കുകയും ചെയ്യും. അതുപോലെതന്നെ എക്സ്ചേഞ്ച് പ്ലാറ്റ്ഫോം ഉപയോഗിച്ച് ഏത് ക്രിപ്റ്റോകറൻസിയും രൂപയിലേക്കോ മറ്റു കറൻസികളിലേക്കോ മാറ്റാം.
എങ്ങനെ വാങ്ങാം
വിവിധ എക്സ്ചേഞ്ച് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ക്രിപ്റ്റോകറൻസികൾ വാങ്ങാം. നിക്ഷേപകർക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പുകൾ ഡൗൺലോഡുചെയ്യാനാകും. ആപ്പുകൾ സൈൻ അപ്പ് ചെയ്ത് കെവൈസി പൂർത്തിയാക്കണം. പിന്നീട് വാലറ്റിലേക്ക് പണം ട്രാൻസ്ഫർ ചെയ്്ത് ഇഷ്ടമുള്ള കോയിനുകൾ വാങ്ങാം.
പരിമിതികളും അപകടങ്ങളും
നിലവിൽ, ബിറ്റ്കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികൾ ലോകമെമ്പാടുമുള്ള കറൻസികളുടെ ഭാവി രൂപമാകുമെന്ന പ്രതീക്ഷയിലാണ് വിപണിമൂല്യം ഇത്രകണ്ട് കുതിച്ചുകയറുന്നത്. നിലവിലുള്ള കറൻസി ഫോമുകളേക്കാൾ ക്രിപ്റ്റോകറൻസികൾക്ക് നിരവധി ഗുണങ്ങളുണ്ട്. എന്നാൽ, ഭൂരിപക്ഷം സർക്കാരുകളും ഈ കറൻസി അംഗീകരിച്ചിട്ടില്ല എന്നതാണ് പ്രധാന പോരായ്മ.
നിലവിൽ സർക്കാരുകളുടെ അംഗീകരം അത്ര എളുപ്പമുള്ള കാര്യമല്ല. നിയന്ത്രണങ്ങൾക്കു വിധേയമല്ലാത്തുകൊണ്ട് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ഭീകരവാദത്തിനും കൂടുതൽ വേരോട്ടമുണ്ടാകുമെന്ന വാദം ഇതിനെ എതിർക്കുന്നവർ മുന്നോട്ടുവയ്ക്കുന്നുണ്ട്. പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കിന്നോളം നിയമനിർമാണവും നിയന്ത്രണങ്ങളുമാണ് പരിഹാരം. ആഗോളവത്കരണത്തിന്റെ ഗതി മാറ്റാൻ കെൽപ്പുള്ള വരുംകാല പതിറ്റാണ്ടുകളുടെ വിപ്ലവ നേട്ടമായിത്തന്നെ ഇവയെല്ലാം കാണാൻ സാധിക്കട്ടെ.
ജയിംസ് വി. ജോർജ്
(തേവര സേക്രഡ് ഹാർട്ട് കോളജ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ)