Wednesday, January 12, 2022 1:57 AM IST
"ഞങ്ങളുടെ ജീവിതമോ ഇങ്ങനെയൊക്കെയായി. ഇനി മക്കൾക്കെങ്കിലും മെച്ചപ്പെട്ട ഒരു ജീവിതം ഉണ്ടായാൽ മതിയെന്ന ആഗ്രഹമേയുള്ളൂ’... രാജ്യത്തിന്റെതന്നെ സ്വപ്നപദ്ധതികളിലൊന്നായ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനായി കുടിയൊഴിപ്പിക്കപ്പെട്ട മഞ്ഞുമ്മൽ സ്വദേശിനി രമണി റാഫേലിന്റേതാണ് ഈ വാക്കുകൾ. സ്ഥലം വിട്ടുകൊടുത്ത് 14 വർഷമായിട്ടും നീതി കിട്ടിയില്ലെന്ന് എഴുപത്തിരണ്ടുകാരിയായ അവർ പറയുന്നു. വർഷങ്ങളോളം അനുഭവിച്ച യാതനയുടെയും ദുരിതങ്ങളുടെയും സങ്കടം കലർന്ന സാക്ഷ്യപ്പെടുത്തൽ ഇങ്ങനെ: മഞ്ഞുമ്മലിൽ മകളുടെ വീടിനോടു ചേർന്നുള്ള ഭൂമി എടുത്തുപോയപ്പോൾ പകരം കിട്ടിയത് കോതാട്ട് പുഴ നികത്തിയെടുത്ത സ്ഥലം.
പുനരധിവാസ പാക്കേജിലെ വാഗ്ദാനങ്ങൾ പലതും ഇന്നും നടപ്പാക്കിയിട്ടില്ല. നീതിക്കായി നടത്തിയ സമരങ്ങൾക്കു കണക്കില്ല. എറണാകുളത്ത് റോഡരികിൽ കഞ്ഞിവച്ചും കുടിൽകെട്ടിയുമുള്ള സമരമൊക്കെയായി എത്രയോ ദിനങ്ങൾ. കളക്ടറേറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയതിന്റെ കഷ്ടപ്പാടുകൾ വേറെ. വക്കീൽ ഫീസിനത്തിൽ ചെലവായ തുകയും രമണിയുടെ നഷ്ടങ്ങളുടെ പുസ്തകത്തിലുണ്ട്. കോതാട് അനുവദിച്ചുകിട്ടിയ നാലു സെന്റിൽ സാന്പത്തികബുദ്ധിമുട്ടുമൂലം വീടു പണിയാൻ നിർവാഹമില്ല. കുടിയൊഴിപ്പിക്കലിന്റെ പേരിൽ കുടുംബത്തിൽ ഒരാൾക്ക് ജോലി കിട്ടുമെന്നതിലായിരുന്നു വലിയ പ്രതീക്ഷ. ആ ഉറപ്പും അധികൃതർ പാലിച്ചില്ല. അനുവദിച്ചുകിട്ടിയ നാലു സെന്റ് ഭൂമി മറിച്ചു വില്ക്കാൻ പുനരധിവാസ പാക്കേജിലെ വ്യവസ്ഥപ്രകാരം അനുമതിയില്ലതാനും. രമണിയുടേത് ഒറ്റപ്പെട്ട രോദനമല്ല. അയൽവാസിയും കൂട്ടുകാരിയുമായ ദേവുഅമ്മ ഉൾപ്പെടെയുള്ളവർക്ക് പങ്കുവയ്ക്കാനുള്ളതും ദുരനുഭവങ്ങളുടെ കഥതന്നെ.
ദേവുഅമ്മയുടെ വീടിന്റെ പാതിയോളം അഞ്ചു സെന്റ് സ്ഥലത്തിനൊപ്പം എടുത്തുപോയി. ശേഷിക്കുന്ന മൂന്നു സെന്റിലെ രണ്ടു കൊച്ചുമുറികളിലാണ് മക്കളും കൊച്ചുമക്കളും ഉൾപ്പെടെ താമസം. വീടെന്ന സ്വപ്നം ഭൂരിഭാഗംപേർക്കും നാളിതുവരെ യാഥാർഥ്യമായിട്ടില്ല. കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളിൽ ചെറിയ തോതിലെങ്കിലും പുനരധിവസിപ്പിക്കപ്പെട്ടത് അന്പത്തഞ്ചു കുടുംബങ്ങൾ മാത്രം. അവശേഷിക്കുന്ന കുടുംബങ്ങൾ സർക്കാരിന്റെ വഞ്ചനയുടെ പ്രതീകങ്ങളായി വാടകയ്ക്കോ താല്ക്കാലിക ഷെഡ്ഡുകളിലോ ജീവിതം തള്ളിനീക്കുകയാണ്. വഴിയാധാരമായവരിൽ വർക് ഷോപ്പു നടത്തിയിരുന്നവരും പെട്ടിക്കടക്കാരും മൽസ്യത്തൊഴിലാളികളുമൊക്കെയുണ്ട്. ഇക്കാലയളവിൽ 32 പേർ പുനരധിവാസം കിട്ടാതെതന്നെ ഈ ലോകത്തിൽനിന്നു യാത്രയായി.
സമരപരന്പരകൾ
കൊച്ചി നഗരത്തിൽനിന്ന് വല്ലാർപാടം ടെർമിനലിലേക്ക് കണ്ടെയ്നർ റോഡിലൂടെ വാഹനങ്ങൾ ഇന്ന് ചീറിപ്പായുന്നുവെങ്കിൽ, അത് ആ റോഡിനും റെയിൽ പദ്ധതിക്കുമായി വിലപ്പെട്ട സന്പാദ്യമെല്ലാം വിട്ടു നല്കിയ നിരവധി കുടുംബങ്ങളുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും മീതെയാണ്. 2005ൽ സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം വന്നതു മുതൽ ഉറക്കമില്ലാത്ത രാത്രികളായിരുന്നു ഇവിടത്തെ കുടുംബങ്ങൾക്ക്. 2008 ഫെബ്രുവരി ആറിന് ഏഴു വില്ലേജുകളിൽനിന്നായി 316 കുടുംബങ്ങൾ തെരുവിലേക്കിറക്കപ്പെട്ടു. കാലുപിടിച്ചു കേണിട്ടും നിർദയം ബലപ്രയോഗത്തിലൂടെ ഇറക്കിവിടുകയായിരുന്നു സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ. മറൈൻ ഡ്രൈവിൽ നടന്ന കുടിൽകെട്ടി സമരത്തെതുടർന്ന് 2008 മാർച്ച് 19ന് സർക്കാർ പുനരധിവാസ ഉത്തരവ് ഇറക്കി. പക്ഷേ, ഒന്നും നടപ്പായില്ല.
തുടർന്ന്, അന്തിയുറങ്ങാൻ കൂരയില്ലാതെ, എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ ആ കുടുംബങ്ങളെ ചേർത്തുപിടിച്ച് മൂലന്പിള്ളി കോ-ഓർഡിനേഷൻ കമ്മിറ്റി സമരരംഗത്തേക്കിറങ്ങി. എറണാകുളം മേനക ജംഗ്ഷനിൽ ആദ്യസമരം ഒന്നര മാസത്തോളം നീണ്ടു. പിന്നീട് ഓരോ വർഷവും നാലും അഞ്ചും സമരങ്ങൾ. അധികാരികളുടെ കണ്ണു തുറപ്പിക്കാനായി ക്രിസ്മസും ഈസ്റ്ററും പോലുള്ള ആഘോഷദിനങ്ങളിലൊക്കെ തെരുവിൽ കഞ്ഞിവച്ചും മറ്റും അവർ പ്രതിഷേധം പ്രകടമാക്കി.
പിന്നീട് 2011 ജൂണ് ആറിന് പാക്കേജ് പരിഷ്കരിച്ചുകൊണ്ടുള്ള വിജ്ഞാപനവും ഇറങ്ങി. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും പാക്കേജിലെ വാഗ്ദാനങ്ങളോട് അധികൃതർ നീതി പുലർത്തിയില്ല.
ആദായനികുതി പിടിച്ചു, 5000 കൊടുത്തുമില്ല
ഭൂമി വിട്ടുകൊടുത്തതിന് ലഭിച്ച നഷ്ടപരിഹാരത്തുകയിൽനിന്ന് 12 ശതമാനം ആദായനികുതി പിടിച്ചതായിരുന്നു ഒഴിപ്പിക്കപ്പെട്ടവരോടുള്ള മറ്റൊരു നീതികേട്. പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്നതിനു തുല്യമായിരുന്നു മനസാക്ഷിയില്ലാത്ത ഈ നടപടിയെന്ന് പല കുടുംബങ്ങളും ചൂണ്ടിക്കാട്ടുന്നു. ആദായനികുതി അടയ്ക്കാത്തവർക്ക് പിഴയടക്കം തുക അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. അതേസമയം കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് വാസയോഗ്യമായ വീട് ഒരുങ്ങുംവരെ പ്രതിമാസം 5,000 രൂപ വീതം വാടക നല്കണമെന്ന കോടതി ഉത്തരവുപോലും ലംഘിക്കപ്പെട്ടു. ചിലർക്ക് തുടക്കത്തിൽ ഏതാനും മാസം മാത്രം ഈ തുക നല്കിയിരുന്നു. വീടു പണിയാൻ കഴിയാതെ നിരവധി കുടുംബങ്ങൾ വാടകക്കെട്ടിടങ്ങളിൽ താമസിക്കുന്നുണ്ട്.
പുനരധിവാസത്തിന് സ്വതന്ത്ര ചുമതലയുള്ള ഉദ്യോഗസ്ഥനെ നിയമിക്കണം: മൂലന്പിള്ളി കോ-ഓർഡിനേഷൻ കമ്മിറ്റി
പുനരധിവാസ പാക്കേജ് പൂർണമായും നടപ്പാക്കണമെന്ന് മൂലന്പിള്ളി കോർഡിനേഷൻ കമ്മിറ്റി ജനറൽ കണ്വീനർ ഫ്രാൻസീസ് കളത്തിങ്കൽ ആവശ്യപ്പെട്ടു. ഇതിനായി ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ സ്വതന്ത്രചുമതലയോടെ പുനരധിവാസകാര്യങ്ങൾക്കായി നിയോഗിക്കണം. ഭൂമി ഏറ്റെടുക്കാൻ കളക്ടർമാരെ ചുമതലപ്പെടുത്തുന്നതുപോലെ തന്നെ പുനരധിവാസ കാര്യങ്ങൾക്കായി ജോയിന്റ് സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ചാൽ മൂലന്പിള്ളിയിൽ മാത്രമല്ല, സംസ്ഥാനത്തെ പദ്ധതികൾക്കും ഇത് പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പുനരധിവാസഭൂമിയിലെ അടിസ്ഥാനസൗകര്യങ്ങൾ പൂർത്തിയാക്കണമെന്നും പാക്കേജിൽ പറഞ്ഞപ്രകാരം ഒരു കുടുംബത്തിൽനിന്ന് ഒരാൾക്കുവീതം ജോലി നല്കണമെന്നും സമരസമിതി കണ്വീനർ വി.പി. വിൽസൻ ആവശ്യപ്പെട്ടു.
കോണ്ഗ്രസ് സമരത്തിലേക്ക്
വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കായുള്ള മൂലന്പിള്ളി പുനരധിവാസ പാക്കേജ് പൂർണമായും നടപ്പാക്കിയിട്ടു മതി, കെ-റെയിലിന് കല്ലിടാനെന്ന് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. മുഴുവൻ കുടുംബങ്ങൾക്കും വാസയോഗ്യമായ വീട് നൽകണമെന്നും മൂലന്പിള്ളി പുനരധിവാസ പാക്കേജിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും നടത്തികൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി ഏതറ്റംവരെയും പാർട്ടി പോകും. ഇനിയും ഒരു കുടുംബത്തെയും ജില്ലയിൽ കുടിയിറക്കാൻ അനുവദിക്കില്ല. മൂലന്പിള്ളി പുനരധിവാസം പൂർണമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തൊക്കെ വാഗ്ദാനങ്ങളായിരുന്നു..!
കാര്യസാധ്യത്തിനായി പാവപ്പെട്ട കുടുംബങ്ങൾക്കുമുന്നിൽ അധികൃതർ നിരത്തിയ വാഗ്ദാനങ്ങൾക്ക് കുറവൊന്നും ഉണ്ടായിരുന്നില്ല. എതിർപ്പുകളെ പ്രലോഭനങ്ങൾകൊണ്ടും ഭീഷണിയുടെ സ്വരം ഉപയോഗിച്ചും നിശബ്ദമാക്കി. ഒഴിയുന്ന ഭൂമിക്കു പകരം അതിനേക്കാൾ നല്ല ഭൂമി, വീടു നഷ്ടമാകുന്നവർക്ക് ധനസഹായം, കുടുംബത്തിലെ ഒരാൾക്ക് വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ച് ജോലി എന്നിങ്ങനെ വാഗ്ദാനങ്ങളുടെ പെരുമഴയായിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സംഭവിച്ചതോ... കടമുറിയും വീടിന്റെ ഭാഗങ്ങളുമൊക്ക പൊളിച്ചുപോയവർക്ക് നഷ്ടപരിഹാരമായി നയാപൈസ ലഭിച്ചില്ല. ഏറ്റവുമടുത്ത പ്രദേശത്തുതന്നെ പകരം സ്ഥലം നല്കാമെന്നു പറഞ്ഞിട്ട് കിട്ടിയതോ ഇരുപതും 25 ഉം കിലോമീറ്ററുകൾക്ക് അപ്പുറം. വൈദ്യുതിയും വെള്ളവുമടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുമെന്ന വാഗ്ദാനവും ജലരേഖയായി.
വാസയോഗ്യമല്ലാത്ത ഭൂമി
മൂലന്പിള്ളി, കോതാട്. തുതിയൂർ, ചേരാനല്ലൂർ, മുളവുകാട്, വടുതല എന്നിവിടങ്ങളിലായി ഏഴു സൈറ്റുകളാണ് പുനരധിവാസത്തിനായി ജില്ലാ ഭരണകൂടം കണ്ടെത്തിയത്. ഇതിൽ മൂന്നു സൈറ്റുകളും കെട്ടിടങ്ങൾ പണിയാൻ യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പിഡബ്ല്യുഡിതന്നെ കളക്ടർക്ക് റിപ്പോർട്ട് നല്കിയിരുന്നു. ചതുപ്പുപ്രദേശമായ കാക്കനാട് തുതിയൂരിലാണ് കൂടുതൽ പേർക്കും സ്ഥലം അനുവദിച്ചുകിട്ടിയത്. ഇന്ദിരാനഗറിൽ 104 ഉം കരുണാകരപിള്ള റോഡിലുള്ള ആദർശ് നഗറിൽ 56 ഉം പ്ലോട്ടുകളാണുള്ളത്. 160 കുടുംബങ്ങൾക്ക് അഞ്ചേക്കറോളം ഭൂമി കൈമാറിയെങ്കിലും വെള്ളക്കെട്ടുള്ള പ്രദേശത്ത് വീടു പണിയാൻ ആരും തന്നെ ധൈര്യപ്പെടുന്നില്ല. ആകെ പണിത രണ്ടു വീടുകളിലൊന്ന് ഒരു വശത്തേക്ക് ചെരിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ വീടിനു അങ്ങിങ്ങ് വിള്ളൽ വീണിട്ടുമുണ്ട്. വൈദ്യുതിയോ കുടിവെളളമോ പോലുള്ള അടിസ്ഥാനസൗകര്യങ്ങളൊന്നും ലഭ്യമാക്കാതെ കാടും പടലും നിറഞ്ഞുകിടന്ന ഇവിടെ ഏറെ ദുരിതം അനുഭവിച്ചാണ് വീട് നിർമിച്ചതെന്ന് ഉടമകൾ പറയുന്നു.
ഈ വീടുകളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് ഇവിടെ വീടു പണിയാൻ മറ്റുള്ളവർ മടിക്കുകയുമാണ്. ഇവിടെ ആർക്കൊക്കെ എവിടെയൊക്കെയാണ് ഭൂമി അനുവദിച്ചിരിക്കുന്നതെന്നുപോലും അറിയില്ല. തുതിയൂരിൽ പ്ലോട്ട് അനുവദിച്ചു കിട്ടിയ കബീർ എന്നയാൾ സ്ഥലം സന്ദർശിച്ചപ്പോൾ പ്രസ്തുത പ്ലോട്ട് അവിടെ കാണാനായില്ലെന്നും പറയുന്നു. അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉറപ്പാക്കിയെന്ന് തെറ്റിദ്ധരിപ്പിച്ച് മുൻ ജില്ലാ കളക്ടർ രാജമാണിക്യം സർക്കാരിനു റിപ്പോർട്ടു നല്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്.
ഇതിനിടെ ഉറപ്പുള്ള കിടപ്പാടങ്ങൾ വിട്ടുകൊടുത്തവർക്ക് ചതുപ്പ് ഭൂമി നല്കിയതിനെതിരേ മൂലന്പിള്ളി കോ-ഓർഡിനേഷൻ കമ്മിറ്റി, പുനരധിവാസ പാക്കേജ് വിജ്ഞാപനം ചെയ്തതിന്റെ പത്താം വാർഷികത്തിൽ തുതിയൂർ ഇന്ദിരാനഗറിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കടമക്കുടി വില്ലേജിൽ നൽകിയ സൈറ്റിൽ സിആർഇസഡിന്റെ പേര് പറഞ്ഞ് വീടു പണിയാൻ അനുമതി നൽകിയിട്ടുമില്ല.
വികസനത്തിൻെ പുറന്പോക്കു കാഴ്ചകൾ-2 / ഷാജിമോൻ ജോസഫ്