Wednesday, January 19, 2022 11:23 PM IST
ഇവനെന്നെ ഒറ്റി, ഞാൻ കൊന്നു. കോട്ടയം നഗരം ഞെട്ടിവിറച്ച ദിനം. ഷാൻ എന്ന പത്തൊന്പതുകാരനെ ജോമോൻ എന്ന ഗുണ്ട തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു. മൃതദേഹം ചുമന്നു പോലീസ് സ്റ്റേഷനിലെത്തി പോലീസിനെ വിളിച്ചുണർത്തി മൃതദേഹം ഏല്പിക്കുന്നു. പോലീസ് പ്രതിയെ പിടികൂടുന്പോഴും പ്രതി ലഹരിയിലായിരുന്നു.
കോട്ടയം വിമലഗിരി പള്ളിയുടെ സമീപം ഉറുന്പേത്തു വീട്ടിലാണ് ഒ.ജെ. ത്രേസ്യാമ്മയും മകൻ ഷാൻ ബാബുവും മകൾ ഷാരോണും താമസം. ഷാനും കഞ്ചാവ് കേസിൽ പ്രതിയായിട്ടുണ്ട്. ഞായറാഴ്ച രാത്രി എട്ടരയായിട്ടും മകൻ തിരികെവന്നില്ല. ഷാനിനെ ത്രേസ്യാമ്മ ഫോണിൽ വിളിച്ചു. ഉടൻ എത്തുമെന്ന് ഷാനിന്റെ മറുപടി. എന്നാൽ, രാത്രി ഒൻപതിനു ഷാനിനെ ജോമോൻ പിടിച്ചുകൊണ്ടുപോയെന്ന് കൂട്ടുകാരൻ ശരത് രാജ് (സൂര്യൻ) ഷാനിന്റെ സഹോദരി ഷാരോണിനെ വിളിച്ചു പറഞ്ഞു. പിന്നീടു വിളിക്കുന്പോൾ ഷാനിന്റെ ഫോണ് സ്വിച്ച്്ഡ് ഓഫ്. രാത്രി വൈകിയിട്ടും ഷാൻ വരാതായതോടെ ത്രേസ്യാമ്മ രാത്രി 1.30ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി മകനെ കാണാനില്ലെന്നു പരാതി നൽകി.
ജോമോനും സംഘവും ഓട്ടോറിക്ഷയിൽ ഷാനുമായി നഗരത്തിൽ പലയിടങ്ങളിലും ചുറ്റിക്കറങ്ങി. ശരത് എവിടെയെന്നു കാട്ടിക്കൊടുക്കാൻ ജോമോൻ ആവശ്യപ്പെടുന്നു. ക്രൂരമായി മർദനമേറ്റ് ഷാൻ കൊല്ലപ്പെടുന്നു. മയക്കുമരുന്ന് ലഹരിയിൽ ഷാനിനെ സംഘടിതമായി അടിച്ചു കൊല്ലുകയായിരുന്നു. ഷാൻ ഓടി രക്ഷപ്പെടാതെയിരിക്കാൻ പൂർണനഗ്നനാക്കിയശേഷമാണ് മർദനം തുടങ്ങിയത്. തിങ്കളാഴ്ച പുലർച്ചെ 3.40ന് മൃതദേഹം തോളിലേറ്റി ജോമോൻ ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ മുറ്റത്തേക്ക് കയറിച്ചെന്നു. ഇതാണ് സംഭവിച്ചത്.
ഇതു കോട്ടയത്തു സംഭവിച്ചതാണെങ്കിലും മയക്കുമരുന്നിനടിമകളായ ഗുണ്ടകളുടെ അഴിഞ്ഞാട്ടം കേരളത്തെ പേടിപ്പിക്കുകയാണ്. മയക്കുമരുന്നു വില്പനക്കാരും ഇവർ തന്നെയാണ്. യുവാവിനെ കൊലപ്പെടുത്തിയ ഗുണ്ടാനേതാവ് കുപ്രസിദ്ധനാണ്. നിരവധി കേസുകളിൽ പ്രതിയായി "കാപ്പ’ നിയമം അനുസരിച്ച് നാടുകടത്തപ്പെട്ട ഇയാൾ പോലീസിൽനിന്ന് ഇളവു നേടിയാണ് ജില്ലയിലെത്തിയതും അരുംകൊല നടത്തിയതും. തന്റെ മകനെ വിളിച്ചുകൊണ്ടുപോയത് ഇയാളാണെന്ന് അറിഞ്ഞ് പേര് സഹിതമാണ് അമ്മ പരാതി നൽകിയത്. പോലീസിന് ഒന്നും ചെയ്യാനായില്ല.
മകൻ തിരികെ വന്നുകൊള്ളുമെന്നും അല്ലാത്തപക്ഷം തങ്ങൾ കണ്ടുപിടിച്ചു തരാമെന്നുമാണത്രേ രാത്രി വൈകി സ്റ്റേഷനിൽ കാത്തുനിന്ന അമ്മയോട് പോലീസ് പറഞ്ഞത്. പോലീസിന്റെ വാക്ക് തെറ്റിയില്ല, മകൻ തിരികെ വന്നു. അതുപക്ഷേ മൃതദേഹമായിട്ടാണെന്നു മാത്രം.
പിന്നിൽ മയക്കുമരുന്ന്
ക്രിമിനലുകൾ കേരളത്തിൽ തഴച്ചുവളരുന്പോൾ ഭയപ്പെടേണ്ടതു മയക്കുമരുന്ന് മാഫിയയെയാണ്. ഗുണ്ടകളിൽ മിക്കവർക്കും ഇവരുമായി ബന്ധമുണ്ട്. ഒരു നിയമവ്യവസ്ഥയെയും ഇവർ ഭയപ്പെടുന്നില്ല. നിയമം അറിയാത്തതു കൊണ്ടല്ല, ലഹരി അവരെ ഭ്രാന്തൻമാരാക്കിയിരിക്കുന്നു.
കോട്ടയത്തു മൃതദേഹം ചുമന്നു പോലീസ് സ്റ്റേഷനിലെത്തിയ സംഭവത്തിനു ഒരാഴ്ച മുന്പു തിരുവനന്തപുരത്ത് യുവാവിന്റെ കാൽ വെട്ടിമാറ്റിയ ഗുണ്ടകൾ അതുമായി ബൈക്കിൽ കറങ്ങി റോഡിൽ വലിച്ചെറിയുകയായിരുന്നു. പോത്തൻകോട് കല്ലൂരിലാണ് സംഭവം. കല്ലൂർ സ്വദേശി സുധീഷിന്റെ കാലാണ് ബൈക്കിലും ഓട്ടോയിലുമായി എത്തിയ സംഘം വെട്ടിയെടുത്തത്.
സംഘത്തെ കണ്ട് ഓടി വീട്ടിൽ കയറിയ സുധീഷിനെ വീട്ടിനകത്തിട്ട് വെട്ടുകയായിരുന്നു. ദേഹത്താകെ വെട്ടേറ്റ സുധീഷിനെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെട്ടേറ്റു വീണ ശേഷമാണ് സുധീഷിന്റെ കാൽ അക്രമിസംഘം വെട്ടിമാറ്റിയത്. സംഘത്തിലുണ്ടായിരുന്നവരിൽ ഒരാൾ മുറിഞ്ഞുപോയ കാലുമെടുത്ത് പുറത്തേക്കുവരികയും ബൈക്കിൽ കയറി തിരിച്ചുപോകുംവഴി റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു.
ലഹരിക്കടിമകൾ
കേരളത്തിൽ അരങ്ങേറുന്ന മിക്ക ഗുണ്ടാ ആക്രമണത്തിന്റെ പിന്നിലും ലഹരിയാണ്. മയക്കുമരുന്നിനടിമയായി വിലസുന്നവരാണ് അക്രമം അഴിച്ചുവിടുന്നത്. മാനസികരോഗികൾ മാത്രം ചെയ്യുന്ന ക്രൂരതയാണ് ഇന്നു പലരും ലഹരിനുണഞ്ഞു ചെയ്തു കൂട്ടുന്നത്.
നെയ്യാറ്റിൻകര ആര്യൻകോട് പോലീസ് സ്റ്റേഷനുനേരേ ഗുണ്ടകൾ പെട്രോൾ ബോംബെറിഞ്ഞു. തിരുവനന്തപുരത്തു വാഹനം തടഞ്ഞ് അച്ഛനെയും മകളെയും അപമാനിച്ച ഗുണ്ടകളും ലഹരിക്കടിമകളായിരുന്നു.
മയക്കുമരുന്ന് വാങ്ങാൻ മോഷണത്തിന് ഇറങ്ങുന്നവർ, മയക്കുമരുന്ന് കഴിച്ച് അക്രമം അഴിച്ചുവിടുന്നവർ. ഇവരെല്ലാം നാടിനെ ഭയപ്പെടുത്തുകയാണ്. എക്സൈസിനും പോലീസിനും പരസ്പരം ഒറ്റി കൊടുത്തു വളരുന്ന ഇവർ പരസ്പരം കൊന്നും കൊലവിളിച്ചും സ്വന്തം സാമ്രാജ്യം സൃഷ്ടിക്കുകയാണ്.
കാപ്പചുമത്തി നാടുകടത്തപ്പെട്ടപ്പോൾ കോട്ടയത്തു തന്റെ സ്വാധീനം നഷ്ടപ്പെട്ടുവെന്നു ഭയന്നാണ് ജോമോൻ കൊല നടത്തിയത്. പോലീസ് സ്റ്റേഷന്റെ സെല്ലിൽ കിടക്കുന്പോഴും ജോമോന്റെ ലഹരിയിറങ്ങിയിരുന്നില്ല.
ലഹരി ഇവർ പരസ്യമായി ഉപയോഗിച്ചാലും ചോദ്യം ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ചോദ്യം ചെയ്താൽ കൊച്ചി അന്പലമേട് ചെങ്ങനാട്ടിൽ സംഭവിച്ചതാണ് നാട്ടുകാർക്കു ലഭിക്കുന്നത്. ക്രിസ്മസ് ദിനത്തിൽ വഴിയിൽ ലഹരി ഉപയോഗിക്കുന്നതു നാട്ടുകാർ ചോദ്യം ചെയ്തുവെന്നതാണ് കുറ്റം. ഏതായാലും വൈകിട്ട് ഗുണ്ടകൾ സംഘടിതമായി എത്തി നാട്ടുകാരിൽ ചിലരെ വെട്ടുകയായിരുന്നു. ഇതൊടെ നാട്ടുകാരും ഭയന്നിരിക്കുകയാണ്. അന്പലമേട് പോലീസ് ചിലരെ അറസ്റ്റ് ചെയ്തെങ്കിലും ഗുണ്ടകളുടെ തേർവാഴ്ച അവസാനിച്ചിട്ടില്ല.
കുട്ടിക്കുറ്റവാളികൾ
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടനുസരിച്ച് കേരളത്തിൽ കുട്ടിക്കുറ്റവാളികളും വർധിച്ചുകൊണ്ടിരിക്കുന്നു. 2020ൽ മാത്രം 434 കുട്ടിക്കുറ്റവാളികളെയാണ് നിയമ നടപടികൾക്ക് വിധേയരാക്കിയത്. വെറുതെ വിട്ടതും അവഗണിക്കപ്പെട്ടതുമായ കേസുകൾ നിരവധിയാണ്. കുട്ടിക്കുറ്റവാളികൾ വർധിക്കാൻ ഒരു കാരണമായി പറയുന്നതു മയക്കുമരുന്നാണ്.
മയക്കുമരുന്നു ലഭ്യമല്ലാത്ത സ്കൂൾപരിസരങ്ങൾ തീരെയില്ല. ഒരു ലക്ഷത്തിന് 3.5 ശതമാനം എന്ന തോതിൽ കുട്ടികളുടെ കുറ്റവാസനകൾ വർധിച്ചതായാണ് കണക്ക്. ബലാത്സംഗം, കൊലപാതകം, മാനഭംഗശ്രമം, ലഹരി ഉപയോഗവും വിൽപ്പനയും തുടങ്ങി മോഷണ ശ്രമങ്ങളും കവർച്ചയും ആത്മഹത്യയുമടക്കം സകല കുറ്റങ്ങളിലും ഈ കൗമാരക്കാരും ഭാഗമാകുന്നു. ട്രാഫിക് നിയമലംഘനങ്ങൾ, അടിപിടി കേസുകൾ തുടങ്ങിയ നിസാര കുറ്റങ്ങൾ വേറെയുമുണ്ട്.
ഗുണ്ടകളും ക്വട്ടേഷൻ സംഘങ്ങളും സംസ്ഥാനം പരക്കെ അരങ്ങുവാഴുന്നു എന്നതിനെക്കാൾ നമ്മെ അത്ഭുതപ്പെടുത്തുന്നത് ഇതിലിപ്പോൾ സ്ത്രീകളും കുട്ടികളുമൊക്കെ പങ്കാളികളാണ് എന്നതാണ്. കണ്ണൂരിൽ അടുത്തിടെ പട്ടാപ്പകൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ക്വട്ടേഷൻ സംഘമെത്തിയ സംഭവത്തിൽ ക്വട്ടേഷൻ നൽകിയത് 22 വയസുള്ള യുവതി. കാസർഗോട്ടെ ചൂരിയിലെ മഹേഷ് എന്ന 23 വയസ്സുകാരൻ ഇപ്പോൾ തന്നെ 21 കേസുകളിലെ പ്രതിയാണത്രെ!
കുറ്റവാളികളെ ഉടൻ തന്നെ പിടികൂടുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തില്ലെങ്കിൽ കേരളത്തിന്റെ സാമൂഹിക ജീവിതം സമീപഭാവിയിൽതന്നെ ദുരന്തപൂർണവും അരക്ഷിതവുമായിത്തീരും.
കേരളത്തിനു മൂന്നാം സ്ഥാനം
2006ലെ നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനം കേരളത്തിനാണ്. ഒരു ലക്ഷം ആളുകളിൽ 20.19 പേർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു. ദേശീയ ശരാശരിയാകട്ടെ 5.82 മാത്രമാണ്.
കേരള പോലീസിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കനുസരിച്ച്, 2021 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ മാത്രം കേരളത്തിൽ നടന്ന മൊത്തം ക്രിമിനൽ കുറ്റങ്ങൾ 1,29,278 ആണ്. കുട്ടികൾക്കെതിരേ വിവിധ തരത്തിലുള്ള കേസുകൾ 3,847ഉം സ്ത്രീകൾക്കെതിരേയുള്ള കുറ്റങ്ങൾ 14,427ഉം ആണ്.
സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളിൽ രാജ്യത്ത് 3,71,503 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 10,139 കേസുകൾ കേരളത്തിലാണ്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുന്ന ഏജൻസി, ആറു മാസത്തിനുള്ളിൽ എഴുനൂറോളം കുട്ടികൾ മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെട്ടു എന്നും റിപ്പോർട്ടിനൊപ്പം ചേർത്തിരിക്കുന്നു. സ്ത്രീകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാകട്ടെ, സകല സംസ്ഥാനങ്ങളെയും ബഹുദൂരം പിന്തള്ളി 11.1 എന്ന നിരക്കിലെത്തിയിരിക്കുന്നു.
(തുടരും)
ജോണ്സണ് വേങ്ങത്തടം