Saturday, April 23, 2022 1:56 AM IST
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ബുൾഡോസർ വെറുമൊരു യന്ത്രമല്ല. ബൂട്ട് വെറുമൊരു ഷൂസുമല്ല. ഇടിച്ചുനിരത്തലിന്റെയും ഭരണകൂട അതിക്രമങ്ങളുടെയും പ്രതീകങ്ങളാണിന്ന് ബുൾഡോസറും ബൂട്ടും. പഴയകാലത്തെ ലാത്തിക്കു പകരമാകും പുതിയ ബൂട്ട്, ബുൾഡോസർ മുറകൾ. ഭൂരിപക്ഷ മേൽക്കോയ്മയിലൂടെ ന്യൂനപക്ഷങ്ങളുടെമേൽ കുതിരകയറാനും എതിർപ്പുകളെ അടിച്ചമർത്താനുമുള്ള ഭരണവർഗത്തിന്റെ മോഹം കൂടിവരുകയാണ്.
ഡൽഹിയിലെ ജഹാംഗീർപുരിയിൽ സാധാരണക്കാരാണ് ബുൾഡോസർ അതിക്രമങ്ങൾക്ക് ഇരയായത്. കേരളത്തിലാകട്ടെ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ കുടിയൊഴിപ്പിക്കലിനെതിരേ പ്രതിഷേധിച്ചതിനു മർദനമേറ്റവരും സാധാരണക്കാരാണ്. ഡൽഹിയിലെ സംഭവങ്ങളും കേരളത്തിലേതും തമ്മിൽ സാമ്യമില്ല. ജഹാംഗീർപുരിയിലേതു വർഗീയവും ഭരണകൂട ഭീകരതയുമാണ്. കേരളത്തിലേതു വർഗീയമല്ലെന്നതിൽ ആശ്വസിക്കാം. പ്രതിഷേധിക്കുന്നവരെ അടിച്ചൊതുക്കാമെന്നും എതിർശബ്ദങ്ങളെ ഇല്ലാതാക്കാമെന്നുമുള്ള സർക്കാരുകളുടെ അതിമോഹം പക്ഷേ പതിവാകുന്നു.
ജഹാംഗീർപുരി യാദൃച്ഛികമല്ല
ജഹാംഗീർപുരയിലെ വർഗീയകലാപം മുന്പു പലതവണ ഡൽഹിയും രാജ്യവും കണ്ടതിന്റെ തനിയാവർത്തനമായിരുന്നു. കഴിഞ്ഞ ശനിയാഴ്ച, ഏപ്രിൽ 16ന്, ഹനുമാൻ ജയന്തി ദിനത്തിൽ ബജ്റംഗ്ദൾ സംഘടിപ്പിച്ച ഘോഷയാത്രയ്ക്കിടെയാണു മുസ്ലിം ഭൂരിപക്ഷ മേഖലയായ ജഹാംഗീർപുരിയിൽ ഏറ്റുമുട്ടിലുണ്ടായത്. ഇതു വർഗീയ കലാപമായി മാറുകയായിരുന്നു. പ്രകോപനം, അക്രമം തുടങ്ങിയവ സംബന്ധിച്ച് എന്നെങ്കിലും മുഴുവൻ സത്യവും പുറത്തുവരുമോയെന്ന് ഉറപ്പിക്കാനാകില്ല. സംഭവം ആസൂത്രിതമാണെന്നതാണ് അപകടകരം.
വടക്കുകിഴക്കൻ ഡൽഹിയിൽ 2020 ഫെബ്രുവരിന് 23ന് തുടങ്ങിയതും 53 പേർ കൊല്ലപ്പെട്ടതുമായ വർഗീയകലാപത്തിന്റെ മറ്റൊരു രൂപം. വെറും രണ്ടു വർഷം പിന്നിടുന്പോഴാണു ഡൽഹിയിലെ മറ്റൊരു മുസ്ലിം ഭൂരിപക്ഷ മേഖലയിൽ വീണ്ടും കലാപമുണ്ടായത്. ഇത്തവണ ആർക്കും ജീവൻ നഷ്ടമായില്ലെന്നതിൽ ആശ്വസിക്കാം. പക്ഷേ മതവൈരവും പരസ്പര വിദ്വേഷവും കൂട്ടാനും മുറിവുകൾ ആഴത്തിലാക്കാനും പുതിയ സംഭവം കാരണമാകും. മതമൈത്രിയും സമാധാനവും കൂടുതൽ വെല്ലുവിളിയിലായി.
ജഹാംഗീർപുരിയിലെ കലാപം ശമിക്കുകയും സമാധാനത്തിന്റെ വെളിച്ചം വീശിത്തുടങ്ങുകയും ചെയ്യുന്നതിനിടെയാണ് ബുൾഡോസർ അതിക്രമം സ്ഥിതി വഷളാക്കിയത്. ബിജെപി ഭരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപറേഷൻ കൈയേറ്റം ഒഴിപ്പിക്കൽ നടപടി തുടങ്ങിയത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡൽഹി പോലീസിനോട് കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ 400 പോലീസുകാരെയാണ് ചൊവ്വാഴ്ച വൈകി മുനിസിപ്പൽ അധികൃതർ ആവശ്യപ്പെട്ടത്. നിരവധി ബുൾഡോസറുകൽ നിരത്തി അതിവേഗം ഇടിച്ചുനിരത്തൽ തുടങ്ങി. ഇതോടെ സ്ഥിതി വഷളായി.
സുപ്രീംകോടതിക്കും രക്ഷയില്ലേ?
കോണ്ഗ്രസ് നേതാവ് കപിൽ സിബൽ ബുധനാഴ്ച രാവിലെ സുപ്രീംകോടതിയെ സമീപിച്ചതോടെ ഇടിച്ചുനിരത്തലിനെതിരേ സ്റ്റേ കിട്ടി. കൂടുതൽ വാദം കേൾക്കുന്നതു വരെ തൽസ്ഥിതി തുടരാൻ രാവിലെ 11ന് കോടതി വിധിച്ചു. സ്റ്റേ ഉത്തരവിന്റെ വാർത്ത ജഹാംഗീർപുരിയിൽ പ്രചരിച്ചതോടെ നാട്ടുകാർ ആശ്വസിച്ചു. പക്ഷേ, പോലീസും മുനിസിപ്പാലിറ്റിയും പൊളിച്ചടുക്കൽ നിർത്തിയില്ല. റോഡിലേക്കു തള്ളിപ്പണിത നിർമാണങ്ങൾ തകർത്തുകൊണ്ടു വീണ്ടും ഒരു മണിക്കൂറോളം ബുൾഡോസറുകൾ മുന്നേറി.
ഉച്ചയോടെ ഒരു ബുൾഡോസർ മസ്ജിദിനു സമീപം തിരിച്ചെത്തി. ടിവി, പത്രമാധ്യമ പ്രവർത്തകർ നോക്കിനിൽക്കേ 15 മിനിറ്റുകൂടി പൊളിക്കൽ തുടർന്നു. രാജ്യമെന്പാടും ഇതു സംപ്രേഷണം ചെയ്തു. ഈ സമയം സ്ഥലത്തെത്തിയ സിപിഎം നേതാവ് ബൃന്ദ കാരാട്ട് ബുൾഡോസറിനു മുന്നിൽ നിന്നു തടഞ്ഞതു വലിയ പ്രചാരം നേടുകയും ചെയ്തു. സുപ്രീംകോടതി വീണ്ടും ഇടപെട്ടു കർശന താക്കീതു നൽകേണ്ടി വന്നു പൊളിക്കൽ നിർത്തിവയ്ക്കാൻ.
പിറ്റേന്നും ഇന്നലെയുമായി സംഭവസ്ഥലത്തെത്തിയ കോണ്ഗ്രസ്, ഇടതുപക്ഷ നേതാക്കളെ പോലീസ് തടഞ്ഞു. എന്നാൽ ഡൽഹി ഭരിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മന്ത്രിമാരും ജഹാംഗീർപുരി സന്ദർശിക്കാൻ തയാറായില്ല. മുന്പു ഡൽഹിയിലെ കത്തോലിക്കാ ദേവാലയം ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ചുനിരത്തിയപ്പോഴും ജാമില മിലിയ, ജവഹർലാൽ നെഹ്റു സർവകലാശാലകളിൽ സംഘപരിവാറും പോലീസും ഗുണ്ടാവിളയാട്ടം നടത്തിയപ്പോഴും സംഭവസ്ഥലം സന്ദർശിക്കാൻ ഡൽഹി മുഖ്യമന്ത്രി തയാറായില്ലെന്നതും യാദൃച്ഛികമെന്നു കരുതാനാവില്ല.
വർഗീയതയുടെ മുറിപ്പാടുകൾ
മധ്യപ്രദേശിലെ ഖാർഗോണിലും ഗുജറാത്തിലെ ഖംഭാട്ടിലും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടന്ന വർഗീയ കലാപത്തിനു തൊട്ടുപിന്നാലെ നടന്ന കൈയേറ്റം ഒഴിപ്പിക്കലുകളുമായി ജഹാംഗീർപുരിയിലും സാമ്യം ഉണ്ടായതു യാദൃച്ഛികമല്ല. കലാപകാരികളുടെ വീടു പൊളിക്കാൻ രണ്ടിടത്തെയും ബിജെപി സർക്കാരുകൾ ബുൾഡോസറുകൾ അയച്ചു. യുപിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കമിട്ട പരിപാടിയാണിത്. യോഗിയെ ‘ബുൾഡോസർ ബാബ’ എന്നുവരെ ചിലർ വിശേഷിപ്പിച്ചു.
മതസൗഹാർദവും സമാധാനവും നേടാൻ ബുൾഡോസറുകൾക്കു കഴിയില്ലെന്നു തീർച്ച. ഡൽഹിയിൽത്തന്നെ സന്പന്നരുടെ കോളനികളിലെയും രാഷ്ട്രീയ നേതാക്കളുടെയും കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ബുൾഡോസറുകൾ ഇറക്കിയതുമില്ല. പാവപ്പെട്ടവർ, ദളിതർ, ആദിവാസികൾ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾ തുടങ്ങിയവരോടാണ് അതിക്രമങ്ങൾ. സന്പന്നർക്കും പ്രമാണിമാർക്കും ഭരണക്കാർക്കും ഒരു നീതി. സാധാരണ പൗരനു മറ്റൊരു നീതി! അനീതിയെന്നതാണു കൂടുതൽ യോജിച്ച പദം.
1984ലെ സിക്ക് വിരുദ്ധ കലാപം, 1989ലെ ഭഗൽപുർ കലാപം, 1990ലെ ഹൈദരാബാദ് കലാപം, ബാബ്റി മസ്ജിദ് തകർത്തതിനെത്തുടർന്നു രാജ്യത്ത് പലയിടത്തും 1992ലുണ്ടായ കലാപങ്ങൾ, 2002ലെ കുപ്രസിദ്ധമായ ഗുജറാത്ത് കലാപം, ക്രൈസ്തവർക്കു നേരേ ഒഡീഷയിലുണ്ടായ 2007ലെ കാണ്ഡമാൽ കലാപം, 2012ലെ ആസാം കലാപം, 2013ലെ മുസാഫർനഗർ കലാപം എന്നിവ മുതൽ 2020ലെ ഡൽഹി കലാപം വരെ ചെറുതും വലുതുമായ വർഗീയ കലാപങ്ങളുടെ നീണ്ട പട്ടികയാണുള്ളത്. ഇന്ത്യ-പാക്കിസ്ഥാൻ വിഭജനം മുതലുള്ള എണ്ണിയാൽ തീരാത്ത വർഗീയ കലാപങ്ങളുടെ മുറിവുകൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല.
ഇരുതലമൂർച്ചയുള്ള ഇരവാദം
കലാപങ്ങളിലും അതിക്രമങ്ങളിലും നഷ്ടം മുഴുവൻ ഇരകൾക്കാണ്. ന്യൂനപക്ഷങ്ങൾ, ദളിതർ, ആദിവാസികൾ അടക്കമുള്ളവർക്കു നീതി നിഷേധിക്കപ്പെടുന്നതു പതിവായിരിക്കുന്നു. ഭൂരിപക്ഷ സമുദായത്തിലെയും സാധാരണക്കാരും പാവങ്ങളും കലാപങ്ങളിൽ ഇരകളാകുന്നുണ്ട്. രാഷ്ട്രീയ, സന്പന്ന പ്രമാണിമാർ സുരക്ഷിതരുമാണ്. കുരങ്ങനെകൊണ്ടു ചുടുചോറ് വാരിക്കുകയെന്ന പ്രയോഗം വെറുതെയല്ല.
വർഗീയ കലാപങ്ങൾക്കു കാരണമാകുന്നത് ഇര വാദം ആണെന്നതു വിരോധാഭാസമാകും. ന്യൂനപക്ഷത്തിന്റെ ഇരകളാണെന്നു ഭൂരിപക്ഷ സമുദായത്തെ തോന്നിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു. തങ്ങൾക്കു മാത്രമേ സംരക്ഷിക്കാൻ കഴിയൂ എന്ന് ഭൂരിപക്ഷത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ ജനാധിപത്യത്തിൽ ന്യൂനപക്ഷത്തിനു വളരെയധികം മുന്നേറാൻ കഴിയുമെന്ന് ചെസ് ഇതിഹാസം ഗാരി കാസ്പറോവ് പറഞ്ഞിട്ടുണ്ട്. അമേരിക്കയെ പരാമർശിച്ച് 2016ൽ കാസ്പറോവ് പറഞ്ഞത് പക്ഷേ ഇപ്പോൾ ഇന്ത്യയിലും പ്രസക്തമാണ്.
ഭൂരിപക്ഷം രണ്ടു തരത്തിലാണ്. ഒന്ന്, സാമുദായികം. രണ്ട്, രാഷ്ട്രീയം. രാഷ്ട്രീയ ഭൂരിപക്ഷത്തിലേക്കുള്ള പ്രവേശനം തുറന്നിരിക്കുന്പോൾ സാമുദായിക ഭൂരിപക്ഷത്തിലേക്കുള്ള വാതിൽ അടഞ്ഞിരിക്കുന്നു. രാഷ്ട്രീയ ഭൂരിപക്ഷം അതിന്റെ വർഗഘടനയിൽ മാറ്റാവുന്നതാണ്. അതു വളരുന്നു. എന്നാൽ, സാമുദായിക ഭൂരിപക്ഷം ജനിതകമാണ്.- ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞതാണിത്.
മതഭൂരിപക്ഷം ഉപയോഗിച്ചുള്ള രാഷ്ട്രീയവും രാഷ്ട്രീയ ഭൂരിപക്ഷം ഉപയോഗിച്ചുള്ള രാഷ്ട്രീയവും വ്യത്യസ്തമാണെന്ന് അംബേദ്കർ ഓർമിപ്പിച്ചതു വെറുതെയല്ല. ഇതു രണ്ടും കൂടിച്ചേർന്നാലുണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് അംബേദ്കറിനു പതിറ്റാണ്ടുകൾക്കു മുന്പേ ബോധ്യമുണ്ടായിരിക്കണം.
പുറംമോടിയല്ല മതേതരത്വം
ഭരണഘടനാപരമായി ഇന്ത്യക്ക് ഔദ്യോഗിക മതമില്ല. മതരാഷ്ട്രം വിഭാവനം ചെയ്യുന്നവർ ഫലത്തിൽ ഭരണഘടനയെയാണു വെല്ലുവിളിക്കുന്നത്. മതസ്വാതന്ത്ര്യത്തിനുള്ള പൗരന്റെ അവകാശം മൗലികാവകാശമാണ്. ഇഷ്ടമുള്ള വിശ്വാസം അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും ഭരണഘടനയുടെ അനുച്ഛേദം 25 മുതൽ 28 വരെ പൗരന് പൂർണസ്വാതന്ത്ര്യമുണ്ട്.
പക്ഷേ, ഇതേ പൗരാവകാശം കവരാൻ സർക്കാരുകൾ നിയമനിർമാണങ്ങൾ വരെ നടത്തുന്ന ദുരന്തം രാജ്യത്തുണ്ട്. മതേതരത്വം ഭരണഘടനയുടെ ആമുഖത്തിലുണ്ടെങ്കിലും ഫലത്തിൽ അതില്ലാതാക്കാനുള്ള ശ്രമങ്ങൾ സജീവമാണ്. തുല്യനീതിയും സ്വാതന്ത്ര്യവും ആഗ്രഹം മാത്രമായി ശേഷിക്കുന്നു. വിശ്വാസം മാത്രമല്ല ഭക്ഷണം, വസ്ത്രം തുടങ്ങിയവയിലുള്ള സ്വാതന്ത്ര്യം പോലും കവരുന്നു. താലിബാൻ രീതിയിലുള്ള ശ്രമങ്ങളെല്ലാം ആപത്കരമാണ്.
പുലരട്ടെ, സമാധാനവും സന്തോഷവും
സമാധാനവും മതസൗഹാർദവും തകരുന്നതോടൊപ്പംതന്നെ രാജ്യത്തിന്റെ പുരോഗതി, വികസനം, വളർച്ച എന്നിവയെല്ലാം തടസപ്പെടുന്നു. ഇന്ത്യയുടെ പ്രതിച്ഛായയും മോശമാകുന്നു. വെറുപ്പിന്റെ രാഷ്ട്രീയം സമാധാനവും പുരോഗതിയും തകർക്കും. ജനങ്ങളുടെ സന്തോഷവും സമാധാനവും സുരക്ഷയും രാജ്യത്തിന്റെ വികസനവും വളർച്ചയും പുരോഗതിയുമായിരിക്കണം സർക്കാരുകളുടെ ആത്യന്തികലക്ഷ്യം.
“സന്തോഷവും സമാധാനവും തീവ്രതയുടെ കാര്യമല്ല. സന്തുലിതാവസ്ഥ, ക്രമം, താളം, ഐക്യം എന്നിവയുടെ കാര്യമാണ്’’. വിഖ്യാത ചിന്തകനും എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന അമേരിക്കയിലെ കത്തോലിക്കാ സന്യാസ വൈദികൻ തോമസ് മെർട്ടണ് വളരെ മുന്പേ പറഞ്ഞതു മനസിലാക്കാൻ ഭരിക്കുന്നവർക്കു കഴിയേണ്ടതുണ്ട്.