Thursday, April 28, 2022 3:05 AM IST
ജോർജ് കള്ളിവയലിൽ
ഈ കാലവും കടന്നുപോകുമെന്ന് കേരളത്തിലേക്കു വരുന്നതിനു മുന്നോടിയായി എ.കെ. ആന്റണി. കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസില്ലെന്നും കോണ്‍ഗ്രസില്ലാതെ ദേശീയ ബദൽ ഉണ്ടാകില്ലെന്നും ആന്റണി. വർഗീയ ധ്രൂവീകരണം, വെറുപ്പിന്റെ രാഷ്ട്രീയം, നാനാത്വത്തിലെ ഏകത്വം തകർത്ത് ഏകരൂപം കൊണ്ടുവരാനുള്ള ശ്രമം, സാന്പത്തിക അസമത്വം തുടങ്ങിയവ വലിയ വെല്ലുവിളികൾ.
“ഇന്ത്യ ഒരു അത്ഭുത രാഷ്ട്രമാണ്. ആരു വിചാരിച്ചാലും ഇന്ത്യയുടെ തനിമ നശിപ്പിക്കാനാകില്ല. നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യയുടെ മഹിമയും ശക്തിയും. ജാതി, മതം, ആചാരങ്ങൾ, ഭാഷ, ഭക്ഷണം, വസ്ത്രം, സംസ്കാരം തുടങ്ങി ഇത്രയേറെ വൈവിധ്യങ്ങളുള്ള മറ്റൊരു രാജ്യവുമില്ല. എന്നിട്ടും ഇന്ത്യ ഒന്നായി ഇത്രകാലം നിലകൊണ്ടു. മണ്ഡൽ, മന്ദിർ കാലഘട്ടത്തിനു ശേഷം ഇപ്പോൾ ധ്രൂവീകരണത്തിന്റെ കാലമാണ്. പത്തോ പതിനഞ്ചോ വർഷമെന്നതു ചരിത്രത്തിൽ ചെറിയൊരു കാലമാണ്. ഈ കാലവും കടന്നു പോകും’’- തികഞ്ഞ ശുഭാപ്തിവിശ്വാത്തോടെ എ.കെ. ആന്റണി പറഞ്ഞു.
ജനാധിപത്യത്തിൽ മാറ്റം സ്വാഭാവികമാണ്. സ്ഥിരമായ കസേര ആർക്കുമില്ല. എല്ലാ പാർട്ടികളും എല്ലാക്കാലത്തും ശക്തമായിരിക്കില്ല.- നാലു പതിറ്റാണ്ടോളം തട്ടകമായിരുന്ന ഡൽഹിയോട് ഇന്നു ഗുഡ്ബൈ പറയുന്നതിനു മുന്‍പായി സംസാരത്തിലാണ് 81-കാരനായ ആന്റണി മനസു തുറന്നത്.
വർഗീയ ധ്രൂവീകരണം, വെറുപ്പിന്റെ രാഷ്ട്രീയം, നാനാത്വത്തിലെ ഏകത്വം തകർത്ത് എല്ലാത്തിലും ഏകരൂപം കൊണ്ടുവരാനുള്ള ശ്രമം, കൂടിവരുന്ന സാന്പത്തിക അസമത്വം തുടങ്ങിയവയാണ് ഇന്ത്യ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെന്ന് ആന്റണി അഭിപ്രായപ്പെട്ടു.
ഉദയ്പൂർ ശിബിരം വഴിത്തിരിവാകും
“കോണ്‍ഗ്രസ് തിരിച്ചുവരും. നെഹ്റു, ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസ് ഇല്ല. കോണ്‍ഗ്രസിനു മുഖ്യപങ്കാളിത്തമില്ലാത്ത പ്രതിപക്ഷ ബദൽ അസാധ്യമാണ്.’’ കോണ്‍ഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം വർക്കിംഗ് കമ്മിറ്റിയംഗമായ എ.കെ. ആന്റണി തറപ്പിച്ചു പറഞ്ഞു. ഉദയ്പൂരിൽ മേയ് 13 മുതൽ നടത്തുന്ന കോണ്‍ഗ്രസിന്റെ ചിന്തൻ ശിബിരത്തിൽ പാർട്ടിയുടെ പുതിയ നയസമീപനങ്ങളും പരിപാടികളും തീരുമാനിക്കും. കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന് ഉദയ്പൂരിൽ മാർഗം ഉരുത്തിരിയും. അതുവരെ കാത്തിരിക്കുക.
കോണ്‍ഗ്രസിനെ ആരും വിലകുറച്ചു കാണരുത്. 1977ൽ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെട്ടതാണ്. പക്ഷേ തിരിച്ചുവന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും ഗ്രാമങ്ങളിലും ഇന്നും കോണ്‍ഗ്രസ് ഉണ്ട്. അഞ്ചു പ്രവർത്തകരെങ്കിലും ഇല്ലാത്ത ഒരിടവുമില്ല. കോണ്‍ഗ്രസ് വെറുമൊരു രാഷ്ട്രീയ പാർട്ടിയല്ല. കോണ്‍ഗ്രസ് ഉയർത്തുന്ന ആശയങ്ങളും മൂല്യങ്ങളും ഇന്ത്യയുടേതാണ്. അതില്ലാതാക്കാൻ ആർക്കും കഴിയില്ല.
കോണ്‍ഗ്രസിൽനിന്നു ചില നേതാക്കൾ കൊഴിയുന്നതു സ്വാഭാവികമാണ്. ഇഎംഎസും എകെജിയും പോലും കോണ്‍ഗ്രസുകാർ ആയിരുന്നു. കെപിസിസി സെക്രട്ടറി ആയിരുന്നു ഇഎംഎസ് നന്പൂതിപ്പാട്. എ.കെ. ഗോപാലൻ ഇടക്കാലത്ത് സംസ്ഥാന കോണ്‍ഗ്രസിന്റെ താത്കാലിക അധ്യക്ഷ പദവി വരെ വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മാത്രമല്ല, മറ്റു പല പാർട്ടികളും ദുർബലമായിട്ടുണ്ട്. ചില പാർട്ടികൾ ഇല്ലാതായി.
കോണ്‍ഗ്രസില്ലാതെ ബദലില്ല
കേന്ദ്രത്തിൽ ഭരണമാറ്റം യഥാർഥത്തിൽ ആഗ്രഹിക്കുന്നവർ ആരും കോണ്‍ഗ്രസില്ലാതെ ഒരു ബദലിനെക്കുറിച്ചു പറയില്ല. അതു സാധ്യവുമല്ല. പ്രാദേശിക പാർട്ടികളോടു ബഹുമാനമുണ്ട്. പക്ഷേ കോണ്‍ഗ്രസിനു മുഖ്യപങ്കാളിത്തമില്ലാതെ പ്രതിപക്ഷ ബദൽ അസാധ്യമാകും. അതേ പോലെ നെഹ്റു-ഗാന്ധി കുടുംബം ഇല്ലാതെ കോണ്‍ഗ്രസ് ഉണ്ടാവില്ല.
ഗാന്ധി കുടുംബത്തിന്റെ നേതൃത്വം ഇല്ലാതെ അണികളുണ്ടാകില്ല. കോണ്‍ഗ്രസിന്റെ പവർ ഹൗസ് ആണ് ഗാന്ധി കുടുംബം. പാർട്ടിയുടെ ദീപശിഖാ വാഹകരാണ് അവർ. കോണ്‍ഗ്രസിന്റെ മാർഗദർശനവും അവരുടേതാണ്. 99 ശതമാനം കോണ്‍ഗ്രസുകാരും ഉറ്റുനോക്കുന്നത് ഗാന്ധി കുടുംബത്തെയാണ്.
വിമർശകരെ ഗാന്ധി കുടുംബം ഇല്ലാതാക്കുമെന്നതു തെറ്റായ പ്രചാരണമാണ്. അങ്ങിനെയെങ്കിൽ ഇന്ദിരയെ പലതവണ വിമർശിച്ച തന്നെ അവർ ഇത്രയേറെ അവസരം തന്ന് പ്രോൽസാഹിപ്പിക്കില്ലായിരുന്നു. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നവരാണ് ഗാന്ധി കുടുംബം. പൂച്ചെണ്ടുകൾ അല്ല വിമർശനങ്ങളാണ് ശക്തി.
ധ്രുവീകരണവും വെറുപ്പും ആപത്ത്
വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തിയും മഹിമയും. എല്ലാ കാര്യങ്ങളിലും ഏകരൂപം (യൂണിഫോമിറ്റി) അടിച്ചേൽപ്പിക്കാൻ ആരു വിചാരിച്ചാലും നടക്കില്ല. മണ്ഡൽ, മന്ദിർ കാലം ഒരു വ്യതിയാനമായിരുന്നു. ധ്രുവീകരണമാണ് ഇപ്പോഴത്തേത്. ജാതിയും ഭാഷയും വസ്ത്രവും ഭക്ഷണവും മുതൽ വൈവിധ്യങ്ങളുടെ രാജ്യമാണിത്. നാനാത്വത്തിലെ ഏകത്വമാണ് ശക്തി. അതു നിലനിൽക്കും. ചരിത്രത്തിലും രാഷ്ട്രീയത്തിലും പത്തോ പതിനഞ്ചോ വർഷമെന്നതു ചെറിയ കാലമാണ്. ഈ കാലവും കടന്നുപോകും.
ധ്രുവീകരണ രാഷ്ട്രീയമാണ് രാജ്യം നേരിടുന്ന വലിയ വെല്ലുവിളി. വർഗീയമായി വേഗത്തിൽ ധ്രുവീകരിക്കുന്ന അന്തരീക്ഷം വളരുന്നു. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയമാണ് പ്രശ്നം. അതേപോലെ രണ്ട് ഇന്ത്യ ഉണ്ട്. സന്പദ്ഘടന വളരുന്പോഴും സാന്പത്തിക അസമത്വം പലമടങ്ങായി കൂടി. അതിസന്പന്നരുടെ വരുമാനം കോവിഡ് കാലത്തുപോലും കൂടി.
ആരായാലും ഇറങ്ങണം, മര്യാദകളുണ്ട്
“ആരായാലും സമയം ആകുന്പോൾ ഇറങ്ങണം. ചില മാര്യാദകളുണ്ട്.’’സജീവ രാഷ്ട്രീയത്തിൽനിന്നു പിൻവാങ്ങുന്നതിനെക്കുറിച്ചുള്ള ആന്റണിയുടെ ഈ വാക്കുകൾ കോണ്‍ഗ്രസിലെ പലർക്കുമുള്ള വ്യക്തമായ സൂചനയാകും. ഇതുവരെ എന്നെ ആരും ഇറക്കിവിട്ടിട്ടില്ല. പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് ഒന്നര വർഷം മുന്‍പെടുത്ത തീരുമാനമാണ്. മനഃസാക്ഷി പറയുന്നതനുസരിച്ചാണ് എല്ലാ തീരുമാനങ്ങളും. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെപോലെ ഓടിനടക്കാൻ ഇനി കഴിയില്ല. എക്കാലവും ജനഹൃയങ്ങളിൽ ജീവിച്ച ജനകീയ നേതാവിന് ആദർശവും മൂല്യങ്ങളും ലാളിത്യവും ഇന്നും അമൂല്യമാണ്.
എല്ലാവരോടും നന്ദിയും 101 ശതമാനം സംതൃപ്തിയുമാണ് ഇപ്പോൾ തനിക്കുള്ളതെന്ന് ആന്റണി പറഞ്ഞു. അമ്മയുടെ നിശ്ചയദാർഢ്യം കൊണ്ടുമാത്രമാണ് പത്താം ക്ലാസ് കഴിഞ്ഞ് എറണാകുളം മഹാരാജാസ് കോളജിൽ ചേർന്നു പഠനം തുടരാനായത്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കണമോ പഠിക്കണമോ എന്നതായിരുന്നു മുന്നിലുണ്ടായിരുന്ന ചോദ്യം. അഞ്ചു തെരഞ്ഞെടുപ്പുകളിൽ മൽസരിച്ചപ്പോഴും തന്നെ ജയിപ്പിച്ച കേരളത്തിലെ ജനങ്ങളോടും വലിയ കടപ്പാടുണ്ട്.
കോണ്‍ഗ്രസ് പാർട്ടിയും ജനങ്ങളും തനിക്കു തന്ന അവസരങ്ങൾ നോക്കുന്പോൾ എല്ലാവരോടും കടപ്പാടുണ്ട്. തന്നോളം അവസരം കിട്ടിയ മറ്റാരു നേതാവുമില്ല. ഇന്ദിരാഗാന്ധി 1984ൽ വർക്കിംഗ് കമ്മിറ്റിയിലേക്കു നോമിനേറ്റ് ചെയ്തതാണ്. പത്തിലേറെ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാക്കി. പിന്നീട് രാജീവ് ഗാന്ധി, സീതാറാം കേസരി, പി.വി. നരസിംഹ റാവു, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി വീണ്ടും സോണിയ എന്നിവരോടൊപ്പം 36 വർഷത്തിലേറെ കോണ്‍ഗ്രസ് പ്രവർത്തക സമിതിയിൽ അംഗമായിരുന്നു. ഇത്രയും കാലം വർക്കിംഗ് കമ്മിറ്റിയംഗമായ മറ്റൊരാളില്ല. വർക്കിംഗ് കമ്മിറ്റിയിൽ ഇനി അധികകാലം തുടരില്ല. സംഘടനാ തെരഞ്ഞെടുപ്പു വരെയെങ്കിലും ഇനിയും തുടരണമെന്നാണു നിർദേശം.
ചാരായ നിരോധനം ശരിയായിരുന്നു
ചാരായ നിരോധനവും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചതും അടക്കമുള്ള കേരളത്തിലെ തീരുമാനങ്ങളിലൊന്നിലും നിരാശയില്ല. ചാരായ നിരോധനം റദ്ദാക്കുമെന്ന് എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞിട്ടും ഇന്നേവരെ അതിൽ തൊടാനായിട്ടില്ല. സ്വാശ്രയ കോളജുകളോടുള്ള എതിർപ്പും ഇല്ലാതായി.
കോവിഡ് വന്നപ്പോൾ ആവശ്യത്തിന് ആരോഗ്യപ്രവർത്തകരുണ്ടായതു സ്വാശ്രയ കോളജുകൾ ഉണ്ടായതുകൊണ്ടാണ്. വളരെയേറെ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടായില്ലായിരുന്നുവെങ്കിൽ യുക്രെയ്ൻ യുദ്ധമേഖലയിൽനിന്ന് ഒഴിപ്പിക്കേണ്ടി വരുമായിരുന്ന മലയാളികളുടെ എണ്ണം പലമടങ്ങ് ആകുമായിരുന്നു. ഐടി അറ്റ് സ്കൂൾ എന്ന പേരിൽ തന്റെ കാലത്ത് ആരംഭിച്ച പദ്ധതി ഇന്ന് ഐടി രംഗത്തെ വിപ്ലവത്തിനു നാന്ദിയായി.
ഏറ്റവും ബഹുമാനമുള്ള നേതാവാണ് കെ. കരുണാകരൻ. പ്രത്യേകമായൊരു അടുത്ത ബന്ധമായിരുന്നു അദ്ദേഹവുമായുണ്ടായിരുന്നത്. ആവശ്യം വരുന്പോൾ ഞങ്ങൾ ഒന്നിക്കും. അദ്ദേഹം നടപ്പാക്കിയ വികസനങ്ങൾ കേരളത്തിന്റെ വളർച്ചയ്ക്കു നിർണായകമായി.
ഇനി ഉപദേശക റോളിൾ
ഇന്ന് ഉച്ചയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ഭാര്യ എലിസബത്തിനോടും ഇളയ മകൻ അജിത്തിനോടുമൊപ്പമാകും ആന്റണി ഡൽഹിയോടു വിടപറയുക. വൈകുന്നേരം തിരുവനന്തപുരത്ത് ലാൻഡു ചെയ്യുന്നതോടെ കേരള, ദേശീയ രാഷ്ട്രീയത്തിലെ സംഭവബഹുലമായ ഒരേടാണു പിന്നിലേക്കു മറിയുന്നത്. എല്ലാം വേണ്ടെന്നുറപ്പിച്ചു തിരിച്ചെത്തുന്ന ആന്റണിയുടെ ’ഹോം കമിംഗ്’ കേരളത്തിലെ കോണ്‍ഗ്രസുകാർക്കു ഭയക്കാനില്ല.
പതിനേഴു വർഷമായി ഇടവേളയില്ലാതെ താമസമാക്കിയ ദേശീയ തലസ്ഥാന നഗരിയോടു നന്ദിയോടെയാണു വിട പറയുന്നത്. കേരള ഹൗസിനടുത്ത് ജന്തർ മന്ദർ റോഡിലെ രണ്ടാം നന്പർ ഔദ്യോഗിക വസതി ഇന്നുതന്നെ ഒഴിയും. പതിറ്റാണ്ടുകളോളം ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിൽ തിളങ്ങിനിന്ന ചേർത്തലക്കാരൻ അറയ്ക്കപ്പറന്പിൽ കുര്യൻ ആന്റണി ഇനി രണ്ടു മാസം തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാകും. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഇരുപതു വർഷമായി തനിക്കൊരു മുറിയുണ്ട്. പാർട്ടി അനുവദിച്ചാൽ അവിടെയാകും പ്രവർത്തകരെ കാണുകയെന്ന് ആന്റണി വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റും മൂന്നു തവണ മുഖ്യമന്ത്രിയും ഒക്കെയായി രാഷ്ട്രീയ ജീവിതത്തിന്റെ നിർണായകഭൂമിയായ തിരുവനന്തപുരത്തേക്കു വീണ്ടും സ്ഥിരതാമസത്തിനെത്തുന്ന ആന്റണിക്ക് ഇനി കൂടുതലും ഉപദേശക റോളും വിശ്രമവുമാകും. സജീവമാകാനോ നേതൃത്വത്തിലേക്കോ ഇല്ലെങ്കിലും പാർട്ടിക്കും നാടിനും വേണ്ടി കഴിയാവുന്നതെല്ലാം ചെയ്യാൻ മടിയില്ല.
ഉദയ്പൂരിലേക്ക് ആന്റണിയില്ല
ഉദയ്പൂരിൽ മേയ് 13 മുതൽ നടക്കുന്ന കോണ്‍ഗ്രസിന്റെ നിർണായക ചിന്തൻ ശിബിരത്തിലും ആന്റണി പങ്കെടുക്കില്ല. രണ്ടു മൂന്നു മാസത്തേക്ക് വർക്കിംഗ് കമ്മിറ്റി യോഗത്തിനായി പോലും ഡൽഹിയിലേക്കില്ല. ആധുനിക സംവിധാനങ്ങളുള്ള ഇക്കാലത്ത് തന്റെ അഭിപ്രായം അറിയിക്കാൻ പ്രയാസമില്ല. രണ്ടു തവണ കോവിഡ് ബാധിച്ചതിനാൽ രണ്ടു മാസത്തേക്കു വിശ്രമം വേണമെന്നു ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഡൽഹിയിൽ തത്കാലം തുടരാനാണ് ആന്റണിയുടെ മൂത്ത മകനും കോണ്‍ഗ്രസിന്റെ യുവ പോരാളിയുമായ അനിലിന്റെ തീരുമാനം. തന്റെ പിതാവിനെപോലെ താനും ലിബറൽ ആണെന്നും പ്രായപൂർത്തിയായ മക്കൾ എന്തു ചെയ്യണമെന്ന് അവർ തീരുമാനിക്കട്ടെ എന്നതാണു നിലപാടെന്നും ആന്റണി വ്യക്തമാക്കി. ഡൽഹിയിലെ തന്റെ ഫ്ളാറ്റിലും തിരുവനന്തപുരത്തെ വീട്ടിലും താമസിച്ചു ദേശീയ തലത്തിലും കേരളത്തിലും കോണ്‍ഗ്രസിനു വേണ്ടി പ്രവർത്തിക്കുമെന്ന് അനിൽ പറഞ്ഞു.
റിക്കാർഡുകളുടെ പെരുന്തച്ചൻ
ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രതിരോധമന്ത്രി എന്ന റിക്കാർഡ് ഉൾപ്പെടെ മൂന്നു തവണ കേന്ദ്രമന്ത്രി, സിവിൽ സപ്ലൈസ് മന്ത്രി, ഏറ്റവും ചെറുപ്പത്തിൽ അടക്കം മൂന്നു തവണ കേരളത്തിന്റെ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം, എഐസിസി അച്ചടക്ക സമിതി അധ്യക്ഷൻ, തെരഞ്ഞെടുപ്പു സമിതിയംഗം, നിയമസഭയിലും പാർലമെന്റിലും പതിറ്റാണ്ടുകളുടെ അംഗത്വം തുടങ്ങി പാർട്ടിയിലും ഭരണത്തിലും ആന്റണിയുടെ റിക്കാർഡുകൾ അനവധിയാണ്.
2006 മുതൽ 2014 വരെ ഇന്ത്യയുടെ പ്രതിരോധ മന്ത്രി. വി.കെ. കൃഷ്ണമേനോനു ശേഷം ഈ പദവിയിലെത്തിയ മലയാളി. 1977-1978, 1995-1996, 2001-2004 കാലയളവുകളിൽ കേരള മുഖ്യമന്ത്രി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു. 1977-ൽ കെ. കരുണാകരൻ മുഖ്യമന്ത്രി പദം രാജിവച്ചപ്പോൾ ആയിരുന്നു 37-ാം വയസിൽ ആന്റണി ആദ്യമായി മുഖ്യമന്ത്രിയായത്. 1996 മുതൽ 2001 വരെ നിയമസഭയിലെ പ്രതിപക്ഷനേതാവും ആയിരുന്നു.
പടിപടിയായിട്ടായിരുന്നു ആന്റണിയുടെ രാഷ്ട്രീയ വളർച്ച. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തി. കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി. 1969-ൽ കെപിസിസി ജനറൽ സെക്രട്ടറി. 1970-ൽ ചേർത്തലയിൽനിന്ന് ജയിച്ച് നിയമസഭാംഗം. ഒപ്പം ഐക്യജനാധിപത്യ മുന്നണി കണ്‍വീനറും ആയി. 1973ൽ ആദ്യമായി കെപിസിസി പ്രസിഡന്റായി. 1977 വരെ ആ സ്ഥാനത്തു തുടർന്നു. പിന്നീട് 1978-1982, 1987-1992 എന്നീ വർഷങ്ങളിലും പിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
1985ൽ ആദ്യമായി രാജ്യസഭ അംഗമായി. അഞ്ചു തവണ രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കിയാണു വിരമിച്ചത്. 1984ൽ എഐസിസി ജനറൽ സെക്രട്ടറിയായി. 1991 മുതൽ 95 വരെ കേന്ദ്രത്തിലെ നരസിംഹറാവു മന്ത്രിസഭയിൽ സിവിൽ സപ്ലൈസ് കാബിനറ്റ് മന്ത്രിയായിരുന്നു.