Thursday, May 12, 2022 12:26 AM IST
ഏകീകൃത സിവിൽ കോഡ് -2 /ഭരണഘടനാ ശില്പികൾ തിരിച്ചറിഞ്ഞ ആശങ്ക
ഭരണഘടനാ നിർമാണ സഭയിൽ ഉണ്ടായ ചർച്ചകളുടെ ചുവടുപിടിച്ച് മാർഗനിർദേശകതത്വങ്ങളുടെ പട്ടികയിൽ ആർട്ടിക്കിൾ 44ൽ " രാജ്യത്തെ മുഴുവൻജനങ്ങൾക്കും ബാധകമായ ഒരു ഏകീകൃത സിവിൽ നിയമം നടപ്പിലാക്കാൻ സർക്കാർ ശ്രദ്ധിക്കേണ്ടതാണ്" എന്ന് ഉൾപ്പെടുത്തുകവഴി ഭാവിയിൽ വ്യക്തിനിയമങ്ങളിൽ ഇടപെടുവാനുള്ള സ്റ്റേറ്റിന്റെ സാധ്യതകൾ ഭരണഘടാനാ ശില്പികൾ തുറന്നിടുകയാണു ചെയ്തത്. ഭരണഘടന നിലവിൽവരുന്ന സമയത്ത് ഹിന്ദുവ്യക്തി നിയമങ്ങളിലെ പൊളിച്ചെഴുത്ത് ആയിരുന്നു ഈ ഭരണഘടനാ വകുപ്പുകൊണ്ട് (ആർട്ടിക്കിൾ 25 ഉൾപ്പെടെ) ബി.ആർ. അംബേദ്കറും ജവഹർലാൽ നെഹ്റുവും ഉൾപ്പെടെയുള്ള രാഷ്ട്രനേതാക്കൾ ഉദ്ദേശിച്ചിരുന്നത് എന്നത് അവരുടെ പ്രതികരണങ്ങളിൽനിന്നു വ്യക്തമാണ്. "രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്ക് ഈ ഭരണഘടനാവകുപ്പുകൊണ്ട് ഒരിക്കലും ഭയപ്പെടേണ്ടതില്ല'എന്ന ഉറപ്പാണ് ഭരണഘടനാ നിർമാണസഭയിൽ അംബേദ്കർ നൽകിയത്.
സർ ബി.എൻ. റാവു കമ്മിറ്റി 1946ൽ തയാറാക്കി നൽകിയ ഹിന്ദു കോഡ് ബില്ല് അന്നുമുതൽ കേന്ദ്ര അസംബ്ളിയിലും ഭരണഘടനാ നിർമാണസഭയിലും മാത്രമല്ല അഭ്യസ്തവിദ്യരായ വലിയ ഒരു സമൂഹം ജനങ്ങൾക്കിടയിലും വിശദമായ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും കാരണമായിരുന്നു. ഭരണഘടനാ നിർമാണസഭയിലെ ഹിന്ദു യാഥാസ്ഥിതികവാദികളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് ഹിന്ദു കോഡ് വ്യവസ്ഥകളുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്താൻ കഴിയാതെപോയ ഭരണഘടനാ ശില്പികൾ 25, 44 വകുപ്പുകൾ വഴി ഭാവിയിലേക്ക് അതിന്റെ സാധ്യതകൾ തുറന്നിടുകയാണു ചെയ്തത് .
ഭരണഘടനയിൽ ഏകീകൃത സിവിൽ കോഡിനുള്ള നിർദേശംവഴി എന്താണ് തങ്ങൾ യഥാർഥത്തിൽ ഉദ്ദേശിക്കുന്നത് എന്ന് ഹിന്ദുനിയമങ്ങൾ പുരോഗമനപരമായി നവീകരിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഹിന്ദു കോഡ് ബില്ല് പാർലമെന്റിൽ അവതരിപ്പിക്കുകവഴി പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പ്രഥമ നിയമമന്ത്രി ബി.ആർ. അംബേദ്കറും വ്യക്തമാക്കി. ഹിന്ദു സാമൂഹിക ജീവിതവും മതാനുഷ്ഠാനങ്ങളും ഒരേ നിയമവ്യവസ്ഥയുടെ കീഴിൽകൊണ്ടുവരുന്നതിനും രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനും സ്ത്രീകളുടെ സ്വത്തവകാശത്തെ നിയമവത്കരിക്കുന്നതിനുമാണ് ഹിന്ദു കോഡ് ബില്ല് ലക്ഷ്യമിട്ടത്. ബഹുഭാര്യാത്വം അവസാനിപ്പിക്കുക, പിതാവിന്റെ സ്വത്തിൽ മകനോടൊപ്പം ഭാര്യക്കും മകൾക്കും തുല്യ അവകാശം നല്കുക, വിവാഹമോചനം നടക്കുമ്പോൾ സ്ത്രീക്ക് നീതി ഉറപ്പുവരുത്തുക എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് ഹിന്ദു കോഡ് ബില്ലിൽ ഉൾപ്പെടുത്തിയിരുന്നത്.
പാർലമെന്റിൽ ഹിന്ദു കോഡ് ബിൽ പാസാകാത്തപക്ഷം താൻ നേതൃത്വം നൽകുന്ന ഗവൺമെന്റ് രാജിവയ്ക്കുമെന്നുപോലും നെഹ്റുവിനു പറയേണ്ടിവന്നു. അത്രയ്ക്കും രൂക്ഷമായിരുന്നു പാർലമെന്റിനകത്തും പുറത്തും ബില്ലിനെതിരേയുള്ള ഹിന്ദു യാഥാസ്ഥിതികവാദികളുടെ എതിർപ്പ്. പാർലമെന്റിനകത്ത് കോൺഗ്രസിനുള്ളിലെ യാഥാസ്ഥിതികവാദികളും പാർലമെന്റിനു പുറത്ത് ആർഎസ്എസും ബില്ലിനെതിരേ ശക്തമായ പ്രതിഷേധം ഉയർത്തി. പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദും ഉപപ്രധാനമന്ത്രി സർദാർ വല്ലഭഭായ് പട്ടേലും ബില്ലിന് എതിരായിരുന്നു. രൂക്ഷമായ എതിർപ്പുകൾക്കിടയിൽ 1951 ഫെബ്രുവരി അഞ്ചിന് നിയമമന്ത്രി അംബേദ്കർ ഹിന്ദുകോഡ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ബില്ലിന്മേലുള്ള ചർച്ച മൂന്നുദിവസം നീണ്ടിട്ടും എതിർപ്പുകൾ രൂക്ഷമായതിനാൽ ബില്ല് സെപ്റ്റംബറിലെ സമ്മേളനത്തിലേക്കു മാറ്റി. 1951 സെപ്റ്റംബർ 17ന് ബില്ല് വീണ്ടും പരിഗണനയ്ക്കുവന്നപ്പോൾ കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലെ ഭൂരിപക്ഷം ബില്ലിനെതിരായ നിലപാടിലായിരുന്നു. പാർലമെന്റ് പാസാക്കിയാലും പ്രസിഡന്റ് ബില്ലിൽ ഒപ്പിടില്ല എന്ന ശക്തമായ അഭ്യൂഹവും ഉണ്ടായി. തുടർന്ന് ചർച്ചകൾ പൂർത്തിയാക്കി ബില്ല് വോട്ടിന് ഇട്ടപ്പോൾ പരാജയപ്പെടുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് അംബേദ്കർ നിയമമന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു.
അംബേദ്കറുടെ വാക്കുകൾ കടമെടുത്താൽ "നാലു വകുപ്പുകൾ പാസാക്കിയശേഷം അതിനെ കൊന്നുകുഴിച്ചുമൂടി, ഒരിറ്റു കണ്ണീരോ ഒരുവരി ചരമഗീതമോ ഇല്ലാതെ.'
തുടർന്ന് 1951ൽ സ്വതന്ത്ര ഇന്ത്യയിൽ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിൽ നെഹ്റു കോൺഗ്രസിന്റെ മുഖ്യ തെരഞ്ഞെടുപ്പു വിഷയമായി ഉയർത്തിക്കാട്ടിയതും വാഗ്ദാനം ചെയ്തതും അധികാരത്തിൽ തിരിച്ചെത്തിയാൽ ഹിന്ദു കോഡ് ബില്ല് പാസാക്കും എന്ന ഉറപ്പായിരുന്നു. അധികാരത്തിൽ തിരിച്ചെത്തിയ നെഹ്റു ഗവൺമെന്റ് 1955, 1956 വർഷങ്ങളിൽ ഹിന്ദുവിവാഹ നിയമം, ഹിന്ദു പിന്തുടർച്ചാവകാശ നിയമം, ദത്തെടുക്കൽ നിയമം എന്നിവ പാസാക്കി. ഹിന്ദുസമുദായത്തിലെ ആയിരക്കണക്കിന് ജാതികളെ കൂട്ടിയിണക്കുന്ന പൊതുവായ ഒരു നിയമത്തിന്റെ അഭാവത്തിലാണ് പാർലമെന്റ് ഹിന്ദു കോഡ് നിയമം കൊണ്ടുവന്നത് എന്നതാണ് യാഥാർഥ്യം. അല്ലാതെ സംഘപരിവാർ ഇന്നു പ്രചരിപ്പിക്കുന്നതുപോലെ ഏകീകൃത വ്യക്തി നിയമത്തിന്റെ ആദ്യ ചുവടുവയ്പ് ആയിരുന്നില്ല അന്നത്തെ ഹിന്ദു കോഡ് നിയമം.
ആയിരക്കണക്കിന് ജാതികളും ഉപജാതികളുമായി തിരിഞ്ഞ് ആചാരങ്ങളിലും വ്യക്തിനിയമങ്ങളിലും ഒരുതരത്തിലും സമാനതകൾ പുലർത്താത്ത ഹിന്ദു സമുദായത്തിനകത്ത് ഏകീകരണം കൊണ്ടുവരുന്നതിനുള്ള ഹിന്ദു കോഡ് ബില്ലിനെ അതിശക്തമായി എതിർത്ത ആർഎസ്എസും സംഘപരിവാറും ഇന്ന് അതിന്റെ വക്താക്കളായി മാറുന്നത് വിരോധാഭാസം തന്നെയാണ്. ഹിന്ദു കോഡ് ബില്ലിനെതിരായ അന്നത്തെ ആർഎസ്എസിന്റെ നിലപാട് എന്താണ് എന്നു നോക്കുക.
വിവാഹം, വിവാഹമോചനം, പിന്തുടർച്ച അവകാശം എന്നിവ സംബന്ധിച്ച് ഹിന്ദുക്കൾ പിന്തുടരേണ്ടത് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ധർമശാസ്ത്രങ്ങൾ ആണെന്നായിരുന്നു ആർഎസ്എസ് അന്നു സ്വീകരിച്ച നിലപാട്. 1949ൽ ആർഎസ്എസിന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ ഹിന്ദു കോഡ് ബിൽ വിരുദ്ധസമിതി രൂപീകരിച്ചു. ദ്വാരക ശങ്കരാചാര്യരും ശ്യാമപ്രസാദ് മുഖർജിയും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ നിയമത്തിനെതിരേ രാജ്യത്തുടനീളം ആയിരക്കണക്കിന് പ്രതിഷേധപരിപാടികളാണ് സംഘടിപ്പിച്ചത്. 1949 ഡിസംബർ 11ന് ഡൽഹിയിലെ രാംലീലാ മൈതാനത്ത് ആർഎസ്എസ് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത നേതാക്കൾ ഹിന്ദുക്കൾക്കുമേൽ പതിക്കാൻ പോകുന്ന "ആറ്റം ബോംബ്' എന്നാണ് ബില്ലിനെ വിശേഷിപ്പിച്ചത്. അത്രയ്ക്കും തീവ്രമായ പ്രചാരണമാണ് ആർഎസ്എസ് അന്ന് ബില്ലിനെതിരേ അഴിച്ചുവിട്ടത്.
വ്യക്തിനിയമങ്ങൾ: വകുപ്പുകളും വ്യാഖ്യാനങ്ങളും
ഇന്ത്യ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക് ആണെന്ന് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നു. മത വൈവിധ്യങ്ങളുടെയും ബഹുസ്വരതകളുടെയും ആഘോഷമാണ് ഭരണഘടനയുടെ ആമുഖത്തിൽ വിവക്ഷിക്കുന്ന മതേതരത്വം എന്ന ദർശനം. ഭരണഘടയുടെ മൗലിക അവകാശങ്ങളുടെ പട്ടികയിലെ 25 മുതൽ 28 വരെയുള്ള നാല് വകുപ്പുകൾ പൗരന്മാർക്ക് മതസ്വാതന്ത്ര്യം ഉറപ്പു നൽകുന്നു. ആർട്ടിക്കിൾ 25 ഇങ്ങനെ പറയുന്നു "എല്ലാ ആളുകൾക്കും മനഃസാക്ഷി സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായി മതത്തിൽ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഒരുപോലെ അവകാശം ഉള്ളതാകുന്നു.' ഇവിടെ ‘ആചരിക്കുന്നതിനും’ എന്നു പറയുന്നത് അവരവരുടെ വിശ്വാസരീതി പിന്തുടരുന്നതിനും അത് അനുശാസിക്കുന്ന നിയമങ്ങളും കീഴ്വഴക്കങ്ങളും പിന്തുടരുന്നതിനുമുള്ള അവകാശമാണ്.
ഇന്ത്യയിൽ മതസ്വാതന്ത്ര്യവും ആചാരങ്ങളുമായി ബന്ധപ്പെട്ട ഏതൊരു ചർച്ചയും മതങ്ങളുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങളുമായിക്കൂടി കെട്ടുപിണഞ്ഞു കിടക്കുകയാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മതേതരത്വത്തെക്കുറിച്ച് പ്രഗത്ഭ അഭിഭാഷകനായ ഡോ. രാജീവ് ധവാൻ വിശദീകരിക്കുന്നത് ഇപ്രകാരമാണ്.
" ഇന്ത്യയിൽ ഭരണഘടനാപരമായ മതേതരത്വത്തിനു (Constitutional Secularism) മൂന്നു ഘടകങ്ങളുണ്ട്. ഒന്നാമതായി, വിശ്വാസത്തിനു മാത്രമല്ല, ഒരു മതത്തിന്റെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുംകൂടി സംരക്ഷണം നല്കുന്ന മത സ്വാതന്ത്ര്യം. രണ്ടാമതായി, സാമ്പത്തികമായും അല്ലാതെയുമുള്ള സഹായങ്ങളടക്കമുള്ള ഭരണകൂട ഇടപെടലുകൾക്കു തടയിടാത്ത മതനിരപേക്ഷത (Neutrality). മൂന്നാമതായി, ചില വിശ്വാസാചാരങ്ങളെ സാമൂഹികനീതി ഉറപ്പുവരുത്തുംവിധം നവീകരിക്കുക (Reformatory Justice).' ഇവ മൂന്നും ഇന്ത്യൻ ഭരണഘടനയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രധാന ലക്ഷ്യമായി അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
വിശ്വാസാചാരങ്ങളെ, വ്യക്തിനിയമങ്ങളെ സാമൂഹികനീതി ഉറപ്പുവരുത്തുംവിധം നവീകരിക്കുക (Reformatory Justice) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മതസ്വാതന്ത്ര്യത്തിലെ രാഷ്ട്രത്തിന്റെ ഇടപെടൽ തന്നെയാണ്. ഈ ഇടപെടലിനുള്ള അവകാശം മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന 25ന്റെ ഉപവകുപ്പായ 25 (2)ൽ ഭരണഘടന രാഷ്ട്രത്തിനു നൽകുന്നുണ്ട്. 25 (2) ഇപ്രകാരം പറയുന്നു: " ഈ അനുഛേദത്തിലെ യാതൊന്നും മതാചരണത്തോടു ബന്ധപ്പെടാവുന്ന സാമ്പത്തികമോ ധനപരമോ രാഷ്ട്രീയമോ ആയ ഏതെങ്കിലും പ്രവർത്തനത്തെയോ മതേതരമായ മറ്റേതെങ്കിലും പ്രവർത്തനത്തെയോ ക്രമപ്പെടുത്തുന്നതോ നിയന്ത്രിക്കുന്നതോ; സാമൂഹ്യക്ഷേമത്തിനും സാമൂഹ്യപരിഷ്കരണത്തിനും അല്ലെങ്കിൽ പൊതുസ്വഭാവമുള്ള ഹിന്ദുമതസ്ഥാപനങ്ങൾ എല്ലാ ഇനത്തിലും വിഭാഗത്തിലും പെട്ട ഹിന്ദുക്കൾക്കും തുറന്നു കൊടുക്കുന്ന വിധം വ്യവസ്ഥ ചെയ്യുന്നതോ; ആയ നിലവിലുള്ള ഏതെങ്കിലും നിയമം നിർമിക്കുന്നതിൽനിന്ന് രാഷ്ട്രത്തെ തടയുകയോ ചെയ്യുന്നതല്ല.'
1954ലെ ഷിരൂർ മഠവുമായി ബന്ധപ്പെട്ട കേസുമുതൽ ഭരണഘടനയിലെ 25-ാം വകുപ്പുമായി ബന്ധപ്പെട്ട മതത്തിന്റെ അവകാശങ്ങളിൽ ഇടപെടുന്നതിനും നിർവചിക്കുന്നതിനുമുള്ള ശ്രമങ്ങൾ സുപ്രീംകോടതി നടത്തിയിട്ടുണ്ട്. ഷിരൂർ മഠത്തിന്റെ കേസിൽ സുപ്രീംകോടതി പറഞ്ഞത് ഏതെല്ലാം ഘടകങ്ങളാണ് ഒരു മതത്തിന്റെ അനിവാര്യതത്വങ്ങളിൽ ഉൾപ്പെടുക എന്നു കണ്ടെത്തേണ്ടത് അതതു മതത്തിന്റെ പാഠങ്ങളും തത്വങ്ങളുംതന്നെ ഉപയോഗിച്ചുകൊണ്ടാണ് എന്നാണ്. എന്നാൽ 1961ലെ ദർഗ കമ്മിറ്റി കേസിൽ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളും ഭരണഘടനാ സംരക്ഷണത്തിന് അർഹമല്ലെന്ന് സുപ്രീംകോടതി വിധിക്കുകയുണ്ടായി.
(തുടരും)
പ്രഫ. റോണി കെ. ബേബി