Wednesday, May 18, 2022 3:00 AM IST
കടുത്ത വേനലിലും വേനൽമഴ തിമർത്തു പെയ്തിറങ്ങുന്ന കേരളത്തിലെ നദികളിലും തോടുകളിലും ജലനിരപ്പ് ഉയരുകയാണ്. 44 പ്രധാന നദികൾ, അവയുടെ കൈവഴികൾ, തടാകങ്ങൾ, തോടുകൾ, കനാലുകൾ, നൂറുകണക്കിനു കുളങ്ങൾ, കിണറുകള്, ചെമ്മീൻകെട്ടുകൾ, വയലുകൾ തുടങ്ങി കേരളത്തിൽ എവിടെ തിരിഞ്ഞാലും വെള്ളമാണ്. അതുകൊണ്ടുതന്നെ അത്രകണ്ട് അപകടസാധ്യതയും കൂടുതലാണ്.
മനോഹരമായ കാഴ്ച കണ്ടും സെൽഫി എടുത്തും കറങ്ങുന്നവരും അപകടത്തിൽപ്പെടുന്നു. ഒരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ യാത്ര പോകുന്പോൾ നമ്മൾ സ്വയം അപകടത്തിലേക്ക് വീഴുകയാണെന്ന് ഓർക്കുന്നതു നല്ലതാണ്. ജലസുരക്ഷ ഇന്നും നമ്മുടെ പ്രധാന പരിഗണനാവിഷയമല്ല. ഇതിനിടയിലാണ് സംസ്ഥാനത്ത് മുങ്ങി മരണങ്ങൾ വർധിക്കുന്നത്.ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ വിരുന്നെത്തുന്ന കുട്ടികൾ അവിടത്തെ കൂട്ടുകാർക്കൊപ്പം സമീപത്തെ പുഴയിലോ കായലിലോ കുളത്തിലോ കളിക്കാനും കുളിക്കാനും ഇറങ്ങുകയും അപ്രതീക്ഷിതമായി മുങ്ങിമരണം സംഭവിക്കുകയും ചെയ്യുന്നു. നീന്തൽ അറിയാത്ത കുട്ടികളെ മുതിർന്നവരുടെ കൂടെയല്ലാതെ വെള്ളക്കെട്ടിനടുത്തേക്കു പറഞ്ഞുവിടരുതെന്ന അടിസ്ഥാനപാഠം പലപ്പോഴും മറന്നു പോകുകയാണ് രക്ഷിതാക്കൾ.
കഴിഞ്ഞ കുറേ ദിവസങ്ങളായി സംസ്ഥാനത്തങ്ങോളമിങ്ങോളം നിരവധി മുങ്ങിമരണങ്ങളാണ് ഉണ്ടായത്. മല്ലപ്പള്ളിയിൽ മണിമലയാറ്റിലും കൈപ്പട്ടൂരിൽ അച്ചൻകോവിലാറ്റിലുമായി രണ്ടു കുട്ടികൾ അടക്കം നാലു പേരാണ് മുങ്ങി മരിച്ചത്. പാലാ ഇടനാട്ടിൽ വിദ്യാർഥി മുങ്ങിമരിച്ചു. കോട്ടയം മീനച്ചിലാറ്റിൽ രണ്ടുകുട്ടികളും തൃശൂർ ചാവക്കാട്ട് മൂന്നുകുട്ടികളും മലപ്പുറം പൂക്കോട്ടുംപാടത്ത് ഒരു കുട്ടിയും മുങ്ങിമരിച്ചു. കോട്ടയത്തുനിന്നു വിനോദയാത്രപോയ മൂന്നുവിദ്യാർഥികൾ ഉഡുപ്പി സെന്റ് മേരീസ് ദ്വീപിനുസമീപം മുങ്ങിമരിച്ചത് ഏതാനും ദിവസങ്ങൾ മുന്പാണ്. കോഴിക്കോട് പേരാന്പ്രയിൽ ഒന്നിച്ചു ജീവിച്ചുതുടങ്ങുംമുന്പേ നവദന്പതിമാരിലൊരാൾ യാത്രയായതും ഈയിടെത്തന്നെ.
2019ൽ 1,473, 2020ൽ 1,266, 2021 സെപ്റ്റംബർവരെ 1,013 എന്നിങ്ങനെ മുങ്ങി മരണങ്ങളാണ് സംസ്ഥാനത്തുണ്ടാത്. ദിനം പ്രതി നാലിലധികം പേരാണ് സംസ്ഥാനത്ത് മുങ്ങി മരിക്കുന്നത്. പതിനഞ്ച് ശതമാനത്തോളം വരും കേരളത്തിലെ അസ്വാഭാവിക മരണങ്ങളിൽ മുങ്ങി മരണങ്ങളുടെ നിരക്ക്. ഇവയിൽ നല്ലപങ്കും കുട്ടികളും യുവാക്കളുമാണ്.
അസ്വാഭാവികമരണങ്ങളിൽ വാഹനാപകടം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജീവനപഹരിക്കുന്നത് ജലാശയങ്ങളാണ്. നീന്തലറിഞ്ഞതുകൊണ്ടു മാത്രം മുങ്ങിമരണങ്ങൾ ഒഴിവാക്കാനാകില്ല. ആഴമുള്ള പുഴയിലോ ജലാശയങ്ങളിലോ ഇറങ്ങുന്പോൾ മതിയായ മുൻകരുതലും ജാഗ്രതയും കൂടി ആവശ്യമാണ്. നീന്തൽ അറിയാത്തവരെക്കാൾ കൂടുതലായി മുങ്ങി മരിക്കുന്നത് നീന്തൽ പഠിച്ചവരാണെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. നീന്തൽക്കുളങ്ങളിൽനിന്നാണ് നഗര പ്രദേശക്കാരിൽ മിക്കവരും നീന്തൽ പഠിച്ചിട്ടുണ്ടാകുക. എന്നാൽ നീന്തൽക്കുളങ്ങളുടെയും പുഴ, കായൽ തുടങ്ങിയവയുടെയും സ്ഥിതിവിശേഷം വ്യത്യസ്തമാണ്. നീന്തൽക്കുളങ്ങളിൽ അപ്രതീക്ഷിതമായ കുഴികളോ ചുഴികളോ ഒഴുക്കിന്റെ സമ്മർദങ്ങളോ ഉണ്ടാകില്ല. പുഴകളിലും കുളങ്ങളിലും ഇതു സാധാരണവുമാണ്. അതിനാൽ തന്നെ നീന്തൽക്കുളങ്ങളിൽനിന്നു ലഭിച്ച പരിശീലനത്തിന്റെ മനോധൈര്യത്തിൽ സ്വാഭാവിക ജലാശയങ്ങളിലേക്ക് എടുത്തു ചാടുന്നത് അപകടം സൃഷ്ടിച്ചേക്കും.
നീന്തൽപഠനം എവിടെ വരെ?
അതിജീവനപാഠങ്ങൾ ചെറിയപ്രായത്തിൽത്തന്നെ കുട്ടികൾക്കു പകർന്നുനൽകുകയെന്നതാണു പ്രധാനം. നീന്തൽപഠനവും ജലസുരക്ഷയും പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും പൂർണമായ രീതിയിൽ യാഥാർഥ്യമായിട്ടില്ല. വർധിച്ചുവരുന്ന മുങ്ങിമരണങ്ങൾ കണക്കിലെടുത്ത് നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിനും സ്റ്റേറ്റ് കൗണ്സിൽ ഓഫ് എഡ്യുക്കേഷൻ റിസർച്ച് ആൻഡ് ട്രെയ്നിംഗ് ഡയറക്ടർക്കും നിർദേശം നൽകിയതായി റിപോർട്ടുമുണ്ടായിരുന്നു.
നീന്തൽ പഠനത്തിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വിമ്മിംഗ് പൂളുകൾ സ്ഥാപിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തതാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബാലാവകാശ കമ്മീഷൻ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോടും ഡയറക്ടറോടും ഈ പ്രഖ്യാപിത പദ്ധതി പ്രാവർത്തികമാക്കാൻ ആവശ്യപ്പെടുകയുമുണ്ടായി.
ഉപയോഗശൂന്യമായ പൊതു കിണറുകൾ നികത്താനും പൊതു സ്ഥലത്തെ കിണറുകൾക്കു ഭിത്തി നിർമിക്കാനും കുളങ്ങൾക്കും വെള്ളം കെട്ടിനിൽക്കുന്ന ക്വാറികൾക്കും ചുറ്റും സുരക്ഷാവേലി സ്ഥാപിക്കാനും നടപടി സ്വീകരിക്കണമെന്നു റവന്യൂ വകുപ്പ് സെക്രട്ടറിക്കും നിർദേശം നൽകിയിരുന്നു ബാലാവകാശ കമ്മീഷൻ. എങ്കിലും ഇതുവരെയും പദ്ധതി നടപ്പായിട്ടില്ല. അടുത്ത അധ്യയന വർഷത്തിലെങ്കിലും ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു പ്രതീക്ഷിക്കാം. കുട്ടികളെ ചെറിയ പ്രായത്തിൽത്തന്നെ നീന്തൽ പഠിപ്പിക്കുകയാണെങ്കിൽ ഇവർക്കിടയിലെ മുങ്ങിമരണങ്ങളിൽ 80 ശതമാനംവരെ കുറവുണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ആണ്-പെണ് വ്യത്യാസമില്ലാതെ കുട്ടികളെ നീന്തൽ പഠിപ്പിക്കേണ്ടത് ആവശ്യമാണ്. ബന്ധുവീടുകളിൽ വിരുന്നുപോകുന്പോഴും വിനോദയാത്രയിലും മറ്റുമാണ് കുട്ടികളും യുവാക്കളും കൂടുതലായി അപകടത്തിൽപ്പെടുന്നത്.
പരിചിതമല്ലാത്ത ജലാശയങ്ങൾ ഒളിപ്പിച്ചുവച്ചിരിക്കുന്ന അപായക്കെണിയെക്കുറിച്ചു കുട്ടികളെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കണം. മുന്നറിയിപ്പു ബോർഡുകളും സ്ഥലപരിചയമുള്ള നാട്ടുകാരുടെ വാക്കുകളും മുഖവിലയ്ക്കെടുക്കാൻ കുട്ടികളെ പഠിപ്പിക്കണം. അപകടത്തിൽപ്പെട്ട ഉറ്റവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു പല മരണങ്ങളുമെന്നതിനാൽ രക്ഷാപ്രവർത്തനം സംബന്ധിച്ച പ്രാഥമിക പാഠങ്ങൾ മുതിർന്നവരെയും പരിശീലിപ്പിക്കേണ്ടതുണ്ട്. വെള്ളത്തിൽ എടുത്തുചാടുന്പോൾ തല പാറക്കെട്ടിലിടിക്കാനും ചെളിയിൽ പൂഴ്ന്നുപോകാനും മറ്റും സാധ്യതയുണ്ടെന്നറിയണം. പരിഭ്രാന്തിയുടെ വേളയിൽ ഇത്തരം ആലോചനകൾക്കു പ്രസക്തിയുണ്ടോ എന്ന ചോദ്യമുയരാമെങ്കിലും ചില മുൻകരുതലുകളെടുക്കാൻ പരിശീലനം ലഭിച്ചവർക്കു കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല. സ്കൂൾ പിടിഎ കമ്മിറ്റികൾ വഴി രക്ഷിതാക്കൾക്ക് ക്ലാസുകൾ നൽകാൻ പ്രയാസമുണ്ടാവില്ല.
മുന്നറിയിപ്പു വേണം
അപകടസാധ്യതാമേഖലകളിൽ ഫലപ്രദമായ മുന്നറിയിപ്പുസംവിധാനങ്ങൾ ഒരുക്കുക, വേലിക്കെട്ട്, ലൈഫ് ജാക്കറ്റ് തുടങ്ങിയ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തുക, പ്രഥമശുശ്രൂഷാ സൗകര്യങ്ങളൊരുക്കുക, ജലസുരക്ഷാ അവബോധം വളർത്തുക, രക്ഷാപ്രവർത്തനത്തിന് പരിശീലനം നൽകുക തുടങ്ങിയ നടപടികൾ സ്വീകരിക്കാൻ ആത്മാർഥമായ ഇടപെടൽ ദുരന്തനിവാരണ അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടാവണം. വെള്ളത്തിൽ വച്ചു കൂടുതലാകാൻ സാധ്യതയുള്ള അസുഖങ്ങൾ (അപസ്മാരം, മസിൽ കയറുന്നത്, ചില ഹൃദ്രോഗങ്ങൾ) ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കുക. കൂട്ടുകാരോടും ബന്ധുക്കളോടും അതു പറയുകയും ചെയ്യുക. മദ്യവും മയക്കുമരുന്നുകളുമുപയോഗിച്ചശേഷം കുളിക്കാനിറങ്ങുന്നതും അപകടത്തിനിടയാക്കും. ലഹരികഴിച്ചിട്ടുള്ളവർക്ക് ഒഴുക്കിലോ ചുഴിയിലോ പെടുമ്പോൾ രക്ഷപ്പെടാനാവശ്യമായ മാർഗങ്ങൾ സ്വീകരിക്കുന്നതിനുള്ള ബോധം കുറവായിരിക്കും. കൗമാരക്കാരുടെ ഇടയിൽപ്പോലും മദ്യപാനശീലം വ്യാപകമായിരിക്കെ ഇക്കാര്യത്തിൽ രക്ഷിതാക്കളും സമൂഹവും ബോധവാന്മാരാകേണ്ടതുണ്ട്.
ജോണ്സണ് വേങ്ങത്തടം