Wednesday, July 27, 2022 10:15 PM IST
തോട്ടപ്പള്ളി മുതൽ നീണ്ടകര വരെയുള്ള തീരങ്ങളിൽ സർക്കാരിന്റെ സ്പോൺസർഷിപ്പിലാണ് തീരം കവർന്നെടുക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളായ ഐആർഇ, കെഎംഎംഎൽ എന്നിവയ്ക്കായി കരിമണൽ ഖനനം ചെയ്യുന്നതിനു തീരം തോണ്ടി കുഴിച്ചെടുക്കുന്ന ക്രൂരതയ്ക്കും നിയമലംഘനങ്ങൾക്കും സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും കൂട്ടുനിൽക്കുകയാണ്. ഇവിടെ തീരം സുരക്ഷിതമല്ലെന്നു പറഞ്ഞ് നൂറുകണക്കിനു മത്സ്യത്തൊഴിലാളി കുടുംബങ്ങളെയാണ് അധികൃതർ ഒഴിപ്പിച്ചത്. ഇങ്ങനെ വീടുകൾ ഒഴിപ്പിച്ച സ്ഥലങ്ങളിൽ പോലും ആഴത്തിൽ ഖനനം നടക്കുകയാണ്. ഇതു സർക്കാരിന്റെ ഇരട്ടത്താപ്പിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
കെഎംഎംഎലിനു ചുറ്റുമുള്ള പന്മന, ചവറ പഞ്ചായത്തുകളിലെ പ്രദേശങ്ങളും ചിറ്റൂർ നിവാസികളും നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ അതിരൂക്ഷവും ഗുരുതരവുമാണ്. ചിറ്റൂരിൽ കുടിവെള്ളം മലിനമാണ്. മണ്ണിനു സ്വാഭാവിക നിറം നഷ്ടപ്പെട്ടു. മണ്ണിലും വെള്ളത്തിലും ആസിഡിന്റെ അളവും ഗണ്യമായി വർധിച്ചു. കൊല്ലം തീരത്തുനിന്നു ലഭിക്കുന്ന മത്സ്യത്തിൽ കാഡ്മിയത്തിന്റെ അംശമുണ്ടെന്ന് പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. ഈ രാസവസ്തു കടലിൽ എങ്ങനെ എത്തുന്നുവെന്നറിയാൻ കനത്ത മഴക്കാലത്ത് കെഎംഎംഎലിനു പടിഞ്ഞാറുഭാഗത്തെ കടലിൽ നോക്കിയാൽ മതി. കാലാവസ്ഥ പ്രക്ഷുബ്ദമാകുന്ന ദിവസങ്ങളിൽ ആരുടെയും ശ്രദ്ധയിൽ പെടാതെ കമ്പനിയിൽനിന്ന് രാസമാലിന്യം കലർന്ന ജലം കടലിലേക്ക് ഒഴുക്കിവിടുന്നുവെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.
ഖനനത്തിനായി ഭൂമി വിട്ടുകൊടുത്ത കോവിൽത്തോട്ടത്തെ ആളുകളുടെ അവസ്ഥ അതിദയനീയമാണ്. മത്സ്യത്തൊഴിലാളികൾക്കു പുനരധിവാസം ഉറപ്പു നൽകി തെരുവിലാക്കിയിട്ട് കാലമേറെയായി. അതുവരെ വീട്ടുവാടക നൽകുമെന്ന വാഗ്ദാനവും ജലരേഖയായി. ഇവരുടെ പുനരധിവാസം 2017 ൽ പൂർത്തീകരിക്കുമെന്നാണു പറഞ്ഞിരുന്നത്. തുടർനടപടികൾ ഇപ്പോഴും ഒച്ചിഴയും വേഗത്തിലാണ്.
കൊല്ലം ഹാർബർ വികസനത്തിന് ഭൂമി വിട്ടുനൽകിയവരുടെ അനുഭവവും മറിച്ചല്ല. മത്സ്യബന്ധന തുറമുഖമായി വിഭാവനം ചെയ്തു നടപ്പാക്കാൻ ലക്ഷ്യമിട്ടത് പിന്നീട് വ്യാവസായിക തുറമുഖമായി മാറുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. തുറമുഖ വികസനത്തിന് സർവതും വിട്ടുനൽകിയവർക്ക് പുലിമുട്ട് നിർമാണത്തിന്റെ ഭാഗമായി സ്വാഭാവികമായി രൂപപ്പെട്ട കരയിൽ വീട് വച്ചു താമസിക്കാൻ സർക്കാർ അനുമതി നൽകി. എന്നാൽ സ്വന്തമായുണ്ടായിരുന്ന ഭൂമിയും വീടും സർക്കാരിന് തീറെഴുതിയ ഇവർക്ക് പുതിയ വാസസ്ഥലത്ത് യാതൊരു അവകാശവും നൽകാതെ സർക്കാർ വഞ്ചിച്ചു. ഇപ്പോഴും ഇവർ കെട്ടിടനികുതി അടയ്ക്കുന്നത് സർക്കാരിന്റെ പേരിലാണ്.
അതുകൊണ്ടുതന്നെ ഏതു നിമിഷവും ആട്ടിപ്പായിച്ചേക്കാമെന്ന ആശങ്ക മത്സ്യത്തൊഴിലാളികൾക്കുണ്ട്. 2019-ൽ സിആർ ഇസഡിന്റെ പുതിയ വിജ്ഞാപനം വന്നെങ്കിലും വേലിയേറ്റ- ഇറക്ക പരിധി പുനർനിർണയിക്കാത്തതിനാൽ കൊല്ലം കോർപറേഷൻ പരിധിയിലെ 1525 വീടുകൾ ഇപ്പോഴും പ്രത്യേക നമ്പരിലാണ് നിൽക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ അധികൃതർ നാളിതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ആരോഗ്യപ്രശ്നങ്ങൾ
കൊല്ലം തീരത്തെ മൈനിംഗ് പ്രദേശങ്ങളിൽ അദ്ഭുതപ്പെടുത്തുന്ന രീതിയിലാണ് മാരക രോഗങ്ങൾ വ്യാപിക്കുന്നത്. കാൻസർ, വൃക്ക, ത്വക് രോഗങ്ങളാണ് ഏറ്റവും കൂടുതലായിട്ടുള്ളത്. ഇത്തരം രോഗങ്ങൾ മൂലമുള്ള ക്ലേശങ്ങൾ തീരദേശവാസികൾക്ക് പുതുമയില്ലാത്തതായിക്കഴിഞ്ഞു. മലിനമായ ജലവും ഭൂമിയും അശുദ്ധമായ വായുവുമാണ് രോഗവ്യാപനത്തിന്റെ പ്രധാന കാരണങ്ങൾ.
കൊല്ലം കോർപറേഷൻ പരിധിയിലെ തീരദേശ മേഖലകളിൽ കുടിവെള്ള ക്ഷാമവും അതിരൂക്ഷമാണ്. പൈപ്പു വെള്ളം മാത്രമാണ് ഇവരുടെ ഏക ആശ്രയം. വേനൽക്കാലത്ത് ഇവിടെ താമസിക്കുന്നവർ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. ഒരു വീട്ടിൽത്തന്നെ പല കുടുംബങ്ങളിലെ അംഗങ്ങൾ തിങ്ങിപ്പാർക്കുന്ന തങ്കശേരി, വാടി, മുതാക്കര, പോർട്ട് കൊല്ലം, തോപ്പ് മേഖലകളിൽ ആരോഗ്യവകുപ്പിന്റെ സേവനങ്ങളൊന്നും ലഭ്യമല്ല. ഇക്കാര്യത്തിൽ വലിയ അവഗണനയാണ് മത്സ്യത്തൊഴിലാളികൾ നേരിടുനത്. പകർച്ചവ്യാധി ഭീഷണികൾ ഉണ്ടാകുമ്പോഴും ഇവിടെ പേരിനു പോലും പ്രതിരോധ പ്രവർത്തനങ്ങൾ നടക്കാറില്ല.
ഇന്ധന വിലവർധനയും മണ്ണെണ്ണക്ഷാമവും
മത്സ്യബന്ധന മേഖല നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം അടിക്കടിയുള്ള ഇന്ധനവില വർധനയാണ്. ഇതുമൂലം മത്സ്യബന്ധന ഉപകരണങ്ങളുടെ (ബോട്ടുകൾ, വള്ളങ്ങൾ, ഫൈബർ വള്ളങ്ങൾ, വലകൾ) നിർമാണച്ചെലവ് ക്രമാതീതമായി കൂടുന്നത് ഈ മേഖലയെ പുറകോട്ടടിക്കുന്നു. മത്സ്യത്തൊഴിലാളികൾ ഈ രംഗത്തുനിന്ന് പുറന്തള്ളപ്പെടുന്നതിനും ഇതു കാരണമാകുന്നു. പകരം നവ കോർപറേറ്റുകൾ രംഗപ്രവേശം നടത്തുന്നു. മത്സ്യബന്ധനം മൂലം ലഭിക്കുന്ന ആളോഹരി വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാകാൻ പ്രവർത്തനച്ചെലവ് വർധന കാരണമാകുന്നു. തന്മൂലം മത്സ്യത്തൊഴിലാളികളുടെ കുടുംബബജറ്റ് താളം തെറ്റുന്നു. പെർമിറ്റ് അനുസരിച്ചുള്ള മണ്ണെണ്ണയും കൃത്യമായി തൊഴിലാളികൾക്ക് ലഭിക്കുന്നില്ല.
ട്രോളിംഗ് നിരോധന കാലയളവായതിനാൽ കൊല്ലം തീരത്ത് മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങളുടെ എണ്ണം നാലിരട്ടിയെങ്കിലും വർധിച്ചിട്ടുണ്ട്. ഇതര ജില്ലകളിൽനിന്നുപോലും വള്ളങ്ങൾ കൊല്ലത്തെ കടലിൽ മത്സ്യബന്ധനം നടത്തുന്നു. ഇതുകാരണം മണ്ണെണ്ണ കരിഞ്ചന്തയിൽ പോലും കിട്ടാനില്ലെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എസ്. സ്റ്റീഫൻ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നൽകുന്നതുപോലെ മത്സ്യമേഖലയ്ക്ക് പ്രത്യേക ഇന്ധന സബ്സിഡി നൽകണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
ഉൾനാടൻ മത്സ്യബന്ധനം
ലോകത്തുതന്നെ ഏറ്റവും രുചിയുള്ള മത്സ്യങ്ങൾ ലഭിക്കുന്ന കേന്ദ്രങ്ങളാണ് കൊല്ലത്തെ പ്രശസ്തമായ അഷ്ടമുടിക്കായലും ഉൾനാടൻ ജലാശയങ്ങളും. എന്നാൽ ഇവ നീരൊഴുക്കു നിലച്ച് ചണ്ടിപ്രദേശങ്ങളായി മാറിക്കൊണ്ടിരിക്കയാണ്. കായൽ ശുചീകരണത്തിന് നിരവധി പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. കായലിലെ പ്രധാന മത്സ്യബന്ധന ഉപാധി ചീനവലയാണ്. ഇതു സംരക്ഷിക്കുന്നതിന് പകരം ഉന്മൂലനം ചെയ്യുന്ന തരത്തിലുള്ള സമീപനമാണ് അധികാരികളിൽനിന്നുണ്ടാകുന്നതെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ. രാജീവൻ കുറ്റപ്പെടുത്തി. കായൽ മത്സ്യബന്ധന മേഖലയിലെ അമിത ചൂഷണത്തിന് തടയിടാൻ യാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം. അഷ്ടമുടി കായൽ, പരവൂർ കായൽ, ഇടവ - നടയറ കായൽ എന്നിവയിലൊക്കെ മത്സ്യസമ്പത്ത് സമീപകാലത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഈ കായലുകളിൽ അടിഞ്ഞുകൂടിയ മണ്ണും എക്കലും നീക്കം ചെയ്ത് നീരൊഴുക്ക് വർധിപ്പിച്ച് കടലിൽ നിന്ന് മത്സ്യങ്ങൾക്ക് കായലിലേക്കു വന്ന് പ്രജനനം നടത്തുന്നതിനും അവയുടെ വളർച്ചയ്ക്കും ആവശ്യമായ ക്രമീകരണങ്ങൾ ബന്ധപ്പെട്ടവർ നടപ്പിലാക്കേണ്ടതുണ്ട്.
തീരശുചിത്വം
തീരദേശത്തിന്റെയും കടലിന്റെയും സ്വാഭാവിക ആവാസ വ്യവസ്ഥയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ടൺകണക്കിന് മാലിന്യങ്ങളാണ് ദിവസവും തീരദേശത്ത് അടിയുന്നത്. വാടി അടക്കമുള്ള തീരദേശത്ത് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത് അറപ്പുളവാക്കുന്ന കാഴ്ചയാണ്. ഇവ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യേണ്ടതുണ്ട്. അതിനായി ജില്ലാ തലത്തിൽ ആക്ഷൻ ഗ്രൂപ്പുകൾ രൂപീകരിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ തീരദേശത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളെ കോർത്തിണക്കി 25 പേരടങ്ങുന്നതായിരിക്കും ഗ്രൂപ്പുകൾ. എന്നാൽ ഇത് എന്നു പ്രവൃത്തിപഥത്തിൽ വരുമെന്ന കാര്യത്തിൽ അൽപ്പം ആശങ്കയും തൊഴിലാളികൾക്കുണ്ട്.
(അവസാനിച്ചു)