Friday, August 5, 2022 11:59 PM IST
ഡൽഹിഡയറി/ ജോര്‍ജ് കള്ളിവയലില്‍
""ഗവണ്മെന്റിന്റെ പല രൂപങ്ങളും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പാപത്തിന്റെയും കഷ്ടതയുടെയും ലോകത്ത് ഇനിയും പലതും പരീക്ഷിക്കപ്പെടും. ജനാധിപത്യം തികഞ്ഞതാണെന്നോ സര്വജ്ഞാനമുള്ളതാണെന്നോ ആരും നടിക്കുന്നില്ല. കാലാകാലങ്ങളില്‍ പരീക്ഷിക്കപ്പെട്ട മറ്റെല്ലാ രൂപങ്ങളും ഒഴികെയുള്ള ഭരണകൂടത്തിന്റെ ഏറ്റവും മോശമായ രൂപമാണ് ജനാധിപത്യം എന്നും പറയപ്പെടുന്നു’’- മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞതാണിത്. ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തില്‍നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം 1947 നവംബര്‍ 11ന് ഹൗസ് ഓഫ് കോമണ്‍സില്‍ നടത്തിയ പ്രസംഗത്തിലാണ് ചർ ച്ചിൽ ഇതു പറഞ്ഞത്.
ശരാശരി വോട്ടറുമായുള്ള അഞ്ചു മിനിറ്റ് സംഭാഷണമാണു ജനാധിപത്യത്തിനെതിരായ ഏറ്റവും നല്ല വാദം എന്നും ചര്‍ച്ചില്‍ പറഞ്ഞിട്ടുണ്ട്. ജനാധിപത്യത്തെ അമര്‍ച്ച ചെയ്യാന്‍ ചര്‍ച്ചിലിനെപ്പോലുള്ള ഭരണകര്‍ത്താക്കള്‍ ശ്രമിക്കുന്നതു പുതിയ കാര്യമല്ല. ജനാധിപത്യ രീതിയില്‍ തന്നെ ജനാധിപത്യത്തിന്റെ കഴുത്തറക്കാനും ശ്രമങ്ങളുണ്ട്. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനും ഭരണത്തില്‍ പിടിമുറുക്കാനും നേതാക്കള്‍ വളഞ്ഞ വഴികള്‍ സ്വീകരിക്കും.
ചോദ്യംചെയ്യപ്പെടുന്ന കാലം
""ജനങ്ങളുടെ, ജനങ്ങളാല്‍, ജനങ്ങള്‍ക്കു വേണ്ടി’’എന്ന് ഏബ്രഹാം ലിങ്കണ് വിശദീകരിച്ച ജനാധിപത്യ സംവിധാനം ചോദ്യംചെയ്യപ്പെടുന്ന കാലമാണിത്. ആളുകള്‍ എന്ന് അര്‍ഥമുള്ള ഗ്രീക്ക് പദമായ "ഡെമോസ്' എന്നതില്‍നിന്നാണ് ഡെമോക്രാറ്റിക് (ജനാധിപത്യം) എന്ന വാക്ക് വന്നത്. "ക്രാറ്റോസ്' എന്നാല്‍ ശക്തി. അതിനാല്‍ ജനാധിപത്യത്തെ "ജനങ്ങളുടെ ശക്തി' ആയി കണക്കാക്കാം: ജനങ്ങളുടെ ഇച്ഛയെ ആശ്രയിച്ചിരിക്കുന്ന ഭരണരീതി എന്നാണു സാരാംശം. ജനാധിപത്യ സര്‍ക്കാരുകള്‍ പക്ഷേ പലപ്പോഴും ജനവിരുദ്ധമാകുന്നതാണ് അനുഭവം.
ചോദ്യംചെയ്യാനുള്ള ശക്തിയാണു മനുഷ്യന്റെ എല്ലാ പുരോഗതിയുടെയും അടിസ്ഥാനം എന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഓര്‍മപ്പെടുത്തുന്നു. പക്ഷേ ഇതേ ഇന്ദിരയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യത്തെ അട്ടിമറിച്ചതെന്നതും വിസ്മരിക്കാനാകില്ല. ജനാധിപത്യത്തെ മറയാക്കി സേച്ഛാധിപത്യം നടപ്പാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. ഫലത്തില്‍, ജനാധിപത്യത്തിന്റെ മരണമണി മുഴക്കുന്നതില്‍ രാഷ്ട്രീയഭേദമന്യേ നേതാക്കള്‍ പിന്നിലല്ല.
ഇന്ത്യയില്‍ ജനാധിപത്യം തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞു. ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങുന്നതിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ഏകദേശം ഒരു നൂറ്റാണ്ടു മുമ്പു പടിപടിയായി ഇന്ത്യ രൂപപ്പെടുത്തിയ ജനാധിപത്യം ജനങ്ങളുടെ കണ്മുന്നില് നശിപ്പിക്കപ്പെടുന്നു. സ്വേച്ഛാധിപത്യ രീതികള്‍ക്കെതിരേ നിലകൊള്ളുന്ന ഏതൊരാളും ക്രൂരമായി ആക്രമിക്കപ്പെടുന്നു, ജയിലിലടയ്ക്കപ്പെ ടുന്നു, അറസ്റ്റ് ചെയ്യപ്പെടുന്നു, മര്‍ദിക്കുന്നു- പത്രസമ്മേളനത്തില്‍ രാഹുല്‍ ആരോപിച്ചു.
ജനവിരുദ്ധത വാഴുന്നു
സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ ഇന്ത്യയില്‍ ജനാധിപത്യവിരുദ്ധ നടപടികളും നീക്കങ്ങളും പലതും കാണാനാകും. "ആസാദി കാ അമൃത് മഹോത്സവ്' എന്നാണു പേരെങ്കിലും സ്വാതന്ത്ര്യത്തിനു വിലങ്ങുകള്‍ കൂടുതല്‍ വീഴുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് ജനാധിപത്യം ചോദ്യചിഹ്നമാകുന്നത്. ഇന്ത്യയില്‍ മാത്രമല്ല, അമേരിക്ക അടക്കം ലോകരാജ്യങ്ങളില്‍ പലയിടത്തും ജനാധിപത്യം പലതരത്തില്‍ പ്രതിസന്ധിയിലാണ്. ജനസേവകരും ഭരണഘടനയുടെ സംരക്ഷകരും ആകേണ്ട ഭരണാധികാരികളും ഉദ്യോഗസ്ഥരും പൗരാവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങുകളിടുന്നു.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ ബഹളങ്ങളും സ്തംഭനങ്ങളും തുടര്‍ക്കഥകളാണ്. ജനകീയ പ്രശ്നങ്ങളില്‍ ചര്‍ച്ച പോലും നിഷേധിക്കപ്പെടുന്നു. നിയമനിര്‍മാണ സഭയില്‍ ബില്ലുകള്‍ നൂലിഴ കീറി പരിശോധിക്കാനുള്ള അവസരമാണ് സര്‍ക്കാരും പ്രതിപക്ഷവും നഷ്ടമാക്കുന്നത്. രാജ്യത്തെയാകെ ബാധിക്കുന്ന സുപ്രധാന ബില്ലുകള്‍ ചര്‍ച്ചയില്ലാതെ മിനിറ്റുകള്‍ക്കൊണ്ടു പാസാക്കുന്നതു പതിവായിരിക്കുന്നു. അടുത്ത വെള്ളിയാഴ്ചവരെ നീളുന്ന നടപ്പു പാര്‍ലമെന്റ് സമ്മേളനവും വെള്ളത്തിലാണ്.
പ്രധാനമന്ത്രിയും മന്ത്രിമാരും അടക്കം പാര്‍ലമെന്റില്‍ പലപ്പോഴും ഉണ്ടാകാറേയില്ല. വല്ലപ്പോഴും നടത്തുന്ന പ്രസംഗങ്ങളാകട്ടെ കവലപ്രസംഗം പോലെ ഏകപക്ഷീയമാണ്. ശക്തരായ പ്രതിപക്ഷത്തിന്റെ അഭാവം സര്‍ക്കാരിന് എളുപ്പവഴി ഒരുക്കുകയും ചെയ്യുന്നു. പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യമാണ് മോദിയുടെ ശക്തി.
വൈകി വന്ന പ്രതിഷേധം
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരേ ഡല്‍ഹിയില്‍ ഇന്നലെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ഏറെ വൈകിയെങ്കിലും നന്നായി. രാഹുല്‍ ഗാന്ധിയും പ്രിയങ്ക വദ്രയും അടക്കമുള്ളവര്‍ തെരുവിലിറങ്ങി അറസ്റ്റ് വരിച്ചു. കേരളത്തില്‍നിന്നുള്ള എംപിമാര്‍ പ്രതിഷേധ സമരത്തിനു മുന്നില്‍ നിന്നു വീറോടെ നയിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്തപ്പോള്‍ സംഘടിപ്പിച്ചതും ദിവസങ്ങള്‍ നീണ്ടതുമായ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇന്നലത്തെ സമരം. നേതാക്കളെ തൊട്ടപ്പോള്‍ വേദനിച്ച അത്രയും നീണ്ട സമരം ജനങ്ങളെ വേദനിപ്പിക്കുന്ന വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരേ കണ്ടതുമില്ല.
സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കറുത്ത വസ്ത്രം അണിഞ്ഞാണ് കോണ്‍ഗ്രസ് എംപിമാര്‍ ഇന്നലെ പാര്‍ലമെന്റിലെത്തിയത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍, ശശി തരൂര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ചെറുപ്പക്കാരും വനിതകളും അടക്കമുള്ള എംപിമാര്‍ പ്രതിഷേധത്തിന് കൊഴുപ്പേകി. പക്ഷേ പ്രതീകാത്മകമായ ഇത്തരം ഒന്നോ രണ്ടോ പ്രതിഷേധങ്ങള്ക്കൊണ്ടു പ്രതിപക്ഷം കൈകഴുകരുത്. യോജിച്ചു സമരം ചെയ്യേണ്ട കാര്യങ്ങളില്‍ പോലും കോണ്‍ഗ്രസും സിപിഎമ്മും തൃണമൂലും ആം ആദ്മിയും അടക്കമുള്ള പാര്‍ട്ടികള്‍ക്കു യോജിപ്പില്ല. പ്രതിപക്ഷത്തെ ഭിന്നിപ്പുകള്‍ സമര്‍ഥമായി ഉപയോഗിച്ചാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ അര്‍ഹിക്കുന്നതിലും വലിയ വിജയം നേടുന്നത്.
മാധ്യമങ്ങള്‍ക്കും കൂച്ചുവിലങ്ങ്
വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ജനാധിപത്യത്തില്‍ അനിവാര്യമാണ്. സര്‍ക്കാരിന്റെയും മന്ത്രിമാരുടെയും പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും സുതാര്യമാകുക സുപ്രധാനമാണ്. ഇതിനു കടകവിരുദ്ധമായ കാര്യങ്ങളാണു പാര്‍ലമെന്റിലും സര്‍ക്കാരിലും സംഭവിക്കുന്നത്. കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ പത്രപ്രവര്‍ത്തകര്‍ക്കു മാത്രമായി ഇപ്പോഴും തുടരുന്നു.
എംപിമാര്‍ക്കോ, ജീവനക്കാര്‍ക്കോ ഇല്ലാത്ത നിയന്ത്രണങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പാര്‍ലമെന്റില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. റേഷന്‍ അടിസ്ഥാനത്തിലാണ് ഏതാനും മാധ്യമപ്രവര്‍ത്തകരെ മാത്രം പാര്‍ലമെന്റ് നടപടികള്‍ നേരില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ചിരിക്കുന്നത്. സര്‍ക്കാരിനു കൃത്യമായ ഗുഢലക്ഷ്യങ്ങളുണ്ട്. ശരിയായ വസ്തുതകള്‍ ജനങ്ങളില്‍നിന്നു മറയ്ക്കാനാണ് ഈ കള്ളക്കളികള്‍.
ഇന്ത്യന്‍ റിപ്പബ്ലിക്കും പാര്‍ലമെന്റും നിലവില്‍ വന്ന കാലം മുതല്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കു പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ പ്രവേശനം അനുവദിച്ചിരുന്നു. കോവിഡിന്റെ മറവില്‍ അതിനും വിലക്കേര്‍പ്പെടുത്തി. തിയറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, റസ്റ്ററന്റുകള്‍, ട്രെയിനുകള്‍ അടക്കം എല്ലായിടത്തും കോവിഡ് നിയന്ത്രണം അവസാനിച്ചെങ്കിലും പത്രപ്രവര്‍ത്തകരെ മാത്രം സെന്‍ട്രല്‍ ഹാളിലേക്കും പ്രസ് ഗാലറികളിലേക്കും പ്രവേശിപ്പിക്കുന്നില്ല. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സെന്‍ട്രല്‍ ഹാള്‍ സംവിധാനം തന്നെ ഇല്ലാതാക്കി. ജനാധിപത്യത്തിന് തീര്‍ത്തും ഭൂഷണമല്ലിത്.
വിമര്‍ശനങ്ങളോടു വിരക്തി
പ്രതിപക്ഷ നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, പൗരാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയെല്ലാം പലവിധത്തില്‍ നിയന്ത്രിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന് സര്‍ക്കാര്‍ വെമ്പുകയാണ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്നുവെന്നതു വെറും ആരോപണമല്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന ഇഡി രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ഒരു ശതമാനം പോലും ശിക്ഷിക്കപ്പെടുന്നില്ല.
ക്രിമിനല്‍ നിയമം നിലവില്‍ വന്ന ശേഷമുള്ള 17 വര്‍ഷക്കാലത്ത് രാജ്യത്താകെ ഇഡി രജിസ്റ്റര്‍ ചെയ്ത 5,400 കേസുകളില്‍ വെറും 23 പേരാണ് ശിക്ഷിക്കപ്പെട്ടത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം റോക്കറ്റ് വേഗത്തില്‍ കേസുകളുടെ എണ്ണം കൂടിയതില്‍ രാഷ്ട്രീയ പകപോക്കല്‍ ഉണ്ടെന്നു സംശയിക്കാം. മോദിയുടെ കാലത്ത് ശിക്ഷിക്കപ്പെട്ട ഇഡി കേസുകള്‍ 0.5 ശതമാനം മാത്രമാണ്.
യുപിഎയുടെ 2004 മുതല്‍ 2014 വരെയുള്ള ഭരണകാലത്ത് രാജ്യത്താകെ 112 ഇഡി റെയ്ഡുകളാണു നടന്നത്. 114 കുറ്റപത്രങ്ങള്‍ നല്കി. ആകെ 5,346.16 കോടി രൂപ കണ്ടുകെട്ടി. എന്‍ഡിഎയുടെ 2014 മുതലുള്ള ഭരണത്തില്‍ ഇഡി റെയ്ഡുകളുടെ എണ്ണം 3,010 ആയി. കള്ളപ്പണം തടയല്‍ നിയമം (പിഎംഎല്‍എ) അനുസരിച്ച് 23 കേസുകള്‍ വേറെയും എടുത്തു. യുപിഎയുടെ കാലത്ത് ഒരു പിഎംഎല്‍എ കേസു പോലുമില്ലായിരുന്നു. ആകെ 888 കുറ്റപത്രങ്ങളാണ് മോദി സര്‍ക്കാരിന്റെ കാലത്തുണ്ടായത്. മൊത്തം 99,356 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി.
ജനകീയ പ്രതിരോധം ഉയരണം
രാഷ്ട്രീയ പകപോക്കലിന് ഇഡിയെ ദുരുപയോഗിക്കുന്നു എന്ന പ്രതിപക്ഷ പരാതി തീര്‍ത്തും തെറ്റാകില്ല. ഭരണപക്ഷത്തെ നേതാക്കളെയാരും ഇഡി റെയ്ഡ് ചെയ്യാതിരിക്കുമ്പോള്‍ സംശയം ബലപ്പെടാതെ തരമില്ല. ശിക്ഷിക്കപ്പെടുന്നില്ലെങ്കിലും പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ റെയ്ഡും അറസ്റ്റും പതിവാകുന്നു. സംസ്ഥാനങ്ങളില്‍ ജനവിധി അട്ടിമറിച്ച് ഭരണം പിടിക്കുന്നതു പതിവാകുമ്പോള്‍ ജനാധിപത്യം കൂടുതല്‍ അപകടത്തിലാകും. സംരക്ഷണം ഒരുക്കേണ്ട നീതിപീഠങ്ങളുടെ ചില സമീപനങ്ങളും സംശയം വളര്‍ത്തുന്നവയാണ്.
സുതാര്യവും പക്ഷപാതരഹിതവും നീതിപൂര്‍വവുമായ ഭരണം ഉണ്ടാകുന്നില്ലെങ്കില്‍ ജനാധിപത്യം മരിക്കും. ജനങ്ങളുടെ സേവകരാകേണ്ടവര്‍ രാജാക്കന്മാരെപ്പോലെ വാഴുമ്പോള്‍ പ്രതികരിക്കാനും തിരുത്തിക്കാനും ജനങ്ങള്‍ ശബ്ദമുയര്‍ത്തണം. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ രാഷ്ട്രീയത്തിന് അതീതമായ ജനകീയ പ്രതിരോധം ഉയരട്ടെ.