Monday, November 28, 2022 1:26 AM IST
കേരള സർക്കാർ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഘടന പരിഷ്കരിക്കാനുള്ള സാമൂഹിക ചർച്ച ആരംഭിച്ചുകഴിഞ്ഞു. പ്രസ്തുത രേഖ വിദ്യാഭ്യാസ പ്രക്രിയയുമായി ബന്ധമില്ലാത്ത സർക്കാർ ഉദ്യോഗസ്ഥരുടെയും പാർട്ടി പ്രവർത്തകരുടെയും വികലമായ ചില ധാരണകളുടെ ആവിഷ്കാരം മാത്രമാണ്. ഈ രേഖ യാതൊരുവിധ ലക്ഷ്യബോധവുമില്ലാത്തതാണെന്നു ശ്രദ്ധയോടെ പഠിക്കുന്ന ഏവർക്കും വ്യക്തമാകും. സമൂഹം നേടിയെടുക്കേണ്ട പൊതുലക്ഷ്യത്തെക്കുറിച്ചുള്ള ആവർത്തനം ഈ രേഖയുടെ ആരംഭത്തിൽതന്നെ കാണാം.
ജനാധിപത്യം, ലിംഗനീതി, പരിസ്ഥിതി സന്തുലിതാവസ്ഥ, സാമൂഹികനീതി, മതനിരപേക്ഷത എന്നീ വാക്കുകൾ ഓരോ പേജിലും ആവർത്തിക്കുന്നുവെന്നല്ലാതെ മറ്റൊരു ലക്ഷ്യവും പ്രായോഗികമായി എഴുതിച്ചേർക്കാൻ കഴിഞ്ഞിട്ടില്ല.
ഇത്തരത്തിൽ ഒരു ചർച്ചാരേഖ തയാറാക്കുന്പോൾ ആദ്യം ചെയ്യേണ്ടത് വിദ്യാഭ്യാസ മേഖലകൊണ്ട് ലക്ഷ്യംവച്ചിരിക്കുന്ന ഗുണഫലങ്ങൾ ഇതുവരെ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നുപരിശോധിക്കുകയാണ്. അങ്ങനെ കഴിഞ്ഞിട്ടില്ലെങ്കിൽ അതിന്റെ കാരണം കണ്ടെത്തണം. പ്രസ്തുത കാരണങ്ങൾ ഉരുത്തിരിഞ്ഞുവരുന്നത് സ്കൂൾ വിദ്യാഭ്യാസ മേഖലയിൽനിന്നാണോ എന്നു പരിശോധിക്കണം. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഏതെല്ലാം പ്രതിസന്ധികളിൽനിന്നാണു സമൂഹം ഉദ്ദേശിക്കുന്ന ഗുണഫലങ്ങൾ ലഭിക്കാത്തതെന്നു കണ്ടെത്തണം. അവയ്ക്കു പരിഹാരം നിർദേശിക്കാൻ ഇപ്പോൾ ചുമതല വഹിക്കുന്ന സർക്കാർ സംവിധാനത്തിനു കഴിയണം.
പ്രശ്നങ്ങൾക്ക് പരിഹാരം വേണം
ഒന്നാമതായി, നമ്മുടെ കലാലയങ്ങളിൽ ഉന്നതവിദ്യാഭ്യാസം നേടുന്ന വിദ്യാർഥികളിൽ ഭൂരിഭാഗവും ‘അധ്യാപകൻ ഞങ്ങളെ പഠിപ്പിക്കട്ടെ, എങ്കിൽ ഞങ്ങൾ പഠിക്കാം’ എന്ന അവസ്ഥയിലാണ്. കലാലയ വിദ്യാഭ്യാസം സ്വയം പഠിക്കാനുള്ള അവസരമാണ്. എന്നാൽ, സ്കൂൾ വിദ്യാഭ്യാസം കഴിയുന്പോൾ അതിനുള്ള കഴിവ് നേടുന്ന വിദ്യാർഥികളുടെ എണ്ണം വിരളമാണ്. അത്തരമൊരു പ്രതിസന്ധി സ്കൂൾ വിദ്യാഭ്യാസത്തിലെ തെറ്റായ നിലപാടുകൾ മൂലമാണോ?
രണ്ടാമതായി, കേരളത്തിനും ഇന്ത്യക്കും പുറത്തുള്ള റിക്രൂട്ടിംഗ് ഏജൻസികളുടെ അഭിപ്രായപ്രകാരം കേരളത്തിൽ ഉന്നതവിദ്യാഭ്യാസം നേടിയവരിലെ 10 ശതമാനത്തിനു മാത്രമേ തൊഴിൽ ചെയ്യാനുള്ള കഴിവ് സ്വന്തമായിട്ടുള്ളൂ. എന്നാൽ, കേരളത്തിനു പുറത്ത് അത് 30-40 ശതമാനമാണ്. അതിന്റെ കാരണങ്ങൾ സ്കൂൾ വിദ്യാഭ്യാസത്തിന്റെ മേഖലയിലുണ്ടോ?
മൂന്നാമതായി, കേരളത്തിലുള്ളവരുടെ ഭാഷാപ്രയോഗരീതി വളരെ നിലവാരം കുറഞ്ഞതാണ്. അതിന്റെ കാരണം സ്കൂൾ വിദ്യാഭ്യാസത്തിൽ ആരംഭിക്കുന്നുണ്ടോ?
നാലാമതായി, കേരളത്തിലെ വിദ്യാർഥികൾ ഫാഷൻ ഡിസൈനിംഗ്, ഉപകരണ നിർമാണം എന്നീ ജോലികളിലും നൈപുണി വികസനത്തിലും പിന്നാക്കം നിൽക്കുന്നതിന്റെ കാരണം സ്കൂൾ കരിക്കുലത്തിന്റെ പ്രശ്നമാണോ?
അഞ്ചാമതായി, ചില മതങ്ങൾക്ക് ചിത്രകല നിഷേധമായതുകൊണ്ടാണ് ഡ്രോയിംഗ് പിരീഡ് സ്കൂളിൽനിന്ന് എടുത്തുകളഞ്ഞതെന്ന ആരോപണം ശരിയാണോ? ഡ്രോയിംഗ് പാഠ്യപദ്ധതിയിൽനിന്ന് എടുത്തുകളഞ്ഞതു മൂല്യവ്യവസായരംഗത്തും സിനിമാരംഗത്തും കെട്ടിട പ്ലാൻ വര രംഗത്തുമുള്ള സാധ്യതകളിലേക്കു വിദ്യാർഥികൾ പ്രവേശിക്കുന്നതു തടയപ്പെട്ടിട്ടുണ്ടോ?
ആറാമതായി, കായികപരിശീലന മേഖലയിൽ സ്കൂൾ തലത്തിൽ ദേശീയ മികവു കാണിക്കുന്ന മലയാളികൾ അന്താരാഷ്ട്ര രംഗത്തു പരാജയപ്പെടുന്നതിന്റെ കാരണം സ്കൂൾ തലത്തിലുള്ള നയവൈകല്യമാണോ? കായികരംഗത്തു വിദ്യാർഥികൾ പാലിക്കേണ്ട ഭക്ഷണക്രമം, വ്യായാമക്രമം മുതലായവയെ ശാസ്ത്രീയമായി പരിഷ്കരിക്കേണ്ടതുണ്ടോ?
ഇത്തരത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രശ്നങ്ങളെ അവതരിപ്പിക്കുകയോ വിശകലനം നടത്തുകയോ ചെയ്യാത്ത പരിഷ്കരണം എന്തിനുവേണ്ടിയാണ്?
ഭാഷാ വിദ്യാഭ്യാസം
എന്തുകൊണ്ട് നമ്മുടെ വിദ്യാർഥികൾ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സ്വയം വിദ്യ ആർജിക്കുന്ന സ്വഭാവത്തിൽ എത്തിച്ചേരുന്നില്ല, ഭാഷാനൈപുണ്യം നേടുന്നില്ല എന്നതിന് ചില അടിസ്ഥാന കാരണങ്ങൾ ഭാഷാവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേരളത്തിലെ ചില ബുദ്ധിജീവികൾ അറിവിന്റെ വളർച്ചയിലെ നിർണായക ഘട്ടങ്ങളെ തള്ളിക്കളയുന്നുവെന്നതാണ് ഇതിന്റെ ഒരു കാരണം. ഇവരുടെ ധാരണയനുസരിച്ച് നോം ചോസ്ക്കി, പിയാക്ഷേ എന്നിവർ മാത്രമാണ് യഥാർഥ ഭാഷാശാസ്ത്രജ്ഞർ. ബാക്കിയുള്ളവരെല്ലാം വിഡ്ഢികളാണ്. ഇവരുടെ സിദ്ധാന്തമാണ് സമഗ്ര ഭാഷാ പദ്ധതി. ഈ പദ്ധതി 1990കളിൽ തന്നെ പരാജയമാണെന്നു കണ്ട് അമേരിക്കയും ഫ്രാൻസും ഉപേക്ഷിച്ചു. നമ്മുടെ വിദ്യാഭ്യാസവകുപ്പിന് ഇപ്പോഴും ഇതിന്റെ സമാന മലയാളപദം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ‘ഉദ്ഗ്രഥിത ഭാഷാനയം’ എന്നാണ് ഈ രേഖ അവതരിപ്പിക്കുന്നത്.
ഈ നയമനുസരിച്ച് സംസാരഭാഷ സ്വാഭാവികമായി വളരുന്നതുപോലെ എഴുത്തുഭാഷയും സ്വാഭാവികമായും വളരും എന്ന് ഉന്നയിക്കുന്നു. സംസാരഭാഷ സ്വാഭാവികമാണ്. എന്നാൽ എഴുത്തുഭാഷ മനുഷ്യനിർമിതമാണ്. മനുഷ്യനിർമിതമായത് പരിശീലനംകൊണ്ടു മാത്രമാണ് കൈവശമാക്കാൻ കഴിയുക. എന്നാൽ, സമഗ്രഭാഷാ പദ്ധതി പ്രകാരം എഴുത്തുഭാഷ പരിശീലിപ്പിക്കേണ്ട ആവശ്യമില്ലത്രേ! ഡിപിഇപി പദ്ധതി എന്ന പേരിൽ സർക്കാർ തന്നെ കുട്ടികളുടെ ലിപി പഠനം അനാവശ്യമാണെന്ന് നയമുണ്ടാക്കി. ബുദ്ധിയുള്ള മാതാപിതാക്കളും ആത്മാർഥതയുള്ള അധ്യാപകരും തങ്ങളുടെ വിദ്യാർഥികളെ ലിപി എഴുതാൻ പഠിപ്പിച്ചു. അത്തരം വിദ്യാർഥികൾ സ്വയം വായിക്കാനും എഴുതാനും പഠിച്ചു. എന്നാൽ, സർക്കാർ നയം പിൻതുടർന്നവർ സ്വയം വിദ്യ നേടുന്നവർ എന്ന അവസ്ഥയിൽനിന്നു പുറന്തള്ളപ്പെട്ടു. നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നിർദേശിച്ച ത്രിഭാഷാ പദ്ധതിതന്നെയാണ് തുടരേണ്ടത്. ഇംഗ്ലീഷ് ഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതയെ നിസാരവത്കരിക്കുന്ന പ്രയോഗങ്ങൾ ഈ രേഖയിലുണ്ട്.
ഇനി മാതൃഭാഷയായ സംസാരഭാഷതന്നെ രണ്ടു തരത്തിലുണ്ട്. ഒന്ന് ഗൃഹഭാഷ, രണ്ട് സാങ്കേതിക ഭാഷ. സാങ്കേതിക ഭാഷ സ്വാഭാവികമായി വളരില്ല, അതിനു പരിശീലനം വേണം. എന്നാൽ, സമഗ്ര ഭാഷാപദ്ധതി ഗൃഹഭാഷയും സാങ്കേതിക ഭാഷയും രണ്ടായി കാണുന്നില്ല. ഗ്രഹഭാഷയ്ക്കും സാങ്കേതിക ഭാഷയ്ക്കും ഇടയിലുള്ള കണ്ണിയാണ് എഴുത്തുഭാഷ. ലിപിപഠനം നിരുത്സാഹപ്പെടുത്തുന്പോൾ സാങ്കേതിക സംസാരഭാഷയുടെ വളർച്ചയെയും ഉന്നത പഠനത്തെയും തളർത്തുന്നു.
അറിവില്ലാത്തവരുടെ രേഖ
ഈ ചർച്ചാരേഖയിലെ ഏറ്റവും വിചിത്ര ഭാഗമായ 13-ാം അധ്യായം ആരംഭവാചകംതന്നെ അറിവിനെക്കുറിച്ചുള്ള അറിവ് എന്നതറിയാത്ത ഗണമാണ് ഈ രേഖ നിർമിച്ചതെന്നു വ്യക്തമാക്കുന്നു. അനുഭവം, പരിചയം, നിരീക്ഷണം എന്നിവയിലൂടെ പിൽക്കാല ജീവിതത്തിനുവേണ്ടി സ്വാംശീകരിക്കുന്നതാണ് അറിവ്. അറിവിന്റെ വളർച്ചയുടെ പ്രധാന ഘടകം കേൾവിയും ചിന്തയും ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുന്നതുമാണ്. സഞ്ചിതജ്ഞാനം ഓർമയിൽ സൂക്ഷിക്കാൻ കഴിയില്ല എന്ന തിരിച്ചറിവാണ് ഗ്രന്ഥനിർമിതിയെ സൃഷ്ടിക്കാൻ മനുഷ്യനെ പ്രേരിപ്പിച്ചത്. ‘ഗ്രന്ഥ’ത്തെയും ചിന്തയെയും ഒഴിവാക്കി ജ്ഞാനനിർമിതിയോ?
ഇനി ഇന്ത്യയിൽ മൂന്ന് ഗ്രൂപ്പുകളാണത്രേ പ്രാകൃതാവസ്ഥയിൽനിന്നു സംസ്കാരത്തിലേക്കു വളർത്തിയതെന്ന് 13-ാം അധ്യായം മൂന്നാം ഭാഗം വിവരിക്കുന്നു. ഏഴാം നൂറ്റാണ്ടിനു ശേഷം ലോകം മുഴുവൻ അറബ് കോളനികളായി മാറി. അറബ് കോളനിവത്കരണത്തിലൂടെയാണത്രെ ഇന്ത്യ സാംസ്കാരികമായി പുരോഗമിച്ചത്! മുഗൾ കാലഘട്ടത്തിനു മുന്പും ശേഷവും ഇന്ത്യയിൽ പ്രമുഖമായി നടന്ന ഇസ്ലാം സാംസ്കാരിക ധാരയെക്കുറിച്ച് ആഴമായി പഠിക്കാൻ വിദ്യാഭ്യാസ ചട്ടക്കൂട് നിർദേശിക്കുന്നു. ഇന്ത്യയിലെ പ്രാദേശിക ഭാഷകളെ ചവറ്റുകൊട്ടയിലെറിഞ്ഞ് അറബി ഭാഷ ഇന്ത്യയിൽ സാർവത്രികമാക്കാൻ ശ്രമിച്ചതാണോ സാംസ്കാരിക വളർച്ച? പ്രാദേശിക ഭാഷകളെ വീണ്ടെടുക്കാൻ പരിശ്രമിച്ച ക്രിസ്ത്യൻ മിഷണറിമാർ രാജ്യദ്രോഹികളോ?
ലോകചരിത്രത്തിന്റെ ഭാഗമല്ലാതെ ഇന്ത്യാ ചരിത്രം പഠിപ്പിക്കരുത്. ഗ്രീക്ക് കോളനിവത്കരണം, റോമൻ കോളനിവത്കരണം, അറബ് കോളനിവത്കരണം, പോർച്ചുഗീസ് കോളനിവത്കരണം, ഇംഗ്ലീഷ് കോളനിവത്കരണം എന്നിവയുടെ പശ്ചാത്തലത്തിൽ ഇന്ത്യ എങ്ങനെ തന്റെ സ്വരം വീണ്ടെടുക്കുന്നുവെന്ന പഠനം സ്കൂൾതലത്തിൽതന്നെ നൽകണം.
നവോത്ഥാന മൂല്യങ്ങൾ എന്ന് ഈ രേഖ ആവർത്തിക്കുന്നു. എങ്ങനെയാണ് സമൂഹം വളരുന്നത്? ചിന്ത വളരുന്നതിനും ഭാഷ വളരുന്നതിനും മുന്നോടിയായി ചിത്രരചന ആരംഭിച്ചു. ചിത്രത്തിൽനിന്നാണ് ലിപിയുണ്ടാകുന്നത്, ലിപിയിൽനിന്നാണ് എഴുത്തുഭാഷയും സാങ്കേതികഭാഷയും രൂപംകൊള്ളുന്നത്. ചിത്രകലയുടെയും പ്രതിമാനിർമാണത്തിന്റെ വീണ്ടെടുപ്പാണ് യൂറോപ്യൻ നവോത്ഥാനം. ചിത്രരചനാ പീരിയഡുകൾ സ്കൂളിൽനിന്ന് എടുത്തുമാറ്റിയ മന്ത്രിമാർതന്നെ നവോത്ഥാനത്തെക്കുറിച്ച് പ്രസംഗിക്കണം!
സ്കൂൾ ഭരണം രാഷ്ട്രീയക്കാർക്ക്!
ഈ രേഖയുടെ 20-ാം അധ്യായവും 24-ാം അധ്യായവും സ്കൂൾ എങ്ങനെ ഭരിക്കണമെന്ന ചിന്ത അവതരിപ്പിക്കുന്നു. മാനേജ്മെന്റിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ പങ്കാളിത്തമാണ് ചർച്ച ചെയ്യേണ്ടത്. ജനാധിപത്യ മാനേജ്മെന്റ് എന്ന ആശയമാണ് ഈ രേഖ മുന്നോട്ടുവയ്ക്കുന്നത്.
മാനേജ്മെന്റ് എന്നാൽ രേഖ വായിക്കുന്നവർ കെട്ടിടം പണി, ഉച്ചക്കഞ്ഞി, ശന്പളം കൊടുക്കൽ, അധ്യാപകരെ നിയോഗിക്കൽ എന്നീ പ്രവൃത്തികളാണെന്ന് തെറ്റിദ്ധരിച്ചേക്കാം. മാനേജ്മെന്റിന് രണ്ട് ഭാഗമുണ്ട് (1) വിഷയത്തിന്റെ ഫലപ്രദമായ കൈമാറ്റം ഉറപ്പുവരുത്തുന്ന രീതി, (2) ഭൗതിക സാഹചര്യങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തൽ. ഇതിൽ ‘വിഷയത്തിന്റെ ഫലപ്രദമായ കൈമാറ്റം മാനേജ് ചെയ്യുന്നതിൽ’ വിദ്യാർഥിസംഘടനകൾക്ക് എന്താണു പങ്ക്? പഞ്ചായത്ത് മെംബർമാരുടെ സാംഗത്യം എന്താണ്? ഈ മേഖലയിൽ അധ്യാപകനും പ്രിൻസിപ്പലും പരമാധികാരിയാകണം.
കേരളമൊഴികെ ലോകത്തിൽ എല്ലായിടത്തും അധ്യാപകനും പ്രിൻസിപ്പലിനും സ്വയംഭരണാവകാശമുണ്ട്. കേരളത്തിൽ കഴിഞ്ഞ 50 കൊല്ലമായി അത് നിർണയിക്കുന്നത് വിദ്യാർഥിനേതാവും പഞ്ചായത്തു മെംബറും തൊഴിലാളി യൂണിയനുകളുമാണ്. ഇതാണ് കേരള വിദ്യാഭ്യാസത്തകർച്ചയുടെ മൂലകാരണം. കഴിഞ്ഞ 50 വർഷമായി അധ്യാപകരും പ്രധാന അധ്യാപകരും ചില മാനേജ്മെന്റുകളും ഇതിനെ പ്രതിരോധിക്കുന്നു. ഇതിനെതിരേയുള്ള മുദ്രാവാക്യമാണ് ‘കൈയും വെട്ടും, കാലും വെട്ടും, വേണ്ടിവന്നാൽ തലയും വെട്ടും’ എന്ന ആക്രോശം. രാഷ്ട്രീയാധികാരികൾക്ക് ക്ലാസുമുറികളുടെയും സ്കൂളിന്റെയും സന്പൂർണ അധികാരം നൽകാൻ പ്രേരിപ്പിക്കുന്ന ഈ ചർച്ചാരേഖ അധ്യാപകരെ നോക്കുകൂലി വാങ്ങുന്നവരാക്കി മാറ്റും.
ഡോ. കെ.എം. ഫ്രാൻസിസ്