Friday, March 10, 2023 10:04 PM IST
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നതാണ് ജി 20 രാഷ്ട്രങ്ങളുടെ ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനത്തെത്തിയ ഇന്ത്യയുടെ മുദ്രാവാക്യം. മഹാ ഉപനിഷത്തിലെ ‘വസുധൈവ കുടുംബകം’ എന്ന ഭാരതീയ കാഴ്ചപ്പാടിന്റെകൂടി അടിസ്ഥാനത്തിലാണിത്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഒരു കുടുംബമാണ്, അല്ലെങ്കിൽ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നതാണ് ഈ സംസ്കൃത പ്രയോഗത്തിന്റെ അർഥം. ഇന്ത്യക്കാകെ അഭിമാനമായ ഉച്ചകോടിയുടെ വിജയത്തിനായി കേന്ദ്രസർക്കാരും രാജ്യമാകെയും ഒരുക്കങ്ങൾ നടത്തുകയാണ്.
ഇന്ത്യയും ദക്ഷിണേഷ്യയും ആദ്യമായി ആതിഥ്യമേകുന്ന ജി 20 രാഷ്ട്രത്തലവന്മാരുടെ 18-ാമത് ഉച്ചകോടി സെപ്റ്റംബർ ഒന്പത്, പത്ത് തീയതികളിൽ ഡൽഹിയിൽ നടക്കും. സമ്മേളനത്തിനായി നവീകരിച്ച പ്രഗതി മൈതാനിയിൽ മനോഹരമായ ഓഡിറ്റോറിയം അടക്കം വൻ സന്നാഹങ്ങളാണ് ഒരുക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായുള്ള മന്ത്രിതല യോഗങ്ങളും വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളും കേരളത്തിൽ ഉൾപ്പെടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പല ദിവസങ്ങളിലായി നടക്കുന്നുണ്ട്.
ഇന്ത്യക്കു പുറമെ അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടൻ, ഓസ്ട്രേലിയ, ജർമനി, ഫ്രാൻസ്, ബ്രസീൽ, കാനഡ, ജപ്പാൻ, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, അർജന്റീന, ഇറ്റലി, മെക്സിക്കോ, ഇന്തോനേഷ്യ, ദക്ഷിണകൊറിയ, തുർക്കി എന്നിരാജ്യങ്ങളിലെ ഭരണത്തലവന്മാരും യൂറോപ്യൻ യൂണിയൻ കൗണ്സിൽ, കമ്മീഷൻ എന്നിവയുടെ പ്രസിഡന്റുമാരുമാണ് ജി 20 അംഗങ്ങൾ. യുഎഇ, സ്പെയിൻ, സിംഗപ്പൂർ, നെതർലൻഡ്സ്, ഈജിപ്ത്, ഒമാൻ, ബംഗ്ലദേശ്, നൈജീരിയ, മൗറീഷ്യസ് എന്നീ രാജ്യങ്ങളുടെ ഭരണത്തലവന്മാർ ഡൽഹി ഉച്ചകോടിയിലെ ക്ഷണിതാക്കളാണ്.
പന്ത്രണ്ടു പതിറ്റാണ്ടിലാദ്യം
കാലാവസ്ഥാ വ്യതിയാന ലഘൂകരണം, ഊർജം എന്നിവയ്ക്കാണ് ജി 20 ഉച്ചകോടിയിൽ ഇന്ത്യയുടെ മുൻഗണന. പക്ഷേ സമീപവർഷങ്ങളിലെ ഏറ്റവും കടുത്ത ചൂടിലേക്കാണ് ഇന്ത്യ ഈ വർഷം കടന്നിരിക്കുന്നത്. ഡൽഹി അടക്കമുള്ള നഗരങ്ങളിൽ 1901നു ശേഷം ഏറ്റവും ചൂടുള്ള ഫെബ്രുവരി മാസമായിരുന്നു ഈ വർഷത്തേതെന്ന് ഇന്ത്യൻ ഭൗമശാസ്ത്ര വകുപ്പ് അറിയിച്ചു.
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗങ്ങൾ പ്രധാന ആശങ്കയാണ്. ഇതൊരു സൂചനയാണെങ്കിൽ തീക്കാറ്റിന്റെ ചൂട് തരംഗം തീവ്രമാകാൻ സാധ്യതയുണ്ട്. മനുഷ്യജീവനും പക്ഷിമൃഗാദികൾക്കും കൊടുംവേനലിൽ അപകടസാധ്യത വളരെ കൂടുതലാണ്. സൂര്യാഘാതമേറ്റ് ആളുകൾ മരിക്കുന്നത് ഉത്തരേന്ത്യയിൽ പതിവാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ഉന്നതതല യോഗം കഴിഞ്ഞ ദിവസം ചേർന്നു സ്ഥിതിഗതികളും മുൻകരുതൽ നടപടികളും വിലയിരുത്തിയതു ശ്രദ്ധേയമായി.
കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, യുപി, ബിഹാർ, ഹരിയാന അടക്കം മിക്ക സംസ്ഥാനങ്ങളും കടുത്ത വേനലിലേക്കാണു നീങ്ങുന്നത്. കേരളത്തിലെ വേനൽച്ചൂട് പതിവിലേറെ രൂക്ഷമാകുമെന്നു കാലാവസ്ഥാ പ്രവചനമുണ്ട്. കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട് ജില്ലകൾ പൊള്ളുമെന്നാണു മുന്നറിയിപ്പ്. കോട്ടയം, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ പലയിടത്തും 37.5 ഡിഗ്രിക്കു മുകളിലാണു ചൂട്.
ശ്വാസകോശങ്ങളെയും തകർക്കും
രാജസ്ഥാനിലെ ഫലോഡിയിൽ 2016 മേയിൽ രേഖപ്പെടുത്തിയ 51 ഡിഗ്രി സെൽഷ്യസ് ആണു രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന താപനില. 2021 മേയ് 22 ആണ് ഇന്ത്യ കണ്ട ഏറ്റവും ചൂടേറിയ ദിവസം. രാജസ്ഥാനിലെ ബാർമറിൽ താപനില 48 ഡിഗ്രി സെൽഷസിൽ എത്തി. ഡൽഹി, ആഗ്ര, പിലാനി, റോഹ്തക് തുടങ്ങിയ ഇന്ത്യയിലെ ചൂടുള്ള നഗരങ്ങളിൽ ഇത്തവണ വേനൽക്കാലത്തിന്റെ തുടക്കത്തിൽതന്നെ താപനില 43 ഡിഗ്രി സെൽഷസ് വരെ ഉയർന്നു.
നിർജലീകരണം, ക്ഷീണം എന്നിവ മുതൽ ഹീറ്റ്സ്ട്രോക്ക് വരെയുള്ള ഗുരുതരാവസ്ഥകൾ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കുന്നു. ശ്വാസകോശ, ഹൃദയ സംബന്ധ അസുഖങ്ങൾ വർധിക്കും. പ്രായമായവർ, കുട്ടികൾ, പുറം ജോലിക്കാർ, കർഷകർ, കർഷകത്തൊഴിലാളികൾ, പാവപ്പെട്ടവർ തുടങ്ങിയവർക്ക് അപകട സാധ്യത കൂടും.
കണ്ണീരു കുടിക്കാൻ കർഷകർ
ഉയരുന്ന താപനിലയുടെ ആഘാതം പരിസ്ഥിതിയെ ബാധിക്കും. ജലസ്രോതസുകളുടെ ശോഷണമാണ് ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. കുടിവെള്ള ക്ഷാമം വഷളാകും. കാർഷിക മേഖലകളെയും പരിസ്ഥിതിയെയും സന്പദ്വ്യവസ്ഥയെയും എല്ലാം കടുത്ത വരൾച്ച ദോഷകരമായി ബാധിക്കും. വർധിച്ചുവരുന്ന ജനസംഖ്യയും പ്രതിസന്ധികളുടെ ആഘാതം കൂട്ടും.
കൊടുംവേനലിൽ കൃഷിയും വിളകളും നശിക്കുന്നതു പതിവാണ്. ജീവിക്കാൻ പാടുപെടുന്ന കർഷകരും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാകും. വേനൽ വന്നാലും മഴക്കാലം വന്നാലും സാധാരണക്കാരും കർഷകരുമാണു കൂടുതൽ ദുരിതമനുഭവിക്കുക.
നീണ്ടകാലത്തെ അധ്വാനത്തിന്റെ ഫലങ്ങൾ കൊടുംവരൾച്ചയിലും വെള്ളപ്പൊക്കത്തിലും പ്രകൃതിദുരന്തങ്ങളിലും നശിക്കുന്ന കർഷകരുടെ വേദന മറ്റുള്ളവർക്കു മനസിലാകില്ല. മനസിലായാലും രാഷ്ട്രീയ കസർത്തുകൾക്കപ്പുറത്ത് കർഷകരെയും സാധാരണക്കാരെയും രക്ഷിക്കാനോ സഹായിക്കാനോ സർക്കാരുകൾക്കു കഴിയുന്നില്ല.
ക്ലൈമറ്റ് പ്രൂഫ് ഇൻഫ്രാസ്ട്രക്ചർ
അന്തരീക്ഷ മലിനീകരണമാണു മറ്റൊരു പ്രശ്നം. നഗരങ്ങളിൽ എയർ കണ്ടീഷനറുകളുടെ ഉപയോഗം കൂടും. വൈദ്യുതി ക്ഷാമവും ബില്ലുകളും വർധിക്കും. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കൂടുന്നതിലേക്കും ഇതും നയിക്കും. വായു മലിനീകരണം അടക്കം പ്രശ്നങ്ങൾ ഗുരുതരമാക്കാൻ ഇതെല്ലാം വഴിതെളിക്കും. ശ്വാസകോശ രോഗങ്ങൾ രൂക്ഷമാകുന്നതു വേറെ. ഏതു കാലാവസ്ഥയിലും നിലനിൽക്കുന്ന റോഡുകളും പാലങ്ങളും വീടുകളും കെട്ടിടങ്ങളും നിർമിക്കുന്നത് അടക്കം ‘ക്ലൈമറ്റ് പ്രൂഫ് ഇൻഫ്രാസ്ട്രക്ചർ’ വികസിപ്പിക്കേണ്ട കാലം അതിക്രമിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങൾക്കാണു രാജ്യം സാക്ഷ്യം വഹിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ആഗോള താപനിലയിൽ വർധന കൂട്ടുകയാണ്. ഗ്രഹം ചൂടാകുന്പോൾ തീവ്ര കാലാവസ്ഥാ സംഭവങ്ങളിലേക്കു നയിക്കും. ഉഷ്ണ തരംഗങ്ങളും കൊടുംവരൾച്ചയും പേമാരിയും ഉരുൾപൊട്ടലും ഭൂമികുലുക്കവും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും അടക്കം പ്രകൃതിക്ഷോഭങ്ങൾ ഓരോ വർഷവും ആവർത്തിക്കുന്നു.
കൊച്ചിയെ വിഴുങ്ങുന്ന സമുദ്രനിരപ്പ്
മഞ്ഞുമലകൾ ഉരുകുന്നതും സമുദ്രനിരപ്പ് ഉയരുന്നതും കൊച്ചി, മുംബൈ അടക്കം ഇന്ത്യയിലെ പല നഗരങ്ങളെയും മുക്കുന്ന നിലയിലേക്കു വഷളാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇന്ത്യയുടെ ഭൂമിശാസ്ത്രം പ്രകൃതിദുരന്തങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു. ലോകത്താകെയും ഇന്ത്യയിലും കഴിഞ്ഞ വർഷത്തിലെ 80 ശതമാനം സമയത്തും അതിരൂക്ഷമായ കാലാവസ്ഥാ സംഭവങ്ങൾ അതിന്റെ ഭൂപ്രകൃതിയിലുടനീളം രേഖപ്പെടുത്തിയിട്ടുണ്ട്. 2070-ഓടെ കാർബണ് പുറന്തള്ളൽ പൂജ്യത്തിൽ എത്തിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎൻ കാലാവസ്ഥാ വ്യതിയാന സമിതിക്കു കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യ സമർപ്പിച്ച പുതുക്കിയ കാലാവസ്ഥാ പ്രവർത്തന ലക്ഷ്യങ്ങൾ (നാഷണൽ ഡിറ്റർമൈൻഡ് കോണ്ട്രിബ്യൂഷൻ- എൻഡിസി) നേടുകയെന്നതാണു പ്രധാനം. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള ലക്ഷ്യങ്ങൾ ഇന്ത്യയും ഇതര ലോകരാജ്യങ്ങളും കൂട്ടായി വിജയിപ്പിക്കുകയെന്നതു ദുഷ്കരമാണ്.
പഴമക്കാരുടെ അറിവിനെ വെല്ലാനാകില്ല
കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനു വേണ്ട സഹായമൊരുക്കുക എന്നതും നിർണായകമാണ്. ജീവനും ഉപജീവനവും സംരക്ഷിക്കുന്നതിനു പൊരുത്തപ്പെടൽ അത്യന്താപേക്ഷിതമാണ്. ഇന്ത്യയിലെ ഏറ്റവും കാലാവസ്ഥാ ദുർബലമായ ജില്ലകളിൽ ഇത്തരം പൊരുത്തപ്പെടലുകൾക്കായി ‘ഫേസസ് ഓഫ് ക്ലൈമറ്റ് റെസിലിയൻസ് പ്രോജക്ടി’ൽ ചില പദ്ധതികൾ തയാറാക്കുന്നുമുണ്ട്.
പഴമക്കാരുടെയും കർഷകരുടെയും തൊഴിലാളികളുടെയും പരന്പരാഗത അറിവുകൾ ഉപയോഗിച്ച് പ്രകൃതിയുമായി ചേർന്നുള്ള പരിഹാരങ്ങൾ നമുക്കാവശ്യമാണ്. പരിസ്ഥിതി, ജലം, ഊർജം എന്നിവ മുതൽ മനുഷ്യർ, പക്ഷിമൃഗാദികൾ, കൃഷി എന്നിവയുടെയെല്ലാം പ്രതിരോധശേഷി വർധിപ്പിക്കാനും പ്രകൃതിസംരക്ഷണം ഉറപ്പാക്കാനുമാകണം ശ്രദ്ധിക്കേണ്ടത്. കാലാവസ്ഥാ പ്രതിരോധം കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങളും ആവശ്യമാണ്. ഇതിനായി ഗ്രാമപഞ്ചായത്തുകൾ, സന്നദ്ധ സംഘടനകൾ, മത സാമൂഹ്യ സംഘടനകൾ എന്നിവരുടെയെല്ലാം സഹകരണത്തോടെയാകണം അതാതു പ്രദേശത്തിനു യോജിച്ച രീതികൾ നടപ്പാക്കേണ്ടത്.
കൊണ്ടിട്ടും പഠിക്കാതെ സർക്കാരുകൾ
നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം 2018ൽ കേരളത്തിൽ ഉണ്ടായ ശേഷവും പാഠം പഠിക്കുകയോ ശാസ്ത്രീയവും ജനകീയവുമായ പരിഹാരമാർഗങ്ങൾ തേടുകയോ ചെയ്തിട്ടില്ല. 44 നദികളും 30 അണക്കെട്ടുകളും ഉള്ള കേരളത്തിൽ കുടിവെള്ള ക്ഷാമം തുടർക്കഥയാണ്. തോരാമഴയ്ക്കു പിന്നാലെ കൊടുംവറുതിയുടെ നാളുകൾ ആവർത്തിക്കുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഫലപ്രദമായി ഒന്നും ചെയ്യുന്നില്ല. പ്രഖ്യാപനങ്ങൾക്കും അവകാശവാദങ്ങൾക്കും പാഴ്ചെലവുകൾക്കും കുറവില്ലെന്നു മാത്രം. മണ്ണും മനുഷ്യനും പൊള്ളലിൽ പിടയുന്പോഴും മണ്ണിനു പോലും തണുപ്പേകാൻ താത്പര്യമില്ല!
കാലാവസ്ഥാ വ്യതിയാനങ്ങളുമായി പൊരുത്തപ്പെടാൻ ജൈവ കൃഷിരീതികളിലേക്കു മാറുകയെന്നതും പ്രധാനമാണ്. കാലാവസ്ഥയ്ക്കു യോജിച്ച സ്മാർട്ട് കാർഷിക രീതികളും ഫലപ്രദമായ ജലവിഭവ മാനേജ്മെന്റും രൂപകൽപ്പന ചെയ്യാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വേണ്ടത്ര പദ്ധതികളും സഹായങ്ങളും ഒരുക്കുകയെങ്കിലും ചെയ്യുമെന്നു പ്രത്യാശിക്കാം.