Jeevithavijayam
5/25/2019
    
എല്ലാം കൊടുക്കുമ്പോള്‍
'എല്ലാം യേശുവിനു കൊടുക്കൂ''ചാര്‍ളി ഓസ്‌ബേണിനെ കണ്ടപാടേ ഫാ. ജയിംസ് സ്മിത്ത് പറഞ്ഞു. ''ഇത് എന്തൊരു പുകില്!'' ഓസ്‌ബേണ്‍ മനസില്‍ പറഞ്ഞു. താന്‍ താന്തോന്നിയും തല്ലുകൊള്ളിയും മുക്കുടിയനുമാണ്. അങ്ങനെയുള്ള തന്നില്‍നിന്നു കര്‍ത്താവിന് എന്തു കിട്ടാനാണ്!

ഓസ്‌ബേണിന്റെ മൗനം ഫാ. സ്മിത്തിനെ നിരാശനാക്കിയില്ല. അയാളെ കണ്ടപ്പോഴൊക്കെ അദ്ദേഹം പറഞ്ഞു: ''ചാര്‍ളി, എല്ലാം യേശുവിനു കൊടുക്കൂ.''

ഫാ. സ്മിത്തുമായുള്ള ബന്ധം ഓസ്‌ബേണിന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായിരുന്നു. ഒരുദിവസം ഫാ. സ്മിത്തിന്റെ മുമ്പില്‍ മുട്ടിന്മേല്‍ നിന്നുകൊണ്ട് ഓസ്‌ബേണ്‍ തന്നെയും തനിക്കുള്ളവരെയും പൂര്‍ണമായും ദൈവത്തിനു സമര്‍പ്പിച്ചു.

ഓസ്‌ബേണ്‍ നടത്തിയ ഈ അത്മസമര്‍പ്പണം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒട്ടേറെ വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. മദ്യപാനവും ചൂതുകളിയും നിന്നു. പൊട്ടിത്തകര്‍ന്നിരുന്ന കുടുംബബന്ധങ്ങള്‍ പലതും ശരിയായി. ജീവിതത്തില്‍ സമാധാനവും ശാന്തിയും എന്താണെന്ന് ഓസ്‌ബേണ്‍ അനുഭവിച്ചറിയാന്‍ തുടങ്ങി.

തന്റെ ജീവിതം എല്ലാരീതിയിലും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ഓസ്‌ബേണ്‍ തന്റെ ജീവിതത്തെ പൂര്‍ണമായും ദൈവത്തിന്റെ കൈയില്‍ സമര്‍പ്പിച്ചത്. പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ അങ്ങനെ നീങ്ങുകയും ചെയ്തു. എന്നാല്‍, ഒരുകാര്യത്തില്‍മാത്രം അദ്ദേഹത്തിനു തെറ്റുപറ്റിയിരുന്നു.

തന്റെ കൈയില്‍നിന്നു കര്‍ത്താവിന് ഒന്നും കിട്ടാനില്ലെന്നായിരുന്നു ഓസ്‌ബേണ്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍, ദൈവത്തിനു തന്നെത്തന്നെ പൂര്‍ണമായി സമര്‍പ്പിച്ചുകൊണ്ടു മുന്നോട്ടുപോകാന്‍ തുടങ്ങിയപ്പോള്‍ ദൈവം ഓരോദിവസവും ഒട്ടേറെ കാര്യങ്ങള്‍ തന്നില്‍നിന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹത്തിനു മനസിലായി. അങ്ങനെയാണു മറ്റുള്ളവരോടു കൂടുതല്‍ സ്‌നേഹവും കാരുണ്യവും അനുകമ്പയുമൊക്കെ കാണിക്കുവാന്‍ ഓസ്‌ബേണ്‍ മുതിര്‍ന്നത്.

നല്ല നിലവാരത്തില്‍ നടന്നിരുന്ന വലിയൊരു റെസ്റ്ററന്റിന്റെ ഉടമയായിരുന്നു ഓസ്‌ബേണ്‍. പണക്കാരായിട്ടുള്ള ആളുകളായിരുന്നു അവിടെ പതിവായി ഭക്ഷണം കഴിക്കാന്‍ വന്നിരുന്നത്. പണക്കാര്‍ക്കു ഭക്ഷണം പാകംചെയ്തു വിളമ്പിക്കൊടുക്കുമ്പോള്‍ അവിടെ കടന്നുവരാന്‍ പറ്റാത്ത പാവപ്പെട്ടവരെ ഓസ്‌ബേണിനു മറക്കാന്‍ സാധിച്ചില്ല. അങ്ങനെയാണ് ആര്‍ക്കും തന്റെ റസ്റ്റോറന്റില്‍നിന്നു സൗജന്യമായി ഭക്ഷണം കഴിക്കാമെന്ന് ഓസ്‌ബേണ്‍ പ്രഖ്യാപിക്കാനിടയായത്.

അമേരിക്കയിലെ പെന്‍സക്കോള എന്ന കൊച്ചു പട്ടണത്തിലായിരുന്നു ഓസ്‌ബേണിന്റെ റെസ്റ്ററന്റ്. ഓസ്‌ബേണിന്റെ റെസ്റ്ററന്റില്‍ ആര്‍ക്കും സൗജന്യ ഭക്ഷണം ലഭിക്കുമെന്ന വാര്‍ത്ത പരന്നതോടെ പാവപ്പെട്ടവരും കുടിച്ചു ലക്കുകെട്ടവരും സാമൂഹിക ദ്രോഹികളുമൊക്കെ അവിടെ ഓടിക്കൂടാന്‍ തുടങ്ങി. ഓസ്‌ബേണ്‍ ആരെയും അകറ്റിനിര്‍ത്തിയില്ല. വന്നവര്‍ക്കെല്ലാം അദ്ദേഹം ഭക്ഷണം നല്‍കി. പക്ഷേ, അപ്പോഴേക്കും പണം കൊടുത്തു ഭക്ഷണം കഴിക്കാന്‍ അവിടെ ആരും പോവുകയില്ല എന്ന സ്ഥിതിയായി.

ദൈവത്തിലാശ്രയിച്ചുകൊണ്ടു ഓസ്‌ബേണും അദ്ദേഹത്തിന്റെ ഭാര്യ ജീനും മുന്നോട്ടുപോയി. ഭക്ഷണം കഴിക്കാന്‍ വന്നിരുന്നവര്‍ക്ക് അവര്‍ ഭക്ഷണം മാത്രമല്ല നല്‍കിയത്. ഓസ്‌ബേണും ജീനും അവര്‍ക്കു നല്ലകാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ തുടങ്ങി. അവരുടെ ഉപദേശം കേട്ട പലരും മാനസാന്തരപ്പെട്ടു. അങ്ങനെയാണു റെസ്റ്ററന്റ് നടത്തുന്നതോടൊപ്പം സുവിശേഷപ്രഘോഷണവും ഓസ്‌ബേണ്‍ ആരംഭിച്ചത്.


റെസ്റ്ററന്റിലെ ഈ അനുഭവം ഓസ്‌ബേണിനു ചിലകാര്യങ്ങള്‍ വ്യക്തമാക്കിക്കൊടുത്തു. അതായത്, കര്‍ത്താവ് തന്നില്‍നിന്ന് ഒട്ടേറെ പ്രതീക്ഷിക്കുന്നുണെ്ടന്ന കാര്യം. അതുപോലെ, കര്‍ത്താവിന് തന്നില്‍നിന്ന് ഒട്ടേറെ കിട്ടാനുണെ്ടന്ന വസ്തുതയും.

ഓസ്‌ബേണ്‍ ഇന്ന് അമേരിക്കയിലെ പ്രശസ്തനായ ഒരു കത്തോലിക്കാ അല്മായ പ്രേഷിതനാണ്. സൗകര്യം കിട്ടുന്നിടങ്ങളിലൊക്കെ അദ്ദേഹം സുവിശേഷം പ്രസംഗിക്കും. റേഡിയോയിലും ടെലിവിഷനിലുമൊക്കെ അദ്ദേഹത്തിനു സ്ഥിരം പരിപാടികളുണ്ട്. സുവിശേഷ പ്രഘോഷണത്തിനു സഹായകമായി സ്വന്തമായി വിമാനവും ടെലിവിഷന്‍ സ്റ്റുഡിയോയുമൊക്കെ അദ്ദേഹത്തിനുണ്ട്. തന്റെ ജീവിതം മുഴുവനും സുവിശേഷപ്രസംഗത്തിനായി മാറ്റിവച്ചിരിക്കുകയാണദ്ദേഹം.

അവിടുന്നു നമ്മില്‍നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നുണേ്ടാ? ദൈവം നമ്മില്‍നിന്ന് എന്തെങ്കിലും ചോദിക്കുന്നുണേ്ടാ? സാധാരണക്കാരായ നാമോരോരുത്തരില്‍നിന്നും ദൈവം എന്തു ചോദിക്കാനാണ് എന്നായിരിക്കും ആദ്യം നമ്മുടെ ചിന്ത പോകുന്നത്. അതുപോലെ, സര്‍വതിന്റെയും ഉടമയായ അവിടുത്തേക്കു നമ്മില്‍നിന്ന് എന്തു കിട്ടാനാണ് എന്നും നാം അത്ഭുതപ്പെട്ടേക്കാം.

എന്നാല്‍, ദൈവം ഒട്ടേറെ കാര്യങ്ങള്‍ നമ്മില്‍നിന്നു പ്രതീക്ഷിക്കുന്നുണെ്ടന്നതാണു വസ്തുത. അതുപോലെ, അവിടുത്തേക്കു നമ്മില്‍നിന്നു പലതും കിട്ടാനുമുണ്ട്.

ഓസ്‌ബേണ്‍ മനസിലാക്കിയതുപോലെ ദൈവം നമ്മില്‍നിന്ന് ആദ്യം പ്രതീക്ഷിക്കുന്നതു നമ്മുടെ സമ്പൂര്‍ണ സമര്‍പ്പണമാണ്. നാം ദൈവത്തിനു നമ്മെത്തന്നെ പൂര്‍ണമായി സമര്‍പ്പിച്ചുകഴിയുമ്പോള്‍ അവിടുന്നു പലകാര്യങ്ങളും നമ്മില്‍നിന്നു ചോദിക്കും.

നമ്മുടെ ആത്മസമര്‍പ്പണം ആത്മാര്‍ഥമാണെങ്കില്‍ ദൈവം നമ്മോടു ചോദിക്കുന്ന കാര്യങ്ങള്‍ നാം പൂര്‍ണമായും ചെയ്തുകൊടുക്കുമെന്നതാണ് ഏറെ സവിശേഷകരമായ വസ്തുത. അങ്ങനെ ചെയ്യുന്നതുവഴി നമുക്കുണ്ടാകുന്ന ആനന്ദവും ആത്മസംതൃപ്തിയും അതിരുകളില്ലാത്തതായിരിക്കും.

പക്ഷേ, ഈ സമ്പൂര്‍ണ ആത്മസമര്‍പ്പണത്തിനു നാം തയാറാണോ എന്നതാണു പ്രധാനപ്പെട്ടകാര്യം. എല്ലാം സമര്‍പ്പിച്ചുകൊണ്ട് അവിടുന്ന് ആഗ്രഹിക്കുന്നതുപോലെ മുന്നോട്ടുപോകാന്‍ തയാറാണോ എന്നാണു നാം സ്വയം ചോദിക്കേണ്ടത്.

ദൈവത്തിനുള്ള നമ്മുടെ ആത്മസമര്‍പ്പണം നമ്മുടെ ജീവിതത്തെ ആകെ ഇളക്കിമറിക്കുമെന്നതില്‍ സംശയംവേണ്ട. എന്നാല്‍, അതോടൊപ്പം നമ്മുടെ ജീവിതത്തിന് അര്‍ഥവും ജീവിതത്തില്‍ യഥാര്‍ഥ സന്തോഷവും സമാധാനവും കൈവരുമെന്നത് ഉറപ്പുള്ള കാര്യമാണ്.

നമ്മെയും നമുക്കുള്ള സകലതും നമുക്ക് അവിടുത്തെ കൈയില്‍ സമര്‍പ്പിക്കാം. അതുവഴിയുണ്ടാകുന്ന നേട്ടം അപ്പോള്‍ അദ്ഭുതകരമായിരിക്കും.
    
To send your comments, please clickhere