Jeevithavijayam
8/17/2019
    
പശ്ചാത്താപത്തിന്റെ തുരങ്കം
ഒരു സമുരായ് യോദ്ധാവായിരുന്നു അയാള്‍. യുദ്ധമുറയില്‍ അയാള്‍ക്കു പരിശീലനം നല്‍കിയത് അന്നാട്ടിലെ പ്രസിദ്ധനായ ഒരു ഗുരുവായിരുന്നു. ആ ഗുരുവില്‍ നിന്നു പരിശീലനം പുര്‍ത്തിയാക്കി കുറെക്കാലം കഴിഞ്ഞപ്പോള്‍ താനാണ് ഏറ്റവും കേമനായ യോദ്ധാവെന്ന് അയാള്‍ക്കു തോന്നി.

അങ്ങനെയാണ് ഒരു ദിവസം തന്റെ ഗുരുവുമായി അയാള്‍ പലകാര്യങ്ങളും ചര്‍ച്ച ചെയ്യാനിടയായത്. പക്ഷേ, ചര്‍ച്ച പെട്ടെന്ന് വാഗ്വാദമായി മാറി. ഒന്നു പറഞ്ഞു രണ്ടു പറഞ്ഞ് അവര്‍ തമ്മില്‍ ശരിക്കും കോര്‍ത്തു. ഗുരുവിന്റെ ആധികാരിക ഭാവം അയാള്‍ക്കിഷ്ടപ്പെട്ടില്ല. പെട്ടെന്നു കോപത്തിനടിപ്പെട്ട അയാള്‍ ഉറയില്‍ നിന്നു വാളു വലിച്ചൂരി ഗുരുവിന്റെ കഴുത്തരിഞ്ഞു.

ചെയ്തതു തെറ്റായിപ്പോയെന്ന് അയാള്‍ക്ക് പെട്ടെന്നു ബോധ്യമായി. ഹ്യദയം നൊന്ത് അയാള്‍ കണ്ണീര്‍ വാര്‍ത്തു. പക്ഷേ, മരിച്ചയാളെ പുനരുജ്ജീവിപ്പിക്കുവാന്‍ മനുഷ്യനാവില്ലല്ലോ. സ്വന്തം ജീവിതത്തില്‍ കൊതിയുണ്ടായിരുന്നതിനാല്‍ അയാള്‍ ജീവനും കൊണ്ട് ഒളിച്ചോടി.

അയാളുടെ യാത്ര അയാളെ കൊണെ്ടത്തിച്ചത് ഒരു വന്‍മലയ്ക്കപ്പുറമുള്ള ഗ്രാമത്തിലാണ്. ആ ഗ്രാമത്തിലുള്ളവര്‍ക്കു പുറംലോകത്തിലേക്കുള്ള യാത്ര അതീവ ക്ലേശകരമായിരുന്നു. മലകയറിയിറങ്ങി പുറം ലോകവുമായി ബന്ധപ്പെടുവാനുള്ള ശ്രമത്തിനിടയില്‍ പല ഗ്രാമീണരും മരിക്കുവാനിടയായിട്ടുണ്ടായിരുന്നു. അത്രമാത്രം ദുഷ്‌കരമായിരുന്നു ആ വന്മലയാത്ര.

ഗുരുവിനെ വധിച്ച പാപത്തിന് എന്തു പരിഹാരം ചെയ്യണമെന്ന് ആലോചിക്കുന്നത്തിനിടയിലാണു സമുരായ് യോദ്ധാവിന് അവിടത്തെ ഗ്രാമ വാസികളുടെ യാത്രാ ദുരിതം മനസിലായത.് തന്മൂലം മലയുടെ അടിയിലുടെ ഒരു തു രങ്കമുണ്ടാക്കി തന്റെ പാപത്തിനു പരിഹാരം ചെ യ്യാമെന്നും അങ്ങനെ ഗ്രാമവാസികളുടെ ക്ലേശം പരിഹരിക്കാമെന്നും അയാള്‍ തീരുമാനിച്ചു.

ഒറ്റയ്ക്കുതന്നെ അയാള്‍ പണിതുടങ്ങി. എന്നും രാവിലെ മുതല്‍ ഇരുട്ടുന്നതു വരെ അയാള്‍ പണി തുടര്‍ന്നു. അങ്ങനെ നാലു വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തപ്പോള്‍ ഏതാണ്ട് മലയുടെ പകുതി വരെ തുരങ്കം സ്യഷ്ടിക്കുവാന്‍ അയാള്‍ക്കു സാധിച്ചു. അപ്പോഴേക്കും അയാള്‍ വധിച്ച ഗുരുവിന്റെ പുത്രന്‍ അയാളെ അന്വേഷിച്ചു കണെ്ടത്തിയിരുന്നു. പ്രതികാരം ചെയ്യുവാന്‍ എത്തിയതായിരുന്നു ഗുരുവിന്റെ പുത്രന്‍.

''ഞാന്‍ മരിക്കേണ്ടവനാണ്,'' ഗുരുവിന്റെ പുത്രനെ കണ്ടപ്പോള്‍ യോദ്ധാവു പറഞ്ഞു. ''എന്നെ വധിച്ചുകൊള്ളൂ. പക്ഷേ, അതിനു മുമ്പ് ഈ തുരങ്കം പൂര്‍ത്തിയാക്കാന്‍ എന്നെ അനുവദിക്കണം. എന്റെ പാപത്തിനുള്ള പരിഹാരമാണിത്.''

മനസില്ലാ മനസോടെയാണെങ്കിലും ഗുരുവിന്റെ പുത്രന്‍ ഈ അപേക്ഷ സ്വീകരിച്ചു. അങ്ങനെ യോദ്ധാവ് പണി തുടര്‍ന്നു. ഗുരുവിന്റെ പ്രതികാര ദാഹിയായ പുത്രനാകട്ടെ കൗതുകപൂര്‍വ്വം അയാളുടെ പണി ശ്രദ്ധിക്കുവാന്‍ തുടങ്ങി. കുറെക്കഴിഞ്ഞപ്പോള്‍ ആ ചെറുപ്പക്കാരനും യോദ്ധാവിനൊപ്പം ടണല്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടു.

രണ്ടുപേരുടെയും കൂട്ടായുള്ള പരിശ്രമം മൂലം നിര്‍മാണം വേഗം പൂര്‍ത്തിയായി. ഗ്രാമവാസികള്‍ക്കു പുറം ലോകത്തിലേക്കു കടക്കുവാനുള്ള എളുപ്പ മാര്‍ഗം അങ്ങനെ ലഭിച്ചു.


''ഇനി എന്നെ വധിച്ചുകൊള്ളൂ,'' ചെറുപ്പക്കാരന്റെ മുമ്പില്‍ മുട്ടുകുത്തിക്കൊണ്ടു യോദ്ധാവു പറഞ്ഞു. ചെറുപ്പക്കാരന്‍ അതീവ ശക്തിയോടെ ഉറയില്‍ നിന്നു വാള്‍ വലിച്ചൂരി. പക്ഷേ, അതേ വേഗത്തില്‍ അയാള്‍ വാള്‍ ഉറയിലേക്കു മടക്കുകയും ചെയ്തു. ''നിങ്ങള്‍ ഒരു കൊലയാളിയാണ്.'' ചെറുപ്പക്കാരന്‍ പറഞ്ഞു. ''എന്നാല്‍ നിങ്ങളെന്നെ പലതും പഠിപ്പിച്ചു. തന്മൂലം നിങ്ങളിപ്പോള്‍ എന്റെ ഗുരുവായി മാറിയിരിക്കുന്നു. എനിക്കെങ്ങനെ എന്റെ ഗുരുവിനെ വധിക്കാനാവും?'' ആ ചെറുപ്പക്കാരന്‍ തന്റെ പിതാവിന്റെ ഘാതകനെ ആശ്ലേഷിച്ച ശേഷം അന്നു തന്നെയാത്രയായി.

പാപത്തിനു പശ്ചാത്താപം ചെയ്യുന്ന ഒരു കൊലയാളിയുണ്ട് ഈ ജപ്പാനീസ് നാടോടിക്കഥയില്‍. അതുപോലെ കൊലയാളിയോട് ക്ഷമിക്കുന്ന ഒരു പ്രതികാര ദാഹിയുമുണ്ട് ഈ കഥയില്‍. ഏതെങ്കിലും കാരണവശാല്‍ നമ്മുടെ ജീവിതത്തില്‍ ഗൗരവതരമായ ഒരു തെറ്റു സംഭവിക്കുകയാണെങ്കില്‍ നാം എന്തു ചെയ്യണമെന്നു പറഞ്ഞു തരുന്ന രണ്ടു കഥാപാത്രങ്ങളാണിവര്‍. തെറ്റില്‍ വീഴുകയെന്നതു മനുഷ്യ സഹജം. എന്നാല്‍, അക്കാരണം പറഞ്ഞു നമ്മുടെ തെറ്റുകള്‍ നമുക്ക് ഒരിക്കലും നീതീകരിക്കുവാന്‍ അവകാശമില്ല. എന്നുമാത്രമല്ല, നമ്മുടെ തെറ്റുകള്‍ മൂലം ആര്‍ക്കെങ്കിലും എന്തെങ്കിലും നഷ്ടമോ ദ്രോഹമോ സംഭവിച്ചാല്‍ നാം അതിന് ആത്മാര്‍ത്ഥമായി പരിഹാരം ചെയ്യുകയും വേണം. മുകളില്‍ കൊടുത്തിരിക്കുന്ന നാടോടിക്കഥയിലെ യോദ്ധാവ് അതാണു ചെയ്തത്. തെറ്റുചെയ്യുന്നവരോടു പരിഹാരം ചെയ്യാ ന്‍ സാധിക്കുന്ന സാഹചര്യമല്ലായിരുന്നു അയാളുടേത്. എങ്കിലും, അയാള്‍ തനിക്കു സാധിക്കുന്ന രീതയില്‍ നന്മ ചെയ്തു തന്റെ തെറ്റിനു പരിഹാരം തേടി.

തന്റെ പിതാവിനെ വധിച്ചവനോടു പ്രതികാരം ചെയ്യുവാന്‍ ഇറങ്ങിത്തിരിച്ച യുവാവാണു മുകളില്‍ കൊടുത്തിരിക്കുന്ന കഥയിലെ രണ്ടാമത്തെ കഥാപാത്രം. കൊലപാതകിയുടെ പശ്ചാത്താപവും പരിഹാര പ്രവൃത്തിയും കണ്ടപ്പോള്‍ ആ യുവാവിന്റെ പ്രതികാര ദാഹം അടങ്ങി. എന്നുമാത്രമല്ല അയാളോടു സഹകരിക്കാന്‍ വരെ ആ യുവാവു തയാറാവുകയും ചെയ്തു. നമ്മോടു തെറ്റു ചെയ്യുന്നവരോടു നമുക്കു വേണ്ടത് ഈ മനോഭാവമാണ്. തെറ്റുകാരനായ യോദ്ധാവിനോടു ക്ഷമിക്കുവാന്‍ അയാളെ സഹായിച്ചതു യോദ്ധാവിന്റെ പശ്ചാത്താപവും പരിഹാര പ്രവൃര്‍ത്തിയുമായിരിക്കണം. എന്നാല്‍ നമ്മോടു തെറ്റു ചെയ്യുന്നവര്‍ പശ്ചാത്തപിക്കാതിരിക്കുകയും തങ്ങളുടെ തെറ്റിന് പരിഹാരം ചെയ്യാതിരിക്കുകയും ചെയ്യുന്നുവെന്നു കരുതുക. അപ്പോഴും അവരോടു നമുക്കു ക്ഷമിക്കാന്‍ സാധിക്കണം. അങ്ങനെ ചെയ്താലേ നമ്മില്‍ എന്തെങ്കിലും നന്മ ഉണെ്ടന്നു നമുക്ക് അവകാശപ്പെടാനാവൂ.

നാം തെറ്റു ചെയ്താല്‍ പശ്ചാത്തപിക്കാനും തെറ്റിനു പരിഹാരം ചെയ്യുവാനും നമുക്കു ശ്രമിക്കാം. ആരെങ്കിലും നമ്മോടു തെറ്റു ചെയ്താലും അതു ഹ്യദയപൂര്‍വം ക്ഷമിക്കുവാനും നമുക്കു തയാറാകാം.
    
To send your comments, please clickhere