Jeevithavijayam
8/15/2022
    
പദവികളുടെ പടവുകള്‍ കയറുമ്പോള്‍..
രോഗംമൂലം ചെറുപ്പത്തില്‍ കാഴ്ചനഷ്ടപ്പെട്ട ഒരു യുവതി. കാഴ്ചയില്ലാത്തതിന്റെ ദുഃഖം അവളെ ഏറെ അലട്ടി. അവള്‍ക്ക് എല്ലാവരോടും വെറുപ്പായിരുന്നു. തന്നെ പരിചരിച്ചിരുന്ന കുടുംബാംഗങ്ങളോടു പോലും അവള്‍ സ്‌നേഹം കാണിച്ചില്ല. തനിക്കു കാഴ്ച നഷ്ടപ്പെട്ടതിന്റെ കുറ്റം അവള്‍ അവരുടെ മേല്‍ ചാരി.

അങ്ങനെയിരിക്കേ ഒരു ചെറുപ്പക്കാരന്‍ അവളെ പരിചയപ്പെടുവാനിടയായി. ആദ്യമൊക്കെ അയാള്‍ക്കവളോടു സഹതാപമായിരുന്നു. പിന്നീടത് അവളോടുള്ള താത്പര്യമായി വളര്‍ന്നു. അവന്റെ സാമീപ്യം അവള്‍ക്കും ഇഷ്ടപ്പെട്ടു. സാവധാനം അവളുടെ ജീവിതത്തിലെ വിഷാദം അകന്നു. അവള്‍ പൊട്ടിച്ചിരിക്കാനും മറ്റുള്ളവരോടു സന്തോഷപൂര്‍വം ഇടപെടാനും തുടങ്ങി.

അവര്‍ അനുരാഗബദ്ധരായി. അവനെ പിരിഞ്ഞിരിക്കാന്‍ അവള്‍ക്കോ അവളെ പിരിഞ്ഞിരിക്കാന്‍ അവനോ കഴിയാത്ത അവസ്ഥ. എല്ലാ കാര്യങ്ങള്‍ക്കും അവളെ സഹായിക്കാന്‍ അവനുണ്ടായിരുന്നു.

ഒരു ദിവസം അവര്‍ ഓരോരോ കാര്യങ്ങള്‍ പറഞ്ഞുരസിക്കുന്നതിനിടയില്‍ അവള്‍ അവന്റെ കരം ഗ്രഹിച്ചു. എന്നിട്ട് അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം പറഞ്ഞു: ''എനിക്കു കാഴ്ചയുണ്ടായിരുന്നെങ്കില്‍ ഞാന്‍ നിന്നെ കല്യാണം കഴിക്കുമായിരുന്നു.''

അവളുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ അവന്റെ മനം കുളിര്‍ത്തു. ''ദൈവം നിനക്കു കാഴ്ച തരും,'' അവന്‍ അവളെ ആശ്വസിപ്പിച്ചു. ''അങ്ങനെ സംഭവിച്ചാല്‍ അത് എന്റെ യും നിന്റെയും ഭാഗ്യദിനമാകുമായിരുന്നു,'' അവള്‍ പ്രതിവചിച്ചു.

ഒരു ദിവസം അവള്‍ ക്കു കണ്ണു ഡോക്ടറുടെ വിളിവന്നു. ആരോ ഒരാള്‍ അവള്‍ക്കു രണ്ടു കണ്ണുകള്‍ ദാനം ചെയ്തു എന്നായിരുന്നു സന്ദേശം.

അവള്‍ ഉടനേ ആശുപത്രിയിലെത്തി നേത്രശസ്ത്രക്രിയയ്ക്കു വിധേയയായി പുതിയ കണ്ണുകള്‍ സ്വീകരിച്ചു. അങ്ങനെ അവള്‍ക്കു കാഴ്ച ലഭിച്ചു.

ആശുപത്രിയിലായിരുന്ന അവസരത്തില്‍ അവള്‍ തന്റെ പ്രേമഭാജനത്തെ തെരഞ്ഞു. പക്ഷേ, അവനെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല.

കുറെ ദിവസം കഴിഞ്ഞ് അവന്‍ അവളെ ഫോണില്‍ വിളിച്ചു. അപ്പോള്‍ അവനെ കാണാതിരുന്നതിലുള്ള പരിഭവം അവള്‍ അറിയിച്ചു. എങ്കിലും അവന്റെ സ്വരം കേട്ടപ്പോള്‍ അവള്‍ക്ക് ആശ്വാസമായി.

''നിനക്കു കാഴ്ച ലഭിച്ചല്ലോ. ഇനി നീ എന്നെ കല്യാണം കഴിക്കുമോ?'' അവന്‍ അവളോടു ചോദിച്ചു.

''തീര്‍ച്ചയായും,'' അവള്‍ ആവേശപൂര്‍വം പറഞ്ഞു.

അല്പം കഴിഞ്ഞപ്പോള്‍ അവന്‍ അവ ളെ കാണാനെത്തി. അവനെ കണ്ടപ്പോള്‍ അവള്‍ അന്തംവിട്ടു പോയി. കാരണം കാഴ്ചയില്ലാത്തവനായിരുന്നു അവന്‍.

''ഒരു അന്ധനെ വിവാഹം കഴിക്കുകയോ? ഇല്ലേയില്ല,'' അവള്‍ തറപ്പിച്ചു പറഞ്ഞു. ''അപ്പോള്‍ നീ എന്നെ സ്‌നേഹിക്കുന്നു എന്നു പറഞ്ഞത്?'' അവന്‍ സങ്കടപൂര്‍വം ചോദിച്ചു.


''സ്‌നേഹം! മണ്ണാങ്കട്ട! കണ്ണില്ലാത്തവനെ കെട്ടാന്‍ എന്നെ കിട്ടില്ല!'' അവള്‍ തുറന്നടിച്ചു.

അവന്‍ ദുഃഖിതനായി മടങ്ങി. അടുത്തദിവസം അവള്‍ക്ക് അവന്റെ ഒരു കത്തു ലഭിച്ചു. അതില്‍ ഇപ്രകാരം എഴുതിയിരുന്നു: ''നീ എന്റെ കണ്ണുകളെ ആപത്തൊന്നും വരുത്താതെ സൂക്ഷിക്കുക!''

അവന്റെ കണ്ണുകളായിരുന്നു ദാനമായി അവള്‍ക്കു ലഭിച്ചത്! സ്വന്തം കണ്ണുകളെ നല്‍കുവാന്‍ മാത്രം ആഴമുള്ളതായിരുന്നു അവന്റെ സ്‌നേഹം.

ഇന്റര്‍നെറ്റില്‍ കാണുവാനിടയായ ഈ നുറുങ്ങുകഥ ഹൃദയമുള്ളവരെയൊക്കെ സ്പര്‍ശിക്കുമെന്നു തീര്‍ച്ചയാണ്.

അതിര്‍ത്തികളില്ലാത്ത സ്‌നേഹമായിരുന്നു അവന്റേത്. അവളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി സ്വന്തം കണ്ണുകളെപ്പോലും ദാനം ചെയ്യുവാന്‍ അവന്‍ തയാറായിരുന്നു.

എന്നാല്‍ അവളുടെ മനോഭാവം എന്തായിരുന്നു? കണ്ണുകള്‍ കിട്ടിയപ്പോള്‍ അവളുടെ സ്‌നേഹം ആവിയായിപ്പോയില്ലേ? കാഴ്ച ലഭിച്ചപ്പോള്‍ തന്റെ സ്റ്റേറ്റസ് വര്‍ധിച്ചെന്ന് അവള്‍ക്കു തോന്നി. അങ്ങനെയുള്ള തനിക്ക് ഒരു അന്ധനെ വിവാഹം ചെയ്യുകയെന്നത് അചിന്തനീയമായിട്ടാണ് അവള്‍ക്ക് അനുഭവപ്പെട്ടത്.

എന്തിന് നാം ഈ യുവതിയെ കുറ്റപ്പെടുത്തുന്നു? നമ്മുടെ ജീവിതസ്ഥിതിയിലുണ്ടാകുന്ന ഉയര്‍ച്ചയനുസരിച്ച് നമ്മുടെ ചിന്താഗതിയിലും മാറ്റം വരാറില്ലേ? ഏതെങ്കിലും ഭാഗ്യം കൊണ്ടു ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടായെന്നു കരുതുക. അല്ലെങ്കില്‍, പണക്കാരാകാന്‍ നമുക്കു പെട്ടെന്നു കഴിഞ്ഞുവെന്നു കരുതുക.

അങ്ങനെയുള്ള അവസരങ്ങളില്‍ എത്ര വേഗത്തിലാണു നാം നമ്മുടെ സ്വന്തപ്പെട്ടവരെയും സുഹൃത്തുക്കളെയുമൊക്കെ മറന്നു പോകുന്നത്? അവര്‍ നമ്മുടെ സ്വന്തമാണെന്നു പറയുവാന്‍ ചിലപ്പോഴെങ്കിലും നാം വൈമനസ്യം പ്രകടിപ്പിക്കാറില്ലേ?

കുടുംബ ബന്ധങ്ങളും സ്‌നേഹബന്ധങ്ങളുമൊക്കെ പലപ്പോഴും ഉലയുന്നതും നഷ്ടമാകുന്നതുമൊക്കെ നിസാരകാരണങ്ങളുടെ പേരിലാണ്. അങ്ങനെയുള്ള കാരണങ്ങളുടെ കൂടെ, ജീവിതത്തില്‍ നാം പുതുതായി നേടുന്ന നേട്ടങ്ങളും പദവികളുമൊക്കെ ഉള്‍പ്പെടുന്നുണെ്ടന്നതല്ലേ വാസ്തവം?

ജീവിതത്തില്‍ നാം ഉന്നതമായ നേട്ടങ്ങള്‍ ഉണ്ടാക്കുകതന്നെ വേണം. പക്ഷേ, അപ്പോള്‍ നമ്മുടെ സ്റ്റേറ്റസ് വര്‍ധിച്ചുവെന്നു കരുതി മറ്റുള്ളവരെ നാം അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്യരുത്. നാം ഏത് ഉന്നതനേട്ടം ഉണ്ടാക്കിയാലും സ്വന്തക്കാരും സ്‌നേഹിതരും നമുക്ക് എന്നും വേണ്ടപ്പെട്ടവര്‍ തന്നെ. അവര്‍ നമ്മുടെ ബന്ധുക്കളും സ്‌നേഹിതരുമായി നിലനില്‍ക്കുമെന്നു നാം ഉറപ്പുവരുത്തുക തന്നെ വേണം.
    
To send your comments, please clickhere