ജപ്പാൻ ഗാന്ധി എന്നറിയപ്പെട്ടിരുന്ന നോവലിസ്റ്റും സാമൂഹിക പ്രവർത്തകനും രാഷ്ട്രതന്ത്രജ്ഞനും മതപ്രസംഗകനുമായിരുന്നു കഗാവ ടൊയോഹിക്കോ (18881960). ചെറുപ്രായത്തിൽത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട അദ്ദേഹം അമേരിക്കൻ മിഷനറിമാരുടെ സംരക്ഷണത്തിലാണു വളർന്നത്.
ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം സെമിനാരിയിൽ പ്രവേശിച്ച കഗാവ പ്രിസ്ബിറ്റേറിയൻ സഭയിലെ മതപ്രസംഗകനായി സേവനമാരംഭിച്ചു. ഇതിനിടെ പാവങ്ങളുടെയിടയിൽ പ്രവർത്തിക്കുന്നതിനും സമയം കണ്ടെത്തിയിരുന്നു. ഉന്നതപഠനത്തിനായി അമേരിക്കയിലെത്തിയ അദ്ദേഹം പ്രിൻസ്ടണ്‍ യൂണിവേഴ്സിറ്റിയിലാണു പഠിച്ചത്.
പഠനത്തിനുശേഷം ജപ്പാനിൽ മടങ്ങിയെത്തിയ അദ്ദേഹം സാമൂഹിക പ്രവർത്തനരംഗത്തേക്കു തിരിഞ്ഞു. തൊഴിലാളിപ്രസ്ഥാനത്തിനു തുടക്കം കുറിച്ച അദ്ദേഹം നഗരത്തിലെ തൊഴിലാളികളുടെ കാര്യത്തിൽ മാത്രമല്ല, ഗ്രാമങ്ങളിലെ പാവപ്പെട്ട കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും അതീവ തത്പരനായിരുന്നു.
അദ്ദേഹം എഴുതിയ "ഷിസൻ ഒ കൊയോട്’ എന്ന നോവൽ ഒരു ബെസ്റ്റ് സെല്ലറായി. "ബിഫോർ ദ ഡോണ്‍’ എന്ന പേരിൽ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഈ നോവലിൽ നിന്നു ലഭിച്ച റോയൽറ്റി ഉപയോഗിച്ചാണു കഗാവ ജാപ്പനീസ് ലേബർ മൂവ്മെന്റിനു രൂപം കൊടുത്തത്.
ടോക്കിയോയിൽ സ്ഥിര താമസമാക്കിയിരുന്ന അദ്ദേഹം കണ്‍സ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റികൾ സ്ഥാപിക്കുന്നതിനും സമാധാന പ്രസ്ഥാനങ്ങൾക്കു നേതൃത്വം കൊടുക്കുന്നതിനും പ്രയത്നിക്കുകയുണ്ടായി. യുദ്ധത്തിനെതിരായിരുന്ന കഗാവ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നിലവിൽവന്ന മന്ത്രിസഭയിൽ അംഗമായിരുന്നു.
ജപ്പാനിലെ സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപവത്കരണത്തിനു സഹായിച്ച അദ്ദേഹം 1955ൽ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനു നാമനിർദേശം ചെയ്യപ്പെടുകയുണ്ടായി. നോവലുകളും സാന്പത്തികസാമൂഹിക വിശകലനങ്ങളുമൊക്കെ എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളുമെല്ലാം ഇരുപത്തിനാലു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
പലവിധ രോഗങ്ങളാൽ വലഞ്ഞിരുന്ന കഗാവ ഒരവസരത്തിൽ കണ്ണുകൾക്കു ഗുരുതരമായ രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ടേക്കുമോ എന്ന് ഡോക്ടർമാർക്ക് ആശങ്കയുണ്ടായിരുന്നു.
കണ്ണുകൾക്കു ബാൻഡേജ് വച്ച് ആശുപത്രിയിൽ കിടക്കുന്പോൾ ഒരു സുഹൃത്ത് അദ്ദേഹത്തോടു ചോദിച്ചു: അങ്ങയുടെ ആരോഗ്യം ക്ഷയിച്ചു. അങ്ങയുടെ കാഴ്ചശക്തിയും നഷ്ടപ്പെട്ടതു പോലെയായി. മരണം അടുത്തുവരുന്നതു കാണുന്പോൾ അങ്ങേക്കു ഭയമില്ലേ?
കഗാവ പറഞ്ഞു: ""ഞാൻ ഈ അന്ധകാരത്തിൽ കിടക്കുന്പോൾ ദൈവം എനിക്കു പ്രകാശം തരുന്നു. എന്റെ വേദനയ്ക്കിടയിലും ദൈവത്തിന്റെ കാരുണ്യം എന്നെ ആവരണം ചെയ്തിരിക്കുന്നു. ഈ അന്ധകാരത്തിൽ ഞാൻ തനിയെ ആണെന്ന് എനിക്കു തോന്നുന്നില്ല.’’ അപ്പോൾ സുഹൃത്തു വീണ്ടും ചോദിച്ചു: ""അങ്ങ് എത്രമാത്രം സഹിക്കുന്നു! അങ്ങേക്കു കാണാനും സാധിക്കുന്നില്ല. അതു വലിയ ബുദ്ധിമുട്ടല്ലേ?’’
""അതെ, കാണാൻ സാധിക്കാത്തതിൽ വലിയ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്,’’ അദ്ദേഹം പറഞ്ഞു. ""എന്നാൽ, ബാഹ്യനേത്രങ്ങൾകൊണ്ടു കാണാൻ സാധിക്കുന്നില്ലെങ്കിൽ അന്തർനേത്രങ്ങൾകൊണ്ടു കാണാൻ സാധിക്കും. ദൈവം പ്രകാശംതന്നെയല്ലേ. പുറമേ അന്ധകാരമാണെങ്കിലും എന്റെ ആത്മാവ് ദൈവത്തിന്റെ പ്രകാശംകൊണ്ടു നിറഞ്ഞിരിക്കുകയാണ്.’’
കണ്ണുകാണാൻ സാധിക്കാതെ ഇരുട്ടിൽ തപ്പിത്തടഞ്ഞപ്പോഴും കഗാവയുടെ ആത്മാവിൽ ദൈവത്തിന്റെ പ്രകാശമുണ്ടായിരുന്നു. തന്മൂലം, അകക്കണ്ണുകളിലൂടെ എല്ലാം വ്യക്തമായി കാണുവാൻ അദ്ദേഹത്തിനു സാധിച്ചു. ബാഹ്യ നേത്രങ്ങളുടെ അന്ധത അദ്ദേഹത്തെ നിരാശനാക്കിയില്ല.
നമുക്കു ബാഹ്യനേത്രങ്ങൾകൊണ്ട് എല്ലാം കാണാനാവുന്നുണ്ട്. എന്നാൽ, അകക്കണ്ണുകൾ കൊണ്ടു നമുക്കു കാണാനാവുന്നുണ്ടോ? അകക്കണ്ണുകൾകൊണ്ടു നമുക്കു കാണാനാവുന്നില്ലെങ്കിൽ അതിന്റെ അർഥം നമ്മുടെ ആത്മാവിന്റെയുള്ളിൽ ദൈവത്തിന്റെ പ്രകാശം ഇല്ല എന്നാണ്.
ദൈവത്തിന്റെ പ്രകാശത്താൽ കഗാവയുടെ ആത്മാവും ഹൃദയവും നിറഞ്ഞാണിരുന്നത്. തന്മൂലം, ശാരീരിക ക്ലേശങ്ങളുടെയിടയിലും അദ്ദേഹത്തിനു മനഃശാന്തി നഷ്ടപ്പെട്ടില്ല. താൻ ദൈവത്തിന്റെ കാരുണ്യത്താൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന ദൃഢവിശ്വാസത്തോടെ അദ്ദേഹം പ്രതിബന്ധങ്ങൾക്കിടയിലൂടെ മുന്നോട്ടുപോയി.
കഗാവയെപ്പോലെ നമുക്കും നമ്മുടെ ആത്മാവും ഹൃദയവും ദൈവത്തിന്റെ പ്രകാശത്താൽ നിറയ്ക്കാം. അപ്പോൾ ഏതു പ്രതിസന്ധിയിലും അക്ഷോഭ്യരായി നമുക്കു മുന്നോട്ടുപോകാനാവും. ഒരു പ്രതിസന്ധിക്കും നമ്മെ തളർത്താനാവുകയില്ല.